കാത്തരുളുക നീ





കാത്തരുളുക നീ

എല്ലാ വഴികളുമടയുന്നേരം
വല്ലാതുയിരു പിടയ്ക്കുമ്പോള്‍
മെല്ലെത്തുമ്പിക്കരമൊന്നുയരു-
ന്നെന്നെച്ചേര്‍ത്തു പിടിക്കുന്നു.
അല്ലും വെല്ലും നിറമതിലെല്ലാ-
വിഘ്‌നവുമോടിയൊളിക്കുന്നു.

കടവും കടമയുമഴലും കൈകോര്‍-
ത്തിടവും വലവും കടയുമ്പോള്‍
കരിവരവീരാ ഗംഗണപതയെ-
ന്നൊരു കരള്‍ നൊന്തുവിളിക്കുമ്പോള്‍
കരകയറാനൊരു കൈത്താങ്ങായുട-
നരികെത്തുമ്പിക്കരമെത്തും.

മക്കള്‍ ദൂരെയിരുട്ടില്‍, തെറ്റിന്‍
കൊക്കയില്‍ വീഴാതെപ്പോഴും
കാക്കുക ഗജമുഖ, തുമ്പിക്കരമതി-
ലേല്ക്കുക, നന്മയില്‍ വഴികാട്ടൂ.
തീക്കാറ്റും പേമഴയും തീണ്ടാ-
തീക്കാട്ടില്‍ കാത്തരുളുക നീ.






Read in Amazone Kindle

No comments: