ശ്രീമാന്മാര്‍ അഴീക്കോടും (സുകുമാര്‍) വിജയനും (എം. എന്‍) :: സി. എം. രാജന്‍

Views:
സി എം രാജൻ

വടക്കെമലബാറുകാർ രണ്ടും
പരക്കെ പ്രഖ്യാതി നേടിയോർ
ഒരാള്‍ തലശ്ശേരിയില്‍ത്തങ്ങി-
യപരന്‍ തൃശ്ശിവപ്പേരൂരിലും.

പ്രഭാഷണപ്പ്രതിഭകള്‍ രണ്ടും
പ്രകോപന തല്‍പ്പരർ
ജനസാമാന്യത്തിനെന്നെന്നു-
മനന്ത സ്നേഹമുള്ളവർ

വാഗര്‍ത്ഥങ്ങളില്‍ വാളിന്‍
മൂര്‍ച്ച ചേര്‍ത്തവര്‍ രണ്ടുപേർ
ഒരാള്‍ക്കു പ്രിയം ഗാന്ധി
മറ്റേയാള്‍ക്കതു മാര്‍ക്സിസം.
ഫ്രായിഡും യുംഗും ഫ്രമ്മും
തലശ്ശേരിക്കു വശഗതം.
വേദവേദാന്ത സാഹിത്യം
അഴീക്കോടിനാത്മ ഭൂഷണം.

ധിഷണാശാലിയെങ്കിലും
വികാരജീവിയാണൊരാൾ
ധിഷണാഭീമനാമപരന്‍
ഋഷിസമാന വിരാഗിയും.

ഒഴുകുമിതിലൊരാളങ്ങിനെ.
ഇരുള്‍കീറുമനലനെപ്പോലെ-
യപരന്‍ സിംഹഗര്‍ജ്ജകന്‍.

ആശാന്‍ വരച്ചിട്ട സീതയെ
വലുതാക്കിക്കാട്ടിയതിലൊരാൾ
മേനോന്‍ വരച്ചിട്ടൊരാനയില്‍
കണ്ടൂ ആദിമചോദന മറ്റെയാൾ

ഒരാള്‍ കരയിപ്പിച്ചൂ
പാവം ജീ കുറുപ്പിനെ.
മറ്റെയാള്‍ വിഷമിപ്പിച്ചൂ
ശ്രീയാം വൈലോപ്പിള്ളിയെ.
ചെറുപ്പചാപല്യമെന്നോര്‍ത്തു
ക്ഷമിച്ചില്ലാരുമപ്പൊഴും.

വിജയന്‍ നിന്നു മരിച്ചപ്പോള്‍
അഴീക്കോട് കിടന്നു കടന്നു പോയ്‌.
കടക്കാരായ്‌ ബാക്കി നില്‍ക്കുന്നു
മലയാളക്കരയിലെ മാനവർ

ഭാര്‍ഗ്ഗവരാമക്ഷേത്രത്തിലെ
ഭാസുരപ്രദീപമായിരുന്നവര്‍
ഒന്നൊന്നായ്‌ പൊലിഞ്ഞുപോകുമ്പോള്‍
കണ്ണില്‍ നിറയുന്നു നീര്‍ക്കണം.



No comments: