ശ്രീകുമാർ :: രജി ചന്രശേഖര്‍


ഉണ്മയും നന്മയും ചേലുള്ള ചൊല്ലുമായ്.... 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, കൈകളില്‍ 
ശ്രീവര, കലകള്‍, വര്‍ണ്ണങ്ങളക്ഷരക്കൂട്ടുകള്‍. 
പാതയില്‍ പതറാതെ ചാഞ്ഞും ചരിഞ്ഞും 
പാതി നിവര്‍ന്നും, കയറ്റം കിതയ്ക്കാതെ- 
യേറുവോന്‍, കുത്തിറക്കം ശാന്തപ്രവേഗം, 
പാറുന്ന കാറ്റിന്റെ പക്ഷം, സമചിത്തഭാവം വിലോലം. 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, കവിതകള്‍ പാടുന്ന 
ശ്രീരാഗമച്ഛന്‍, വയലാറു പുഴകള്‍ കത്തുന്ന- 
ഭാസ്‌കരന്‍, മാസ്മരകാവ്യതലങ്ങളില്‍ 
ഭൂതവും ഭാവിയും കൈകോര്‍ത്തു മേയുന്ന കാലങ്ങള്‍, 
വാഴ്‌വിന്റെ വീറുറ്റ വാഗ്വൈഭവം, താള- 
മാഴുന്നൊരാമ്പല്‍ക്കുളം, ജീവവേഗക്കുതിപ്പുകള്‍. 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, ബന്ധങ്ങള്‍- 
ശ്രീവത്സലതാനികുഞ്ജങ്ങള്‍, വേണൂനിനാദങ്ങള്‍ 
ഗോപകൗമാരകേളികള്‍, സ്വര്‍ഗസുഖഭോഗ- 
ഗോവത്സസമ്പല്‍സമൃദ്ധികള്‍, സന്മനസ്സിന്‍ 
ധൂര്‍ത്തസ്‌നേഹപ്രവാഹം, ഒഴിയാക്കലം, കറികള്‍, 
ആര്‍ത്തിരമ്പും ചിരിക്കോളിന്റെ വര്‍ത്തമാനങ്ങളും. 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, തിടമ്പേറ്റി- 
ശ്രീകോവില്‍മുറ്റത്തു നില്ക്കുന്ന കൊമ്പന്‍, 
തോരാത്ത സൗഹൃദപ്പേമഴ, പൗരുഷം, 
തീരാത്ത സാന്ത്വനത്തേന്‍തിരച്ചാമരം, 
നിറച്ചാര്‍ത്തു മേലാടയാക്കും കുടപ്പീലി- 
നീര്‍ത്തുന്നൊരായിരം മയില്‍പ്പൂരചിത്രം വിചിത്രം. 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, നേരൊരാള്‍, 
ശ്രീജിത്ത് ജിഷ്ണുവെന്നൊക്കെ സഹസ്രാഭ. 
രാപ്പകല്‍ ദീപ്തം, ചുരം, കാട്, തീവ്രാനു- 
രാഗക്കനല്‍, രോഷം തണുക്കുന്ന നോട്ടം, 
വിരാഡ്ശബ്ദകോശം തുടിക്കുന്ന ജിഹ്വ, 
വിജ്ഞാനവേദം, വിനയാന്വിതം, വിഭു. 

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, വാഹനം 
ശ്രീഗാരുഢ,മാറെക്‌സ്, സിറ്റിയുമൈക്കണും. 
ഓര്‍ക്കുന്ന മാത്രയില്‍ സ്വപ്‌നസായൂജ്യമാ- 
യാര്‍ക്കുമൊരാദര്‍ശമൂര്‍ത്തിയായ് രാജിക്കുമീ- 
സൂര്യതേജസ്സില്‍ ആനതശീര്‍ഷരാകുന്നു- 
താരാപഥങ്ങള്‍, ചന്ദ്രനും വിണ്‍ഗംഗയും.