K V Rajasekharan :: രാഹുലിലൂടെ കമ്യൂണിസ്റ്റ് ചൈനയുടെ കുതന്ത്രങ്ങളിലേക്ക്

Views:



രാഹുലിലൂടെ കമ്യൂണിസ്റ്റ് ചൈനയുടെ കുതന്ത്രങ്ങളിലേക്ക് 
കെ വി രാജശേഖരൻ

ആരായാലും പറയുന്നതിൽ പലതിലും പതിരേയുള്ളൂ എന്ന് തിരിച്ചറിഞ്ഞാൽ അവഗണിക്കാം. കഥയില്ലാത്തവനെന്ന ലേബൽ കൊടുത്ത് പിഴച്ചുപോകട്ടെയെന്ന് കരുതുകയുമാകാം. പക്ഷേ പലരും അങ്ങനെയുള്ളവരെക്കൊണ്ട് പലതും പറയിപ്പിക്കാറുണ്ട് എന്നത് കൂടി കണക്കിലെടുക്കാതെയിരിക്കുന്നത് ബുദ്ധിപൂർവ്വമാകണമെന്നില്ല. അവർ വിളിച്ചറിയിക്കുന്ന വെല്ലുവിളികൾ എപ്പോഴും കഥയില്ലാത്തതാകണമെന്നുമില്ല. വെളിപ്പെടുത്തലുകൾ മറ്റാരെങ്കിലും പുറത്തുവിടുന്ന കരുതിക്കൂട്ടിയുള്ള മുന്നറിയിപ്പുകളാകാം..

2020 ഫെബ്രുവരി അഞ്ചിന് രാഹുൽ വെല്ലുവിളിച്ചു, 
  1. ആറു മാസങ്ങൾക്കുള്ളിൽ തൊഴിലില്ലായ്മയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരുവിൽ തല്ലാൻ ആരോക്കയോ തയാറെടുക്കുകയാണെന്ന്.  
  2. ഫെബ്രുവരി 12നൊരു ട്വിറ്റർ സന്ദേശവും. കോവിഡ് 19 ഭാരതത്തിൽ മഹാമാരിയായി പടരുമെന്നും രാജ്യത്തിന്‍റെ സാമ്പത്തിക മേഖല തകരുമെന്നും!.  
അങ്ങനെയുണ്ടാകുന്ന തൊഴിലില്ലായ്മയിലുള്ള 'പ്രതീക്ഷ' ആയിരിക്കാം ആദ്യം നടത്തിയ വെല്ലുവിളിക്ക് ഉശിര് പകർന്നത്. ഉടൻ തന്നെ നരേന്ദ്രമോദിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയും വന്നു:  തന്നെ തല്ലാൻ നീണ്ട തയാറെടുപ്പുവേണമെന്ന് രാഹുലിനും കൂട്ടർക്കും ബോദ്ധ്യമായതിൽ സന്തുഷ്ടനാണെന്നും തല്ലാൻ വരുന്നവരെ വെല്ലാനായി സാധാരണ അനുഷ്ഠിക്കുന്ന സൂര്യനമസ്കാരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് തയാറായിരിക്കാമെന്നും!  ഇരുട്ടുണ്ടാകുന്നിടത്ത് ലക്ഷദീപം കൊളുത്തി പ്രകാശം പരത്താനുള്ള പ്രതിഭയും കരുത്തമുള്ളയാളിനോടാണ് തീപ്പെട്ടിക്കൊള്ളി ഉരയ്ക്കാൻ പര സഹായം തേടേണ്ടയാളിന്‍റെ കുട്ടിക്കളി!

ചീനവലയിലെ കമ്യൂണിസ്റ്റ് വൈറസ്സാണ് കോവിഡ് 19.   

ജൈവായുധ സാങ്കേതിക വിദ്യയിൽ ലോകത്തിനു മുന്നിൽ നിൽക്കുന്ന കമ്യൂണിസ്റ്റു ചൈന അതിന്‍റെ വുഹാനിലുള്ള അത്യന്താധുനിക പരീക്ഷണ ശാലയിൽ വികസിപ്പിച്ചെടുത്തതാകാം. മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച് ജൈവായുധ പ്രയോഗം അവിടെ നിന്നും തുടങ്ങിയതാകാം. അബദ്ധവശാൽ ജൈവായുധ പരീക്ഷണശാലയിൽ നിന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമത്തിനു മുമ്പ് മനുഷ്യനിലേക്ക് പകരുകയെന്ന അപകടം സംഭവിച്ചതാകാം. അതുമല്ലെങ്കിൽ, വൈറസ്സ് യാദൃച്ഛികമായി അവിടെ നിന്ന് പ്രഹരം തുടങ്ങിയതാകാം.  അതൊക്കെ ശാസ്ത്രലോകവും ലോകരാഷ്ട്രങ്ങളും അന്വേഷിച്ചറിയേണ്ടതുണ്ട്. പക്ഷേ വൈറസ്സിന്‍റെ കടന്നാക്രമണം തിരിച്ചറിഞ്ഞിട്ടും അതിന്‍റെ പ്രഹരശേഷി ലോകത്തോട് വെളിപ്പെടുത്തുന്നതിൽ ബോധപൂർവ്വമായ കാലതാമസം വരുത്തി, അതിനെ തങ്ങളുടെ സാമ്രാജ്യ വികസനത്തിനും തങ്ങൾക്ക് ലോക സമ്പദ് വ്യവസ്ഥയുടെ മേൽകൈ പിടിച്ചെടുക്കുന്നതിനുമുള്ള ആയുധമായി ഉപയോഗിക്കുവാൻ ചൈനീസ് ഭരണകൂടം ഇറങ്ങിത്തിരിച്ചൂയെന്നത് ഇന്ന് അന്തർദേശീയ സമൂഹം മനസ്സിലാക്കുന്നു.  ചൈനയിലെ കമ്യൂണിസ്റ്റ്-ഫാസിസ്റ്റ്-ഏകാധിപത്യ ഭരണകൂടത്തോട് അന്ധമായ ആരാധന പുലർത്തുന്നവരും അവർക്ക് സാർവ്വദേശീയരംഗത്ത് പൊതുവെയും ഭാരതത്തിൽ വിശേഷിച്ചുമുള്ള പിണിയാളുകളും ഒഴികെയുള്ള ലോക ജനത ഇക്കാര്യത്തിൽ ചൈനയെ പ്രതിക്കൂട്ടിൽ നിർത്തിക്കഴിഞ്ഞിരിക്കുന്നു.

സംശയത്തിന്‍റെ കുന്തമുന തങ്ങൾക്കു നേരെ തിരിഞ്ഞപ്പോൾ ആദ്യ കൊറോണാ രോഗിയെ ചികിത്സിക്കുകയും പുതിയ രോഗത്തിന്‍റെ വരവും ഗൗരവവും ലോകത്തെ അറിയിക്കുകയും ചെയ്ത ഡോക്ടറുടെ ശബ്ദം തന്നെ ഇല്ലാതാക്കിയത് ചൈനയ്ക്ക് മറച്ചുവെക്കുവാനേറെ ഉണ്ടെന്ന സൂചനയും നൽകുന്നുണ്ട്. കൃത്രിമമായ വൈറസ്സ് സൃഷ്ടി സ്വന്തം ലാബിൽ നടത്തുന്നതിനോടൊപ്പമോ യാദൃച്ഛികമായുണ്ടായ വൈറസ്സ് ബാധ തിരിച്ചറിഞ്ഞതിനും ലോകത്തെ അറിയിച്ചതിനും ഇടയിൽ ലഭിച്ച കാലയളവിലോ രോഗത്തിനു മറുമരുന്നും പ്രതിരോധത്തിനുള്ള വൈദ്യശാസ്ത്രപരമായ ഉപാധികളും വികസിപ്പിച്ചിട്ടുണ്ടായിരിക്കുവാനുള്ള സാദ്ധ്യതകൾ  നിലനിൽക്കുന്നു. അതും കൂടി പരിഗണിച്ചിട്ടു വേണം രോഗത്തെയും സംക്രമണ സാദ്ധ്യതകളെയും താരതമ്യേന വേഗത്തിൽ ഫലപ്രദമായി പിടിച്ചു നിർത്തുവാൻ ചൈനയ്ക്ക് കഴിഞ്ഞുയെന്ന അവകാശവാദത്തിന്‍റെ രഹസ്യം തിരിച്ചറിയേണ്ടതെന്നു പറയുന്നതും ശരിയാണ്. അങ്ങനെയുണ്ടാക്കിയെടുത്ത രോഗപ്രതിരോധ വൈദഗ്ധ്യം ലോകത്തോട് പങ്ക് വെക്കാതെ ചൈനീസ് ഭരണകൂടത്തിന്‍റെ സാമ്രാജ്യത്വ ലക്ഷ്യം നേടാനുള്ള കുതന്ത്രമായി ഉപയോഗിച്ചിട്ടുമുണ്ടാകാം.

ചൈനീസ് സാമ്രാജ്യത്വ അജണ്ടയിൽ നിർണായക സ്ഥാനം ഉള്ള രണ്ടു രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണകൂടമായ അമേരിക്കൻ ഐക്യനാടുകളും  ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ഭാരതവും.
  • ഇതിൽ ഭാരതത്തിലേക്ക് കടന്നു കയറുവാനുള്ള രണതന്ത്രത്തിലെ ഒരു കുതന്ത്രമാണ്  ഇൻഡ്യയുടെ ശത്രുവായ പാക്കിസ്ഥാനെ, ശത്രുവിന്‍റെ ശത്രു മിത്രമെന്ന കണക്കു കൂട്ടലോടെ കൂടെ നിർത്തിയിരിക്കുന്നത്. 
  • മറ്റൊരു കുതന്ത്രമാണ് കൂടുതൽ പഴക്കമുള്ളത്. 1950കൾ മുതൽ ഭാരതത്തിനുള്ളിലെ കമ്യൂണിസ്റ്റുകാരെ ചാരന്മാരുടെ റോളിൽ കൂടെ കൂട്ടുന്നതായിരുന്നു അത്.  
  • പിന്നീട് പാക്കിസ്ഥാനോട് പ്രതിബന്ധതയുള്ള, ഭാരതത്തിനുള്ളിലേ മുസ്ലീങ്ങളിലെ വർഗീയവാദികളെയും ചൈനാ ചാരന്മാരായ കമ്യൂണിസ്റ്റുകളുടെ കൂടെ കൂട്ടി. 
  • അതിനിടെ ദശകങ്ങളോളം കോൺഗ്രസ്സിന്‍റെ ലേബലിൽ കുടുംബാധിപത്യം അനുഭവിച്ചിരുന്ന നെഹ്രു-ഗാന്ധി കുടുംബത്തിലെ അധികാരം നഷ്ടപ്പെട്ട രാഹുൽ ഗാന്ധിയും കൂടെയുള്ളവരും ഭരണം തിരിച്ചു പിടിക്കാൻ വേണ്ടി ചൈനയുടെയും പാക്കിസ്ഥാന്‍റെയും സഹായം തേടാൻ തയാറായതോടെ ഭാരതത്തിനുള്ളിൽ നിന്ന് ചൈനാ-പാക്ക് പക്ഷത്തോട് പട ചേരുവാൻ തയാറുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ അംഗബലം വർദ്ധിച്ചു.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടൊപ്പം ഭാരതത്തിനുള്ളിലെ രാജ്യവിരുദ്ധകൂട്ടുകെട്ടിനെയും ചൈനീസ് ഭരണകൂടം തങ്ങളുടെ ഭാരതത്തിനെതിരെയുള്ള പടയൊരുക്കങ്ങൾക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ടോയെന്ന് ഗൗരപൂർവ്വമായ അന്വേഷണം ഉണ്ടാകേണ്ടതിലേക്കാണ് ഈ ലേഖനത്തിന്‍റെ ആദ്യം സൂചിപ്പിച്ച രാഹുലിന്‍റെ വെല്ലുവിളിയും വെളിപ്പെടുത്തലും ശ്രദ്ധ ക്ഷണിക്കുന്നത്.

രാഹുൽ കുടുംബത്തിന്‍റെ സംശയാസ്പദമായ നീക്കങ്ങളെ തിരിച്ചറിയുന്നതിൽ വീഴ്ച വന്നാൽ ഭാരതീയ ജനാധിപത്യം വലിയ വില കൊടുക്കേണ്ടിവരും.
  • നരേന്ദ്രമോദിയെ ഒഴിവാക്കി അധികാരം പിടിക്കുവാൻ സഹായം തേടി പാക്കിസ്ഥാനിലേക്ക് മണിശങ്കർ അയ്യരെ പറഞ്ഞു വിട്ട കൂട്ടരാണിവരെന്നത് ഇത്തരുണത്തിൽ ഓർക്കണം.  
  • നിർണ്ണായക സന്ദർഭത്തിൽ ദുരൂഹ സാഹചര്യത്തിൽ രാഹുലും കൂട്ടരും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും അതിന് മൻമോഹൻ സിംഗിന്‍റെ ഭരണകാലത്തെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ സാന്നിദ്ധ്യം ഉറപ്പാക്കിയതുമൊക്കെ 
വളരെ ഗൗരവമുള്ള ഓർമ്മപ്പെടുത്തലുകളാണിപ്പോൾ നടത്തുന്നത്.

അവിടെ ഒരുകാര്യം ഓർത്തുവെക്കേണ്ടതുണ്ട്.

1962 ലെ കടന്നാക്രമണത്തിനു മുന്നോടിയായി ചൈനീസ് എംബസിയുമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയുടെ പോളിറ്റ് ബ്യൂറോ അംഗം ബിടി രണദിവെ നടത്തിയ കൂടിക്കാഴ്ചയിലോ ധോക്ക്ലാം സംഭവത്തിനു മുമ്പ് കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇൻഡ്യ(മാക്സിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമായി ചൈനീസ് അംബാസിഡർ നടത്തിയ കൂടിക്കാഴ്ചയിലോ അവരോടൊപ്പം ശ്രദ്ധേയരായ പ്രമുഖരാരെങ്കിലും പങ്കെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.  ഒരു പക്ഷേ ഇങ്ങോട്ടു പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്നതിനും അങ്ങോട്ട് ഗൗരവമുള്ള ചർച്ചകൾ നടത്തുന്നതിനുമാകാം ഭാരതത്തിന്‍റെ മുൻ സുരക്ഷാ ഉപദേഷ്ടാവിനെയും രാഹുൽ-ചൈനീസ് അംബാസിഡർ രഹസ്യകൂടിക്കാഴ്ചയ്ക്ക് കൂടെ കൂട്ടിയത്. ലാഭം കൊയ്യുന്ന കച്ചവടത്തിനു പേരുകേട്ട റോബർട്ട് വധേരയും അവിടെ രാഹുലിനെ സഹായിക്കാനുണ്ടായിരുന്നു താനും.

ശ്രദ്ധാപൂർവ്വം ആനുകാലിക സംഭവങ്ങളെ വിലയിരുത്തിയാൽ  കൊറോണയുടെ വ്യാപന സാദ്ധ്യതയും ഭാരതത്തിന്‍റെ സാമ്പത്തിക മേഖലയ്ക്ക് അതുയർത്തുന്ന ഭീഷണിയും ഫെബ്രുവരിയിൽ ഒരു ട്വിറ്റർ സന്ദേശത്തിൽ രാഹുൽ സൂചിപ്പിച്ചുയെന്നൊക്ക എടുത്തു കാണിച്ചു കൊണ്ടുള്ള വീമ്പ് പറച്ചിലുകൾ ചില മറുചോദ്യങ്ങൾക്ക് സ്വാഭാവികമായും ഇടവരുത്തും.
  1. ഇന്നുവരെ ഏതെങ്കിലും കാര്യത്തിൽ പക്വതയും തിരിച്ചറിവും പ്രകടമാക്കുന്ന ഏതെങ്കിലും പരാമർശം രാഹുൽ നടത്തിയതായി പൊതുസമൂഹത്തിന് ഓർത്തെടുക്കാനാകാത്തതുകൊണ്ട് അദ്ദേഹത്തിന് അങ്ങനെയൊരു സൂചന എവിടെ നിന്നു  ലഭിച്ചുയെന്ന് വ്യക്തമാക്കണം. 
  2. ട്വിറ്ററിന് അനൂബന്ധമായി കൊടുത്ത സൂചനയിൽ (ഹർവാർഡ് ഗസറ്റ് ഫെബ്രുവരി 7) നിന്ന് ലഭിക്കാവുന്ന ആരോഗ്യസംബന്ധമായ വെല്ലുവിളികൾക്കപ്പുറം സാമ്പത്തിക പ്രതിസന്ധിയുടെ സാദ്ധ്യത രാഹുലോ സഹായികളോ എങ്ങനെ കണക്കാക്കിയെന്നു വ്യക്തമാക്കണം. 
  3. ഒരു ട്വിറ്ററിനപ്പുറം ഭാരത ഭരണകൂടത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ശ്രദ്ധയിലിതുകൊണ്ടു വരുവാൻ അദ്ദേഹം എന്തു ചെയ്തുയെന്ന് വ്യക്തമാക്കണം. 
  4. ട്വീറ്റു ചെയ്തിട്ട് അടുത്ത ദിവസം തന്നെ ഇറ്റലിയിലേക്ക് പോയതും ദിവസങ്ങളോളം അവിടെ കഴിഞ്ഞതും പുതിയ സാഹചര്യത്തിൽ അധികാരത്തിലേക്കുള്ള വഴി തേടാൻ അതിർത്തിക്കു പുറത്തുള്ള ബന്ധങ്ങളിലൂടെ സാദ്ധ്യതകൾ തേടാനായിരുന്നോയെന്ന പൊതു സമൂഹത്തിന്‍റെ സ്വാഭാവിക ചോദ്യത്തിനുത്തരം നൽകണം. 
  5. പൊതു ആരോഗ്യ മേഖല സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വങ്ങളിൽ പെടുന്ന സാഹചര്യത്തിൽ കോൺഗ്രസ്സും കൂട്ടു കക്ഷികളും ഭരണത്തിലുള്ള മദ്ധ്യപ്രദേശ് (അന്ന്), രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ബംഗാൾ, തുടങ്ങിയ സംസ്ഥാനങ്ങൾക്കെങ്കിലും വിശേഷാൽ സൂചനകൾ നൽകിയോയെന്നും അവരും രാഹുലിനെ അവഗണിച്ചോയെന്നും സ്പഷ്ടമാക്കണം.  
  6. സ്വന്തം കുടുംബത്തെയും കോൺഗ്രസ്സ് കുടുംബത്തെയും വേണ്ട സൂചന നൽകി സുരക്ഷിതമാക്കിയോ എന്നും ചോദ്യം ഉയരുന്നു. 
  7. ഊഹക്കച്ചവടത്തിലും മറ്റും സോണിയാ ഭരണകാലത്ത് കോടികൾ നേടിയ പ്രിയങ്കാ-റോബർട്ട് കുടുംബത്തെ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചു പറഞ്ഞു മനസ്സിലാക്കിയിരുന്നോ? 
  8. സ്വകാര്യതയിൽ പോലും സുതാര്യത ആവശ്യപ്പെടുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കൊറോണയുടെ ഭീകരതയുടെ സൂചന രാഹുൽ തിരിച്ചറിഞ്ഞ ശേഷം രാഹുലിന്‍റെ സഞ്ചാരപഥങ്ങൾ സ്വയം വ്യക്തമാക്കി താൻ സ്വയം സ്വീകരിച്ച നിയന്ത്രണങ്ങുളും പൊതുസമൂഹത്തിനു നൽകണം. അവിടെയാണ് 2019നവംബറിനു ശേഷമുള്ള രാഹുലിന്‍റെ യാത്രകളെ സംബന്ധിച്ച വിശദീകരണങ്ങൾ ചോദിക്കേണ്ടതിന്‍റെ ആവശ്യമുണ്ടാകുന്നത്.
'അടിയനിതു പണ്ടേ കണ്ടൂ'എന്നു പറയുന്നതിന്‍റെ ആധികാരികത വ്യക്തമാകുവാൻ അത്രയും വിശദീകരണങ്ങൾ അനിവാര്യമാണ്..

അത്തരം കാര്യങ്ങളിൽ തൃപ്തികരമായ വിശദീകരണങ്ങളുമായി മുന്നോട്ടു വരാൻ രാഹുലിനു കഴിയുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ ഏതോ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ള സൗഹൃദ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച സൂചനകളും നിർദ്ദേശങ്ങളും അനുസരിച്ചുകൊണ്ട് മോദിസർക്കാരിനെ കുരുക്കിലാക്കാനുള്ള തിരക്കിലായിരുന്നൂ കോൺഗ്രസ്സിന്‍റെ രാജകുമാരനെന്ന് കരുതേണ്ടിവരും.
  • ഒരുതരത്തിലും ഭാരതത്തിനുള്ളിലുള്ള ഒരൂ പൗരനും പരാതിയുണ്ടാകേണ്ട കാര്യമില്ലായിരുന്ന പൗരത്വ (ഭേദഗതി) നിയമത്തിന്‍റെ പേരിൽ വർഗീയശക്തികളെയും മാവോയിസ്റ്റുകളെയും വരെ കൂടെ കൂട്ടിക്കൊണ്ട് നാട്ടിൽ കലാപം അഴിച്ചുവിടാൻ നടത്തിയ സമരവൈകൃതങ്ങൾ! 
  • ഷാഹിൻ ബാഗിലുൾപ്പടെ നടന്ന അട്ടിമറിസമരങ്ങൾ! ദില്ലിയിൽ ഹിന്ദുവിനെതിരെ ആക്രമണം അഴിച്ചുവിട്ട് നടത്തിയ വർഗീയധ്രുവീകരണശ്രമം!   
  • സുഹ്രുത്ത് ഇമ്രാൻ ഖാൻ അതിർത്തിയിൽ നടത്തുന്ന അരുതാത്ത പണികൾ! 
  • തഖ്ലീബീ ജമാഅത്ത് നിസ്സാമുദീനിലും മറ്റും അണിയറയിലൊരുക്കിക്കൊണ്ടിരുന്ന പടയൊരുക്കം! 
  • ഇതൊക്കെ കത്തിനില്ക്കുമ്പോൾ കൊറോണയും കൂടി എത്തുക! 
എല്ലാം കൂടെ കൂട്ടി വായിക്കുമ്പോൾ രാഹുലും കൂട്ടരും നരേന്ദ്രമോദിക്കെതിരെ സാഹചര്യം മുതലെടുത്ത്, ചൈനയുടെ തിരക്കഥയ്ക്കനുസരിച്ച് പടയൊരുക്കത്തിനു കളമൊരുക്കുകയായിരുന്നോയെന്ന് സംശയം തോന്നിയാൽ കുറ്റം പറയാനാകുമോ?

അതല്ലാ, ഭാരതത്തിലെ പൊതുജനങ്ങളുടെ ജീവനും രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയ്ക്കും കൊറോണാ വരുത്താനിടയുള്ള ഭീഷണിയുടെ തോത് ശാസ്ത്രീയമായി തിട്ടപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നൂ ഫെബ്രുവരി 12ന്‍റെ ട്വീറ്റെങ്കിൽ ഈ വക സംശയങ്ങൾക്കിടം നൽകുന്നതിനു പകരം ഇക്കാര്യത്തിൽ ഒരു സകാരാത്മക സമീപനം രാഹുലിനാകാമായിരുന്നു. 
  • പ്രധാനമന്ത്രിയും പ്രതിപക്ഷത്തെ പ്രമുഖനേതാക്കളുമായി താൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാഹുലിന് ഒരു ആശയ വിനിമയത്തിനു മുൻകൈ എടുക്കാമായിരുന്നു. 
  • സമാന്തരമായി, വിവിധ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആളുകളോട് (ഷാഹിൻ ബാഗിലെ ആൾക്കൂട്ടത്തോടുൾപ്പടെ) പ്രത്യക്ഷ സമരപരിപാടികൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ ആവശ്യപ്പെടാമായിരുന്നു. 
  • അങ്ങനെ ആവശ്യപ്പെടുമ്പോൾ തന്നെ സ്ഥിതിഗതികൾ മാറിക്കഴിയുമ്പോൾ താൻ തന്നെ സമരങ്ങൾക്കു മുന്നിലുണ്ടാകുമെന്ന് ഉറപ്പു കൊടുക്കാമായിരുന്നു.  
  • അതോടൊപ്പം തന്നെ സമരങ്ങൾക്ക് ഇടയായ കാര്യങ്ങൾ രമ്യമായി പരിഹരിക്കുകയോ പുനർ നടപടികൾ മാറ്റിവെക്കുവാൻ പ്രധാനമന്ത്രിയോടും ഭരണകൂടത്തോടും ആവശ്യപ്പെടുകയോ ചെയ്യാമായിരുന്നു. 
  • താനും തന്‍റെ പാർട്ടിയുടെ ബഹുജന അടിത്തറയും രാജ്യം തുനിഞ്ഞിറങ്ങേണ്ട രോഗപ്രതിരോധ/രോഗിപരിപാലന ശ്രമങ്ങൾക്കും സാമ്പത്തിക പുനർനിർമാണ ശ്രമങ്ങൾക്കും മുന്നിലുണ്ടാകുമെന്നും ഉറപ്പു നൽകാമായിരുന്നു. 
അത്തരം സകാരാത്മക സമീപനം പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് നിരസിക്കാനാകുമായിരന്നില്ല. രാഷ്ട്രം പൂർണ്ണ മനസ്സോടെ സ്വീകരിക്കുമായിരുന്നു,  രാഹുൽ ഗാന്ധി ജനാധിപത്യ ഭാരതത്തിന്‍റെ തിളങ്ങുന്ന പ്രതീക്ഷയുമാകുമായിരുന്നു.

പക്ഷേ എന്തു ചെയ്യാം? അങ്ങനെയൊക്കെ പ്രവർത്തിക്കുവാനായിരിക്കില്ലല്ലോ ചൈന രാഹുൽ ഗാന്ധിക്കു നൽകിയിട്ടുണ്ടാകാനിടയുള്ള നിർദ്ദേശം.





(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)



No comments: