K V Rajasekharan :: നേതാജി: സവർക്കർ വാഴ്ത്തിയ 'മരണമില്ലാത്ത സുഭാഷ്'

Views:



നേതാജി: സവർക്കർ വാഴ്ത്തിയ   'മരണമില്ലാത്ത സുഭാഷ്'
കെ വി രാജശേഖരൻ

'Long live deathless Subhash.  Victory to goddess of freedom!".  
(മരണമില്ലാത്ത സുഭാഷ് നീണാൾ വാഴട്ടെ! സ്വാതന്ത്ര്യത്തിന്‍റെ  ദേവത വിജയിക്കട്ടെ!) 
വീരഭാരതപുത്രൻ വിനായക ദാമോദർ സവർക്കറുടെ വാക്കുകളിലൂടെ (1952 മേയ്:  'അഭിനവ് ഭാരത്' വേദി) ഭാരതാംബയുടെ ഹൃദയ വികാരങ്ങളാണ് നേതാജി സുഭാഷ് ചന്ദ്രബോസിനെ തഴുകി അനുഗ്രഹിച്ചത്.

'നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാമെന്ന' നേതാജിയുടെ വാക്കുകൾ കേട്ട്   ഇൻഡ്യൻ നാഷണൽ ആർമിയുടെ പടകുടീരത്തിലേക്ക് ദേശീയതയുടെ വീര പോരാളികൾ ആവേശത്തോടെ ഒഴുകിയെത്തി. സൂര്യനസ്തമിക്കില്ലായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം പരാജയം മുഖത്തോടു മുഖം കണ്ടു.   പിന്നീട് സഖ്യ കക്ഷികളുടെ ബലത്തിൽ യുദ്ധത്തിൽ അന്തിമ വിജയം സാമ്രാജ്യത്വ ശക്തികൾ തന്നെ നേടിയെങ്കിലും ദില്ലിയിലെ ചുവപ്പു കോട്ടയിൽ യൂണിയൻ ജാക്ക് താഴ്ത്തി, ത്രിവർണ്ണ പതാക ഉയർത്തി ഭാരത് മാതാ കീ ജയ് മുഴങ്ങുന്നതിന്  ഇട വരുത്തിയതിൽ നിർണ്ണായക പങ്കുവഹിച്ചത് പൊരുതി വീണ നേതാജിയും ഇൻഡ്യൻ നാഷണൽ ആർമിയുമാണെന്നത് അനിഷേധ്യ യാഥാർത്ഥ്യമാണെന്നതിന് ചരിത്രം തന്നെ സാക്ഷി. 

ആ ചരിത്ര സത്യത്തെ മറച്ചൂവെക്കുവാനുള്ള ആസൂത്രിതശ്രമങ്ങൾക്ക് നേരെ ചരിത്രത്തോട് ഒപ്പം സഞ്ചരിക്കുകയും മുന്നിൽ നിന്നു നയിക്കുകയും ചെയ്ത ഡോ ഭീംറാവ് അംബേദ്കർ തന്നെ ചോദ്യങ്ങൾ ഉയർത്തിത്തുടങ്ങിയെന്നതും വളരെ ശ്രദ്ധേയമാണ്.
"എനിക്കറിയില്ല മിസ്റ്റർ ആറ്റ്ലി ഇൻഡ്യക്കു സ്വാതന്ത്ര്യം നൽകുവാൻ പെട്ടെന്നു തീരുമാനിച്ചത് എങ്ങനെയാണെന്ന്".  ഡോ ഭീംറാവ് അംബേദ്കർ 1955 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പത്രപവർത്തകൻ ഫ്രാന്‍സ് വാറ്റ്സന് നൽകിയ അഭിമുഖത്തിൽ നടത്തിയ പ്രസ്താവനയാണിത്.  
ഭാരതത്തിന് സ്വാതന്ത്ര്യം നൽകാൻ നിശ്ചയിച്ച, ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്‍റ്  ആറ്റ്ലി അന്ന് അങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയിരുന്നില്ലായെന്നതാണ്  ഡോ അംബേദ്കർ ആ അഭിമുഖത്തിൽ എടുത്തു പറഞത്. ആറ്റ്ലി സ്വന്തം ആത്മകഥ എഴുതുമ്പോൾ അതിന്‍റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുമെന്ന പ്രതീക്ഷയും ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കമ്പനി പ്രക്ഷേപണം ചെയ്ത ആ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു.

അംബദ്കറുടെ മരണശേഷം മാസങ്ങൾക്കള്ളിൽ,1956 ആഗസ്റ്റിൽ, ഭാരതം സന്ദർശിച്ച മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്‍റ് ആറ്റ്ലി വെസ്റ്റ് ബംഗാൾ ഗവർണർ ജസ്റ്റീസ് പി ബി ചക്രവർത്തിയോട്  നടത്തിയ വെളിപ്പെടുത്തലുകൾ അംബദ്കർ ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകി.
ജസ്റ്റീസ് ചക്രവർത്തി ചോദിച്ചു: "ഗാന്ധിയുടെ 'ക്വിറ്റ് ഇൻഡ്യാ' പ്രസ്ഥാനം വളരെ നേരത്തെ തന്നെ തകര്‍ന്നു.. അന്തർദേശീയ രംഗത്ത്  ബ്രിട്ടന് ഭാരതത്തിൽ നിന്ന് അധികാരം വിട്ടു പോകുവാനുള്ള പ്രത്യേകിച്ചൊരു സമ്മർദ്ദവും ഉരുത്തിരിഞ്ഞു വന്നതുമില്ല. പിന്നെ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർക്ക് 1947ൽ ഇൻഡ്യ വിടേണ്ടി വന്നത്?"
ആറ്റ്ലി പല കാര്യങ്ങൾ പറഞ്ഞൂയെങ്കിലും നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ പ്രഭാവം  കാരണം ഇൻഡ്യൻ ആർമിയിലെയും നേവിയിലെയും റോയൽ എയർഫോഴ്സിലെയും ഇൻഡ്യൻ പടയാളികളുടെയിടയിൽ ബ്രിട്ടീഷ് ഭരണകിരീടത്തോടുള്ള  വിധേയത്വത്തിലും പ്രതിജ്ഞാബദ്ധതയിലും ഉണ്ടായ ഇടിവും വിമോചനത്തിനു വേണ്ടി ഉയർന്നുവരുമെന്ന് അവർ മുന്നിൽ കണ്ട സാദ്ധ്യതകളുമാണ് ഇൻഡ്യ വിടുവാൻ ആ ഘട്ടത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തെ നിർബന്ധിതമാക്കിയെന്നത് കൃത്യമായും വ്യക്തമാക്കി.
തുടർന്ന് ജസ്റ്റീസ് ചക്രവർത്തി  ചോദിച്ചത് ബ്രിട്ടീഷ് പിൻമാറ്റത്തിൽ ഗാന്ധിജിയുടെ പങ്ക് എത്രയുണ്ടെന്നായിരുന്നു. 
അർത്ഥഗർഭമായ ഭാവപ്രകടനത്തോടെ ആറ്റ്ലി നൽകിയ മറുപടി  'മി...നി...മ….ൽ' (വ...ള...രെ... കു...റ,,,വ്) എന്നായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1945 ൽ ഭാരതത്തിൽ ഉരുത്തിരിഞ്ഞു വന്ന സാഹചര്യം പൊതു സമൂഹം വായിച്ചറിയേണ്ടത് അനിവാര്യമാകുന്നത്.
ബ്രിട്ടീഷ് ഭരണകൂടം 
നേതാജീയോടും ഇൻഡ്യൻ നാഷണൽ ആർമിയോടും 
പ്രതികാര നടപടികളുടെ കൊടും ക്രൂരത അഴിച്ചു വിടുവാനാണ് തയ്യാറെടുത്തത്. 
കുപ്രസിദ്ധമായ റെഡ് ഫോർട്ട് ട്രയലിലൂടെ ഇൻഡ്യൻ നാഷണൽ ആർമിയുടെ ഓഫീസേഴ്സിനെ കുടുക്കാൻ  പഴുത് തേടിയതുൾപ്പടെയുള്ള നടപടികളിലേക്ക് അവര്‍ നീങ്ങി.
ആ വക നടപടികള്‍ 78 ബ്രിട്ടീഷ് യുദ്ധക്കപ്പലുകളിലെ 20,000 ലധികം ഭാരതീയ നേവൽ ഉദ്യോഗസ്ഥരെ കലാപത്തിനിറങ്ങുവാൻ പ്രേരിപ്പിച്ചു. 
  1. അവർ ബ്രിട്ടീഷ് യജമാനന്മാരെ അനുസരിക്കുവാൻ തയാറായില്ല. 
  2. നേതാജിയുടെ ചിത്രവും വഹിച്ചു കൊണ്ട് ബോംബെ തെരുവുകളിൽ പ്രകടനം നടത്തി. 
  3. ബ്രിട്ടീഷുകാരെക്കൊണ്ട് ജയ് ഹിന്ദ് വിളിപ്പിച്ചു. 
  4. തങ്ങൾ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് കപ്പലുകളിൽ നിന്നും യൂണിയൻ ജാക്ക് താഴെ ഇറക്കി. 
  5. റോയൽ ഇൻഡ്യൻ എയർ ഫോഴ്സിലും ബ്രിട്ടീഷ് ഇൻഡ്യൻ ആർമിയിലും  നേവൽകലാപത്തിന്‍റെ മാറ്റൊലികൾ ഉണ്ടാവുകയും ചെയ്തു. 
ഇതിനെല്ലാം പുറമേ രണ്ടാം ലോകമഹായുദ്ധത്തിന് വേണ്ടി നിയമിച്ചതും അതിനു ശേഷം ഡീകമ്മീഷൻ ചെയ്യപ്പെട്ടവരുമായ ലക്ഷക്കണക്കിന് ഭാരതീയ കരസേനാ അംഗങ്ങളും സായുധവും വ്യാപകമായ വിമത പോരാട്ടങ്ങളുടെ സാദ്ധ്യതകളുയർത്തി. ആ കാലയളവിൽ ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് സേനാംഗങ്ങളുടെ സംഖ്യ കേവലം 40,000 മാത്രവും. അവരാണെങ്കിൽ സ്വദേശത്തേക്ക് മടങ്ങി പ്പോകുവാൻ ധൃതി കാട്ടിയിരുന്നവരും വീണ്ടും ഒരു സംഘർഷത്തിന് സന്നദ്ധത ഇല്ലാതിരുന്നവരും!
അങ്ങനെയൊരന്തരീക്ഷത്തിലാണ്, 1857ലെ അനുഭവം മറന്നിട്ടുണ്ടാകാനിടയില്ലാതിരുന്ന ഇംഗ്ലീഷുകാർ ഇൻഡ്യ വിടുകയെന്ന തീരുമാനം എടുത്തതെന്നത് ചരിത്രം പഠിക്കുന്നവർക്ക് ബോദ്ധ്യപ്പെടും.  
അതോടൊപ്പം തങ്ങൾക്ക് കൂടുതൽ സ്വീകാര്യരായുള്ളവരിലേക്ക് അധികാരം കൈമാറാനുള്ള കൗശലം കാണിക്കുകയും ചെയ്തു. അങ്ങനെ കിട്ടിയ അധികാരം നിലനിർത്തുന്നതിന് പുതിയ അധികാര കേന്ദ്രങ്ങൾ നടത്തിയ ശ്രമങ്ങളും ഇവയോട് ചേർത്ത് പഠിക്കേണ്ടിയിരിക്കുന്നു.

ആ പഠനം തുടരുമ്പോഴാണ് വിമാനാപകടത്തിൽ നേതാജി യശ്ശശ്ശരീരനായെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കമ്യൂണിസ്റ്റ് സ്റ്റാലിന്‍റെ സോവിയറ്റ് യൂണിയനിലുണ്ടെന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ ജവഹർലാൽ നെഹ്രു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്‍റ് ആറ്റ്ലിക്കെഴുതിയ ഒരു കത്തിലെ പരാമർശങ്ങൾ ദേശസ്നേഹികളുടെ മനസ്സുമുറിക്കുന്ന ഓർമ്മപ്പെടുത്തലായി ഉയർന്നു വരുന്നത്.   .
"I understand from a reliable source that Subhash Chandra Bose, your war criminal, has been allowed to enter Russian territory by Stalin. This is clear treachery and a betrayal of faith by the Russians. As Russia has been an ally of the British-Americans, it should not have been done. Please take note of it and do as you consider proper and fit."  
(വിശ്വസനീയമായ ഒരു ഒരൂ വൃത്തത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു, നിങ്ങളുടെ യുദ്ധക്കുറ്റവാളി, സുഭാഷ് ചന്ദ്ര ബോസിനെ സ്റ്റാലിൻ റഷ്യൻ ഭൂപ്രദേശത്തിൽ കയറാൻ അനൂവദിച്ചൂയെന്ന്. ഇത് റഷ്യയുടെ ഭാഗത്തുനിന്നുള്ള ചതിയും വിശ്വാസ വഞ്ചനയുമാണ്. ബ്രിട്ടീഷ് അമേരിക്കൻ കൂട്ടുകെട്ടിന്‍റെ സഖ്യ കക്ഷിയായിരുന്നതുകൊണ്ട്, റഷ്യ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഈ വിവരം കണക്കിലെടുത്തുകൊണ്ട് നിങ്ങൾക്ക് ശരിയും യുക്തവുമെന്നു തോന്നുന്ന നടപടി എടുക്കുക.)

1971ൽ നേതാജിയുടെ തിരോധാനം അന്വേഷിച്ച ഖോസ്ലാ കമ്മീഷന് മുമ്പിൽ നെഹ്രുവിന്‍റെ സ്റ്റെനോഗ്രാഫർ ശ്യാം ലാൽ ജയിൻ നൽകിയ മൊഴി ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നു.

ഈ വെളിപ്പെടുത്തലുകൾ സ്വാഭാവികമായും ചില ചോദ്യങ്ങളുയർത്തും.
  1. അങ്ങനെയൊരു വിവരം കിട്ടിയെങ്കിൽ തന്നെ അത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൈ മാറുവാൻ ജവഹർലാൽ നെഹ്രുവിന് എന്തു ബാദ്ധ്യതയാണുണ്ടായിരുന്നത്? 
  2. അങ്ങനെയെന്തെങ്കിലും ബാദ്ധ്യതയുണ്ടായിരുന്നെങ്കിൽ തന്നെ ആ ധീരദേശാഭിമാനിയെ 'യുദ്ധക്കുറ്റവാളി' എന്ന് വിശേഷിപ്പിച്ചത് പക മൂലമോ ഭയം മൂലമോ? 
ആ വക ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഭാവി ഭാരതത്തിന് ലഭിച്ചേ തിരൂ.   ചരിത്ര വസ്തുതകൾ സത്യസന്ധമായി പുറത്തുകൊണ്ടുവരുന്നതിന്‍റെ പേരിൽ ഉടയാനിടയുള്ള വിഗ്രഹങ്ങൾ ഉടയട്ടെ!

ഈ വക വിഷയങ്ങൾ ചർച്ച ചെയ്യമ്പോൾ ഒരു കാര്യം സംശയലേശമെന്യേ വ്യക്തമാകും നേതാജിയേയും മറ്റും തമസ്കരിക്കുന്നവരുടെ  ലക്ഷ്യം ഒരിക്കലും മഹാത്മജിയെ മഹത്വവത്കരിക്കയല്ല. കാരണം,
  • കമ്യൂണിസ്റ്റൂ സഖാക്കൾ 'ഗാന്ധിയെന്താക്കി? ഇന്ത്യയെ മാന്തിപ്പുണ്ണാക്കി!' എന്ന് തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ചു,    
  • ജിന്നയും മുസ്ലീം വർഗീയവാദികളും, (ഇന്നവർ രാഷ്ട്രീയ സ്വയം സേവക സംഘത്തിനെതിരെ അടിസ്ഥാനമില്ലാത്ത പ്രചരണം നടത്തുന്നതുപോലെ) ഗാന്ധിജിയെ വർഗീയ വാദിയെന്നു വിളിച്ചു കൊണ്ട് മുസ്ലീം ജനസമൂഹത്തിലെ  പാവപ്പെട്ടവരെയും അറിവു കുറഞ്ഞവരെയും തെരുവിലിറക്കി, കൃസ്ത്യൻ പാതിരിമാർ ഗാന്ധിജിയെ അന്തി കൃസ്തുവെന്ന് അധികാഷേപിച്ചു, 
  • ഗോഡ്സെയെന്ന പക്വതയില്ലാത്ത ക്ഷുഭിത വ്യക്തിത്വം മഹാത്മജിയെ വെടിയുണ്ടകൾക്കിരയാക്കി.  
പക്ഷേ അത്തരം വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമായി ഗാന്ധിജിയുടെ ആത്മാവ് മൃത്യുവിനെയും വിജയിച്ച് വിരാജിക്കുന്നു.
അതുകൊണ്ടു തന്നെ ഗാന്ധിജിയുടെ തിളക്കം ഉറപ്പാക്കുവാൻ വീര സവർക്കറെയോ നേതാജി സുഭാഷ് ചന്ദ്ര ബോസിനെയോ ഒന്നും ഇകഴ്ത്തേണ്ടിയില്ല.  
ബാപ്പുവിനേ രാഷ്ട്ര പിതാവെന്ന് ആദ്യം വിളിച്ചത് തന്നെ നേതാജിയായിരുന്നു. മാത്രമല്ലാ, രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഒരു ഘട്ടത്തിൽ ജപ്പാൻ സഹായത്തോടെ ഇൻഡ്യാ നാഷണൽ ആർമി ബർമ്മ വഴി ഭാരതത്തിലേക്ക് ഇംഗ്ലീഷ് ശക്തികളെ പരാജയപ്പെടുത്തി കടന്നു കയറൂമെന്ന പ്രതീക്ഷ പടർന്നപ്പോൾ. അഭിമാനത്തോടെ ബോസ് ബാപ്പുജിക്കൊരു റേഡിയൊ സന്ദേശം അയച്ചു.  തന്‍റെ നേതൃത്വത്തിൽ പടപൊരുതി സ്വതന്ത്രയാക്കുന്ന ഭാരതത്തെ ഗാന്ധിജിയുടെ പാദങ്ങളിൽ സമർപ്പിക്കുമെന്നായിരുന്നു ആ സന്ദേശം.
ചുരുക്കത്തിൽ ഗാന്ധിജിയുടെ പേരിനെയും പെരുമയെയും അന്നും നേതാജി വെല്ലുവിളിച്ചിട്ടില്ല. 
നേതാജിയുടെ വീരസ്മരണകൾ വീറോടെ സ്മരിക്കുന്നത് ഇന്ന് അങ്ങനെ ഒരു വെല്ലുവിളികൾക്ക് ഇടം നൽകുമെന്ന് ഭയപ്പെടേണ്ട കാര്യവുമില്ല.  
പക്ഷേ ഗാന്ധിജിയുടെ പേരു പോലും സ്വന്തമാക്കി, അധികാരത്തിന്‍റെ  കുത്തകാവകാശം സ്വന്തമാക്കിയ കപട ഗാന്ധിയന്മാർക്ക് ചരിത്ര സത്യങ്ങളെ ഭയപ്പെട്ടേ തീരൂ.



(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)



No comments: