Raju.Kanhirangad :: കവിത :: വാക്കുകൊണ്ട്

Views:


വാക്കുകൊണ്ട്


കാടേറുകയെന്നാൽ
വീടേറുകയെന്നാണ്
കാടുമുടിച്ചെന്നാൽ
വിളക്കണച്ചെന്നാണ്

നീർപ്പാമ്പിഴഞ്ഞിഴഞ്ഞ്
ഫണംവിരിച്ചതു കണ്ടില്ലെ
നീലമല ചോടോടെ
കടപുഴകിയതു കണ്ടില്ലെ

കൂരിരുളുകൾ കുടിവാഴാൻ
കുടമുടച്ചോർ നമ്മൾ
മുടിയാട്ടി തുള്ളുന്ന
രാവെക്ഷിയും നമ്മൾ

കരിമലതൻ കരളരിഞ്ഞ്
കുരുതിയുണ്ടോർ നമ്മൾ
കൊതിപെരുത്ത് കരുതിവെച്ച
വിത്തു കുത്തി തിന്നോർ.

കരുകരേ കൊറിച്ചില്ലെ
മണ്ണടങ്ങേ മരമടങ്ങേ
മടുമടേ കുടിച്ചില്ലെ
കാട്ടുനീരിൻ നാട്ടുയിര്

ഉലകം ചുട്ടുറഞ്ഞാടി
അലറിത്തുള്ളീടുന്നൂ നാം
പാടില്ല പാടില്ലെന്നു
പാടുന്നതു നാം തന്നെ

ഒരു കൈയിൽ ഹരിതമേന്തി
മറുകൈയിൽ മഴുവേന്തി
വാക്കിലൊരു വെള്ളരിപ്രാവ്
ചിറകറ്റതോ ചിറകടിപ്പതോ ?!







1 comment:

Unknown said...

സൂപ്പർ...