Jagan :: കശ്മീർ നമ്മുടെ ഭാഗമാണ്, വികാരമാണ്

Views:


കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജനാധിപ്പത്യത്തെ കശാപ്പ് ചെയ്യുന്നു എന്നും, കശ്മീരിന് നൽകിവന്നിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞ ഭരണഘടനാ ഭേദഗതിയിലൂടെ ഏകാധിപത്യത്തിലേക്ക് രാഷ്ട്രത്തെ നയിക്കുകയാണെന്നും, ഇന്ത്യൻ ഭരണ ഘടനയുടെ ഉപജ്ഞാതാവ് ആയ ഡോ.ബി.ആർ. അംബേദ്കറെ അവഹേളിക്കുകയാണെന്നും ഒക്കെയുള്ള ആരോപണങ്ങൾ മുഴങ്ങിക്കേൾക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്........!

ചില പത്ര ദൃശ്യ മാധ്യമങ്ങളും, സമൂഹമാധ്യമങ്ങളിലെ ചിലരും ഈ പ്രചരണത്തിന്റെ  'ക്വട്ടേഷൻ ' ഏറ്റെടുത്ത മട്ടിലാണ് പ്രവർത്തിക്കുന്നത്.
  • രാഷ്ട്രത്തിന്റെ സുഗമമായുള്ള ഭരണനിർവ്വഹണത്തിന്, 
  • രാഷ്ട്ര സുരക്ഷയ്ക്ക്, 
  • ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്, 
  • പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ, 
  • അവരുടെ നൻമയ്ക്ക്, പുരോഗതിയ്ക്ക്, 
  • ലോക രാഷ്ട്രങ്ങളുടെ ശ്രേണിയിൽ കാലോചിതമായിട്ടുള്ള മാറ്റങ്ങളോടെ ഒപ്പം നിൽക്കുന്നതിന്  ... ഒക്കെ, 
ചില സമയങ്ങളിൽ ഭരണഘടനാ ഭേദഗതികൾ കൊണ്ടു വരേണ്ടിവരും, നടപ്പാക്കേണ്ടി വരും.
അത് അനിവാര്യതയാണ്.........!

നമ്മുടെ ഭരണഘടനയിൽ തന്നെ ഭേദഗതികൾ വരുത്തേണ്ടത് എപ്പോൾ?, എങ്ങനെ? എന്നൊക്കെ വിവക്ഷിച്ചിട്ടുണ്ട്.
അതനുസരിച്ചു മാത്രമേ ഭരണഘടനാ ഭേദഗതികൾ നടപ്പാക്കാൻ കഴിയുകയുള്ളൂ.

സ്വതന്ത്ര ഭാരതത്തിൽ ഇപ്പോഴത്തെ  നരേന്ദ്ര മോഡി സർക്കാർ ആണോ ആദ്യമായി ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതും നടപ്പാക്കിയതും എന്ന് പരിശോധിക്കുന്നത് ഇത്തരുണത്തിൽ നല്ലതാന്നെന്ന് തോന്നുന്നു.
  • രാഷ്ട്ര ശിൽപ്പിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു അദ്ദേഹത്തിന്റെ സുദീർഘമായ ഭരണ കാലഘട്ടത്തിൽ 16 തവണ ആണ് ഭരണഘടനാ ഭേദഗതി നടപ്പാക്കിയത് .........!
  • പ്രിയപുത്രി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, നെഹ്രുവിനെ കടത്തിവെട്ടി.
  • 31 തവണ ഭരണഘടനാ ഭേദഗതി വരുത്തി..........!!
  • ഇന്ദിരയുടെ പ്രിയപുത്രൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 11 തവണ കൊണ്ട് തൃപ്തിപ്പെട്ടു........!!!  കഴിഞ്ഞില്ല, 
  • ഇന്ദിരയുടെ മരുമകൾ സോണിയയും ഒട്ടും കുറച്ചില്ല.
  • പിൻസീറ്റ് ഡ്രൈവർ ആയി ഇരുന്നു കൊണ്ട്, നിഷ്കാമ കർമ്മിയും മൗനിയും ആയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെക്കൊണ്ട് 6 തവണയാണ് ഭരണഘടനാ ഭേദഗതി വരുത്തിച്ചത്...........!!!!
ചുരുക്കത്തിൽ     'നെഹ്രു കുടുംബം മാത്രമായി '   നടപ്പാക്കിയ ഭരണഘടനാ ഭേദഗതിയുടെ ആകെ എണ്ണം 64...........!?
അപ്പോഴൊന്നും അന്നത്തെ പ്രതിപക്ഷ കക്ഷികൾ  'രാഷ്ട്രം സ്വേഛാധിപത്യത്തിലേക്ക് പോകുന്നു ' എന്ന് വിലപിച്ചു കൊണ്ട് പാക്കിസ്ഥാനും ചൈനയ്ക്കും സ്തുതി പാടിയില്ല.
പ്രതിപക്ഷം എന്ന നിലയിലുള്ള അഭിപ്രായപ്രകടനങ്ങൾക്കും, പ്രതികരണങ്ങൾക്കും ശേഷം ദേശീയബോധത്തോടെ സർക്കാരിനൊപ്പം നിന്നു.
ഇന്ന് നടക്കുന്നത് അതാണോ ..........!!?

''ഞങ്ങൾ ധരിച്ചാൽ അത് ബർമുഡാ
നിങ്ങൾ ധരിച്ചാൽ വെറും കളസം ''
എന്ന മുടന്തൻ ന്യായം ശരിയാണോ മാഷേ..........?

ഭൂരിപക്ഷമുള്ള ഏതൊരു സർക്കാരിനും അവശ്യ സന്ദർഭങ്ങളിൽ അനിവാര്യമായ ഭരണഘടനാ ഭേദഗതി വരുത്തുന്നതിന് ഭരണ ഘടനയിൽ തന്നെ വ്യവസ്ഥയുണ്ട്. അതനുസരിച്ചാണ് സർക്കാരുകൾ ഭരണ ഘടനാ ഭേദഗതികൾ വരുത്തുന്നത്?
അതിന് വിരുദ്ധമെന്ന് തോന്നിയാൽ ഏതൊരു സാധാരണ പൗരനു പോലും അതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ്.

ഇനി പറയൂ മാഷേ,
കേന്ദ്ര സർക്കാർ എങ്ങനെയാണ് രാഷ്ട്രത്തെ സ്വേഛാധിപത്യത്തിലേക്ക് നയിക്കുന്നത്........?

പിന്നെ, ചിലർക്ക് പറയാനുള്ളത് കശ്മീരിൽ ഇപ്പോൾ നിലവിലുള്ള ചില നിയന്ത്രണങ്ങൾ, കരുതൽ തടങ്കലുകൾ, ചില മേഖലകളിൽ പ്രഖ്യാപിച്ചിട്ടുള്ള കർഫ്യൂ മുതലായവയെക്കുറിച്ചാണ്.
ദശാബ്ദങ്ങളായി തുടർന്നു പോന്ന ഒരു  'വ്യവസ്ഥിതി'ക്ക് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ 'മാറ്റം' വരുത്തുമ്പോൾ ചില കോണുകളിൽ നിന്നും ഉണ്ടാകാവുന്ന പ്രതിഷേധങ്ങൾ, പ്രതികരണങ്ങൾ, പ്രക്ഷോഭങ്ങൾ ഒക്കെ മുൻകൂട്ടിക്കണ്ട്, വഷളാകാതെ, അവയെ പ്രതിരോധിക്കാൻ വേണ്ട നടപടി സ്വീകരിക്കേണ്ടത് ഒരു ജനാധിപത്യ സർക്കാരിന്റെ കർത്തവ്യമാണ്. സ്ഥിതിഗതികൾ സാധാരണ നിലയിൽ ആകുന്ന മുറയ്ക്ക് അതെല്ലാം പിൻവലിക്കുകയും ചെയ്യും.
(എന്തായാലും അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ചെയ്തതുപോലൊന്നും വന്നില്ലല്ലോ............?)

ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ അപ്പോസ്തലൻമാരായ ചില ചാനലുകൾ കശ്മീർ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടുകളിൽ പോലും കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്നാണ് കാണുന്നത്.

അതിനാൽ എന്തിലും ഏതിലും സങ്കുചിതമായ രാഷ്ട്രീയവും, ജാതി മത ചിന്തകളും കുത്തിത്തിരുകാതെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക വേണ്ടി പൊരുതുക.

കശ്മീർ നമ്മുടെ ഭാഗമാണ്, വികാരമാണ്.
അവിടെ വസിക്കുന്ന ഓരോ പൗരനും ഭാരതീയനാണ്,
നമ്മുടെ സഹോദരനാണ്,
മറക്കാതിരിക്കുക........!




No comments: