നോമ്പിന്റെ നിഷ്ഠകൾ :: ഷാമില ഷൂജ

Views:

ബിസ്മില്ലാഹി റഹുമാനി റഹീം
അനുഗ്രഹങ്ങളാൽ സമ്പുഷ്ടമാക്കപ്പെട്ട റംസാൻ മാസം വിശ്വാസികൾക്കു വേണ്ടി അള്ളാഹു നൽകിയിരിക്കുന്ന വലിയൊരു സമ്മാനമാണ്. അതിന്റെ വിലയറിഞ്ഞ് ആ മഹാഭാഗ്യത്തെ നേടാൻ കഴിയുമ്പോഴാണ് ഒരു സത്യവിശ്വാസിക്ക് പൂർണ്ണത കൈവരുന്നത്.
മനുഷ്യരാരും തന്നെ പൂർണ്ണരല്ല എന്നാൽ തിന്മകളിൽ നിന്നകന്നു നന്മകൾ മനസ്സിലാക്കി പെരുമാറുന്നവർക്ക് ഉന്നതങ്ങളിലെത്താൻ കഴിയും.
റംസാനെ വരവേൽക്കാൻ വീടും പരിസരവും വൃത്തിയാക്കൽ ഉൾപ്പെടെ ധാരാളം തയ്യാറെടുപ്പുകൾ നടത്താറുണ്ട്‌. ഈ വൃത്തിയാക്കൽ മനസ്സുകളിലേക്ക് കൂടി വരുത്തണം. എങ്കിൽ മാത്രമേ നോമ്പിന് ഫലം കിട്ടുകയുള്ളു.
ആഡംബര ജീവിതത്തിൽ നിന്നും ഒരു വിട്ടു നിൽക്കൽ കൂടിയാണ് റംസാൻ.
നോമ്പ് ഒരാഘോഷമല്ല മറിച്ച്‌ ആത്മനിയന്ത്രണത്തിന്റെയും ചിട്ടയുടെയും കാലമാണ്. ഓരോ നോമ്പുകാരനും വിനയാന്വിതനാവണം
നിയ്യത് ചെയ്യൽ നോമ്പിൽ നിർബന്ധമാണ്
"ഈ വർഷത്തെ റംസാൻ മാസത്തെ ഫർളായ അദാ ആയ നാളത്തെ നോമ്പിനെ അള്ളാഹു ത ആലക്ക് വേണ്ടി പിടിച്ചു വീട്ടുവാൻ ഞാൻ കരുതി"
എന്നാണ്  നിയ്യത്.
നമസ്ക്കാരവും ഖുർആൻ പാരായണവും കൊണ്ട് സംപുഷ്ടമാക്കേണ്ട നാളുകളാണ് റംസാൻ.
പ്രായപൂർത്തിയാവുകയും ബുദ്ധിസ്ഥിരതയുണ്ടായിരിക്കുകയും ചെയ്യുന്ന മുസ്ലീമിന് നോമ്പ് നിർബന്ധമാണ്. തീരെ ചെറിയ കുട്ടികൾക്കും രോഗികൾക്കും ആർത്തവകാരികൾക്കും പ്രസവിച്ചു കിടക്കുന്നവർക്കും നോമ്പ് നിർബന്ധമില്ല.
സൂര്യനസ്തമിച്ചാൽ ഉടൻ തന്നെ നോമ്പ് തുറക്കെണ്ടതാണ്.
"അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പ് അനുഷ്ടിക്കുകയും നിന്നിൽ ഞാൻ വിശ്വസിക്കുകയും നീ നല്കിയ ഭക്ഷണം കൊണ്ട് ഞാൻ നോമ്പ് തുറക്കുകയും ചെയ്യുന്നു."
എന്നതാണ് നോമ്പ് തുറക്കുമ്പോഴുള്ള ദുആ.
നോമ്പ് തുറക്കുമ്പോൾ വളരെക്കുറച്ചു ഭക്ഷണം മാത്രം കഴിച്ചാൽ മതി. ഈ സമയം പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്ന സമയമാണ്.
പാപങ്ങളുടെ വിഴുപ്പു ഭാണ്ഡം മാറ്റി നന്മയുടെ പൂന്തോട്ടമൊരുക്കുവാൻ ഓരോ വ്യക്തിക്കും ഈ റംസാൻ സഹായകമാവട്ടെ. നോമ്പിന്റെ നിഷ്ഠകൾ കൃത്യമായി പാലിക്കാനും അതിന്റെ പുണ്യം നേടാനും കരുണാനിധിയായ തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
ആമീൻ.



No comments: