Anandakuttan :: കഥ :: ശവപ്പെട്ടി.

Views:



ഒരിക്കൽ ഒരിടത്ത്‌ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.

അപ്പുപ്പന് അമ്മൂമ്മയോട് എന്തു സ്നേഹമായിരുന്നെന്നോ?
അമ്മൂമ്മയ്ക്കും അങ്ങനെ തന്നെ.

പെട്ടെന്നൊരു ദിവസം അപ്പുപ്പൻ മരിച്ചു !!
അമ്മൂമ്മ ഒരുപാടു കരഞ്ഞു. (വേറെ ആരും കരഞ്ഞില്ല )

ചടങ്ങുകളൊക്കെ ആർഭാടപൂർവ്വം നടത്തി.

അപ്പൂപ്പന്‍റെ ബോഡി ശവപ്പെട്ടിയിലാക്കി, നാലുപേർ തോളിലേറ്റി.

വീടിന്‍റെ മുൻവശത്തെ ഗേറ്റിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കുറച്ചു ദൂരം നടന്നാൽ പള്ളി ശ്മശാനത്തിലെത്താം.

ഗേറ്റിനു സമീപമെത്തി ഇടത്തോട്ടു തിരിഞ്ഞപ്പോൾ ശവപ്പെട്ടി മതിലിലൊന്ന് തട്ടി.

പെട്ടെന്ന് പെട്ടിക്കകത്തൊരനക്കം.!

ചുമന്നവർ പേടിച്ച് പെട്ടി താഴെ വച്ചു ; തുറന്നു.
അപ്പൂപ്പൻ എഴുന്നേറ്റിരിക്കുന്നു!

അപ്പുപ്പൻ ഓടി അമ്മുമ്മയുടെ അടുത്തെത്തി.അമ്മുമ്മയ്ക്ക് വലിയ സന്തോഷമായി .
അവർ പ്രണയപൂർവ്വം അങ്ങനെ ജീവിച്ചു കൊണ്ടേയിരുന്നു.

പെട്ടെന്നൊരു ദിവസം അപ്പൂപ്പൻ വീണ്ടും മരിച്ചു.!!
വീണ്ടും മരിച്ച അപ്പൂപ്പന്‍റെ ചടങ്ങുകളൊക്കെ വീണ്ടും നടത്തി. വീണ്ടും ബോഡി ശവപ്പെട്ടിയിൽ വച്ചു , നാലു പേർ തോളിലേറ്റി.

ഗേറ്റിനടുത്തെത്തി ഇടത്തോട്ടു തിരിഞ്ഞപ്പോൾ, ശവപ്പെട്ടി വീണ്ടും മതിലിലൊന്നു തട്ടി !!!

പെട്ടിക്കകത്തുനിന്നിറങ്ങിയ അപ്പൂപ്പൻ അമ്മൂമ്മയുടെ അടുത്തെത്തി. അമ്മൂമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.

അവർ കാമുകീകാമുകൻമാരെ പോലെ, സൊറ പറഞ്ഞും വഴക്കു കൂടിയും, പരസ്പരം കുറ്റം പറഞ്ഞും ഉല്ലാസത്തോടെ കഴിഞ്ഞു.

നിനച്ചിരിക്കാതെ അപ്പൂപ്പൻ വീണ്ടുംമരിച്ചു. !!!

ചടങ്ങുകളൊക്കെ പഴയതുപോലെ നടന്നു.

വീണ്ടു വീണ്ടും മരിച്ച അപ്പുപ്പന്‍റെ ബോഡി കിടത്തിയ ശവപ്പെട്ടി തോളിലേറ്റിയ നാൽവർ സംഘത്തോട് അമ്മുമ്മ വളരെ ദയനീയമായി ഇങ്ങനെ പറഞ്ഞു .

"എന്‍റെ പൊന്നുമക്കളെ, ഇനിയെങ്കിലും ശവപ്പെട്ടി മതിലിൽ തട്ടാതെ കൊണ്ടു പോകണേ!!




No comments: