Rose :: മിന്നൽ പിണർ പോലെ വരികളെന്നിൽ!

Views:

 

മിന്നൽ പിണർ പോലെ വരികളെന്നിൽ!

റോസ്‌

 

പ്രണയം ഏതൊരു ജീവിയിലും കുടികൊള്ളുന്ന ഉദാത്തമായ ഭാവം. വർണ്ണനകൾക്കതീതമായ സ്ഥായീഭാവം അതിനുണ്ട്. താളത്തിനൊത്തു ചൊല്ലുവാനുതകും വിധം നിരത്തിയ വാക്കുകൾ! ശ്രീ രജിമാഷിന്റെ വരികൾ, മരണം വരെ പ്രണയിക്കണം എന്ന ചിന്തയാണ് എന്നിൽ നിറച്ചിരിക്കുന്നത്.

ആസ്വാദനത്തിന്റ അങ്ങേയറ്റത്തു എത്തിക്കാൻ കഴിയുന്ന മാഷിന്റെ രചനകളെ കുറിച്ചെഴുതുവാൻ, എനിക്ക് യോഗ്യത ഇല്ലെന്നു വിനീതമായി നിങ്ങളോട് പറഞ്ഞു കൊണ്ടു തന്നെ തുടങ്ങട്ടെ.

പ്രണയം അതിന്റെ പാരമ്യതയിൽ എത്തണമെങ്കിൽ, മനസ്സുകൾ ഒന്നാകണം, അതിൽ നമ്മുടെ മാഷിന്റെ വരികൾ കൂടി ഉണ്ടെങ്കിൽ, പ്രണയം ഇല്ലാത്തവർ കൂടി പ്രണയിക്കുവാൻ ഇഷ്ടപ്പെടും എന്നതാണ് വാസ്തവം. ഓരോ വരികളിലും രോമങ്ങളെ തൊട്ടുണർത്തുവാൻ മാത്രം ആഴത്തിൽ പ്രണയം നിറഞ്ഞു നിൽക്കുന്നു.

എന്നെന്നുമെന്നരികിൽ, ഇരുന്നു നീ

കിന്നാരം ചൊല്ലീടേണം,

എന്നുടെ ആരാമത്തിൽ, കൂടു കൂട്ടി

പുന്നാര പൂങ്കിളിയേ.....

ഇത് എന്റെ മനസ്സാണ്. ഞാൻ ആഗ്രഹിക്കുന്നത്, എന്റെ കാമുകനും ഇത് പോലെ വേണമെന്നാണ്.

അതേ... കവി ആരായുകയാണ് എന്താണ് നിൻ പുഞ്ചിരിക്ക് അർത്ഥമെന്ന്?

എന്നുമീയേകനാം പാന്ഥനു കൂട്ടിനാ-

യെത്തീടും പുഞ്ചിരിക്കർത്ഥമെന്തെ?

കവി കാണുന്ന പുഞ്ചിരികളിൽ എന്നും തിളങ്ങുന്നൊരു മിന്നൽ പിണരായി ഉണ്ട്, അവൾ. ആരാദ്യം മിണ്ടും എന്ന ചോദ്യത്തിന് നാണമാർന്നൊരു വിളിയിൽ അവൾ മറുപടി നൽകി കഴിഞ്ഞു.

എന്നുമുരുകി ജ്വാലിക്കുമെൻ സ്വപ്നമേ.... ഈ വരികളിൽ തിളങ്ങി നിൽക്കുന്നു, ഓരോ പ്രണയിതാവിന്റെ മനതാരിൽ തെളിയുന്ന ഭാവം! കാതരമാം പ്രണയ ഭാവം.

പ്രണയം അതിന്റെ ഉത്തുംഗശ്രുംഗത്തിലെത്തി നിൽക്കുന്ന, രഹസ്യാത്മകത്തിന്റെ രാഗസർപ്പങ്ങളായി അഹസ്സന്തിരാവായി തിമിർത്തു വാഴാം നാം എന്ന വരികളിൽ ഒളിഞ്ഞു കിടക്കുന്നു കവിയുടെ ഗൂഡപ്രേമം.

തുണയായി എത്തും വരെ, കാത്തിരിക്കുന്ന കവിയുടെ അക്ഷമ ഭാവങ്ങളെ നമ്മിലേക്ക്‌ എത്തിക്കുന്നു എന്നു നീ വന്നു ചേരും എന്ന കവിതയിലെ വരികൾ!

നമ്മൾ പ്രണയമാണ് എന്ന വരികളിലൂടെ വെളിപ്പെടുത്തുന്നത് കവിക്കു എന്തൊക്ക കാണാൻ കഴിയുമോ അതിലൊക്കെയും തന്റെ പ്രണയത്തെ കാണാൻ കഴിയുന്നു എന്നതാണ്. ഏതൊരു കാമിനിയാണ് അങ്ങനൊരു കാമുകനെ ആഗ്രഹിക്കാത്തത്? സർവ്വതിലും തന്നെ കാണുന്നവനെ!!!

പരമശിവനെ പോലെ തന്റെ പാതിയായി കാണുന്ന ഒരുവനെ ആഗ്രഹിക്കാത്തവൾ ആരുണ്ട്? ഏതൊരു പെണ്ണിന്റെയും ഇഷ്ട ദൈവം ശിവനായതും അത് കൊണ്ട് തന്നെയാകും. രൗദ്രമാടുവാൻ നീ ശിവനായി തന്നെ കൂടെ വേണം എന്നു ഏതൊരു സ്ത്രീയും ആഗ്രഹിക്കും. ഒരുപാടിഷ്ടമായ വരികളാണിത്. പിന്നോട്ട് പോകേണ്ട, നോക്കേണ്ട, നിന്നെ ഞാനെന്നുമെൻ നെഞ്ചോടു ചേർക്കാം. അതേ എന്നും ആ നെഞ്ചിലുറങ്ങുവാൻ ഏതൊരു പ്രണയിനിയും ആഗ്രഹിക്കും.

ചുട്ടുപൊള്ളുന്ന സൂര്യനാകുമ്പോൾ, ചുണ്ടിലൂറും തേൻ കണങ്ങളാലാകെ മൂടുവാനാണല്ലൊ, ഈ വരികൾ വായിക്കുന്ന പ്രണയിനി കാത്തിരിക്കുക.

മറ്റൊരാൾ എന്ന കവിതയിൽ എനിക്ക് ഓർമ വന്നൊരു കാര്യമുണ്ട്. ഛായാമുഖിയുടെ കഥ... ആ കണ്ണാടിയുടെ കഥ... എവിടെയെങ്കിലും അത് കിട്ടുവാണെങ്കിൽ നമ്മൾ സ്നേഹിക്കുന്നവർക്ക്‌ കൊടുത്തു നോക്കണം. അവരും നമ്മെ സ്നേഹിക്കുന്നുണ്ടോ എന്ന്!

എല്ലാ കവിതകളും ഒന്നിനൊന്നു മെച്ചം... ശീർഷകം തന്നെ കവിതയായതോ.... തനിച്ചു പാടാൻ... എത്ര മനോഹരമാണത്! തനിച്ചാകുന്നതിന്റെ മനോവ്യഥയുണ്ടതിൽ.....

എന്റെ പ്രണയം കൊടുങ്കാറ്റു പോലെ എന്ന് വ്യക്തമാക്കും വരികളാണ്.... ഈ കവിതളിലെല്ലാം.

കണ്ണിമ ചിമ്മാതെ കാവലായ്, പ്രാണന്റെ കണ്ണല്ലേ, സൗഭാഗ്യധാരയല്ലേ?

അതേ കണ്ണിമ ചിമ്മാതെ തന്നെ വായിക്കപ്പെടട്ടെ അങ്ങയുടെ കവിതകളും...

ചിരകാലം നില നിൽക്കട്ടെ ഈ പ്രണയ ഗീതികൾ,

എല്ലാവരുടെയും മനസ്സുകളിൽ!

എല്ലാ വിധ ഭാവുകങ്ങളും!!

റോസ്‌

തനിച്ചു പാടാന്‍


https://www.amazon.in/dp/B08L892F68



No comments: