നവനീതം


കവിയുന്നു കണ്ണാ കരള്‍ച്ചൂടു നീ രാഗ-
നവനീതചോരനായ് പുഞ്ചിരിക്കൂ,
യമുനയുടെ മോഹപുളിനങ്ങളില്‍ നീ സ്‌നേഹ-
യദുകുലകാംബോജിയോളമാകൂ.

നീയകന്നാല്‍ നീറുമഴലിരുള്‍ ഞാന്‍, നിന്റെ
മായയില്‍ മതിമറക്കുന്ന രാധ.
നീയണഞ്ഞാല്‍ നിന്റെ നിഴലാണു ഞാന്‍, ശ്യാമ-
നീലയില്‍ മതിമയങ്ങുന്ന രാധ.

പാഴ് മുളം തണ്ടാകുമിവളു നിന്‍ പാട്ടുകള്‍
പാടുന്ന മുരളിയായ് മാറിടേണം.
കണികാണുവാന്‍ പുതിയസ്വപ്‌നങ്ങള്‍ കോര്‍ത്തു പൊന്‍-
കണിയായി മിഴിയില്‍ നീ വാണിടേണം.

തേന്‍നിലാവള്ളികളാലോലമാടുന്നൊ-
രോര്‍മ്മയില്‍ രാക്കിളിപ്പാട്ടിനൊപ്പം
പീതാംബരാ നിന്റെ വേണുവും മൂളുന്നൊ-
രാര്‍ദ്രമാം ഗാനമാകട്ടെ ജന്മം.

No comments: