ധിഷണ

Views:

ബിനു മാധവൻ

മലപ്പുറം കല്‌പകഞ്ചേരിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ധീഷണ സാഹിത്യസാംസ്‌കാരിക മാസിക തങ്ങളുടേതായ ഇടം അടയാളപ്പെടുത്തിത്തുടങ്ങി. നിരവധി പംക്തികൾ, നിലവാരമുള്ള അച്ചടി, ഭാഷയുടെ സൂക്ഷ്മ ഉപയോഗം തുടങ്ങിയ ഗുണങ്ങള്‍ ധീഷണയെ ഗൗരവമുള്ള വായനാനുഭവമാക്കുന്നു.

വ്യത്യസ്തമായ പുറന്താള്‍ വിഷയങ്ങള്‍ കണ്ടെത്താനും വിഷയത്തിന്റെ വിവിധതലങ്ങള്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാനും പത്രാധിപര്‍ ചെറിയമുണ്ടം അബ്‌ദുള്‍ റസാക്ക്‌ ശ്രദ്ധിക്കുന്നു. പുറന്താള്‍ വിഷയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന വായനക്കാരോട്‌ അസഹിഷ്‌ണുത പുലര്‍ത്തുന്ന ശൈലി ചിലപ്പോഴൊക്കെ കാണാം. 2013 നവംബര്‍ ലക്കത്തില്‍ അജിത്രിയുടെ കത്തിനുള്ള മറുപടിയില്‍ നിന്നും ഇതു വ്യക്തമാണ്‌ .  
മാനുഷികസംസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഒരിക്കലും തയ്യാറാകില്ല എന്നാണ്‌ എഡിറ്റര്‍ പ്രഖ്യാപിക്കുന്നത്‌. അതേസമയം ഒക്‌ടോബര്‍ ലക്കത്തിലെ 'എന്തിനീ അന്ധമായ ഇസ്ലാം വിരോധം'- ലേഖകന്റെ കത്ത്‌ കൂടി ചേര്‍ത്ത്‌ പ്രത്യേകകോളത്തില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പെണ്‍കുട്ടികളുടെ വിവാഹപ്രായം, വേഷം തുടങ്ങിയ കാര്യങ്ങളില്‍ ഏകപക്ഷീയ നിലപാട്‌ വാദിച്ചുറപ്പിക്കുന്നുമുണ്ട്‌.

ഇത്തരം സൈദ്ധാന്തികശാഠ്യങ്ങളൊഴിച്ചാല്‍ മാസികയുടെ സ്വരം ധീരമാണ്‌, സൗമ്യമാണ്‌. സി രാധാകൃഷ്‌ണന്റെ മുന്‍വാതിൽ, ഗുരുജി, വരയല്ലാതെ.. വരികളില്ലാതെ, സന്ദര്‍ശകവേദി, സഹജീവികളുടെ ശബ്ദം, സാരാംശം, മൊഴിമുത്തുകൾ, ജിബ്രാന്‍ മൊഴികൾ, കാല്‌പാടുകൾ, ഡോ: എം ഷാജഹാന്റെ കഥയെഴുത്ത്‌ പംക്തി, കരുവാറ്റ ചന്ദ്രന്റെ കാര്‍ട്ടൂണ്‍ കോര്‍ണര്‍, പഴയ ചലചിത്ര ഗാനങ്ങളിലെ വരികള്‍ ഓര്‍മ്മിപ്പിക്കുന്ന മരിക്കാതെ മറക്കാനാവാതെ, പോയലക്കത്തിലെ രചനകളെ വിലയിരുത്തുന്ന കീപ്പള്ളി ശ്രീകുമാറിന്റെ തുലാസ്‌, നിലവാരമുള്ള മിനിക്കഥകൾ, സുകേതുവിന്റെ 'എന്റെഴുത്ത്‌', തുടങ്ങി നിറയെ വായനാവിഭവങ്ങള്‍ ധീഷണയിലുണ്ട്‌. ഭാഷയിലും ശൈലിയിലും ദൈര്‍ഘ്യത്തിലുമുള്ള മിതത്വം ഒറ്റയിരിപ്പില്‍ മാസിക വായിച്ചുതീര്‍ക്കാന്‍ സഹായിക്കുന്നുണ്ട്‌.
---000---