K V Rajasekharan :: രാഹുൽ ഇമ്രാന് വേണ്ടി ഇംഗ്ലീഷ്പടിപ്പുരയിലോ?

Views:


പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയുടെ പ്രസിഡന്‍റ് സീ ജിൻപിംഗുമായി തന്‍റെ രണ്ടാം അനൗപചാരിക ഉച്ചകോടിക്കായി തിരഞ്ഞെടുത്തയിടം മഹാബലിപുരമാണ്.  ആയിരത്തിയഞ്ഞൂറു വർഷങ്ങൾക്കു മുമ്പുള്ള ചരിത്രപരമായ ബന്ധങ്ങളുടെ സ്മരണകളെ, പുതിയ കാലത്തെ ഇൻഡ്യാ-ചൈനാ നയതന്ത്ര ബന്ധങ്ങളുടെ ഇഴയടുപ്പിക്കുവാൻ, ഉപയോഗിച്ചൂ നോക്കാമായെന്ന ഒരു പരീക്ഷണം. 

അപ്പുറത്ത് വയനാട് എംപി രാഹുൽ ഗാന്ധിയും ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കി സാദ്ധ്യതകൾ തേടുകയാണ്!  1940 കളുടെ അവസാനം ലോർഡ് മൗണ്ട് ബാറ്റനും ജവഹർലാൽ നെഹ്രുവും ചേർന്ന് നടത്തിയ കുതന്ത്രങ്ങളുടെ ഫലമായി, ഭാരതത്തിന്‍റെ ഭാഗമായി പൂർണ്ണമായി മാറുന്നതിൽ നിന്ന് ഒഴിച്ചു നിർത്തിയ ജമ്മു കശ്മീരാണു വിഷയം.  ഇൻഡ്യൻ പാർലമെന്‍റിന്‍റെ ആ വിഷയത്തിലുള്ള തീരുമാനത്തെ അട്ടിമറിക്കുവാൻ നെഹ്രുവിന്‍റെ പേരക്കുട്ടിക്ക് കൂട്ടിനായി മൗണ്ട് ബാറ്റന്‍റെ നാട്ടിൽ നിന്ന് ആരെയെങ്കിലും കിട്ടുമോയെന്ന അന്വേഷണത്തിന്‍റെ തിരക്കിലായിരുന്നു രാഹുൽ എന്നതാണ് വാർത്ത.

ജമ്മു കാശ്മീരിനെ ഭാരതത്തിന്‍റെ ദേശീയ മുഖ്യധാരയിലെ തിളങ്ങുന്ന താരമായി  മാറ്റുകയെന്ന തെളിഞ്ഞ ലക്ഷ്യത്തോടെയാണ്, ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഉം 35A യും നൽകിയ വിശേഷ അധികാരങ്ങൾ ഇൻഡ്യൻ പാർലമെന്‍റ് എടുത്തു കളഞ്ഞത്.
ഭാരതതിന്‍റെ ശത്രുപക്ഷത്ത് സ്വയം പ്രതിഷ്ഠിച്ച പാക്കിസ്ഥാനും 
ആ രാജ്യത്തോടൊപ്പം നിന്ന് ഭാരതീയ താത്പര്യങ്ങളുടെ വഴി മുടക്കുന്ന കോൺഗ്രസ്സ്-കമ്യൂണിസ്റ്റ്-വർഗീയ ഇസ്ലാമിക കൂട്ടുകെട്ടും ഇൻഡ്യൻ പാർലമെന്‍റിന്‍റെ നിർണ്ണയത്തിനെതിരെ ശബ്ദം വെക്കുവാൻ തുടങ്ങി. ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും അവിശുദ്ധ കൂട്ടുകെട്ടിനെ മുന്നിൽ നിന്ന് നയിക്കുന്ന രാഹുലിന്‍റെ ഇൻഡ്യാ വിരുദ്ധ പരാമർശങ്ങൾ പാക്കിസ്ഥാന് വളരെയേറെ സഹായകരവുമായി.

രാഹുലിന്‍റെ ഇൻഡ്യാ വിരുദ്ധ പരാമർശങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഇമ്രാൻ ഭണകൂടം മനുഷ്യൃവകാശ കമ്മീഷനിലും ഐക്യരാഷ്ട്ര സഭയിലുമൊക്കെ ഓടിക്കയറി വിലാപം തുടങ്ങിയത്.  പക്ഷേ ലോകം സത്യം തിരിച്ചറിഞ്ഞു. സത്യത്തോടോപ്പം, നരേന്ദ്രമോദിയോടൊപ്പം കൈകോർത്ത് നിന്നു. പാക്കിസ്ഥാൻ പക്ഷം കശ്മീർ കാര്യത്തിൽ ആഗോളതലത്തിൽ ഒറ്റപ്പെട്ടു.

അങ്ങനെ ഭാരതത്തിനെതിരെ പടയ്ക്ക് പുറപ്പെട്ട് പരാജയപ്പെട്ട ഇമ്രാൻ ഖാനെ സഹായിക്കാൻ വയനാട് എം പി രാഹുൽ വഴിതേടിയതിന്‍റെ വാർത്തകളാണ് ഇപ്പോൾ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. യുണൈറ്റഡ് നേഷനിൽ  പരാജയപ്പെട്ട പാക്കിസ്ഥാനെ സഹായിക്കുവാൻ യുണൈറ്റഡ് കിങ്ഡത്തിന്‍റെ പടിപ്പുരയ്ക്ക് മുമ്പിലേക്ക് ആളെ അയക്കുവാൻ തയ്യാറായിരിക്കുന്നു, രാഹുൽ. ലേബർപാർട്ടി നേതാവും ഭാരതവിരുദ്ധനെന്ന ദുഷ്പേര് ഇതോടകം സ്വന്തമാക്കിയിട്ടുമുള്ള ബ്രിട്ടീഷ് പാർലമെന്‍റംഗം ജെറമി കോർബൈനെ രാഹുലിന്‍റെ അടുപ്പക്കാരനും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ബ്രിട്ടീഷ് ഘടകമായ കോൺഗ്രസ്സ് ഓവർസീസ്  ഇൻ യൂ. കെ. യുടെ അദ്ധ്യക്ഷനുമായ കമൽ ധാലിവാളിന്‍റെ നേതൃത്വത്തിലുള്ള ദൗത്യസംഘം കണ്ടതായ വാർത്തകൾ പുറത്തു വന്നതോടെയാണ് രാജ്യദ്രോഹത്തനിള്ള രാഹുൽ കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നത്.

ജെറമി കോർബൈന്‍റെ   ട്വിറ്റർ സന്ദേശം തന്നെയാണ്   'ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ഇംഗ്ളണ്ടിലുള്ള പ്രതിനിധികളുമായി വളരെ പ്രയോജനപ്രദമായ കൂടിക്കാഴ്ച നടന്നതായും ആ വേളയിൽ കശ്മീരിലെ 'മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്തതായും' സാക്ഷ്യപ്പെടുത്തുന്നത്.  പാക്കിസ്ഥാൻ ആവശ്യപ്പെടുന്നത് പോലെ കശ്മീർ വിഷയത്തിൽ അന്തരാഷ്ട്ര ഇടപെടലിനു വേണ്ടിയുള്ള വാദങ്ങളാണ് ഇതേ തുടർന്നും ഇംഗ്ലീഷ് ലേബർപാർട്ടി നേതാവ് ഉന്നയിച്ചു പോരുന്നത്. അത്തരത്തിൽ ഭാരതവിരുദ്ധമായ ഒരു പ്രമേയം ലേബർപാർട്ടി പാസ്സാക്കുകയും ചെയ്തു

ഇവിടെ രാഹുൽ രണ്ടുകാര്യങൾക്ക് ഉത്തരം നൽകാൻ ബാദ്ധ്യസ്ഥനാണ്. 
  • ഒന്ന്, കശ്മീർ കാര്യം ഭാരതത്തിന്‍റെ ആഭ്യന്തര പ്രശ്നമാണെന്ന രാഷ്ട്രത്തിന്‍റെ പ്രഖ്യാപിത നിലപാടിനെ എതിർത്ത് പാക്കിസ്ഥാനോടൊപ്പം നിൽക്കുന്നത് ക്ഷമയർഹിക്കാത്ത രാജ്യദ്രോഹമല്ലേ?  
  • രണ്ട്, ഇൻഡ്യൻ ജനത ഇംഗ്ളണ്ടിന്‍റെ അടിമത്വത്തിനെതിരെ പടപൊരുതി മോചനം നേടിയത് താങ്കൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ലേ?  അതാണോ ഈ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളുടെ പരിഹാരത്തിനായി ഇംഗ്ളണ്ടിലെ അധികാര കേന്ദ്രങ്ങളിലേക്ക് യാചനയുമായി കൈ നീട്ടിയെത്തുവാൻ ഒരു മടിയും ലജ്ജയും തോന്നാത്തതിനു കാരണം?
ചരിത്രം അറിയാവുന്നവർക്കറിയാം രാഹുലിൽ പ്രകടമാകുന്ന ബ്രിട്ടീഷ് വിധേയത്വത്തിൽ അസ്വാഭാവികതയില്ലെന്ന്.   ആ കുടുംബപാരമ്പര്യത്തിന്‍റെ വേരുകളിലേക്ക് അന്വേഷണം നടത്തുന്നവർക്ക് ഇനി പറയുന്ന കാര്യങങൾ വഴികാട്ടും
വിവേകാനന്ദൻ അന്തിമ വിമോചനത്തിനുള്ള ഭാരതയുദ്ധത്തിന് ആശയങ്ങൾ കൊണ്ട് പാഞ്ചജന്യം മുഴക്കി.  മറ്റെല്ലാ ദേവതകളെയും മാറ്റിവെച്ച് അമ്പതുവർഷം ഭാരത മാതാവിനെ പൂജിക്കുവാൻ ആഹ്വാനം ചെയ്തപ്പോൾ ലക്ഷ്യസാദ്ധ്യത്തിന് ഒരൂ സമയക്രമവും കുറിച്ചിട്ടു. വീരസവർക്കറും ശ്രീ അരവിന്ദോയും ബാല ഗംഗാധരതിലകനും മഹാത്മാ ഗാന്ധിയും ഡോ കേശവ് ബലിറാം ഹെഗ്ഡേവാറും പോരിടങ്ങളിൽ ആവേശം വിതറി. സ്വയം സമർപ്പിച്ച് വഴിയും കാട്ടി. 
1883 ൽ  ജനിച്ച വീര സവാർക്കർ അക്ഷരം പഠിച്ചു തുടങ്ങിയ ബാല്യത്തിൽ തന്നെ അമ്മ ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി അടരാടുവാൻ നിശ്ചയിച്ചു.
  • ഇംഗ്ളണ്ടിൽ പോയി പഠിക്കാൻ തീരുമാനിച്ചതു പോലും ബ്രിട്ടീഷ് കടന്നാക്രമണം വന്ന വഴിയും, നിലനിൽക്കുന്ന കാരണവും, പടിയിറക്കാനുള്ള വഴിയും ഇംഗ്ളണ്ടിൽ തന്നെ ചെന്നു പഠിക്കുവാൻ വേണ്ടിയായിരുന്നു. 
  • നിയമ ബിരുദം നേടിയാലും അതു കൊണ്ട് ഉപജീവനമാർഗ്ഗം തേടാനല്ല അതും ഭാരതീയ സ്വാതന്ത്ര്യത്തിനു ഉള്ള പോരാട്ടത്തിനുള്ള ആയുധമാക്കുമെന്ന് പ്രതിജ്ഞ ചെയ്താണ്, പണ്ഡിത് ശ്യാംജി കൃഷ്ണ വർമ്മയെന്ന ദേശീയ മുന്നേറ്റത്തിനു വേണ്ടി പ്രതിജ്ഞാബദ്ധനായ വലിയ മനുഷ്യനിൽ നിന്ന് അവിടെ പഠിക്കുന്നതിനു സ്കോളർഷിപ്പ് നേടിയതുപോലും. 
  • നിരന്തര സമരപോരാട്ടങ്ങളുടെയും  ബ്രിട്ടീഷ്കാർ തുടങ്ങിവെച്ച് അവർക്കു വേണ്ടപ്പെട്ടവരായ നെഹ്രുവും ഇന്ദിരയും വരെ തുടർന്ന ക്രൂരപീഢനത്തിന്‍റെ ഇരയാകേണ്ടി വന്നിട്ടും ധീരത കൈവിടാഞ്ഞ വീരയോദ്ധാവ്.
1889 ൽ ജനിച്ച ഡോ കേശവ് ബലിറാം ഹെഗ്ഡേവാറും ബാല്യത്തിലേതന്നെ ഭാരതമാതാവിനു വേണ്ടി സ്വയം സമർപ്പിച്ച സ്വാതന്ത്ര്യദാഹിയായിരുന്നു.
  • പഠിച്ചിരുന്ന ഹൈസ്ക്കൂളിൽ വന്ദേമാതരം മുഴക്കിയതിന് ശിക്ഷ വാങ്ങി. പഠനം തുടരുവാൻ ക്ഷമ ചോദിക്കണമെന്നു പറഞ്ഞ അധികൃതർക്ക് പുറം തിരിഞ്ഞു പുറത്തിറങ്ങി. 
  • പിന്നീട് ദേശീയ പ്രസ്ഥാനം ഒരുക്കിയ സമാന്തര വിദ്യാഭ്യാസം നേടിയതും കൽക്കട്ടയിൽ ഡോക്ടർ ബിരുദം തേടി ഭിഷഗ്വരനാകാൻ ശ്രമിച്ചതും അനുശീലൻ സമിതി പോലെയുള്ള തീവ്ര പോരാട്ട മുഖങ്ങളിൽ നില ഉറപ്പിക്കുവാനായിരുന്നു.  
  • ഡോക്ടർ ബിരുദം നേടിയിട്ടും ഭിഷഗ്വരനായി നേട്ടം കൊയ്യാനിനിറങ്ങിത്തിരിക്കാതെ സമാജത്തിലേക്കിറങ്ങുകയായിരുന്നു, ഡോക്ടർജി. 
  • സ്വാതന്ത്ര്യ സമര വഴികളിൽ തുടരുമ്പോൾ തന്നെ വ്യക്തികളെ ശകതിയും ബുദ്ധിയും ശ്രദ്ധയും ഉള്ള കർമ്മയോഗികളായി വികസിപ്പിച്ച് സമാജത്തെ ശക്തിപ്പെടുത്തി ഭാരതാംബയുടെ ഭാവി ഭദ്രമാക്കുക എന്ന ലക്ഷ്യവുമായി രാഷ്ട്രീയ സ്വയം സേവക സംഘത്തിനു ജന്മം നൽകി. കാലം തലകുനിക്കുന്ന കർമ്മയോഗി.
1888 ൽ മറ്റൊരു കുട്ടി ജനിച്ചു. പേര് ഹരിലാൽ ഗാന്ധി (പിന്നീട് അബ്ദുല്ലാ ഗാന്ധിയായി. അവസാനം ഹീരലാൽ ഗാന്ധിയുമായി).
മഹാത്മാ ഗാന്ധിയുടെ മകൻ!
  • 1908 നും 1911 നുമിടയിൽ സത്യാഗ്രഹിയായതിന് ആറു പ്രാവശ്യം അറസ്റ്റിലാക്കപ്പെട്ട പോരാട്ട വീര്യത്തിനുടമ.  
  • പക്ഷേ ഒരാഗ്രഹം ആ ജീവിതത്തിന്‍റെ വഴി തിരിച്ചുവിട്ടു. 
  • ഇംഗ്ളണ്ടിൽ പോയി പഠിച്ച് അച്ഛനെ പോലെ ഒരു ബാരിസ്റ്ററാകാൻ മോഹിച്ചു. സ്കോളർഷിപ്പും കിട്ടുമായിരുന്നു. 
  • ഗാന്ധിജി അനുവദിച്ചില്ല.  ബ്രിട്ടീഷുകാർക്ക് എതിരെയുള്ള സമരത്തിന് ബാധിക്കുമെന്നതായിരുന്നു കാരണം. 
  • വീടുമായി കലഹിച്ചു. ആ ജീവിതം തന്നെ ഹോമിക്കപ്പെട്ടു. ക്ഷയരോഗം ബാധിച്ച് അജ്ഞാതനായി, മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുടെ 'ഹീര' 1948 ജയ് 18 ന് ലോകത്തോട് യാത്ര പറഞ്ഞു. 
  • 1948 ജനുവരി ഗാന്ധിജി ചിതയിലമരുമ്പോൾ ആരാലും തിരിച്ചറിയാതെ ഒരു മൂകസാക്ഷിയായി ആചിതയ്ക്കു തീകൊളുത്തേണ്ട മൂത്തമകൻ ഹീരലാലും അവിടെയുണ്ടായിരുന്നു പോലും.  
  • പക്ഷേ അവിടെ താരശോഭയോടെ നിറഞ്ഞു നിറന്നത് മഹാത്മജിയോട് ചേർന്ന് നിന്ന് പേരുവരെ സ്വന്തം മകൾ ഇന്ദിരയ്ക്ക് തരപ്പെടുത്തിക്കൊടുത്ത് രാഹുലിനെയും കടന്നു പൊയ്ക്കോണ്ടിരിക്കുന്ന ഒരു വലിയ തട്ടിപ്പിനു തുടക്കം കുറിച്ച ജവഹർലാൽ നെഹ്റുവായിരുന്നു.
1889 ലായിരുന്നു ജവഹർലാൽ നെഹ്രു ജനിച്ചത്.  ആദ്യം സൂചിപ്പിച്ച മൂന്നു പേരും ജനിച്ച 1880 കളിൽ തന്നെ.   ഇനിയുമാണ് മറ്റു മൂന്നു പേർക്കും ലഭിക്കാതിരുന്ന സ്ഥാനം ചരിത്രത്തിൽ ജവഹർലാലിന് സ്വയം എഴുതി വയ്ക്കാൻ  കഴിഞ്ഞതെങ്ങനെയെന്ന് പഠിച്ചെടുക്കേണ്ടത്.
  • ഒന്നാമത്, വീര സവർക്കറെ പോലെയോ ഡോക്ടർ ഹെഡ്ഗേവാറിനെ പോലെയോ ബാല്യത്തിലെ തന്നെ സ്വാതന്ത്ര്യ മോഹമൊന്നും ജവഹറിനില്ലായിരുന്നു.  
  • രണ്ടാമത് ഇംഗ്ളണ്ടിൽ പോയി ബാരിസ്റ്റർ പഠനം മോഹിച്ച ഹരിലാൽ ഗാന്ധിയുടെ വഴിയടച്ച അച്ഛൻ മഹാത്മാ ഗാന്ധിയെ പോലെ ആദർശപരമായ ബോദ്ധ്യത്തിന്‍റെ തടവറയിൽ സ്വന്തം മകന്‍റെ ജീവിതത്തെ ഹോമിക്കുന്ന വ്യക്തിയായിരുന്നില്ല  ജവഹറിന്‍റെ അച്ഛൻ മോത്തിലാൽ നെഹ്രു. 
  • ഭാരതത്തിന്‍റെ സ്വാതന്ത്ര്യമൊന്നും അന്ന് മോത്തിലാലിന് വിഷയമായിരുന്നില്ല. 
  • ഇംഗ്ളീഷ് ഭരണത്തിൽ മകന് ലഭിക്കാവുന്ന ഉയർന്ന പദവിയായിരുന്നിരിക്കണം അന്നദ്ദേഹത്തെ നയിച്ച മോഹം.  
  • പതിനഞ്ചു വയസ്സിൽ തന്നെ ജവഹറിനെ ഇംഗ്ലണ്ടിലേക്കയച്ചു, ഇംഗ്ളീഷുകാരനായി പഠിച്ച്, പരിചയിച്ച്, ശീലിച്ച് വളരുവാൻ. 
  • ഇൻഡ്യൻ വിദ്യാർത്ഥികളോടുള്ള ഇടപഴകൽ പോലും വിലക്കിയിരുന്നു. 
  • മകൻ അച്ഛന്‍റെ പ്രതീക്ഷയേയും കവച്ചൂവെച്ചൂ. 
  • കേംബ്രിഡ്ജിൽ പഠിച്ചുകോണ്ടിരുന്നപ്പോൾ മകൻ അച്ഛനു കത്തെഴുതി: കേംബ്രിഡ്ജ് മൊത്തം ഇൻഡ്യാക്കാരെക്കൊണ്ടു നിറയുന്നു (Cambridge is becoming too full of Indians); എനിക്ക് ഓക്സ്ഫോഡിലേക്ക് മാറണമെന്ന്. 
അങ്ങനെ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഇൻഡ്യാക്കാരുടെ സാമീപ്യം പോലും അസ്വസ്ഥത ഉളവാക്കുമായിരുന്ന ജവഹർലാൽ നെഹ്രു മാറി വന്ന സാഹചര്യം മുതലെടുത്ത് പ്രധാനമന്ത്രിയായിയെങ്കിൽ മോത്തിലാലും ജവഹർലാലും പിന്നീടെടുത്ത ചടുലമായ രാഷ്ട്രീയ നീക്കങ്ങളെയിരുന്നു, അതിനുകാരണം.
  • അവരിലൊരാളായി മാറിയ നെഹ്രുവിനെ തന്നെ അധികാരം ഏൽപ്പിക്കുവാൻ ഇംഗ്ലീഷുകാരും മൗണ്ടുബാറ്റന്‍റെ ബാറ്റനിലൂടെ വേണ്ടത് ചെയ്തു.
  • അപ്പൊഴേക്കും നിസ്സഹായനും കോൺഗ്രസ്സിൽ അപ്രസക്തനുമായിത്തീർന്ന മഹാത്മജിക്ക് സമ്മതിക്കയല്ലാതെ വഴിയുമില്ലായിരുന്നു.
ഈ ചർച്ചയിൽ മറ്റൊന്നു കൂടെ ഓർത്തെടുക്കേണ്ടതായുയുണ്ട്.
  • രണ്ടാം ലോകമഹായുദ്ധത്തിൽ ഇംഗ്ലണ്ട് പക്ഷം വിജയിച്ചു.   
  • ക്വിറ്റ് ഇൻഡ്യാ സമരം പരാജയപ്പെടുകയും ചെയ്തു. 
  • ആ സാഹചര്യത്തിലാണ് ഇൻഡ്യ വിടാൻ ബ്രിട്ടീഷ് ഭരണകൂടം തയ്യാറായത് 
  • നേതാജി സുഭാഷ് ചന്രബോസ്സിന്‍റെ ഇൻഡ്യൻ നാഷണൽ ആർമിയുടെ പോരാട്ട ചരിത്രവും നേവൽ കലാപവും നൽകിയ മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്വരം നല്ലപ്പഴേ പാട്ട് നിർത്താൻ അവർ തയാറായത്. 
  • മൗണ്ട്ബാറ്റന്‍റെ രക്ഷാകർതൃത്വത്തിൽ നെഹ്രുവിനെ ഇൻഡ്യൻ പ്രധാനമന്ത്രിയാക്കി. 
  • ഇൻഡ്യയുടെ അവസാനത്തെ വൈസ്റോയിയെന്നും ചിലർ നെഹ്രുവിനെ വിളിച്ചു. 
  • പകരം മൗണ്ട് ബാറ്റനെ ഇൻഡ്യയുടെ ഗവർണർ ജനറലുമാക്കി. 
  • പാക്കിസ്ഥാൻ അങ്ങനെ ഒരു പദവി കൊടുക്കാൻ തയ്യാറായില്ലെന്നു കൂടി ഓർക്കുക.
  • കശ്മീരിലുൾപ്പടെ സ്വതന്ത്ര ഭാരതം നേരിടേണ്ടി വന്ന പല വെല്ലുവിളികളും നെഹ്രൂ-മൗണ്ട് ബാറ്റൻ കൂട്ടുകെട്ട് വരുത്തിവെച്ചതാണെന്നതും മറക്കാതിരിക്കൂക.  
  • ഒപ്പം തന്നെ നേരത്തെ സൂചിപ്പിച്ചവരടക്കം നിരവധി ധീരദേശാഭിമാനികളുടെ ജീവിതങ്ങൾ ബലി നൽകി ലഭിച്ച സ്വാതന്ത്ര്യമാണ് തൂണും ചാരിനിന്നവൻ പെണ്ണും കൊണ്ടു പോയിയെന്ന് പറയും പോലെ ജവഹർലാൽ നെഹ്രു കവർന്നെടുത്തത്. 
നെഹ്രുവിനു ശേഷം പൊതുവേ കുടുംബസ്വത്തു പോലെ കൈമാറി വന്ന കസേര തന്‍റെ കാലമായപ്പോൾ കൈവിട്ടു പോയതിന്‍റെ ദൂ:ഖം സഹിക്കയല്ലാതെ രാഹുലിന് മറ്റൊരു മാർഗവുമില്ലെന്നു തിരിച്ചറിയണം.

ഈ ചരിത്രമൊന്നും മറന്നിട്ടില്ലാത്ത ജനം ഇനിയുമിവിടെയുണ്ടെന്നത് രാഹുൽ ഓർക്കൂകയും വേണം.

മൗണ്ട് ബാറ്റന്‍റെയും നെഹ്രുവിന്‍റെയും ബന്ധങ്ങൾ പുന:സൃഷ്ടിച്ച് ഇംഗ്ളണ്ടിൽ കൂട്ടു കണ്ടെത്തി ഭാരതത്തെ പിന്നിൽ നിന്നു കുത്താനാണു ഭാവമെങ്കിൽ തിരിച്ചടി താങ്ങാവുന്നതിലധികമായിരിക്കുമെന്ന് മറക്കണ്ട.
കാലം കണ്ണടച്ചതു ഭാഗ്യമെന്നു കരുതി സ്വയം തിരുത്തുക. അല്ലെങ്കിൽ കാലം പൂർവ്വചരിത്രത്തിൽ തമസ്ക്കരിക്കപ്പെട്ട അരുതാത്ത പ്രവർത്തികൾക്കൊക്കെ മറുപടി പറയിച്ചൂവെന്നു വരും.





No comments: