Anu P Nair :: ഒരു അവാർഡ്‌ കിട്ടി !!

Views:


ഒരു അവാർഡ്‌ കിട്ടി !!

പ്രിയപ്പെട്ട പത്രാധിപരെ,

അല്ല ഈ ഓൺ ലൈൻ മാസികേടെ എഡിറ്ററെ പത്രാധിപർ എന്ന് സംബോധന ചെയ്യുന്നത് ശരിയാണോ സാർ. വിവരമുള്ള ആരോടെങ്കിലും അന്വേഷിക്കേണ്ടിയിരിക്കുന്നു. അതെന്തായാലും പിന്നെ സംസാരിക്കാം. ഈ കത്ത് ഒരു സംശയം തീർക്കാനാണ്. സംശയമല്ല, താങ്കളുടെ ഒരു ഉപദേശമാണ് എനിക്ക് വേണ്ടത്. പ്രശ്നം ഇതാണ്...

- ഈ ഫേസ്ബുക്ക്, വാട്സ് ആപ്പ് ഇമ്മാതിരി കുന്തങ്ങളൊക്കെ ഡിലീറ്റ് ചെയ്യുന്നതല്ലേ നല്ലത് . ?

ഇപ്പോ എന്ത് പറ്റീന്നല്ലേ താങ്കൾ ആലോചിക്കുന്നത്. എനിക്ക് ഈ മാസം മൂന്നാം തീയതി ഒരു അവാർഡ് കിട്ടി. ഇച്ചിരി മുന്തിയ അവാർഡാ. (അതു കൊണ്ട് കുട്ടപ്പൻ സഖാവിനോട് പോലും പറഞ്ഞില്ല. ചിലവ് ചോദിക്കും !!) .

അതീ പിന്നെയാ ഇങ്ങനെ ഒരു ചിന്ത. ഈ FB, വാട്സ് ആപ്പ്, ഓഫ് ലൈനിലും ഓൺ ലൈനിലും ഉള്ള എഴുത്ത് ഇതൊക്കെ അങ്ങ് നിർത്തിയാലോ .

2015 ലാണ് ആദ്യമായി ഒരു സ്മാർട് ഫോൺ വാങ്ങുന്നത്. FB യും വാട്സ് ആപ്പും തുടങ്ങിയതും അപ്പോൾ മുതൽ. കുറേ സാഹിത്യകാരൻമാരെ പരിചയപ്പെട്ടു. ചെറുകിട പ്രസിദ്ധീകരണങ്ങളിൽ വന്ന എന്‍റെ കഥകൾ ആൾക്കാർ കണ്ടതും FB യിൽ കൂടെ തന്നെ. എനിക്ക് പുസ്തക കുറിപ്പുകൾ ഇടാനും സാധിച്ചു.
വർക്കലയിലെ ചില സാഹിത്യ ചർച്ചാവേദികളിൽ പുസ്തക നിരൂപണം നടത്തുന്നതിനെക്കാൾ നല്ലത് FB യിൽ പുസ്തക കുറിപ്പ് ഇടുന്നതാണെന്ന് മനസ്സിലായി. 
സാഹിത്യവുമായി ബന്ധപ്പെട്ട FB ഗ്രൂപ്പുകളും ഏറെ സഹായിച്ചു . മലയാമാസിക.in ൽ എഴുതി തുടങ്ങിയതോട് കൂടി അവർ തരുന്ന ലിങ്കുകളും ഇട്ടു . വാട്സ് ആപ് ബ്രോഡ്കാസ്റ്റ് വഴി എന്‍റെ കോൺടാക്ടിലുള്ള നൂറോളം പേർക്ക് ലിങ്ക് പോകുന്നുണ്ട് . ഓൺലൈനായും ഓഫ് ലൈനായും ആളുകൾ പ്രതികരണം അറിയിക്കുന്നു.

അപ്പോ ഒരു സന്തോഷം. നാലു പേർ അറിയുന്നുണ്ടല്ലോ. ഞാൻ പഠിപ്പിച്ച 2 സ്കൂളുകളിലും ആയിരത്തിൽ പുറത്ത് കുട്ടികളുണ്ട്. കിളിമാനൂർ ഗവ HടS ൽ മാത്രമുണ്ട് 3000 കുട്ടികൾ . പഠിപ്പിക്കാൻ പോണേന്റേം ഒരു സന്തോഷം നാലുപേർ നമ്മളെ തിരിച്ചറിയുമല്ലോ എന്നത് തന്നെ .

അങ്ങനെയിരിക്കെയാണ് സാർ ഈ അവാർഡ് എന്നെ തേടി വന്നത്. ഇനി എഴുത്തോ പഠിപ്പീരോ തുടരേണ്ടതുണ്ടോ എന്നാണ് അതിനു ശേഷമുള്ള കൺഫ്യൂഷൻ 

സീൻ ഇതാണ്

പ്രശസ്ത കൗൺസലിങ് വിദഗ്ധനും അധ്യാപകനും എന്‍റെ അഭ്യുദയകാംക്ഷിയുമായ അദ്ദേഹവും അദ്ദേഹത്തിന്‍റെ ഭാര്യയും കൂടി എന്നെ കാണാൻ എന്‍റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. അദ്ദേഹം മുൻപൊരിക്കൽ വന്നിട്ടുണ്ട്. പക്ഷേ കാട്ടുവിള ജംഗ്ഷൻ എത്തിയപ്പോൾ ഇടത്തോട്ടോ വലത്തോട്ടോ എന്ന് ഒരു സംശയം.

അദ്ദേഹം വണ്ടി സ്ലോ ചെയ്ത്. 
''അനുന്‍റെ വീടേതാ'' എന്ന് അവിടെ നിന്നിരുന്ന ഒരാളോട് ചോദിച്ചു .

അപ്പോഴാണ് അയാൾ എനിക്കാ ഭാരിച്ച അവാർഡ് തന്നത് . അതും എന്‍റെ അപ്പുപ്പൻ കെട്ടിയ എന്‍റെ മാമൻ നടത്തുന്ന കടയുടെ വരാന്തയിൽ നിന്ന്

''അനുവോ അങ്ങനൊരാൾ ഈ സ്ഥലത്തില്ലല്ലോ ?'
പകച്ചുപോയി, ഞാനല്ല ചോദിച്ച ആൾ . 

പറഞ്ഞ കരയോഗം വിഴുങ്ങിയെ എനിക്ക് മനസ്സിലായി. അത് പറയാനല്ല ഈ കുറിപ്പ്.

സാർ ഒന്നു പറഞ്ഞു താ. ഇനി ഞാൻ എഴുതണോ, ഫേസ് ബുക്ക്, വാട്സ് ആപ് ഉപയോഗിക്കണോ, പഠിപ്പിക്കണോ ? ഒരൊറ്റ അവാർഡ് കൊണ്ട് ഒന്നിനും വിലയില്ലാതായില്ലേ ?

''നാട്ടിലിറങ്ങി ആളുകളോട് സംസാരിക്കണമെടാ '' എന്നാണ് താങ്കൾ പറയാൻ പോകുന്നതെങ്കിൽ ഇന്നത്തെ പത്രത്തിലെ ഒരു വാർത്ത താങ്കൾ കണ്ടു കാണില്ല.

ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. എല്ലാവനും സ്മാർട്ട് ഫോണുണ്ട്. 24 മണിക്കൂറും എല്ലാവനും FB യിലുമാണ്.

അപ്പോൾ ഞാൻ ആരെന്നും എന്തെന്നും അവാർഡ് തന്ന കരയോഗം വിഴുങ്ങിയും അറിയുന്നുണ്ട്. പക്ഷേ അംഗീകരിക്കാനൊരു മടി.

സാർ ദയവായി പറയൂ. ഇനി ഞാൻ എഴുതീം പഠിപ്പിച്ചും ഫേസ് ബുക്കിലും വാട്സ് ആപ്പിലും പോസ്റ്റിട്ടും സമയം കളയണോ ? 

സ്നേഹപൂർവ്വം
അനു പി 
ഫ്രം ഫോറസ്റ്റ് വിള ....😀


--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
-11-2019



1 comment:

ardhram said...

കലക്കി , എഴുത്ത് തടരൂ
ഇത്തരം കരിങ്കാലികൾ മണ്ണ് തിന്നുമ്പോഴും
അനുസാറിൻെറ എഴുത്ത് വിളഞ്ഞു നിൽക്കും
തീർച്ച