ഒരു മാവിന്റെ ഓർമയ്ക്ക് :: ഡി യേശുദാസ്

Views:

ഡി യേശുദാസ്

മാവേ മഹിമാവേ,നിന്‍ തുഞ്ചത്തൊരു
കോലോളം ദൂരത്തായമ്പിളിയെ കണ്ടേ-
നെന്നമ്മയുടെ ഒക്കത്തതിമാത്രം രസമോടെ

ഊഞ്ഞാൽപ്പൊക്കങ്ങള്‍
തോന്ന്യാസക്കളിമേളങ്ങള്‍
കരുമാടികള്‍ കല്ലേറുകള്‍
ചുന വീണു നീര്‍കെട്ടിയ കണ്‍കള്‍
കുടലോളം മധുരിച്ച മാങ്കനികള്‍
മുറിവാര്‍ന്നച്ചുണ്ടത്തെരിവായ് തീര്‍ന്ന പുളിപ്പും

ഉയരത്തെക്കൊമ്പേറി കണ്ടൂ ഞാനങ്ങങ്ങ്
കടലെന്ന തോന്നലുകള്‍
മഴയങ്ങിനിറങ്ങി വരും കുന്നിന്റെ വേദനകള്‍
മേഘങ്ങൾ നിസ്കാരമേറ്റുന്ന കൊടുംകാടും

നിഴൽ വാടിമയങ്ങും വെയില്‍ ചാഞ്ഞേറെ-
യനുരാഗസ്വപ്നത്തില്‍ വീശിപ്പോം
കാറ്റുണ്ടേ ഉല്ലാസത്തളിരുണ്ടേ
കുയിലുണ്ടേ പാട്ടിന്റെയടരുകളില്‍
ഒളിനോക്കിക്കാക്കച്ചി കുടില്‍ കെട്ടിയിരിപ്പുണ്ടേ

മരമങ്ങനെ മതിയിങ്ങനെയഴല്‍ചൂടും പാടും
മൃതിവന്നിച്ചോട്ടില്‍ നിന്നലറുംഗതികേടും
ഉറമഞ്ഞായ് വരിയുന്ന മരവിപ്പും
അകമെരിയുമിയരുമകളുടെ അന്‍പൂറിയ വാഴ് വും

ഭയംകൊണ്ടു പറക്കും കിളിയൊന്നിവിടെ-
ച്ചിറകറ്റു പിടയുന്ന കഥയും
ഒരു സത്വം മാവേറിയാകാശം മുട്ടിക്കൊ-
ണ്ടലറുന്നൊരു ദു:സ്സ്വപ്നജ്വരവും
പുലരുമ്പോള്‍ക്കണ്ടല്ലോ മാവേ-
യതിസ്നേഹം പൂക്കാലം പോല്‍ ഭാവി!

ഉണ്ണികളോടൊത്തങ്ങനെയതിദൂരത്തൊരുകാല-
ത്തൊരുസ്പര്‍ശത്താലെന്നില്‍ നിറനിറവാ-
യനുതാപച്ചൂടെന്നും അമ്മയുടെ സ്മരണകളാ-
യൂറിവരും അശരണയുടെ വ്യാധികള്‍ പോല്‍
മാവേ,മഹിമാവേ നീ കടയറ്റുകിടന്നോരീ
മണ്ണിന്റെ മുറിവില്‍ ഞാന്‍ കഥകെട്ടുപോയവനായ്
മക്കളുമായ് നില്‍ക്കുന്നു,കിളികള്‍ക്കും
ചെടികള്‍ക്കും മറുവാക്കുകളില്ലാതെ