അജിജേഷ്‌ പച്ചാട്ട്

Views:

പുതിയ എഴുത്തുകാർ തമ്മിൽ ആഴത്തിലുള്ള സൗഹൃദമുണ്ട് - അജിജേഷ്‌ പച്ചാട്ട് 

മലയാളത്തിലെ യുവകഥാകൃത്തുകളിൽ ശ്രദ്ധേയനാണ് അജിജേഷ്‌ പച്ചാട്ട് .
ഈ അടുത്തിറങ്ങിയ അദ്ദേഹത്തിന്റെ കഥ അമ്മയുടെ ആൺകുട്ടി ഏറെ ചർച്ചചയ്യുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത ഒന്നാണ്. അമ്മ മകൻ ബന്ധത്തിലെ സൂഷ്മമായ തലങ്ങൾ തികഞ്ഞ കൈ ഒതുക്കത്തോടെ അജിജേഷ്‌ അവതരിപ്പിച്ചിരിക്കുന്നു.



ദൈവക്കളി, കിസ്സേബി എന്നീ കഥാസമാഹാരങ്ങളിലെ കഥകൾ പകർന്നു തരുന്ന വായനാലോകം തീർത്തും വ്യത്യസ്തമാണ് . അതിരഴി സൂത്രംഏഴാം പതിപ്പിൻറെ ആദ്യ പ്രതി എന്നീ നോവലുകൾ ആനുകാലികങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു . അവ ഉടൻ പുസ്തകമാകും .





പെൻഡുലം ബൂക്സിന്റെ ആദ്യ കഥാപുരസ്കാരവും അദ്ദേഹം നേടി.
പുതിയ എഴുത്തിനെ കുറിച്ചും സാഹിത്യത്തിലെ സൗഹൃദങ്ങളെ കുറിച്ചും അജിജേഷ്‌ പറയുന്നു.




 അമ്മേന്റെ ആൺ കുട്ടി എന്ന കഥയിൽ നിന്ന് തുടങ്ങാം . അതാണല്ലോ ഏറ്റവും പുതിയത് . എങ്ങനെ അത്തരം ഒരു തീമിൽ എത്തിപ്പെട്ടു ?
കഥ അല്ലെങ്കിൽ നോവൽ അതുമല്ലെങ്കിൽ കവിത എന്തുമായിക്കൊള്ളട്ടെ എല്ലാം ആർട്ട് ആണ്. ആർട്ട് ഫോം ചെയ്യപ്പെടുന്നത് സെൻസറിങ്ങില്ലാത്ത തോന്നലുകളിലൂടെയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെയുള്ള ഒരു തോന്നലിൽ നിന്ന് രൂപപ്പെട്ടതാണ് അമ്മേന്റെ ആൺകുട്ടി എന്ന കഥയും.

അമ്മ മകനോട് പ്രണയാഭ്യർത്ഥന നടത്തുന്നത് സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് ?
ആർട്ട് എന്നു പറയുന്നത് സന്ദേശം എന്നതിലുപരി അത് സമൂഹത്തിന് നൽകുന്ന ടാസ്ക് ആണ്. അതിലെ ശരിയും തെറ്റും ഗുണങ്ങളും ദോഷങ്ങളുമെല്ലാം കാലമാണ് തീരുമാനിക്കുന്നത്. കേവലം ഒരമ്മ മകനോട് നടത്തുന്ന പ്രണയാഭ്യർത്ഥനയല്ല, അമ്മേന്റെ ആൺകുട്ടി എന്ന കഥ. പ്രണയത്തിന്റെ നിയന്ത്രണാതീതമായ സാധ്യതകളേയും അനന്തമായ വിശാലതയേയുമാണ് അത് സൂചിപ്പിക്കാൻ ശ്രമിച്ചത്.

സമുദ്രശിലയിൽ സുഭാഷ് ചന്ദ്രനും അമ്മ മകൻ ബന്ധത്തെ പുതിയ തലത്തിൽ എത്തിക്കുന്നുണ്ട്. അതിലെ അംബയും താങ്കളുടെ 'മകന്റെ അമ്മയും' തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?
അമ്മേന്റെ ആൺകുട്ടി നിലവിലുള്ള ബന്ധങ്ങളുടെ പ്രത്യക്ഷത്തിലുള്ള കാഴ്ചാ രൂപത്തോട് സമരസപ്പെടുന്ന ഒന്നല്ല.മറിച്ച് ശീലിച്ചു പോന്ന വ്യവസ്ഥിതിയെ ബ്രേക്ക് ചെയ്യുന്ന ഒന്നാണ്. അമ്മയും മകനും തമ്മിലുള്ള ബന്ധം സംഭവിക്കുന്നത് കരുണയുടേയോ ബാധ്യതയുടേയോ ദയയുടേയോ പുറത്തല്ല. അത് പ്രണയമായിട്ടാണ് സംഭവിക്കുന്നത്. സെക്ഷ്വലി യുള്ള ബന്ധം  ആയിക്കൊള്ളണമെന്നില്ല. സ്പിരിച്ച്വൽ ആയിരിക്കാം. ആത്മീയമായി നമുക്ക് പ്രണയത്തിൽ ഏർപ്പെടാമല്ലോ...

കെ എൻ പ്രശാന്ത്, അജിജേഷ് പച്ചാട്ട്, കെ വി മണികണ്ഠൻ..... പുതിയ തലമുറയിലെ പുരുഷ എഴുത്തുകാർ എന്തുകൊണ്ടാണ്  ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് ?
ഞാനൊരു മനുഷ്യനിസ്റ്റാണ്. സ്വത്വഭാവത്തെ മറികടന്ന് ആർട്ടിൽ ഏർപ്പെടുമ്പോൾ അയാൾ യഥാർത്ഥ മനുഷ്യനാവുന്നു. അങ്ങനെയാണ് വിശ്വസിക്കുന്നത്. ആണ് പെണ്ണിന് വേണ്ടിയും പെണ്ണ് ആണിന് വേണ്ടിയും ഇവർ രണ്ടു പേരും ചേർന്ന് ട്രാൻസിന് വേണ്ടിയുമൊക്കെ സംസാരിക്കുന്ന കാലം വരണം. അവിടെയാണ് ചിന്തകൾക്ക് വിസ്തൃതി വ്യാപിക്കുന്നത്. മനസ്സിന്റെ വാതിൽ അടച്ചു വയ്ക്കാനുള്ളതല്ല, അത് തുറന്നിടാനുള്ളതാണ്. അത്തരമൊരു തുറന്നിടൽ നടന്നതു കൊണ്ടായിരിക്കാം പുതിയ എഴുത്തുകാരുടെ എഴുത്തിൽ ഇതെല്ലാം കടന്നുവരുന്നത്. അബിൻ ജോസഫും അമലുമെല്ലാം ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥകൾ എഴുതിയിട്ടുള്ളവരാണ്. രാഹുലും സിവിക് ജോണും സുനുവും വിഷ്ണുവും അഖിലും സുമേഷും ഡിന്നുവും അർജുനും അഭിജിത്തുമെല്ലാം വിശാലമായി ചിന്തിക്കുന്നവർ തന്നെയാണെന്നാണ് അവരുടെയെല്ലാം കഥകൾ വായിച്ച ആൾ എന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമാണല്ലോ . സോഷ്യൽ മീഡിയ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു ?
സോഷ്യൽ മീഡിയ എഴുത്തിനെ സ്വാധീനിക്കുന്നു എന്നതിലുപരി അത് എഴുത്തിനെ കൂടുതൽ ശക്തിയുള്ളതാക്കുന്നു എന്ന അഭിപ്രായമാണ് എനിക്കുള്ളത്. നമുക്കിടയിലെ അന്യതാഭാവം ഒരു പരിധിവരെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയ ആണ്. വളരെ പോസിറ്റീവല്ലേ അത്...

കൂടെ എഴുതുന്നവരിൽ ആരാണ് പ്രിയപ്പെട്ട എഴുത്തുകാരൻ ?
എല്ലാവരും പ്രിയപ്പെട്ടവർ തന്നെ.

അടുത്തിടെ കഥാകൃത്തുക്കൾ  സംഘടിക്കുന്നത് നാം കണ്ടു . എന്തുകൊണ്ടാണ്  ഇത് ? സാഹിത്യത്തിന് ഇത് ഗുണം ചെയ്യുമോ ?
കഥാകൃത്തുക്കൾ സംഘടിക്കുന്നു എന്ന് എന്തുകൊണ്ട് പറഞ്ഞുവെന്ന് എനിക്കറിയില്ല. ഒരു പക്ഷേ മുൻ കാലങ്ങളെ അപേക്ഷിച്ച് അവർക്കിടയിൽ ഇല്ലാത്ത പരസ്പര സൗഹൃദം പുതിയ തലമുറയിൽ കണ്ടതുകൊണ്ടായിരിക്കാം. ഞങ്ങൾ പരസ്പരം വായിക്കുന്നുണ്ട്.
ക്രിട്ടിക്കലായി വിലയിരുത്തുന്നുണ്ട്. അത് വ്യക്തിപരമായിട്ടല്ല, സാഹിത്യപരമായിട്ടാണ്. നേരത്തെ പറഞ്ഞതുപോലെ തുറന്ന മനസ്ഥിതി ആയതു കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കുന്നു. മനോജ് വെങ്ങോലയെപ്പോലെ കഥയെഴുതാൻ അജിജേഷ് പച്ചാട്ടിന് കഴിയില്ല. അത് എനിക്കും മൂപ്പർക്കും അറിയാം. അബിൻ ജോസഫിനെ പോലെ എഴുതാൻ ഷിനിലാലിനോ ഷിനിലാലിനെ പോലെ എഴുതാൻ അബിനോ കഴിയില്ല. വിവേകിന്റേത് വേറെ തലം, ഷാഹിന വേറെ രീതി,സുദീപ് ടി ജോർജ്ജ് വേറെ ലെവൽ, പ്രശാന്ത് വേറെ ശൈലി, യമ മറ്റൊരു രീതിയിലെഴുതുന്നു...അങ്ങനെ ഓരോരുത്തരും അവരവരുടേതായ എഴുത്തിൽ കൃത്യമായി ഇടപെടുന്നു. ആർക്കും ആരെയും പോലെ ആവാൻ കഴിയില്ല. ആവേണ്ട കാര്യവുമില്ലല്ലോ..അത് തിരിച്ചറിയുമ്പോൾ നമ്മൾ  പരസ്പരം കഥകൾക്ക് കാത്തിരിക്കും. വായിക്കും ചർച്ച ചെയ്യും സൗഹൃദപ്പെടും. അത്രയേ സംഭവിക്കുന്നുള്ളൂ. അല്ലാതെ എഴുത്തുകാർ സംഘടിച്ച് സംഘടനയുണ്ടാക്കിയതായി എന്റെ അറിവിലില്ല. സൗഹൃദം നല്ലതല്ലേ.... സാഹിത്യത്തിന് ഗുണം ചെയ്യുമോ എന്നു ചോദിച്ചാൽ ആത്മാർത്ഥ സൗഹൃദവും മനുഷ്യത്വവും സാഹിത്യത്തിന് ഗുണമേ ചെയ്യൂ എന്ന് ഞാൻ പറയും

പുതിയ എഴുത്ത് ? പുസ്തകങ്ങൾ ?
കഥകൾ എഴുതുന്നു. ഏഴാം പതിപ്പിന്റെ ആദ്യ പ്രതിയും അതിരഴിസൂത്രവും കൂവയും വൈകാതെ പുസ്തകമായി വരുമെന്ന് പ്രതീക്ഷിക്കാം.

എഴുത്തിൽ നിന്ന് എന്തു നേടി ?
എഴുത്തിൽ നിന്നും എന്തു നേടി എന്നു ചോദിച്ചാൽ എഴുത്തിൽ നിന്നും കുറച്ച് മനുഷ്യത്വം നേടി എന്നു പറയാം. മനുഷ്യനാവാൻ ശ്രമിക്കുക എന്നതാണ് ജീവിതത്തിന്റെ അടിസ്ഥാനം. എഴുത്തിലൂടെ മനുഷ്യനായിക്കൊണ്ടിരിക്കുന്നു.... അതുമതി, ഹാപ്പിയാണ്.



No comments: