അമ്പാടിക്കണ്ണന്‍


അമ്പാടിക്കണ്ണനെപ്പോലെയൊരുണ്ണിയീ-
മുറ്റത്തുമോടിക്കളിച്ചിടേണം
അമ്മയോടൊപ്പം കിടന്നും, കരഞ്ഞുണര്‍-
ന്നമ്മിഞ്ഞയുണ്ടുമുറങ്ങിടേണം.

അച്ഛനെക്കണ്ടാല്‍, തിടുക്കത്തില്‍ ചെന്നുടന്‍
അച്ഛാ... വിളിച്ചുമ്മ നല്കിടേണം.
കൊച്ചരിപ്പല്ലുകള്‍ കാട്ടിടേണം, കുഞ്ഞു-
വാതുറന്നെപ്പൊഴും കൊഞ്ചിടേണം.

വീടിന്റെ മേന്മയായ് വേഗം വളര്‍ന്നു നീ
നാടിന്റെ നന്മയായ് വാണിടേണം
ശങ്കിച്ചു വീഴും സഖാക്കളില്‍ സാന്ത്വന-
ശംഖമായൂര്‍ജ്ജം പകര്‍ന്നിടേണം.

അമ്പാടിയുണ്ണി നീ,യെന്‍ കണ്ണനായെന്റെ-
യുള്ളിലും വന്നു നിറഞ്ഞിടേണം.
ദുഃഖക്കടല്‍ക്കാറ്റിരമ്പുന്ന നേരവും
തങ്കപ്രകാശം ചൊരിഞ്ഞിടേണം.

No comments: