Jagan :: ഖണ്ഡശ സസ്പെൻഷൻ'...........!!...

Views:

ദീർഘനാളായി സസ്പെൻഷനിലായിരുന്ന, സംസ്ഥാനത്തെ ഏറ്റവും മുതിർന്ന  ഐ.പി.എസ് ഉദ്യോഗസ്ഥൻ, ഡി.ജി.പി റാങ്കിലുള്ള ശ്രീ ജേക്കബ് തോമസിനെ എത്രയും വേഗം സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

  • അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത് ഒരു തവണ ആയിരുന്നില്ല.........! 
  • മൂന്നു തവണ.........!!
  • ഒരു സസ്പെൻഷന്റെ കാലാവധി തീരുന്നതിനു മുൻപും, അല്ലാതെയും 'അത് ' അങ്ങനെ കൊടുത്തു കൊണ്ടേയിരുന്നു.
  • മുൻപ് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത തരത്തിലുള്ള ഒരുതരം 'ഖണ്ഡശ സസ്പെൻഷൻ'...........!!

യൂ.ഡി.എഫ് ഭരണകാലത്ത് കുറച്ചു നാൾ സർക്കാരിന്റെ 'ഗുഡ് ബുക്സി'ൽ ആയിരുന്ന ജേക്കബ് തോമസ് പ്രസ്തുത സർക്കാരിന്റെ അവസാന നാളുകളിൽ സർക്കാരിന്റെ' ഹിറ്റ് ലിസ്റ്റി'ൽ ആയിരുന്നു. അതു കൊണ്ടു കൂടി തന്നെ ആയിരുന്നു എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ, തുടക്കത്തിൽ തന്നെ സർക്കാരിന്റെ പ്രിയ പുത്രനാകാൻ ജേക്കബ് തോമസിന് കഴിഞ്ഞതും.

അന്ന് അദ്ദേഹം നീല, മഞ്ഞ, ചുവപ്പ നിറങ്ങളിലുള്ള കാർഡുകൾ ഇറക്കി 'കളിച്ചത്' ഇനിയും മറക്കാറായിട്ടില്ല........!

പക്ഷെ, ഈ കളി അധികനാൾ നിലനിന്നില്ല. പല പല കാരണങ്ങളാൽ വളരെ പെട്ടെന്നാണ് സർക്കാരിന്റെ അഥവാ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയത്. തുടർന്ന് സർക്കാരിന്റെ നയങ്ങളെയും, പലപ്പോഴും      മുഖ്യമന്ത്രിയെ തന്നെയും പരസ്യമായി വിമർശിച്ചു കൊണ്ട് അദ്ദേഹം വാർത്തകളിൽ നിറഞ്ഞു.

അതിനെ തുടർന്ന് ഉണ്ടായ പരസ്പര വിഴുപ്പലക്കലും, ജേക്കബ് തോമസിന്റെ പുസ്തകരചനയും, പ്രതികാര നടപടികളും, സസ്പെൻഷനും, കേസും ഒക്കെ കേരളം കണ്ട മാമാങ്കങ്ങൾ.........!

മുൻ ഡി.ജി.പി ശ്രീ. ടി.പി. സെൻകുമാറിന്റെ വിഷയത്തിലും ഏറെക്കുറെ സമാനമായ വിഴുപ്പലക്കലും, ശിക്ഷാ നടപടികളും, സസ്പെൻഷനും, ട്രൈബ്യൂണലിന്റേയും, സുപ്രീം കോടതിയുടേയും  ഇടപെടലും ഒക്കെ ഉണ്ടായി. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് അദ്ദേഹം സർവ്വീസിൽ തിരിച്ചെത്തുകയും ചെയ്തു.

ആ ചരിത്രം ഇപ്പോൾ ആവർത്തിക്കുന്നു........!!

ഇപ്പോൾ വന്നിട്ടുള്ള ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുകയാണെങ്കിൽ സംസ്ഥാനത്തെ പോലീസ് മേധാവി ആയി ശ്രീ.ജേക്കബ് തോമസ് അധികാരത്തിൽ വരേണ്ടതാണ്. എന്നാൽ, അതിനുള്ള സാദ്ധ്യത വളരെ വിരളമാണ്.
അതൊക്കെ എന്തോ ആകട്ടെ, സർക്കാരിന്റെ ഭാഗത്തുനിന്നായാലും, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നായാലും ഇത്തരം പോർവിളികളും, വൈരനിര്യാതനബുദ്ധിയോടെ ഉള്ള പ്രവർത്തനങ്ങൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള നടപടികളും ഒക്കെ ഉണ്ടാകുന്നത് ആശാസ്യവും അഭിലഷണീയവും ആണെന്ന് പറയാനാവില്ല.
സർക്കാരിന്റെ ശമ്പളം പറ്റുന്ന കേവലം ഒരു ഉദ്യോഗസ്ഥനെ നിയമ നടപടികളിലേക്ക് തള്ളിവിട്ട്, അയാളുടെ മുന്നിൽ പരാജയപ്പെട്ട്, ജാള്യത മറയ്ക്കാൻ ബുദ്ധിമുട്ടുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല. 
അത്തരം രംഗങ്ങൾ സൃഷ്ടിക്കാതിരിക്കുകയായിരുന്നു ഭേദം. ഇത്തരം അബദ്ധങ്ങൾ ഉണ്ടാകാതിരിക്കാൻ ആണല്ലോ മുഖ്യമന്ത്രിക്ക് അനേകം ഉപദേശകരെ കോടികൾ ചെലവഴിച്ച് വാഴിച്ചിരിക്കു ന്നത്.........!!

ഏത് സർക്കാർ അധികാരത്തിൽ വന്നാലും സർക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നത് വിവിധ വകുപ്പുകളുടെ തലപ്പത്തിരിക്കുന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ഉദ്യോഗസ്ഥർക്ക് സർക്കാരിനോടുള്ള വിധേയത്വവും, അവർ പാലിക്കേണ്ട അച്ചടക്കവും അനിവാര്യത തന്നെയാണ്.

എന്നാൽ, ചില മന്ത്രിമാരുടേയും ഉദ്യോഗസ്ഥ പ്രമുഖരുടേയും അഴിമതിക്ക് കൂട്ടുനിൽക്കണമെന്ന് ഇതിനർത്ഥമില്ല.
അമാനുഷനും, സൂപ്പർമാനും ഒന്നും ആകാൻ ഉദ്യോഗസ്ഥർ ശ്രമിക്കാതിരിക്കുക.
താൻ സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന് മറക്കാതിരിക്കുക.
അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്നു സർക്കാരിൽ നിന്നും ഐ.എ.എസ് , ഐ.പി.എസ് ഉദ്യോഗസ്ഥരോടുള്ള സമീപനവും. അവർ ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രമേ, സർക്കാരിന് വിജയകരമായി പ്രവർത്തിക്കാനും, നയപരിപാടികൾ ജനങ്ങളിലേക്ക എത്തിക്കാനും കഴിയുകയുള്ളൂ എന്ന് ബോധം സർക്കാരിനുണ്ടാകണം.
സർക്കാരും ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരും പരസ്പര പൂരകങ്ങളായി, അഥവാ ഒരു നാണയത്തിന്റെ ഇരുവശങ്ങളായി പ്രവർത്തിക്കുന്നതാണ് അഭികാമ്യം, അഭിലഷണീയം, അനിവാര്യം..........!
മുൻ മുഖ്യമന്ത്രിമാർ ആയിരുന്ന ഇ.എം.എസ്, അച്യുതമേനോൻ, കെ.കരുണാകരൻ മുതലായവരുടെ കാലത്ത് സർവീസിൽ ഉണ്ടായിരുന്ന  ഐ.എ.എസ് , ഐ.പി. എസ് ഉദ്യോഗസ്ഥരെ എത്ര നയപരമായാണ് അവർ കൈകാര്യം ചെയ്തിരുന്നതെന്ന അവരൊക്കെ എഴുതിയിട്ടുള്ള കുറിപ്പുകളും പുസ്തകങ്ങളും ഒന്ന് വായിക്കുകയെങ്കിലും ചെയ്താൽ മനസ്സിലാക്കാം. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി, അടുത്ത കാലത്ത് ദിവംഗതനായ ഡി. ബാബുപോളിന്റെ കുറിപ്പുകൾ, പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ, അഭിമുഖങ്ങൾ മുതലായവയിൽ നിന്നൊക്കെ ഇത്തരം കാര്യങ്ങൾ നമുക്ക് പഠിക്കാനാകും. ആദരണീയനായ ഐ.എ.എസ് ഉദ്യോഗസ്ഥനും പ്രശസ്ത സാഹിത്യനായകനുമായിരുന്ന ശ്രീ. മലയാറ്റൂർ രാമകൃഷ്ണന്റെ ചില പുസ്തകങ്ങളും സമാനമാണ്.

മിടുക്കരായ, കഴിവു തെളിയിച്ചിട്ടുള്ള  ചില ഐ. പി. എസ്  ഓഫീസർമാരെ പോലും, സങ്കുചിതമായ രാഷ്ട്രീയത്തിന്റെയും, വ്യക്തിവിരോധത്തിനേറയും പേരിൽ കാക്കി യൂണിഫോം കൈ കൊണ്ടു തൊടാൻ പോലും അനുവദിക്കാതെ, ഏതെങ്കിലും കട്ടക്കമ്പനിയുടേയോ, മണ്ണു കമ്പനിയുടേയോ, കോർപ്പറേഷന്റെയോ, ബോർഡിനേറയോ ഒക്കെ എം.ഡി ആക്കി ഒതുക്കി ഇരുത്തി മുരടിപ്പിക്കുന്ന, വർത്തമാനകാല കേരള രാഷ്ട്രീയത്തിൽ ഇതൊക്കെ ആരോടു പറയാൻ..........!?

മികവു തെളിയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീ. രാജു നാരായണസ്വാമി തന്റെ ദുരനുഭവം വിവരിച്ച്, മാധ്യമങ്ങൾക്കു മുമ്പിൽ വിതുമ്പിക്കരഞ്ഞത് ദിവസങ്ങൾക്കു മുൻപ് കേരളം മാത്രമല്ല, ലോകം മുഴുവൻ കണ്ടു.............!

എന്തായാലും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും സർക്കാരും തമ്മിലുള്ള ഈ പോർവിളികളും, വിഴുപ്പലക്കലും, നിയമ നടപടികളും ജേക്കബ് തോമസ് ഐ. പി. എസ്. ന്റെ വിഷയത്തോടു കൂടി അവസാനിപ്പിച്ചാൽ ഏറ്റവും നല്ലത്.

എല്ലാം സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരിക്കുന്ന പൊതു ജനങ്ങളുടെ മനസ്സിൽ പ്രസ്തുത ഉദ്യോഗസ്ഥരേയും, സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി അടക്കമുളളവരേയും കുറിച്ചുള്ള മതിപ്പും പ്രതിഛായയും നശിപ്പിക്കുന്നതിന് മാത്രമേ മറിച്ചുള്ള പക പോക്കലും നിയമപോരാട്ടവും സഹായിക്കുകയുള്ളൂ എന്ന് ബന്ധപ്പെട്ടവർക്ക് തിരിച്ചറിവുണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.




No comments: