Views:
ബിസ്മില്ലാഹി റഹുമാനി റഹീം.അള്ളാഹു തന്റെ വിശ്വാസികളുടെ മേൽ റംസാൻ വ്രതം പൂർത്തിയാക്കിയതിന്റെ സന്തോഷ സൂചകമായി നിശ്ചയിച്ചിട്ടുള്ള ദാനമാണ് ഫിത്വർ സക്കാത്ത്. ശാരീരികവും ആത്മീയവുമായ ശുദ്ധീകരനമാണ് ഇതിന്റെ ലക്ഷ്യം. റമദാൻ നോമ്പിലെ അപാകതകൾ പരിഹരിക്കാൻ ഫിത്വർ സക്കാത്ത് സഹായകമാവുന്നു. റമദാനിലെ ഏറ്റവും അവസാനത്തേതും ശവ്വാലിലെ ഏറ്റവും ആദ്യത്തെയും ദിവസമാണ് ഇത് നൽകേണ്ടത്. ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയിലും നിർബന്ധമാക്കപ്പെട്ട ഒന്നാണിത്."എത്ര നിർദ്ധനരായവർക്കും പെരുന്നാൾ ആഘോഷിക്കാൻ അവസരമൊരുക്കുകയെന്നതാണ് ലക്ഷ്യം. റംസാൻ വ്രതാനുഷ്ഠാനത്തിൽ സംഭവിച്ച പോരായ്മകളെയും പാകപ്പിഴകളേയും ഫിത്വർ സക്കാത്ത് മായ്ചു കളയും. അതിലൂടെ നോമ്പ് കാരന്റെ നോമ്പ് പരിശുദ്ധമാക്കപ്പെടും അവൻ നിർമ്മലനുമായിതീരും. " (നബി വചനം)ഫിത്വർ സക്കാത്ത് നല്കാൻ ബാധ്യതയും കഴിവുമുള്ളവർ കൊടുക്കാതിരുന്നാൽ നോമ്പിന്റെ പ്രതിഫലം പൂർണമായി ലഭിക്കില്ല. തനിക്കു വേണ്ടിയും താൻ ചെലവ് കൊടുക്കാൻ ബാധ്യസ്തരായവർക്ക് വേണ്ടിയും ഒരാൾ ഫിത്വർ സക്കാത്തു നല്കണം. ശവ്വാൽ മാസപ്പിറ ദൃശ്യമായാൽ നോമ്പ് അവസാനിക്കുന്നു. ആ സമയം മുതലാണ് ഈ സക്കാത്തിന്റെ സമയം. പെരുന്നാൾ നമസ്ക്കാരത്തിനു മുമ്പ് കൊടുത്തു തീർക്കുകയും വേണം. ഇനി ഒരു പ്രത്യേക വ്യക്തിയെ കരുതി നിയ്യത് ചെയ്ത സക്കാത്ത് നിശ്ചിത സമയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അല്പം പിന്നീടാക്കുന്നതിൽ തെറ്റില്ല.ഓരോ നാട്ടിലെയും പ്രധാന ധാന്യമാണ് സക്കാത്തായി നൽകേണ്ടത്. ഒരാൾ ഏകദേശം 2.480 കി. ഗ്രാം നല്കണം."റമദാനിലെ നോമ്പ് ആകാശ ഭൂമികൾക്കിടയിൽ തടഞ്ഞു നിർത്തപ്പെടുന്നു. ഫിത്വർ സക്കാത്തിലൂടെയല്ലാതെ അത് ഉയർത്തപ്പെടുകയില്ല." (നബി വചനം)
സഹ ജീവികളോടുള്ള കാരുണ്യവും ബാദ്ധ്യതയും ഓരോ മനുഷ്യനും എത്രത്തോളം പാലിക്കണമെന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഫിത്വർ സക്കാത്ത് വെളിപ്പെടുത്തുന്നത്.
"നിങ്ങളിൽ ധനികനാണ് അത് കൊടുക്കുന്നതെങ്കിൽ അള്ളാഹു അവനെ പരിശുദ്ധനാക്കും. നിങ്ങളിൽ ദരിദ്രനാണ് അത് കൊടുക്കുന്നതെങ്കിൽ കൊടുത്തതിനെക്കാൾ കൂടുതൽ അള്ളാഹു അവനു തിരിച്ചു നല്കും."
നോമ്പിന്റെ പുണ്യവും പ്രതിഫലവും ഇരട്ടിപ്പിക്കുകയും പൂർണതയിലെത്തിക്കുകയും ചെയ്യുന്ന ഈ ഫിത്വർ സക്കാത്ത് നല്കാൻ ഓരോ വിശ്വാസിയും സന്തോഷത്തോടെ തയ്യാറാകട്ടെ എന്ന് അല്ലാഹുവിന്റെ നാമധേയത്തിൽ ആശംസിക്കുന്നു.ആമീൻ.
No comments:
Post a Comment