ഇതും..എൻറെ പെങ്ങള്‍ :: അൻവർ ഷാ ഉമയനല്ലൂർ

Views:

അൻവർ ഷാ ഉമയനല്ലൂർ 

"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ"
എത്ര സുസ്‌മിതദായകം; ചേതോഹരമീകാവ്യസൂനം
അറിയുക! മേലിലെങ്കിലുംനാമിതിന്‍ പാവനസ്ഥാന
നിന്ദിക്കയാണിന്ത്യയില്‍ ശ്രീതിലകമായിരുന്ന കാര്യം

ആരിഹ! വ്യര്‍ത്ഥമാക്കുന്നവനിതന്‍ പാവനസ്‌മേരം?
തകര്‍പ്പെടുന്നോരിവിടധികരിച്ചീടുകയാണെന്ന,സത്യം
സ്‌മരിക്കപ്പെടാതിരിക്കരുതാരുമേയെന്ന സദ്‌വാക്യം-
ഹനിക്കപ്പെടുന്നതെ,ന്തിന്ത്യാതനൂജരുമെന്നചോദ്യം;
തനിക്കുബാധകമല്ലെന്നപോലിരിപ്പൂദരലോഭലോകം.

ചികിത്സയാദ്യാവശ്യമീ,ചിത്തരോഗഗ്രസ്ഥര്‍ക്കുനൂനം
ദുഗ്ദ്ധവര്‍ണ്ണമാണെന്നു നിനയ്‌ക്കുന്നതാരന്ധകാരം
ക്രുദ്ധരായിട്ടുകാര്യമെന്തിഹ,യാദ്യ,കാവലാണു ഭേദം
അശ്രദ്ധകാട്ടിക്കെടുത്താതിരിക്കവേണമീ,തൂവെളിച്ചം.

നാളിതുവരെയില്ലാതിരുന്നപോലുള്ളെത്ര ദുഷ്‌കൃതം
തോളുരുമ്മിക്കടന്നെത്തുന്ന വേദിയായിന്നു ഭാരതം
ചേതന വേദനിപ്പിക്കുവോരീജന്മനാടിന്റെ നെഞ്ചകം
ഛേദിച്ചിടുന്നു; നിന്‍ തിരുസന്നിധിയിലായിന്നീവിധം.

കേവലം നീറലായ്‌ മാറിയിന്നു നാരികള്‍തന്‍ ജാതകം
ക്രൂരകൃത്യങ്ങളാലളന്നുനീക്കുന്നരീതിതന്നെ പാതകം
കാതരഹൃദയസ്‌പന്ദങ്ങളായ്‌ത്തീരുമീ സ്‌ത്രീജീവിതം
ശ്രീ പോയ്‌മറഞ്ഞൊരു താരമായ്‌പ്പൊലിയുന്നീവിധം.

തിരിഞ്ഞുനോക്കുകിലറിഞ്ഞിടും ചെയ്‌തതാകെയും
തറഞ്ഞിരുപ്പുണ്ടതില്‍പ്പലതിലിന്നാകവേ; വൈകൃതം
തിരിച്ചറിച്ചഞ്ഞ,തൊന്നാകെനീക്കണം-തമ്മിലേവരും
ചിരിച്ചുതളളുവാനുളളതല്ലിതും; കാത്തുകൊളളണം.

ക്രൂരകാഹളംമുഴക്കി മുന്നേറുവോര്‍ക്കില്ലിന്നുപഞ്ഞം
പെണ്മനം തകര്‍ക്കുകമാത്രമാ,ണിവര്‍ക്കെന്നുമുന്നം
കണ്‍മൂടിനില്‍ക്കാതെ കാവലാളാകണംനമ്മളെന്നും
ഝടിതിപ്രതികരിപ്പിന്‍ ജന്മനാടേ;യതുനിന്റെധര്‍മ്മം.


----------------------------------------------------
ഡല്‍ഹിയില്‍ ബസ്സിനുളളില്‍വച്ച് ക്രൂരതയുടെ  ബലിയാടായിത്തീര്‍ന്ന പാവം സഹോദരി (2012 ഡിസംബര്‍)



No comments: