Jagan :: "ഇതും കഴിഞ്ഞു പോകും.....!"


Jagan

ഇന്ന് മാർച്ച് 31. മാനവരാശിക്ക് ഭീഷണിയായ കൊവിഡ്- 19 ന് ഹേതുവായ കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ ജന്മമെടുത്തിട്ട് ഇന്ന് മൂന്ന് മാസം തികയുന്നു. നമ്മുടെ സാമ്പത്തിക വർഷത്തിന്‍റെ അവസാന നാളിൽ, പുതിയ സാമ്പത്തിക വർഷം ഉദയം കൊള്ളുന്ന ഈ വേളയിൽ, മറ്റൊരു ലോക വിഡ്ഢിദിനത്തിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ചില കാലിക പ്രാധാന്യമുള്ള ചിന്തകൾ......!

സമ്പത്ത് കൂടുന്നതിലെ നിരർത്ഥകത്വം ഓർമ്മിപ്പിക്കാനാകാം, ലോക വിഡ്ഢിദിനത്തിൽ തന്നെ സാമ്പത്തിക വർഷവും ആരംഭിക്കുന്നത്.

ഇനി ലോക ജനതയ്ക്കും, മാനവരാശിക്കും ഏത് കാര്യത്തിനും, ഏത് വിഷയത്തിനും കൊറോണയ്ക്കു മുൻപ്, കൊറോണയ്ക്ക് ശേഷം എന്ന് രണ്ട് കാലഘട്ടങ്ങളായി തിരിക്കേണ്ടി വരും.

ഈ കൊറോണാ കാലഘട്ടത്തിൽ, കൊറോണാ വൈറസിനെ കുറിച്ച്, അതിന്‍റെ വ്യാപനത്തെക്കുറിച്ച്, കൊവിഡ് രോഗബാധയെക്കുറിച്ച്, രോഗനിയന്ത്രണത്തെക്കുറിച്ച്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ ആപത്ഘട്ടം തരണം ചെയ്യാൻ അനുവർത്തിക്കുന്ന നയങ്ങളെക്കുറിച്ച്, ഈ ലോക്ക് ഡൗൺ നാളുകൾ ഫലപ്രദമാക്കുവാൻ സർക്കാരുകൾ പുറപ്പെടുവിക്കുകയും, നാം അനുസരിക്കില്ലെന്ന് വാശി പിടിക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങളെക്കുറിച്ച്, അമേരിക്കയും, ഇറ്റലിയും, സ്പെയിനും അടക്കമുള്ള ലോകശക്തികളിൽ ചിലർ കൊറോണയെ നേരിട്ട് പരാജയപ്പെടുന്നതിനെ കുറിച്ച്, ചിലർ വിജയിക്കുന്നതിനെക്കുറിച്ച് ഒക്കെ കണ്ടും, കേട്ടും, വായിച്ചും, പഠിച്ചും നാം മടുത്തു കഴിഞ്ഞു.

ഇനിയും ഇന്നത്തെ പ്രഖ്യാപിത ലോക്ക് ഡൗൺ അവസാനിക്കാൻ ഇനിയും നീണ്ട പതിനാലു ദിനങ്ങൾ ബാക്കി......!

പ്രപഞ്ചത്തിലെ കോടിക്കണക്കായ സ്പീഷിസുകളിൽ ഏതിന്‍റേയും ക്രമാധികമായ വർദ്ധനവ് തടയുന്നതിനും, സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും, അവയുടെ ഗുണമേൻമ വർദ്ധിപ്പിക്കുന്നതിനും അഥവാ നിലനിർത്തുന്നതിനും പ്രകൃതി തന്നെ സ്വയം സ്വീകരിക്കുന്ന, പിഴവ് കൂടാതെ പ്രാവർത്തികമാക്കുന്ന ചില മാർഗ്ഗങ്ങളെ കുറിച്ചുള്ള ഒരു പഠനം കഴിഞ്ഞ ദിവസം കാണുകയുണ്ടായി.

അതിൽ പറയുന്നത് നിശ്ചിത കാലയളവിൽ പ്രളയം, നിപ, കൊറോണ മുതലായവപോലുള്ള സംഹാരശേഷിയുള്ള പ്രതിഭാസങ്ങൾ ഉണ്ടാകും എന്നാണ്. പക്ഷിമൃഗാദികളിൽ എല്ലാംതന്നെ ഇത്തരം നിയന്ത്രണമാർഗ്ഗങ്ങൾ ഉണ്ടാകുമത്രേ. ഇത്ര മാരകമായ കൊറോണ വൈറസ് ഉണ്ടായാലും, ഇതിലും മാരകമായ മറ്റ് എന്തെങ്കിലും വൈറസ് ഭാവിയിൽ ഉണ്ടായാലും, ഭൂമിയിൽ ഉള്ള മനഷ്യരുടെ എണ്ണത്തിൽ കുറവു വരുത്തി, ജനപ്പെരുപ്പം നിയന്ത്രിച്ച്, ഏത് പ്രതികൂല സാഹചര്യത്തേയും അതിജീവിച്ച് മുന്നേറാൻ ത്രാണിയുള്ള, ഏത് പ്രതിസന്ധിയേയും നേരിടാൻ പ്രാപ്തനായ മനുഷ്യരെ മാത്രം ബാക്കിയാക്കി അത്തരം വൈറസുകൾ (തൽക്കാലം) വിടപറയും എന്ന കാര്യത്തിൽ സംശയം വേണ്ടത്രേ.

ഭഗവദ് ഗീതയിൽ ഭഗവാൻ മറ്റൊരു വിധത്തിൽ പറഞ്ഞു വച്ചിട്ടുള്ളതും ഇതു തന്നെയല്ലേ.....?
"ഈ ലോകത്തിൽ ധർമ്മത്തിന് നാശം സംഭവിക്കുമ്പോൾ ഒക്കെ, അത് പുന:സ്ഥാപിച്ച് പ്രപഞ്ചത്തിന്‍റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ഞാൻ അവതരിക്കുന്നു" 
എന്ന്.

വനാന്തരങ്ങളിൽ സിംഹം, കടുവ, പുലി മുതലായ താരതമ്യേന ഭീകരൻമാരായ ഹിംസ്ര ജന്തുക്കൾ അടക്കിവാഴുമ്പോഴും മാനും, മുയലും, മ്ലാവും അടക്കമുള്ള സാധുജീവികൾക്ക് വംശനാശം സംഭവിക്കാതെ നിലനിൽക്കുന്നത് മേൽവിവരിച്ച പ്രതിഭാസം വീഴ്ച കൂടാതെ നടപ്പാകുന്നതിനാൽ ആണത്രേ.
'Survival of the fittest ' എന്ന ഡാർവിയൻ സിദ്ധാന്തത്തിന്‍റെ കൃത്യമായ നടപ്പാക്കൽ......!

കൊറോണയുടെ പിതൃത്വം ചൈനയിൽ ആരോപിച്ച അമേരിക്കയേയും, അത് അമേരിക്കയ്ക്ക് തന്നെ നൽകിയ ചൈനയേയും നാം കണ്ടു. പൂർണ്ണ ബോദ്ധ്യമില്ലാതെ അതിനെക്കുറിച്ച് എന്തെങ്കിലും പറയുന്നത് ശരിയല്ലല്ലോ....?

ഒരുവേള ഈ ലോകം മുഴുവൻ പിടിച്ചടക്കാനുള്ള ദുര മൂത്ത് ഏതെങ്കിലും രാഷ്ട്രം 'ജൈവായുധം' എന്ന നിലയിൽ കൊറോണ വൈറസിനെ ഉപയോഗിച്ചു എന്ന് വിശ്വസിച്ചാൽ പോലും കുടത്തിൽ നിന്നും തുറന്നു വിടപ്പെട്ട ഭൂതത്തെ പോലെ, തുറന്നു വിട്ടവർ ശ്രമിച്ചിട്ടുപോലും മെരുങ്ങാൻ കൂട്ടാക്കാത്ത ശക്തി ആയി അവർക്കു നേരേ തന്നെ അത് തിരിഞ്ഞു എന്ന വസ്തുത ഇത്തരം 'ലോകശക്തികളെ' ഇരുത്തി ചിന്തിപ്പിക്കട്ടെ.
ഇനിയൊരിക്കലും ഇത്തരം ക്രൂരവിനോദം മാനവരാരിക്കു നേരേ പ്രയോഗിക്കുവാൻ ഒരു ശക്തിയും മുതിരാതിരിക്കട്ടെ.....!

  • ഈ ആപത്ഘട്ടത്തെ നേരിടാൻ, അരയും തലയും മുറുക്കി, സ്വന്തം സുരക്ഷിതത്വവും ജീവനും തൃണവൽഗണിച്ച്, സ്വന്തം കുടുംബത്തെ പോലും മറന്ന്, സ്വത്തം വീട്ടിൽ പോലും പോകാൻ കഴിയാതെ രാവും പകലും ആശുപത്രികളിൽ പണിയെടുക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യമേഖലയിലെ മറ്റ് ജീവനക്കാർ, സന്നദ്ധ സേവകർ, മുതലായവരുടെ സേവനത്തിന് അഭിനന്ദനങ്ങൾ നേരാനും, നന്ദി രേഖപ്പെടുത്താനും വാക്കുകൾ പോരാ.......!!
  • അതിർത്തിയിൽ സേവനം അനുഷ്ഠിക്കുന്ന നമ്മുടെ ജവാൻമാർ രാത്രിയിൽ കൊടും മഞ്ഞിൽ ഉറക്കമിളച്ചിരിക്കുന്നതിനാലാണ് നാം സുരക്ഷിതരായി നമ്മുടെ വീടുകളിൽ സകുടുംബം ഉറങ്ങുന്നതെന്ന് പറയുന്നതു പോലെ അന്വർത്ഥമാണ്, നമ്മുടെ ആരോഗ്യമേഖലയിൽ നിസ്വാർത്ഥ സേവനം അനുഷ്ടിക്കുന്ന സുമനസ്സുകളുടെ അർപ്പണബോധം മൂലമാണ് ഈ ലോക്ക് ഡൗൺ നാളുകളിൽ നാം 'എല്ലാം' അടച്ചു പൂട്ടി നമ്മുടെ വീടുകളിൽ ഇരിക്കുന്നത്. 
  • ജനങ്ങൾ പട്ടിണി കിടക്കാതിരിക്കാൻ, പ്രതികൂല സാഹചര്യത്തിലും ജീവൻ പണയം വച്ച് പലചരക്ക്, പച്ചക്കറി മുതലായ അവശ്യ സാധനങ്ങൾ വിപണനം ചെയ്യുന്ന വ്യാപാരികളുടേയും, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടേയും വിലപ്പെട്ട സേവനം നന്ദിപൂർവ്വം സ്മരിക്കുന്നു.
  • ജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത് എന്ന സർക്കാർ നിർദ്ദേശം കൃത്യമായി പാലിക്കപ്പെടുന്നതിന്, യാതൊരു സുരക്ഷാമാർഗ്ഗങ്ങളുമില്ലാതെ, ഒരു നേർത്ത മാസ്കിന്‍റെ മാത്രം പിൻബലത്തിൽ, ജലപാനം പോലും ഇല്ലാതെ പൊരിവെയിലത്ത് നിരത്തുകളിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ത്യാഗപൂർണ്ണമായ വിലപ്പെട്ട സേവനം അവഗണിക്കാനാവില്ല. അവർക്ക് ഒരു ബിഗ് സല്യൂട്ട്.
ഇറ്റലിയിലും, ചൈനയിലും, സ്പെയിനിലും മറ്റും ചില പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് ക്രൂരമായി പെരുമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാകാം നമ്മുടെ പൊലീസ് ഉദ്യോഗസ്ഥരിൽ വളരെ ചുരുക്കം ചിലർ നമ്മുടെ നിരത്തുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചത് റിപ്പോർട്ട് ചെയ്യപ്പെട്ടത് വിസ്മരിക്കുന്നില്ല. പലവിധ സ്വഭാവങ്ങളും, സ്വഭാവ വൈകൃതങ്ങളും ഉള്ള വ്യക്തികൾ അടങ്ങിയ പൊതു സമൂഹത്തിന്‍റെ പരിഛേദം ആണല്ലോ പൊലീസ് വകുപ്പും എന്ന് നമുക്ക് ആശ്വസിക്കാം. ഇത്തരം പ്രവൃത്തികൾക്കെതിരേ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചത് അഭിനന്ദനമർഹിക്കുന്നു.

  • കൊറോണയും, കൊവിഡും കേരളത്തിലെ സാധാരണക്കാരൻ മുതൽ ലോകപോലീസ് ആയ അമേരിക്കയുടേയും, ലോകസാമ്പത്തിക ശക്തി ആയ ചൈനയുടേയും വരെ കണ്ണ തുറപ്പിക്കാൻ കാരണമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.
ഈ കൊറോണക്കാലത്ത് നമുക്ക് ജാതിയില്ല, മതമില്ല, വാഗ്വാദങ്ങളില്ല, പരസ്പരവിദ്വേഷമില്ല, സമരമില്ല, അമ്പലങ്ങളിലും, പള്ളികളിലും, മോസ്ക് കളിലും ജനമില്ല, കൂട്ടായ്മകൾ ഇല്ല, രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ല, ഇത് എന്റേത്, അത് നിന്‍റേത് എന്ന  ചിന്തയില്ല. ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കങ്ങൾക്കു് തൽക്കാലം വിട, കരസേനയും, വ്യോമസേനയും, നാവികസേനയും ഒക്കെ വിശ്രമത്തിൽ. ടാങ്കുകൾ നിശ്ചലം, പീരങ്കികൾ നിശബ്ദം. പട്ടാള ട്രക്കുകളുടെ ഇരമ്പൽ ഇല്ല, സേനാവിമാനങ്ങളുടെ മുഴക്കമില്ല, നാവികക്കപ്പലുകൾ നങ്കൂരമിട്ടു കഴിഞ്ഞു. എല്ലാം നിശ്ചലം.         
എല്ലാം മറന്ന് ജീവൻ നിലനിന്നാൽ മാത്രം മതി എന്ന പ്രാർത്ഥനയോടെ ലോകം മുഴുവൻ സ്വന്തം മാളങ്ങളിൽ അടച്ചു പൂട്ടി ഇരിപ്പാണ്, ലോക്ക് ഡൗൺ കഴിഞ്ഞുള്ള ഒരു നല്ല നാളെയ്ക്കു വേണ്ടി.....!

പാതയോരത്ത് അന്തിയുറങ്ങുന്ന യാചകനേയും, ലോകസമ്പന്നൻ ആയ ബിൽ ഗേറ്റ്സിനേയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളിലും യുക്തിപൂർവ്വം സ്ഥാപിച്ച്, എല്ലാം നേടി എന്ന് അഹങ്കരിച്ച് നടക്കുന്ന മനുഷ്യൻ വെറും നിസ്സാരൻ ആണെന്നും, ഒരു ജലദോഷപ്പനി പോലും താങ്ങാനോ പ്രതിരോധിക്കാനോ ത്രാണി ഇല്ലാത്ത വെറും കൃമി മാത്രമാണെന്നും ഓർമ്മിപ്പിക്കുന്ന പ്രപഞ്ചശക്തിക്ക് സ്വസ്തി.

മനുഷ്യൻ അഹങ്കരിക്കരുതെന്നും, നല്ല " മനുഷ്യൻ" ആകാനാണ് ശ്രമിക്കേണ്ടത് എന്നും ഉദ്ബോധിപ്പിക്കാൻ പ്രളയത്തിനു ശേഷം വീണ്ടും ഒരു കൊറോണ വേണ്ടി വന്നു.

നാം ഈ ആപത്ഘട്ടം തീർച്ചയായും തരണം ചെയ്യും, ഉറപ്പ്.       
"ഇതും കഴിഞ്ഞു പോകും.....!"
കൊറോണയ്ക് ശേഷം ഒരു പുതിയ പ്രഭാതം ഉദയം ചെയ്യും. ആ പ്രഭാതം എത്രയും വേഗം പൊട്ടി വിടരാൻ നമുക്ക് ഒന്നായി ശ്രമിക്കാം, പ്രാർത്ഥിക്കാം.

അപ്പോഴും ഇന്നത്തെ ദുരവസ്ഥ നമുക്ക് മറക്കാതിരിക്കാം.
പദവിയുടേയും, സമ്പത്തിന്‍റേയും, രാഷ്ട്രീയത്തിന്‍റേയും, അതിർത്തിയുടേയും ഒക്കെ പേരിൽ ഉള്ള വൈരം മറന്ന്, "ലോകാ സമസ്താ സുഖിനോ ഭവന്തു:" എന്ന പരിപാവനമായ മാർഗ്ഗത്തിലൂടെ  "വസുധൈവ കുടുംബകം" എന്ന ലക്ഷ്യത്തിൽ എത്താനാകട്ടെ നമ്മുടെ ഇനിയുള്ള ശ്രമം.

ഒടുവിലാൻ :
കൊറോണയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് ചൈന എഴുപതു ശതമാനത്തോളം മുക്തമായി എന്നാണ് റിപ്പോർട്ട്. അതിനോടൊപ്പം ലോകത്ത് ഇന്ന് ഏറ്റവും ഡിമാന്റ് ഉള്ള മാസ്കുകളും, PEP കളും, വെന്റിലേറ്ററുകളും ഉൽപാദിപ്പിച്ച് മറ്റ് രാഷ്ട്രങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ കെൽപുളള പുതിയ പുതിയ ഭീമൻ പ്ലാന്റുകൾ അടിയന്തിരമായി സ്ഥാപിച്ച് കൊറോണ വഴി ഉണ്ടായ പുതിയ ബിസിനസ് അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് അവരുടെ ശ്രമം.

പ്രതിസന്ധികളെ അവസരം ആക്കി മാറ്റാനുള്ള ബുദ്ധിയും, വിവേകവും,
നമുക്ക് കണ്ട് പഠിക്കാൻ പുതിയ പാഠവും....

31 - 03 - 2020

K V Rajasekharan : ഡോക്ടർജിയുടെ നിഴലായി നരേന്ദ്രന്‍റെ തണൽ


ലേഖനം: ജന്മഭൂമി മാർച്ച് 19, 2020

ഡോക്ടർജിയുടെ നിഴലായി നരേന്ദ്രന്‍റെ തണൽ
കെ വി രാജശേഖരൻ



1896 മുതൽ 1910 വരെയുള്ള പതിനാലു വർഷങ്ങളിൽ ഒരു കോടി ജനങ്ങളാണ് ഭാരതത്തിൽ പ്ലേഗെന്ന മഹാമാരി കാരണം മരിച്ചു വീണത്.
ചൈനയിലാരംഭിച്ച് ഭാരതത്തിലെത്തിച്ചേർന്ന  മഹാമാരിയുടെ പ്രഹരതാണ്ഡവത്തിന് ദ്രുത താളം കൊടുക്കുന്ന ക്രൂരതയാണ് അന്ന് ഭാരതം അടക്കിവാണിരുന്ന ഇംഗ്ലീഷ് ഭരണകൂടം ചെയ്തത്. 
അക്കാര്യത്തെ കുറിച്ച് ഡോ. ഖാൻഖോജെ എന്ന വിപ്ളവകാരി എഴുതിയത് 1953 ആഗസ്റ്റ് മാസത്തെ കേസരിയിൽ എടുത്തെഴുതിയത് ഇങ്ങനെയാണ്:
നഗരത്തിൽ ആർക്കെങ്കിലും രോഗത്തിന്‍റെ ലാഞ്ചയുണ്ടെന്നറിഞ്ഞാൽ സർക്കാർ ഉദ്യോഗസ്ഥർ ഉടനെ അവരെ ഗ്രാമപ്രദേശത്ത് കൊണ്ടു പോയി താത്കാലികമായുണ്ടാക്കിയ കുടിലിൽ മരിക്കാന്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. സർക്കാർ ഡോക്ടർമാർ തങ്ങൾക്കും പ്ളേഗ് ബാധിക്കുമെന്ന ഭയം കാരണം രോഗികളെ പരിശോധിക്കുക പോലും ചെയ്യാതെ അവരെ പ്ളേഗ് ക്യാമ്പുകളിലേക്ക് അയക്കും.  സാധാരണ നിലയ്ക്ക് രോഗി മരിക്കാനുള്ള സാധ്യതയില്ലെങ്കിൽപോലും ഭരണാധികാരികളുടെ ഇത്തരം നടപടികൾ കാരണം രോഗികളുടെ മരണം ഉറപ്പായിരുന്നു.
ഒരു ലക്ഷം ജന സംഖ്യ ഉണ്ടായിരുന്ന നാഗപ്പൂരിൽ ഒരു ദിവസം മുന്നൂറു പേർ വരെ മരിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് രേഖകൾ പറയുന്നു.

അന്ന് ബലിറാം പന്ത് ഹെഡ്ഗേവാര്‍  നാഗപ്പൂരിലെ അറിയപ്പെടുന്ന ശ്രേഷ്ഠ പണ്ഡിതനായിരുന്നു  വേദാദ്ധ്യയനവും അഗ്നിദേവോപാസനയും 'സ്മാർത്താഗ്നി' പൂജയും  നടത്തിയിരുന്ന ആദരണീയനായ വ്യക്തി. പിന്നീട് 'ത്രികുണ്ഡ അഗ്നിഹോത്ര' വ്രതവും സ്വീകരിച്ചു.   ഉപജീവനത്തിന് പൌരോഹിത്യം തിരഞ്ഞെടുത്തു. തന്‍റെ കർത്തവ്യമെന്ന ബോദ്ധ്യത്തിൽ വേദ വിദ്യാദാനവും നടത്തിവന്നു.   മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷവും ബലിറാം പന്ത് ഹെഗ്ഡേവാർ അടിപതറാതെ തന്നെ ജീവിതചര്യകൾ തുടർന്നു. മഹാമാരി മരണം വിതച്ചപ്പോൾ മരണാനന്തര കർമ്മങ്ങൾക്ക് പൌരോഹിത്യം വഹിക്കുന്നത് സ്വന്തം കർത്തവ്യമായി സ്വീകരിച്ച് സമാജത്തോടൊപ്പം നിൽക്കുവാൻ അദ്ദേഹം തയാറായി.   മരണസംഖ്യ നിയന്ത്രണാതീതമായപ്പോൾ വിശ്രമമില്ലാതെ, ഭക്ഷണമില്ലാതെ, പലപ്രാവശ്യം അക്കാര്യത്തിനായി പോകേണ്ടതായും വന്നു.

അവസാനം ബലിറാം പന്ത് ഹെഡ്ഗേവാറിനും പ്ളേഗ് ബാധിച്ചു. അദ്ദേഹത്തോടൊപ്പം സഹധർമ്മിണി രേവതി ബായിക്കും രോഗം ബാധിച്ചു.  മാഘമാസ ചതുർത്ഥി ദിവസം താമസിച്ചിരുന്ന വീടിന്‍റെ മുന്നിലെ മുറിയിൽ ബലിറാം പന്ത്ജിയും അകത്തെ മുറിയിൽ രേവതി ബായിയും കുറച്ചു സമയത്തിന്‍റെ വ്യത്യാസത്തിൽ ഇഹലോകവാസം വെടിഞ്ഞു.  അച്ഛന്‍റെയും അമ്മയുടെയും മൃതശരീരങ്ങൾ ഒരേ മഞ്ചത്തിൽ തന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി ഒരേ ചിതയിൽ സംസ്കരിക്കുകയും ചെയ്തതോടെ 13 വയസ്സുകാരൻ കേശവ് ബലിറാം ഹെഡ്ഗെവാറുടെയും സഹോദരങ്ങളുടെയും മുന്നിൽ ആകാശം ഇടിഞ്ഞു വീണ അനുഭവം! ജീവിതം വെല്ലുവിളിയായി.
'സംഭവങ്ങൾ മാറ്റമില്ലാത്തതാണ്, പൂർവ്വ നിശ്ചിതങ്ങളാണ്;  സംഭവങ്ങളോടുള്ള മനോഭാവത്തെ മാത്രമാണ് മനുഷ്യന് സ്വയം മാറ്റിയെടുക്കാൻ കഴിയൂ'. 
ദാർശനീകനായിരുന്ന മുൻ ഭാരത രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്‍റെ വാക്കുകളാണിത്.

സംഭവങ്ങളും അനുഭവങ്ങളും മിന്നലും ഇടിത്തീയുമായി മുന്നിൽ വന്നു വെല്ലുവിളിക്കുമ്പോൾ
  • സകാരാത്മകമായി, സക്രിയമായി സമാജത്തിനു വേണ്ടി പ്രതിരോധം തീർക്കാം; 
  • നിർവ്വികാരനായി, നിഷ്ക്രിയനായി ഇനിയുമൊരു പ്രഭാതമുണ്ടാകുമോയെന്നോ അവിടെ താനും തനിക്കുള്ളവരുമെങ്കിലും ബാക്കിയുണ്ടാകുമോയെന്നു പോലും ചിന്തിക്കാതെ ഉരുണ്ടുവീണിടത്തു തന്നെ ഉറക്കം തുടരാം; 
  • നകാരാത്മകമായി തനിക്ക് തോന്നിയത് ചെയ്ത് തന്നെയും തനിക്കള്ളവരെയും സമാജത്തെയാകെയും പുറം കാലുകൊണ്ട് തട്ടിക്കളിക്കാം. 
അതിൽ സകാരാത്മക സമീപനം സ്വീകരിച്ച് വരും തലമുറകൾക്ക് വഴി കാട്ടിയായി മാറി, ഡോ കേശവ് ബലിറാം ഹെഡ്ഗേവാറെന്ന ചരിത്രപുരുഷൻ.

അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിഥിലമായ കുടുംബ ജീവിത്തിനിടയിലും ബ്രിട്ടീഷ് ഭരണത്തോട് ചെറുബാല്യത്തിലേ തുടങ്ങിയ സന്ധിയില്ലാത്ത എതിർപ്പ് പ്രകടിപ്പിച്ചതിന്  സർക്കാർപള്ളിക്കൂടത്തിന്‍റെ പടിയിറക്കി വിട്ടതോടെ ദേശീയ പ്രസ്ഥാനം ഒരുക്കിയ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലായി സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ തുടർച്ച. 

അതിനു ശേഷം, ബാലഗംഗാധര തിലകനും ഡോ ബി.എസ്സ്  മുഞ്ചെയുമൊക്കെ തരുണകേശവനിലെ പ്രതിഭയുടെ മിന്നലാട്ടം തിരിച്ചറിഞ്ഞതോടെ കൽക്കട്ടയിൽ ചെന്ന് മെഡിക്കൽ വിദ്യാഭ്യാസം നേടി ബിരുദധാരിയാകാൻ കഴിഞ്ഞു.

പക്ഷേ ഒരു ഡോക്ടറായി തന്‍റെ ഭാവി ജീവിതം ഭദ്രമാക്കുവാനോ വിവാഹിതനായി കുടുംബജീവിതം കരുപ്പിടിപ്പിക്കുവാനോ അല്ല യുവഡോക്ടർ നിശ്ചയിച്ചത്. 

പഠനകാലത്ത് സമാന്തരമായി അനുശീലൻ സമിതിയെന്ന തീവ്രപക്ഷ സ്വാതന്ത്ര്യ സമര പോരാളികളടെ കൂട്ടായ്മയിൽ അവരോട് തോളോടു തോൾ ചേർന്നു പൊരുതി മുന്നേറുവാൻ ശ്രമിച്ചു നേടിയ അനുഭവങ്ങളുടെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സ്വജീവിതം സമാജത്തിനും ഭാരതത്തിനും വേണ്ടി സമർപ്പിക്കുവാൻ നിശ്ചയിച്ചതിലൂടെ കാലം കാത്തിരുന്ന ചരിത്ര പുരുഷന്‍റെ പ്രയാണപഥം തെളിഞ്ഞു തുടങ്ങി.

അങ്ങനെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൽ കർമ്മനിരതനായ, യുവാവായ ഹെഡ്ഗേവാർ അദ്ദേഹത്തിന്‍റെ ആരാധനാപുരുഷനായിരുന്ന ബാലഗംഗാധരതിലകൻ നയിച്ചിരുന്ന തീവ്രപക്ഷത്തോടൊപ്പമാണ് പാർട്ടിക്കുള്ളിൽ നിലയുറപ്പിച്ചിരുന്നത്.
ആകസ്മികമായി തിലകൻ കഥാവശേഷനായതോടെ ശ്രീ അരബിന്ദോയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമവുമായി ഡോ മുഞ്ചെയോടൊപ്പം പോണ്ടിച്ചേരിയിലേക്ക് പോയിരുന്നതിന്‍റെ ചരിത്രരേഖകൾ ഡോക്ടർജിയുടെ അക്കാലത്തെ കോൺഗ്രസ്സിലേ സജീവസാന്നിദ്ധ്യത്തിന്‍റെ ആഴം വിളിച്ചറിയിക്കുന്നു.  
1919 ലെ നാഗ്പൂർ കോൺഗ്രസ്സ് സമ്മേളനത്തിന്‍റെ സജീവസംഘാടകനായിരുന്ന ഡോ ഹെഡ്ഗേവാർ സമ്മേളനത്തിൽ പൂർണ്ണസ്വരാജ് ആവശ്യപ്പെടുന്ന പ്രമേയത്തിന് അനുമതിതേടിയതും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.
മഹാത്മജി ഉൾപ്പടെയുള്ള നേതൃത്വം അനുമതി അന്ന് നിഷേധിച്ചു. 
അത്തരമൊരു പ്രമേയം പാസാക്കാൻ മഹാത്മജിയ്ക്കും കോൺഗ്രസ്സിനും പിന്നീട് പത്ത് നീണ്ട വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നൂയെന്നത് കണക്കിലെടുക്കുമ്പാൾ സ്വാതന്ത്ര്യ പ്രാപ്തിയെന്ന ലക്ഷ്യത്തിൽ അദ്ദേഹത്തിന് അവർക്കും മുമ്പേ ഉണ്ടായിരുന്ന സുദൃഢബോദ്ധ്യം വ്യക്തമാക്കുന്നു.  
അതുപോലെ തന്നെ 1920ൽ കോൺഗ്രസ്സിന്‍റെ സമരപരിപാടികളിൽ മുന്നിൽ നിന്ന് ആവേശപൂർവ്വം പോരാടിയതിന് ബ്രിട്ടീഷ് കോടതി ഒരുവർഷം തടവിലാക്കിയതും ശിക്ഷ കഴിഞ്ഞ് ജയിൽ മുക്തനായ അദ്ദേഹത്തിനെ സ്വീകരിക്കുവാൻ നടന്ന ജനസഭയെ അഭിസംബോധന ചെയ്തത് മോത്തിലാൽ നെഹ്രുവായിരുന്നു എന്നതും കൂടി കണക്കിലെടുക്കുമ്പോളാണ് ഡോ കേശവ് ബലിറാം ഹെഡ്ഗേവാർ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ആവേശോജ്ജ്വല സഹയാത്രികനായിരുന്നൂയെന്നത് മറനീക്കി പുറത്തുവരുന്നത്. 
അവിടെയാണ് ചരിത്രസത്യങ്ങൾ തമസ്കരിക്കുവാൻ അന്നത്തെ കോൺഗ്രസ്സിൽ നിന്ന് മുറിച്ചെടുത്ത ഒരു കഷണം മാത്രമായി മാറിയ ഇന്നത്തെ കോൺഗ്രസ്സിൽ കുടുംബാവകാശം പറഞ്ഞ് അധികാരം കയ്യടക്കി വെച്ചിരിക്കുന്ന രാഹുൽ ഗാന്ധിയും  മറ്റും സ്വാതന്ത്ര്യ സമരത്തിൽ ഡോക്ടർജിയുടെ പങ്കിനെ ചോദ്യം ചെയ്യുന്നതിലെ വിഡ്ഢിത്വം വ്യക്തമാകുന്നതും.

അക്കാലം വരെ പൊതു ജീവിതം പകർന്നു നൽകിയ പാഠത്തിൽ നിന്ന്
  • ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സെന്ന രാഷ്ട്രീയധാരകൊണ്ടൂ മാത്രം ഭാരതത്തിന്‍റെ ഭാവി ഭദ്രമാക്കുവാൻ കഴിയില്ലായെന്നും 
  • അതിന് ദേശീയതയുടെ ആശയപരമായ വ്യക്തതയും കാലത്തോടും  അധിനിവേശശക്തികളോടും നേർക്ക് നേർ പോരാടുവാനുള്ള കർമ്മശേഷിയുള്ള വിശാല സ്വയംസേവക സമൂഹം രൂപപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത അനിവാര്യമാണെന്നും 
ഡോക്ടർജിയുടെ മുന്നിൽ തെളിഞ്ഞുവന്നു.
പോരാട്ടവിജയങ്ങളിലൂടെ ഭാരതം സ്വാതന്ത്ര്യം വീണ്ടെടുത്താലും  ആ വിജയം നിലനിർത്തി വിശ്വമാനവികതയ്ക്കുതകും വിധം നിലനിർത്തണമെങ്കിൽ പൂർണ്ണ പ്രതിബദ്ധതയും വികസിത വ്യക്തിത്വവും ഉള്ളവരുടെ പൊതുകൂട്ടായ്മയായി ഭാരതീയ ജനതയാകെ മാറണമെന്ന ബോദ്ധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡോ കേശവ് ബലിറാം ഹെഡ്ഗേവാർ രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ശ്രീ ഗണേശ്‌ കുറിച്ചത്.
അങ്ങനെ ചരിത്രത്തിൽ തന്‍റെ ഇടം കുറിച്ചിട്ട ഡോക്ടർജിയെ, രാഷ്ട്രീയ സ്വയം സേവക സംഘം  പരമ പൂജനീയ ആദ്യ സർസംഘചാലക് പദവി നൽകി പ്രണാം ചെയ്തു.

അദ്ദേഹത്തിന്‍റെ സ്മരണയ്ക്കു മുമ്പിൽ കോടികണക്കിനു ഗണവേഷധാരികളായ സ്വയംസേവകരോടൊപ്പം  മാനവീയതയുടെ മാനബിന്ദുക്കളും ഭാരതീയദേശീയതയോടുള്ള പ്രതിബദ്ധതയും ഹൃദയത്തോടു ചേർത്തു വെക്കുന്ന വിശാല സമാജവും ആദ്യ സർസംഘചാലക് പ്രണാം ചെയ്ത് വർഷപ്രതിപദ ആചരിക്കുവാൻ ഈ വർഷവും തയാറെടുക്കുകയാണ്.

ഭവ്യമായ ആ സന്ദർഭത്തിൽ മാനവസമൂഹത്തിനായി ഡോക്ടർജി സ്വജീവിതം കൊണ്ട് നൽകിയ സംഭാവന വിലയിരുത്തപ്പെടുന്നത് നാളയെ കുറിച്ച് കരുതലുള്ള സമൂഹത്തിന് അനിവാര്യമാണ്. അങ്ങനെയൊരു വിലയിരുത്തലിന് ആശയപരമായി ഡോക്ടർജിയുമായി എന്നും അകലം പാലിച്ചിരുന്നവരുടെ പരാമർശങ്ങൾ തന്നെ  വഴി ഒരുക്കിയാൽ അവ അർഹിക്കുന്ന ശ്രദ്ധ സ്വാഭാവികമായും വളരെയേറെയുമാണ്.

1966-68 പാർലമെന്റിന്‍റെ സെൻട്രൽ ഹാളിൽ  രാജ്യസഭാ അംഗമായിരുന്ന ദത്തോപന്ത് ഠേംഗഡിയുമായി പാർലമെന്റിലെ ചില കമ്യൂണിസ്റ്റ് അംഗങ്ങൾ നടത്തിയ അനൗപചാരിക സംഭാഷണം  ഡോക്ടർജിയെ സംബന്ധിച്ച് ആധികാരികമായ ഒരു വിലയിരുത്തലിലാണ് അവസാനിച്ചത്. തങ്ങളുടെ പതിവുരീതിയിൽ പരിഹസിക്കാൻ തയ്യാറായ സഖാക്കളിലോരാൾ  ചോദിച്ചു: "ഡോ ഹെഡ്ഗേവാർ? അങ്ങനെയൊരു പേർ ഞാൻ മുമ്പ് കേട്ടിട്ടേയില്ലല്ലോ?" സഖാവ് ബാലചന്ദ്രമേനോനെന്ന മറ്റൊരു കമ്യൂണിസ്റ്റ് എംപി ആ ചോദ്യം കേട്ട് പ്രകോപിതനായി തന്‍റെ അതൃപ്തി പ്രകടിപ്പിച്ചു: "മഹാന്മാരെ  പറ്റി ഇത്ര ലാഘവത്തോടെ പരാമർശിക്കരുത്". സഖാവ് മേനോന്‍റെ പ്രസ്താവന മറ്റു സഖാക്കളുടെ അസഹിഷ്ണത വർദ്ധിപ്പിച്ചു. 

26 വർഷങ്ങൾക്കു മുമ്പ് 1940ൽ മരിക്കുമ്പോൾ ഡോക്ടർജി  താരതമ്യേന തീര്‍ത്തും അപ്രശസ്തനായിരുന്നൂയെന്നതും രണ്ടോ നാലോ വർഷങ്ങൾക്കു മുമ്പ് 1964ൽ മരിക്കൂമ്പോൾ ജവഹർലാൽ നെഹ്രു ലോകപ്രശസ്തനായിക്കഴിഞ്ഞിരുന്നൂയെന്നതും സൂചിപ്പിച്ചു കൊണ്ട് ഒരു ചോദ്യം ചോദിച്ചു.

" ഇന്ന് പണ്ഡിറ്റ് നെഹ്രുവിന്‍റെ ആദർശങ്ങളെ പിന്തുടർന്ന് മരിക്കാൻ പോലും തയാറുള്ളവരെത്ര പേരുണ്ടാകും, ഡോക്ടർ ഹെഡ്ഗെവാറുടെ ആദർശങ്ങൾക്കുവേണ്ടി മരിക്കാൻ എത്ര പേരുണ്ടാകും?". 

മറുപടിയും സഖാവ് മേനോൻ തന്നെ പറഞ്ഞു: "പണ്ഡിറ്റ് നെഹ്രുവിന്‍റെ ആദർശങ്ങൾക്കായി ആത്മസമർപ്പണം ചെയ്യുവാൻ രാജ്യത്തെങ്ങൂമായി അൻപതു പേർപോലും ഇന്നു മുന്നോട്ടുവരാനുണ്ടാകില്ല. ഡോക്ടർ ഹെഡ്ഗേവാറിന്‍റെ  ആദർശങ്ങൾക്കുവേണ്ടി വേണ്ടി ലക്ഷക്കണക്കിന് യുവാക്കൾ മുന്നോട്ടു വരും എന്ന് നിങ്ങൾക്കൊക്കെ അറിയാമല്ലോ." എന്നു പറഞ്ഞ മേനോനോട് ഒടുവിൽ, "എന്താണ് മഹത്വത്തിന്‍റെ ഉരകല്ല്?"  എന്നായി സഖാക്കൾ. ഉടനടി അദ്ദേഹം നൽകിയ മറുപടിയാണ് "ഭാവികാലത്തേക്കുള്ള ഒരാളുടെ നിഴലിന്‍റെ നീളം."
(അവലംബം:  'സംഘപ്രവർത്തകൻ:  അടിസ്ഥാനം, വ്യക്തിത്വം, പെരുമാറ്റം'.  ദത്തോപന്ത് ഠേംഗഡി, കുരുക്ഷേത്ര പ്രകാശൻ)
  • അങ്ങനെ  ഭാവി ലോകത്തിനു വേണ്ടി ഡോ കേശവ് ബലിറാം ഹെഡ്ഗേവാർ ബാക്കിവെച്ച നിഴലിന്‍റെ പ്രതലത്തിൽ ഒരുങ്ങിയ സംഘശാഖയിൽ മുഴങ്ങിയ വിസിൽ കേട്ട് സംപദ ചെയ്താണ് ഗുജറാത്തിലെ കൊച്ചു വീടിന്‍റെ പരിമിതിയിൽ നിന്നും നരേന്ദ്ര ദാമോദർദാസ് മോദി സമാജത്തിനു വേണ്ടിയുള്ള സമർപ്പണത്തിന്‍റെ ബാലപാഠം പഠിച്ചത്.  
  • അവിടെ സൂര്യനമസ്കാരം ചെയ്തും കബടി കളിച്ചും പ്രാർത്ഥന ചൊല്ലിയും ധ്വജ പ്രണാം ചെയ്തുമാണ് മോദി അദ്ദേഹത്തിന് വേണ്ടി കാലം കരുതിവെച്ചിരുന്ന ചരിത്ര ദൗത്യങ്ങൾക്ക് കരുത്തു നേടിയത്. 
  • ചെറിയ ദൗത്യങ്ങൾ കൃത്യതയോടെ പൂർണ്ണ സമർപ്പണത്തോടെ ചെയ്തതു കണ്ട് സംഘം പടിപടിയായി കൂടുതൽ, കൂടുതൽ സങ്കീർണ്ണങ്ങളും ഗൗരവപൂർണ്ണങ്ങളുമായ കർമ്മ മേഖലകളിലേക്ക് അദ്ദേഹത്തെ നിയോഗിച്ചു.  
  • അവസാനം പിഴവിനൊഴിവില്ലാത്ത രണതന്ത്രം രചിക്കുവാനും ഒട്ടും ചോരാത്ത പ്രഹരശേഷി ഉറപ്പാക്കി പ്രയോഗകൃത്യതയോടെ വെല്ലുവിളികളെ അതിജീവിച്ച് ഭാരതവിജയം ഉറപ്പാക്കുവാനുള്ള ചരിത്ര ദൗത്യം തന്നെ സംഘം നരേന്ദ്ര മോദിയെ ഏൽപ്പിക്കുന്നതിനാണ് കാലം സാക്ഷിയായത്.
അവസരത്തിനൊത്തുയർന്ന മോദി എല്ലാവരെയും കൂടെ ചേര്‍ത്ത് എല്ലാവർക്കുമൊപ്പം നിന്ന് എല്ലാവരുടെയും വിശ്വാസത്തിന് ഇടം കൊടുത്ത് മുന്നിൽ നിന്ന് ഭാരതത്തെ നയിക്കുകയാണ്.
അദ്ദേഹത്തിന്‍റെ നേതൃത്വം കൊറോണയെന്ന മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള മാനവരാശിയുടെ ജീവന്മരണ പോരാട്ടത്തിലും ഭാരതം അർത്ഥപൂർണ്ണവും ത്യാഗപൂർണ്ണവും ഫലപ്രദവുമായ പങ്ക് വഹിക്കുന്നതിന് ഇടവരുത്തും.  
ഭാരതാംബയെ വിശ്വ വിജയിയാക്കുന്നതിനുള്ള സംഘത്തിന്‍റെ പരമമായ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഗതി കൃത്യമാക്കും, ത്വരിതവുമാക്കും.

 (ഈ ലേഖനത്തിലെ ഡോക്ടർജിയുടെ ജീവചരിത്ര പരാമർശങ്ങളുടെ അവലംബം:  സംഘസ്ഥാപകൻ - ഡോക്ടർ ഹെഡ്ഗെവാർ - ജീവചരിത്രം. രചന: നാനാ പാൽക്കർ.  പരിഭാഷ: എസ് സേതുമാധവൻ. കുരുക്ഷേത്രാ പ്രകാശൻ)


(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്
9497450866)

Chinmayi Art 00012









K V Rajasekharan: രംഗനാഥ് മിശ്രയ്ക്കാകാം രഞ്ചൻ ഗൊഗോയ്ക്ക് പാടില്ലെന്നോ?

ലേഖനം: ജന്മഭൂമി മാർച്ച് 19, 2020

രംഗനാഥ് മിശ്രയ്ക്കാകാം രഞ്ചൻ ഗൊഗോയ്ക്ക് പാടില്ലെന്നോ?


കെ വി രാജശേഖരന്‍
+91 9497450866

കെ.വി രാജശേഖരൻ

 'മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണാലുള്ള'  അവസ്ഥയിലാണിന്ന് സോണിയാ-വാദ്ര കോൺഗ്രസ്സിനോടൊപ്പം നിൽക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കൂട്ടായ്മ.   മുൻ ചീഫ് ജസ്റ്റീസ് രഞ്ചൻ ഗഗോയിയെ രാജ്യ സഭാ അംഗമായി രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതാണിപ്പോൾ  അവർക്ക് സഹിക്കാനും പൊറുക്കാനും വയ്യാത്തതായത്. അങ്ങനെ നാമനിർദ്ദേശം ചെയ്യുവാൻ രാഷ്ട്രപതിക്ക് ഭരണാഘടനാനുസൃതമായ അധികാരമുണ്ടെന്നതിൽ അവർക്കു പോലും തർക്കമുണ്ടാകില്ല. മുൻ ചീഫ് ജസ്റ്റീസ് രംഗനാഥ് മിശ്ര ഉൾപ്പടെയുള്ളവരെ അങ്ങനെ രാജ്യസഭയിലേക്ക് ഉൾപ്പെടുത്തി അവർ തന്നെ കീഴ്വഴക്കവും സൃഷ്ടിച്ചിട്ടുണ്ട്.   1984ൽ രാജീവ് ഗാന്ധി ഭരണ കാലത്തു നടന്ന സിക്ക് കൂട്ടക്കൊലയെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണ കമ്മീഷനായിരുന്ന് കോൺഗ്രസ്സ് ആഗ്രഹിച്ച റിപ്പോർട്ട് നൽകിയ ശേഷമാണ് അദ്ദേഹത്തിന് രാജ്യസഭയിലിരിപ്പിടം നൽകിയതെന്നത് ചരിത്രം അറിയാവുന്നവർ മറന്നു പോയെന്ന് കരുതുകയും വേണ്ട.

അതിനൊക്കെ അപ്പുറം മറ്റൊന്നു  കൂടി ചിന്തിക്കണം.  ഭരണകൂടത്തിനും  നിയമനിർമ്മാണ സഭയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും (എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി) കൃത്യമായ വ്യവസ്ഥാപിത അധികാരവും അവകാശവും ഉത്തരവാദിത്വവുമാണ് ഭരണഘടന നിഷ്കർഷിച്ചിച്ചിട്ടുള്ളത്.  അതിൽ നീതിന്യായവ്യവസ്ഥയുടെ ഏറ്റവും ഔന്നത്യത്തിൽ മുഖ്യ ന്യായാധിപനായി സേവനം പൂർത്തിയാക്കിയ ഒരു വ്യക്തിയെ നിയമനിർമ്മാണ സംവിധാനത്തിന്റെ ഭാഗമായ  ഒരു സഭയിലെ സാധാരണ അംഗമായി നാമനിർദ്ദേശം ചെയ്തതിൽ എന്താണിത്ര ചർച്ച ചെയ്യാൻ?  പ്രോട്ടക്കോളിൽ പോലും ചീഫ് ജസ്റ്റീസും സാധാരണ രാജ്യ സഭാ അംഗവും തമ്മിലുള്ള വ്യത്യാസം പരിഗണിച്ചിട്ടാകാമായിരുന്നൂ വിമർശനത്തിനുള്ള പടയൊരുക്കം.   
അതിലും എത്രയോ  പ്രധാനമാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമടക്കം രാഷ്ട്രീയ ബന്ധങ്ങളുടെയും മറ്റു പരിഗണനകളുടെയും പേരിൽ കടന്നു കൂടുന്നതിന് പലർക്കും ഇടകൊടുക്കുന്ന തരത്തിൽ സ്വാതന്ത്ര്യാനന്തര ഭാരത ഭരണകൂടം  നിലനിർത്തിപ്പോന്ന ന്യായാധിപനിയമനസംവിധാനം?   പൊതു സമൂഹത്തിന് സുതാര്യമല്ലാത്ത ആ നിയമന രീതിയിൽ കൂടി മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ മകനും, പല രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളും സന്തത സഹചാരികളും  ബന്ധുക്കളുമൊക്കെ ന്യായാധിപരന്മാരായി കടന്നുകയറിയത് അവരുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരുന്നോയെന്ന് അന്നൊക്കെ അധികാരത്തിലിരുന്നവർ സ്വയംപരിശോധിച്ചറിയുകയെങ്കിലും വേണം.  2004തിരഞ്ഞെടുപ്പു വേളയിൽ സോണിയാ ഗാന്ധിയുടെ സഹായിയായി ഇരുന്നവർ ഇന്ന് ഹൈക്കോടതി ജഡ്ജിയായിട്ടുണ്ട്, 19 57 ലെ കേരളമന്ത്രി സഭയിലെ അംഗം പിന്നീട് സുപ്രീം കോടതി  ജസ്റ്റിസ് വരെയായി.  കൂടാതെ ജഡ്ജിമാരുടെ അടുത്ത തലമുറകളിൽ പെട്ടവരും അവിടെ നിശ്ചയമായും ഇടം ലഭിക്കുന്ന വരേണ്യവർഗമാണെന്നതും സമൂഹം കണ്ടറിഞ്ഞ സത്യമാണ്.  ഇപ്പറഞ്ഞതിനർത്ഥം അങ്ങനെ വന്നവരാരും ആ പദവികൾക്ക് അർഹതയുള്ളവരായിരുന്നില്ലായെന്നല്ല.  അവരിലെ പലരും തങ്ങൾക്ക് ലഭിച്ച പദവിക്കനുസരിച്ച് വളർന്നുയെന്നതും തല കുനിച്ചു സമ്മതിക്കുന്നു.  പക്ഷേ ആ പദവികൾ പലരും വേണ്ടപ്പെട്ടവർക്കു വേണ്ടി വീതിച്ചെടുത്ത രീതി ജനാധിപത്യ സമൂഹത്തിന് സ്വീകാര്യമല്ലായെന്ന് തല ഉയർത്തി തന്നെ പറയുകയും ചെയ്യും.  സുതാര്യവും അർഹതയുള്ളവർക്കെല്ലാം അവസരം നൽകുന്നതും പ്രാഗത്ഭ്യത്തിനു മാത്രം പ്രധാന്യം നൽകുന്നതുമായ കുറ്റമറ്റ നിയമനരീതി നാളത്തെ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥ അർഹിക്കുന്നുയെന്നതാണു  പ്രധാനമെന്നതാണ് പറഞ്ഞു വന്നത്.  വിരമിച്ച ഒരു ന്യായാധിപന് ഭരണഘടനയും കീഴ്വഴക്കങ്ങളും അനുവദിക്കുന്ന തരത്തിൽ രാജ്യ സഭയിൽ  ഒരു അംഗത്വം നൽകുന്നതിലും വളരെയധികം  ചർച്ച അർഹിക്കുന്ന വിഷയമാണ് നീതിന്യായ വ്യവസ്ഥയിലേക്കുള്ള നിയമനങ്ങൾ കുറ്റമറ്റതാക്കുന്നതാണെന്നതിൽ തർക്കമുണ്ടാകണ്ടതേയില്ല.  ആർക്കും പ്രത്യേക പരിഗണന ഇല്ലാതെ എല്ലാവർക്കും നീതി  ഉറപ്പാക്കുന്ന ഒരു സമൂഹമായി ഭാരതം വളരണമെങ്കിൽ ചർച്ചകൾ അങ്ങോട്ടു തിരിയുകയും ഇന്നലെകളിലെ തുടർന്നു പോന്ന തെറ്റുകൾ തിരുത്തുകയും വേണം.

ഇന്നലെ വരെ സുപ്രീം കോടതിയുൾപ്പടെയുള്ള നീതിന്യായവ്യവസ്ഥയേയും ഇലക്ഷൻ കമ്മീഷനുൾപ്പടെയുള്ള ഭരണഘടനാസംവിധാനങ്ങളെയും അടക്കിവാണവരായിരുന്നു  ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന നെഹ്രു ഇന്ദിരാകുടുംബം.  അവയുടെ തലപ്പത്തുൾപ്പടെ വിവിധ തലങ്ങളിൽ കയറിക്കൂടണമെങ്കിൽ ആ കുടുംബത്തിന്റെ കൃപാകടാക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമായിരുന്നു.  അവരുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി പലരേയും നിർണ്ണായക പദവികളിൽ കയറ്റിയിരുത്തി.  ഇഷ്ടപ്പെടാത്തവരെ ചവിട്ടിപ്പുറത്താക്കുകയും ചെയ്തു.     ഉദ്ദാഹരണങ്ങൾ നിരവധിയുണ്ട്.  മഹാത്മാ ഗാന്ധിയെ വധിച്ച കേസിൽ പ്രതിയായിരുന്ന ഗോഡ്സേ കൃത്യം നടന്ന കാലത്ത് അംഗമായിരുന്ന ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷൻ നിർമൽ ചാറ്റർജിയെ ഗാന്ധിവധം നടന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കൽക്കട്ടാ ഹൈക്കാടതി ജഡ്ജി ആയി നിയമിച്ചു.   അന്വേഷണവും വിചാരണയുമൊക്കെ നടക്കുമ്പോൾ അവയുടെ പരിധികൾക്കപ്പുറമുള്ള സുരക്ഷിതയിടത്ത് കുടിയിരുത്തി.   അദ്ഭുതകരമായ വേഗത്തിൽ വിചാരണയും നിയമനടപടികളും പൂർത്തിയാക്കിയതായി വരുത്തിത്തീർത്തു.  സുപ്രീം കോടതി അപ്പീലിനുപോലും അവസരം നൽകാതെ ഗോഡ്സയേ തൂക്കിലേറ്റി. അങ്ങനെ രാജ്യം നടുങ്ങിയ ആ ഹീനമായ കുറ്റകൃത്യത്തിന്റെ യഥാർത്ഥ ഗൂഢാലോചനയിലേക്കും പിന്നിൽ പ്രവർത്തിച്ചവരിലേക്കും ഭാവിയിൽ ഒരന്വേഷണവും എത്തിച്ചേരരുത് എന്ന് ഉറപ്പക്കുകയാണ് അന്നത്തെ ഭരണകൂടം ലക്ഷ്യം വെച്ചതെന്ന സംശയം ബാക്കിയായി.  ഗോഡ്സെ തൂക്കിലേറ്റപ്പെട്ടതിനുശേഷം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിൽതന്നെ നിർമൽ ചാറ്റർജി ഹൈക്കോടതി ജഡ്ജിപദവി രാജിവെച്ചുയെന്ന്  കൂടി അറിയുമ്പോളാണ് ആ പദവിയിലേക്കുള്ള നിയമനംതന്നെ സ്ഥാപിത താത്പര്യസംരക്ഷണത്തിനുള്ള വഴിയായി ദുരുപയോഗം ചെയ്യുകയായിരുന്നോയെന്ന് ചോദിക്കേണ്ടിവരുന്നത്.  ഭരണഘടനാ സ്ഥാപനങ്ങളിലേക്കുള്ള നിയമനം ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായി കണക്കാക്കേണ്ട മറ്റൊരു സന്ദർഭമായിരുന്നൂ പദ്മജാനായിഡുവിനെ ജവഹർലാൽ നെഹ്രു  വെസ്റ്റ് ബംഗാൾ ഗവർണറായി നിയമിച്ചത്.  

ഇന്ദിരയുടെ ഇംഗിതത്തിനനുസരിച്ച് കോടതിവിധി തയാറാക്കാതെ ചെറുത്തു നിന്നതിനായിരുന്നു ജസ്റ്റീസ് ഹൻസ് രാജ് ഖന്നയെ ഒഴിവാക്കി ജൂനിയർ ജഡ്ജിയെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചത്.  ജസ്റ്റീസ് ഖന്ന രാജിവെച്ചൊഴിയുകയും ചെയ്തു.  കമ്മിറ്റഡ് ജുഡീഷ്യറി എന്ന സങ്കൽപ്പത്തിലൂടെ തന്നോട് പ്രതിബദ്ധതയുള്ളവർക്കായി ഇന്ദിരാ ഗാന്ധി ന്യായാധിപന്മാരുടെ കസേരകൾ മാറ്റിവെച്ചു.  തുടർന്ന് കൊളീജിയം രീതിയിലൂടെ ന്യായാധിപനിയമനം ആ രംഗത്ത് കടന്നുകൂടിയവരുടെ പിൻഗാമികൾക്കായി സ്വാഭാവിക സംവരണത്തിന് ഇടംകൊടുക്കുകയും ചെയ്തു. അങ്ങനെ നെഹ്രു-ഇന്ദിരാ വംശതാത്പര്യം സംരക്ഷിക്കുന്നതിന് പ്രതിബദ്ധതയുള്ളവരുടെ ഒരു സംഘം നീതിന്യായസംവിധാനത്തിൽ എന്നും ഉറപ്പായി ഉണ്ടാകുന്ന അവസ്ഥ ഉറപ്പായി.

ജനാധിപത്യത്തിന്റെ കടയ്ക്ക് കത്തിവെച്ചുകൊണ്ട് നെഹ്രു-ഇന്ദിരാ വംശഭരണം ഭാരതത്തിൽ തുടർക്കഥയായപ്പോൾ അവരോടു ചേർന്ന് നിന്ന് തങ്ങളുടെ താത്പര്യം സംരക്ഷിക്കുവാൻ സാമ്പത്തികകുത്തകകളും സോവിയറ്റ് റഷ്യയുടെ കാലത്ത് അവരോടും പാക്കിസ്ഥാനോടും ചൈനയും പടിഞ്ഞാറൻ ശക്തികളോടും വിധേയത്വം പുലർത്തിപ്പോരുന്ന രാഷ്ട്രീയ ശക്തികളും തന്ത്രപൂർവ്വം നടത്തിയ ഇടപെടലുകൾ ഭരിക്കുന്നകുടുംബത്തിന് വേണ്ടതെല്ലാം വേണ്ടതിലധികം എത്തിക്കുന്ന അവസ്ഥയ്ക്കും ഇടവരുത്തി.  അവരോടോപ്പം അധോലോകം വരെ അണിചേർന്നു.   ഫലമോ സാധാരണപൗരന് കോടതിയിൽ നിന്ന് നീതി ലഭിക്കുന്നത് ഒട്ടകം സൂചിക്കുഴയിൽ കൂടി കടക്കുന്നതുപോലെ ദുഷ്കരമായപ്പോൾ സാമ്പത്തിക കുത്തകകൾക്കും കാശുള്ള കുറ്റവാളികൾക്കും കള്ളക്കടത്തുകാരനും കരിഞ്ചന്തക്കാരനും രാജ്യവിരുദ്ധശക്തികൾക്കും വരെ നീതിന്യായ വ്യവസ്ഥിതിയെ ഭയക്കേണ്ടാത്ത സാഹചര്യം വന്നുഭവിച്ചു.  തലമുറകൾ കാത്തിരുന്നാലും ഇല്ലാത്തവന് കോടതിവരാന്തകളിൽ പോലും ഇടം കിട്ടാത്തിടത്ത് ആദ്യം സൂചിപ്പിച്ച രാഷ്ട്രദ്രോഹികൾക്ക് ന്യായാധിപന്മാരുടെ വസതികൾപോലും ഏത് പാതിരാത്രിക്കും കയറി ചെല്ലാവുന്ന അഭയകേന്ദ്രങ്ങളായിമാറി.

2014ൽ ഭരണം നഷ്ടപ്പെട്ടതോടെ സോണിയാ കോൺഗ്രസ്സിന് പുതിയ വെല്ലുവിളികളുടെ മുമ്പിൽ പകച്ചു നിൽക്കേണ്ടിവന്നു.
ഇന്നലെവരെ കോടതികളേയും ഭരണഘടനാസ്ഥാപനങ്ങളെയും വരുതിയിൽ നിർത്തി അടക്കി വാണിരുന്നവർക്ക് അവയൊക്കെ അടിച്ചു തകർത്താലെ തങ്ങൾക്കു പിടിച്ചു നിൽക്കാൻ കഴിയൂയെന്ന അവസ്ഥയെത്തി.  കോടതികളിലും തിരഞ്ഞെടുപ്പുകമ്മീഷനുകളിലും പദവികളിലുള്ളവരെ വിരട്ടി സമ്മർദ്ദത്തിലാക്കുക, വെല്ലുവിളിച്ച് തങ്ങൾക്ക് അനുകൂലമായി, തങ്ങളുടെ ആജ്ഞാനുവർത്തികളായി, ഒതുക്കി നിർത്തുക, എന്നിവയായി അവരുടെ രണതന്ത്രത്തിന്റെ ഒരു വഴി.  തങ്ങളുടെ വഴിയേ വന്നില്ലെങ്കിൽ പെരുവഴിയിലിറക്കുമെന്നതായി മറുവഴി.  

അങ്ങനെയുള്ള ശ്രമങ്ങളുടെ ഭാഗമായി അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ പടയൊരുക്കിയവരിൽ ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ഉൾപ്പെട്ടിരുന്നതും മറക്കാൻ പാടില്ലാത്ത വസ്തുതയാണ്.  അന്ന് സുപ്രീം കോടതി കൊളീജിയത്തിലെ നാല് ആദരണീയ ന്യായാധിപന്മാർ നടത്തിയ പത്രസമ്മേളനം ഇൻഡ്യൻ ജുഡീഷ്യറിയുടെ ചരിത്രം കണ്ട കറുത്ത സംഭവമായി ബാക്കി  നിൽക്കുന്നു 

ഒരു പഴയ കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ മകനും പഴയ ഒരു തെലുഗുദേശം സഹയാത്രികനും പഴയ ഒരു കേരളാ കോൺഗ്രസ്സുകാരനും ഉൾപ്പെട്ടവർ നടത്തിയ ആ അസാധാരണ നടപടിക്കടുത്തുതന്നെ കമ്യൂണിസ്റ്റ് നേതാവും ടുക്ക്ഡേ ടുക്ക്ഡേ ഗാംഗിൽ സജീവസാന്നിദ്ധ്യമായിരുന്ന ഒരു യുവതിയുടെ പിതാവുമായ ഡി രാജ  ജസ്റ്റീസ് ചെലമേശ്വറിനെ നേരിൽ കാണുകയുണ്ടായിയെന്നതും ഗൂഢാലോചനയുടെ പിന്നിൽ നിന്നു ശക്തികളെ പുറത്തു കൊണ്ടുവന്നു. 
ആ ഇടപെടലിനുശേഷവും പത്രമ്മേളനത്തിൽ പങ്കെടുത്ത ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയെ തന്നെ മുഖ്യ ന്യായാധിപനാക്കുവാൻ ഒരു മടിയും കൂടാതെ വഴിയൊരുക്കിയ നരേന്ദ്ര മോദി കക്ഷിരാഷ്ട്രീയത്തിനപ്പുറം വളർന്ന് യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനായിക്കഴിഞ്ഞതിന്റെ ലക്ഷണം കുറിക്കുകയായിരുന്നു.  ഈ ലേഖനത്തിലാദ്യം തന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ തനിക്കിഷ്ടമില്ലാതിരുന്ന ജസ്റ്റീസ് ഹൻസ് രാജ് ഖന്നയുടെ സീനിയോരിട്ടി അവഗണിച്ച് ജൂണിയറിനെ ചീഫ് ജസ്റ്റീസാക്കി ഇന്ദിരാ ഗാന്ധി തുടങ്ങിവെച്ച കീഴ്വഴക്കം മോദി സ്വീകരിച്ചില്ലായെന്നത് കണക്കിലെടുക്കുമ്പോഴാണ് മോദി ഏത് തലത്തിലുള്ള ഒരു രാഷ്ട്രനായകനാണെന്നത് തിളങ്ങി നിൽക്കുന്നത്.

അങ്ങനെ മുഖ്യ ന്യായാധിപ പദവിയിലേക്കുയർത്തപ്പെട്ട ആദരണീയനായ ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ഭാരതീയ നീതിന്യായ വ്യവസ്ഥയുടെ ശകതിയും ശുദ്ധിയും ഉറപ്പാക്കുവാനുള്ള ശക്തമായ ഇടപെടലുകൾ എടുത്തുകൊണ്ട് മുന്നോട്ടു പോകുന്നതാണ് പൊതുസമൂഹം കണ്ടത്.   സുപ്രീം കോടതിയിലെ നീതിനടത്തിപ്പിൽ സ്ഥാപിത താത്പര്യത്തിനായി ഇടപെടുന്നവരെ നിലയ്ക്കു നിർത്തുവാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് എടുത്ത നടപടികളും ഭാരതം കണ്ടറിയുകയും ചെയ്തു. അദ്ദേഹം രാജ്യ സഭയിലെത്തുന്നത് നരേന്ദ്രമോദി ഭരണത്തിൽ നിന്ന് ഭാരതം പ്രതീക്ഷിക്കുന്ന  ഗൗരവമേറിയ നിയമനിർമ്മാണ നടപടികളിൽ സകാരത്മകമായ ഇടപെടലുകൾക്കിടം നൽകുമെന്നതാണ് ജനാധിപത്യ ഭാരതം  പ്രതീക്ഷിക്കുന്നത്.

---K V Rajasekharan
(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്
9497450866)

Jagan :: ഇപ്പോഴും മനുഷ്യാ... നീ ഒന്നും പഠിച്ചില്ല....!



Jagan

അന്ന് 'നിപ',           
പിന്നെ 'പ്രളയം',       
ഇന്ന് 'കൊറോണ'.......!

എല്ലാം വന്നു, കണ്ടു, അനുഭവിച്ചു.     
എന്നിട്ടും മനുഷ്യൻ ഒന്നും പഠിച്ചില്ല.....!!

മനുഷ്യന്‍റെ അഹന്തയും, അഹങ്കാരവും, സഹജീവികളോടുള്ള കരുതലില്ലായ്മയും അസഹ്യമാകുമ്പോൾ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലേക്കായി തിരിച്ചടികൾ ഉണ്ടാകും.
അത് പ്രകൃതി നിയമം ആണ്. 

മനുഷ്യാ......                                                     
നീ നിസ്സാരൻ ആണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ ആണ്.                 
പൂർവ്വികർ ഇതിനെ ഭഗവാന്‍റെ പത്താമത്തെ അവതാരം ആയ ''കൽക്കി" എന്ന് പുരാണങ്ങളിൽ വിശേഷിപ്പിച്ചിട്ടുണ്ട്.

കലിയുഗത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെ അല്ലെ......?

ആർക്കും, ഒന്നിനും വില കൽപ്പിക്കാതെ
ആധുനിക സൗകര്യങ്ങളിലും, സമ്പത്തിലും,
വികസനങ്ങളിലും, കഴിവുകളിലും
എത്രമാത്രം അഭിരമിച്ചാലും,
അഹങ്കരിച്ചാലും
നിസ്സാരമായ ഒരു ചുമയിലും, ജലദോഷത്തിലും,
പനിയിലും
എല്ലാം ഒടുങ്ങും
എന്ന് നാം ഇനി എന്നാണ് മനസ്സിലാക്കുന്നത്......?

വെറും ഒരു ജലദോഷപ്പനി വന്നാൽ പോലും
അത് "കൊറോണ'' ആണോ എന്ന സംശയത്താൽ,
ഭയത്താൽ
രക്തബന്ധം ഉള്ളവരെ പോലും
പേപ്പട്ടിയെ പോലെ കാണുകയും,
അവരെ സമീപിക്കാതെ,
സ്പർശിക്കാതെ ആട്ടിയോടിക്കുകയും ചെയ്യുന്ന
ഭയാനകവും, ബീഭൽസവും,
ദാരുണവുമായുള്ള കാഴ്ച നാം ഇന്ന് കൺമുന്നിൽ കാണുന്നു............!

എന്നിട്ടും, ഇപ്പോഴും മനുഷ്യാ...........
നീ ഒന്നും പഠിച്ചില്ല......!
നിന്‍റെ അഹങ്കാരവും അഹന്തയും
നാൾക്കുനാൾ വർദ്ധിക്കുന്നു.........!!

ശംഭോ മഹാദേവാ.......!!!

Dr P Santhoshkumar :: ചിതൽ തിന്ന ജീവിതങ്ങൾ



ചിതൽ തിന്ന ജീവിതങ്ങൾ
ഡോ.പി.സന്തോഷ് കുമാർ
(ശ്രീമതി ബിന്ദു നാരായണ മംഗലത്തിന്‍റെ ശംമ്പള എന്ന കഥാസമാഹരത്തെക്കുറിച്ച്...)

കഥയിലെ കൗതുകങ്ങൾ അവസാനിക്കില്ല .അത് കടൽ പോലെ  പരക്കും.
തൊട്ടെടുക്കുന്ന ജീവിതാംശങ്ങൾക്ക് ഭാവനയുടെ പ്രാണൻ കിട്ടുമ്പോഴാണ്  കഥയുടെ ശിരസ്സ് ഉയരുന്നത്.

ഒരു സ്ത്രീയുടെ ജീവിത നോട്ടങ്ങളാണ് ബിന്ദു നാരായണ മംഗലത്തിന്‍റെ ശംമ്പള.
'Who cares if a woman's heart be broken ' ( Destiny)  
സരോജിനി നായിഡുവിന്‍റെ  വരികൾക്ക് കാലങ്ങൾക്കു ശേഷവും ഉത്തരം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ കഥകൾ അതിന്‍റെ അന്വേഷണങ്ങളാണ്, വിചാരണകളാണ്. സ്ത്രീയിൽ തൊട്ടാണ്  ശംമ്പളയിലെ കഥകൾ ചലിക്കുന്നത്. അതിൽ പെണ്ണിന്‍റെ സ്നേഹവും പകയും പ്രണയവും രതിയും കാമവും പതിയിരിക്കുന്നു.വെറും പെൺ നോട്ടം കൊണ്ട് പൂർണമാകില്ല കഥയുടെ ഇഴയടുപ്പം .ഇന്നിന്‍റെ ജീവിത പരിസരങ്ങളിലെ സ്ത്രീപുരുഷ ബന്ധങ്ങളും വിക്ഷുബ്ധതകളും കഥകളുടെ തിരശ്ശീലയ്ക്ക് പിന്നിൽ ഉണ്ട് .

'ഹ്യദയതാള' ത്തിലെ ഉണ്ണിയിൽ സ്ത്രീയെ അംഗീകരിക്കുന്ന ഒരു പുരുഷനുണ്ട്. 'സാലഭഞ്ജികയിൽ ' കലാകാരിയായ സ്ത്രീയെ പ്രോത്സാഹിപ്പിക്കുന്ന കലാകാരനായ ഏകാംബരനുണ്ട്. സ്ത്രീയുടെ ഭിന്ന മുഖങ്ങളാണ് 'മുഖങ്ങൾ വൈകൃത' ങ്ങളിലുള്ളത്. 'ഉഡുപം' മറ്റൊരാളുടെ ജീവിതത്തിൽ കടന്നെത്തി പൊങ്ങുതടിയായി മാറിയ സ്ത്രീയുടെ  ദുരന്തമാണ്. 'വാട്സാപ് സുന്ദരി' നവ മാധ്യമക്കുരുക്കിന്‍റെ അദൃശ്യച്ചതിയാണ്. 'ഗ്രഹണ'ത്തിലെ നായകന്‍റെ  ഭാര്യയോടുള്ള അതിരുവിട്ട പ്രതിഷേധം കാലത്തിന് അത്ര പുതുമയല്ല. എങ്കിലും ഞെട്ടിക്കുന്നതാണ്.'ദിവ്യപ്രയോഗ' ത്തിൽ ഭർത്താവിനോടുള്ള  ജാനകിയുടെ പ്രതിഷേധം ഗതി കെട്ട ജീവിതത്തിന്‍റെ അവസാന തന്ത്രമാണ്. 'കാൽപ്പെട്ടാം' സ്നേഹത്തിന്‍റെ കഥയാണ്. നാടകീയതയുള്ള കഥാംശം.ചിത വെളിച്ചത്തിൽ, മകൾക്ക് അച്ഛനെ തിരിച്ചറിയേണ്ടി വരുമ്പോൾ കഥയിലെ വൈകാരികതയ്ക്ക് തീവ്രതയേറും. കാൽപ്പെട്ടാം, പഴമയുടെ, ബന്ധങ്ങളുടെ, ഓർമകളുടെ ഇമേജറിയായി (imagery) പ്രകാശിക്കുന്നു. ജീവിതം പതിയെ തകർക്കുന്ന അവിശുദ്ധ ബന്ധങ്ങളുടെ ചിതലരിപ്പാണ് ചിതലെന്ന കഥ. ബന്ധങ്ങൾ അറ്റുവീഴുമ്പോഴാണ് ചിതൽപ്പെരുക്കത്തിന്‍റെ ദുരന്തം അറിയുന്നത്.

'ശംബള' കഥ പറച്ചിലിൽ വ്യത്യസ്തത പുലർത്തുന്നു. യാത്രയുടെ കഥയാണിത്. അത് ജീവിതയാത്ര തന്നെ. യാത്ര ഈ കഥയിലെ രൂപകം മാത്രമല്ല മികച്ച ക്രാഫ്റ്റ് (ഘടന ) കൂടിയാണ്. വരദ നന്ദഗോപാൽ ഒരു യാത്രയിലാണ്. സിദ്ധാശ്രമത്തിലേക്ക്, ബസ്സിലാണ് യാത്ര.  "പുതിയ രൂപത്തിലുള്ള ബസ്സിൽ, യാത്രികയുടെ അനുവാദം ഇല്ലാതെ വാഹനം പുറപ്പെടുന്നു. യാത്ര ആരംഭിച്ചപ്പോൾ കാലിന് ഉണ്ടായ മരവിപ്പ് പിന്നെ മുകളിലോട്ട് വ്യാപിക്കാൻ തുടങ്ങി". ഓരോ വളവിലും ഓരോ മുഖങ്ങളെ കാണുകയാണ് അവൾ. പ്രണയിച്ചവർ,  ചതിച്ചവർ അങ്ങനെ നിരവധി. യാത്രയ്ക്കിടയിൽ വാഹനം നിറുത്തി. സന്യാസിക്കൂട്ടത്തിൽ നിന്ന് ഒരാൾ വാഹനത്തിൽ കയറി, 'ജയദേവൻ'. "കൈകൾ നീട്ടി അവൾ ആ മാറിലേക്ക് ചായാൻ ശ്രമിച്ചു. ജയദേവൻ അവളെ നിറുകയിൽ ചുംബിച്ചു. ആനന്ദത്തിന്‍റെ വശ്യതയിൽ അവളുടെ കണ്ണുകൾ അടഞ്ഞു". വാഹനം നിറുത്തി ഡ്രൈവർ അവളെ ക്ഷണിച്ചു. ആ മരണത്തിന്‍റെ കൈകളിൽ തൊട്ട് അവൾ താഴേക്ക് നോക്കി. പത്രത്തിലെ വലിയ തലക്കെട്ട്. 'കളക്ടർ വരദ നന്ദഗോപാൽ വാഹനാപകടത്തിൽ മരണപ്പെട്ടു'. ജീവിതയാത്ര ഇവിടെ  മരണ യാത്രയാണെന്ന് ബോധ്യപ്പെടുന്നു.

ശംമ്പള സിദ്ധാശ്രമം ആണ്. ജീവിതത്തിന്‍റെ ആത്യന്തിക  അവസാനം മരണമാണ്. ആ ദുരൂഹതയെ അന്യഭാഷാപദം (ശംബള) കൊണ്ട് ബന്ധിപ്പിക്കുമ്പോൾ ചിന്താപരമായി ശംമ്പള പുതിയ അർത്ഥതലം വെളിവാക്കുന്നു. കഥയിൽ 'ശംമ്പള യിലെ നിഗൂഢത തേടിയ യാത്ര ഇവിടെ അവസാനിക്കുന്നു' എന്ന കഥാകൃത്തിന്‍റെ  ഒരു പരാമർശമുണ്ട്. സിദ്ധാശ്രമം സിദ്ധന്‍റെ ആശ്രമം മാത്രമല്ല സിദ്ധിക്കു വേണ്ടിയുള്ള ആശ്രമം കൂടിയാണ്. ആ സിദ്ധി മരണമായി പരിണമിക്കുമ്പോൾ കഥയ്ക്ക് ദാർശനിക തലം കൈവരുന്നു. ടി പത്മനാഭന്‍റെ  'യാത്ര'യിൽ  മരണം അന്വേഷിച്ചു പോകുന്നവൻ  നാടും ഇടവും പകലും വെയിലും പിന്നിട്ട് ചെന്നെത്തുന്നത് മരണവീട്ടിലേക്കാണ്. ഒടുവിൽ തിരിച്ചറിയുന്നു അത് തന്‍റെ തന്നെ മരണമാണെന്ന് .അങ്ങനെ നാമോരോരുത്തരും മരണം അന്വേഷിച്ചുള്ള യാത്രയിലാണ്.

വിജയലക്ഷ്മിയുടെ 'സൂപ്പർഫാസ്റ്റ്' എന്ന കവിതയിൽ,
       "ആരോടും പരസ്പരം മിണ്ടാതെ എല്ലാരും
       അയാൾക്കൊപ്പം നിശ്ചലം സൂപ്പർഫാസ്റ്റിൽ '' എന്ന് കാലത്തെക്കുറിച്ചെഴുതുന്നു. ശംമ്പളയിലെ ഡ്രൈവർ തന്നെയാണ് സൂപ്പർഫാസ്റ്റിലെ 'അയാൾ'.

'സുലക്ഷണയുടെ ദൈവം'  അനുഭവതീക്ഷ്ണതയുള്ള കഥാഖ്യാനമാണ്. എഴുത്തുകാരിയുടെ ഔദ്യോഗികജീവിതം കനലായി കഥയിലുണ്ട് .  രോഗിയായ അച്ഛന്‍റെ വിശപ്പിന് വിരുന്നൂട്ടാൻ കുഞ്ഞുമക്കൾ  അവരുടെ ചോറ്റുപാത്രം മാറ്റി വയ്ക്കുമ്പോൾ, ജീവിതത്തിന്‍റെ  മഴവില്ലുകളിൽ നിന്ന് കണ്ണുനീർ പെയ്യാൻ തുടങ്ങും. വിശപ്പ്, കുട്ടികൾ, അച്ഛനമ്മമാർ ഈ ത്രിത്വം ഏത് കാലത്തും അക്ഷരങ്ങളെ വേട്ടയാടുകയും വായനക്കാരനെ വേദനിപ്പിക്കുകയും ചെയ്യും.

സ്ത്രീ-പുരുഷ ബന്ധങ്ങളുടെ വൈകാരിക തലങ്ങൾ ഈ കഥകൾ  ചർച്ച ചെയ്യുന്നു. ഈ   ബന്ധങ്ങളുടെ നൂലിഴകളിൽ ചുറ്റിയാണ് സമകാലിക ജീവിതം  സങ്കീർണ്ണമാകുന്നത്. അതിനാൽ  കാലികമാണീ കഥകൾ. വളരെ പെട്ടെന്ന് തകർന്നു വീഴാവുന്ന സ്ഫടികഗോപുരങ്ങളാണ്  കുടുംബങ്ങളിൽ ഇന്ന് പണിതു വച്ചിരിക്കുന്ന ദാമ്പത്യബന്ധങ്ങൾ. അത് വീണുടയുന്ന ഒച്ച ഈ കഥകളിൽ കേൾക്കാം .


Dr P Santhoshkumar


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657




സ്വരലയ,
തിരുവെള്ളൂർ,
കീഴാവൂർ പി ഒ,
695584
ആസ്വാദനങ്ങള്‍



Chinmayi Art 0005








Chinmayi Art 0003










Arunkumar Vamadevan :: അച്ഛൻ


അരുണ്‍ വാമദേവന്‍

പത്ത് മാസം വയറ്റിൽ ചുമന്നില്ല
പേറ്റ്നോവിൻ കഠിനതയേറ്റില്ല
അമ്മ ഗർഭം ധരിച്ച ദിനം മുതൽ

നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ

കുഞ്ഞുദേഹം പിറന്നിടാനായിട്ടു
വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌
ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു
രണ്ടുപേരും സുഖമായിരിക്കുവാൻ

അച്ഛനെന്നും തണൽ വിരിച്ചങ്ങനെ
വീട് മൂടിയൊരാൽമരം പോലവേ
വേനലേൽക്കാതെ പേമാരിയും തഥാ
കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌

ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ
പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം


Arunkumar Vamadevan



മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657

അരുണ്‍ വാമദേവന്‍

ശ്രീപാദം,
തൃപ്പാദപുരം,
കുളത്തൂർ പി ഓ
തിരുവനന്തപുരം
Poems



Vinitha V N :: Rain drop


Vinitha V N

Oozing down through the window pane
She reminds me of my tears
Many a times drained from me
Washing the stain down

I doubt it purgated my soul.....
..... Some extend
It consoles me often
In the darkness,  hiding from the eyes of doubts

Once in ecstasy another in distress
But she is always the same
Daughter of emotions
Drains them out


Chinmayi Art 0001






Chinmayi Praveen



മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ  പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

നല്ലെഴുത്തിന്‍റെ വഴികൾ - അനിൽ ആർ മധു .
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)



Chinmayi Praveen



ചിന്മയ ചിത്രങ്ങള്‍


K V Rajasekharan :: മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ !



മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ !

കെ വി രാജശേഖരന്‍
+91 9497450866

വളച്ചു. പക്ഷേ ഒടിച്ചില്ല. വളയ്ക്കാൻ പിടിച്ച പിടി മുറുകും മുമ്പേ അയയ്ക്കുകയും ചെയ്തു.  
വിഷം നിറഞ്ഞ ഫലം വീഴ്ത്തി നാലു ചുറ്റും ഉണക്കുന്ന മരങ്ങളാണ് രണ്ടും എന്നുള്ളതുകൊണ്ടാണ് അവ വേരോടെ പിഴുതു മാറ്റണമെന്ന് ആഗ്രഹിച്ചവർ വളയ്ക്കാൻ  പിടിച്ച പിടി കണ്ടതോടെ ആഹ്ളാദത്തിന്‍റെ ആരവം മുഴക്കാൻ തുടങ്ങിയത്. 
നാല്പത്തെട്ടു മണിക്കൂർ എങ്കിൽ നാല്പത്തെട്ടു മണീക്കുർ മലയാള ദൃശ്യ മാദ്ധ്യമരംഗത്ത് ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ  രാഷ്ട്രീയത്തിന്‍റെയും വികൃതമുഖവും വിധ്വംസക ശബ്ദവും കാണാതിരിക്കുവാനും കേൾക്കാതിരിക്കുവാനും ഇടവരുന്നത് പ്രതീക്ഷയ്ക്ക് വക നൽകുമെന്ന് ജനാധിപത്യത്തിലും സർവ്വമതസമന്വയത്തിലും അടിയുറച്ച വിശ്വാസമുള്ള ഭാരതീയ ജനസമൂഹത്തിലെ കേരളഭാഗം കരുതി ആശ്വസിച്ചത് സ്വാഭാവികമാണ്.  
ഭൂരിപക്ഷത്തിന്‍റെ വികാരങ്ങളെ കരുതിക്കൂട്ടി വ്രണപ്പെടുത്തുന്നതും ഹിന്ദുവിനെ പാർശ്വവത്കരിക്കുന്നതും അരികുവത്കരിക്കുന്നതും ഇനിയും ഞങ്ങൾ പൊറുക്കില്ലായെന്ന് നിശ്ചയിച്ചു കഴിഞ്ഞവരുടെ പിഴവില്ലാത്ത പ്രതികരണമാണവിടെ കണ്ടത്. 
അതുകൊണ്ടുതന്നെയാണ് അപ്രതീക്ഷിതമായി പിടി അയച്ചത് ദേശീയതയുടെ പക്ഷത്ത് സ്വയം സമർപ്പിച്ച ധർമ്മഭടന്മാരുടെയും നിഷ്കളങ്ക ബഹുജനഭൂരിപക്ഷത്തിന്‍റെയും മനം ചൊടിപ്പിച്ചതും. 
വഴിതെറ്റിയവരും സ്വയം വിറ്റവരുമായ മാധ്യമ ഗുണ്ടകൾക്കെതിരെയുള്ള പൊതുവികാരം ജനകീയഭരണകൂടത്തിന്‍റെ ഇടപെടലുകളിലൂടെ വായിച്ചെടുത്തപ്പോൾ പൊതുജനം  ആവേശഭരിതരായി. 
  • പക്ഷേ വികാരത്തിനും അപ്പുറം വിചാരത്തിന് വിലകൊടുക്കുന്നതുകൊണ്ടാകാം പ്രധാനമന്ത്രി നരേന്ദ്രമോദി, സർക്കാർ ഉദ്യോഗസ്ഥ തലത്തിലെടുത്ത തീരുമാനം ഉചിതവും നീതിയുക്തവും ദേശഹിതത്തിനതകുന്നതും ആണെന്ന് ബോധ്യം ഉണ്ടായിട്ടും, ഏഷ്യാനെറ്റിനോടും മീഡിയം വണ്ണിനോടും വിട്ടുവീഴ്ചയുടെ സമീപനം സ്വീകരിച്ചത്.
  • അവിടെ പ്രകടമായത് നരേന്ദ്രമോദിയെന്ന രാഷ്ട്രനേതാവിന് സ്വന്തം ജനങ്ങളെ കൂടെ കൂട്ടി, ഭാരതവികസനത്തിന്‍റെ വഴിമുടക്കുവാൻ പാക്കിസ്ഥാന്‍റെയും ചൈനയുടെയും പടിഞ്ഞാറൻ ശക്തികളുടെയും അച്ചാരം വാങ്ങി പണിയെടുക്കുന്ന രാജ്യത്തിനുള്ളിലുള്ള മാധ്യമരംഗത്തുൾപ്പടെയുള്ള ചാരന്മാരെ നിലയ്ക്കു നിർത്തുവാനും വേണ്ടി വന്നാൽ ജനാധിപത്യ രീതിയിലൂടെ പൊരുതിയൊതുക്കുവാനും കഴിയുമെന്നുള്ള ആത്മവിശ്വാസമാണ്.  
ഈ ആത്മവിശ്വാസത്തിന്‍റെ ഏറ്റവും പ്രധാന കാരണം തന്‍റെ ജീവിതം തന്നെ രാഷ്ട്രത്തിനുവേണ്ടി സമർപ്പിച്ചതാണെന്നുള്ളതാണ്. 

ആ ആത്മവിശ്വാസത്തിന്‍റെ ശക്തിയിലാണ് ഗോധ്രയിൽ ട്രെയിൻ ബോഗികളിലിട്ട് രാമഭക്തരെ ചുട്ടുകൊന്നതിനു പിന്നാലെ 2002ൽ ഗുജറാത്തിൽ രണ്ടു സമൂഹങ്ങളിൽ പെട്ടവർ പൊരുതിവീണപ്പോൾ രാജധർമ്മം പാലിച്ചുകൊണ്ട് സ്ഥിതിഗതികൾ ഏറ്റവും വേഗത്തിൽ നിയന്ത്രണത്തിൽ കൊണ്ടുവന്നിട്ടും കപടമാധ്യമങ്ങൾ നടത്തിയ കടന്നാക്രമണങ്ങളെ ചെറുക്കുവാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞത്.
ചില മാധ്യമ സ്ഥാപനങ്ങൾ ദേശവിരുദ്ധ, ഹിന്ദുവിരുദ്ധ, സംഘവിരുദ്ധ, മോദിവിരുദ്ധ കൂട്ടായ്മയുടെ കൂലിപ്പടയായി മാറിയപ്പോൾ ജനങ്ങളുമായി നേരിട്ടു സംവദിച്ചും  വികസന രാഷ്ട്രീയത്തിന്‍റെ സമാന്തര പാത വെട്ടിത്തുറന്നും എല്ലാവരോടുമൊപ്പം ചേർന്ന് എല്ലാവർക്കും വേണ്ടി എല്ലാവരുടെയും വിശ്വാസങ്ങളെയും അംഗീകരിച്ച് ഭാരതീയ ദേശീയതയുടെ മുഖ്യധാരയക്ക് പുതിയ മുഖവും പുത്തനുണർവും നൽകുവാൻ കഴിഞ്ഞ മോദിക്ക് അഞ്ഞൂറോളം ദൃശ്യമാദ്ധ്യമ വാർത്താ ചാനലുകൾ പ്രവർത്തിക്കുന്ന ഭാരത്തിലെ രണ്ടു മലയാള ചാനലുകളുടെയും വെല്ലുവിളികളെ അതിജീവിച്ച്  ശരിയുടേതായ തന്നെ വഴിയിലൂടെ ബഹുദൂരം അതിവേഗം മുന്നോട്ട് പോകാൻ കഴിയുമെന്നതിൽ ശത്രുക്കള്‍ക്കു പോലും സംശയമുണ്ടാകില്ല. 
  • തെരുവു പട്ടികൾ കുരച്ചുകൊണ്ടു പുറകെ വന്നാൽ സ്വന്തം ലക്ഷ്യം മറന്ന് ആരെങ്കിലും വണ്ടി നിർത്തി വഴിയിലിറങ്ങി കല്ലെറിഞ്ഞ് അവയെ ഓടിക്കുവാൻ സമയം കളയുമോ? 
  • അയൽപക്കത്തെ ശത്രുക്കൾ എറിഞ്ഞു കൊടുത്ത എല്ലിൻ കഷണങ്ങൾ നക്കിയിട്ട് നമ്മുടെ ഗെയിറ്റിനുമുമ്പിൽ വന്നു മോങ്ങാനിരിക്കുന്ന നായ്ക്കളുടെ തലയിലേക്ക് എറിഞ്ഞ് ആരെങ്കിലും തേങ്ങാ നഷ്ടപ്പെടുത്തുവാൻ തയ്യാറാകുമോ?  
  • അനുജന്മാരോ ചെറിയ കുട്ടികളോ അങ്ങനെ എറിയാൻ തുടങ്ങിയാൽ പോലും ഓങ്ങി ഭയപ്പെടുത്തി ഓടിച്ചാൽ മതി, എറിഞ്ഞ് തലപൊളിക്കയും മറ്റും വേണ്ട, തേങ്ങാ നഷ്ടപ്പെടുത്തുകയും വേണ്ട എന്നൊരു നിലപാടെടുക്കുന്ന ഗൃഹനാഥന്‍ തന്‍റെ പക്വതയല്ലേ പ്രകടിപ്പിക്കുന്നത്?
ഇവിടെ ഇപ്പോൾ എന്താണ് ചർച്ച ചെയ്യപ്പെടേണ്ടത്?  

യാതൊരു സംശയവുമില്ല; ഏഷ്യാനെറ്റും മീഡിയാ വണ്ണും അരുതാത്തത് ചെയ്തപ്പോൾ പ്രസാരണ മുടക്കത്തിനിടവരുത്തിയ ഭരണകൂട ഇടപെലിനും ആ ഇടപെടൽ  ശ്രദ്ധയിൽ പെട്ടപ്പോൾ തത്കാലം ക്ഷമിക്കുവാൻ നിർദ്ദേശം നൽകിയ പ്രധാനമന്ത്രിയുടെ സമീപനത്തിനുമപ്പുറം ആ രണ്ടു വാർത്താ ചാനലുകളും നടത്തിയ  നേരും നെറിയും കെട്ട മാധ്യമ അപഥസഞ്ചാരം തന്നെയാണ് ചർച്ചയ്ക്ക് വിഷയമാകേണ്ടത്. 
  • പൗരത്വ നിയമ ഭേദഗതി മൂലം ഒരവകാശവും നഷ്ടപ്പെടുവാനില്ലാത്ത സമൂഹത്തെ കള്ളം പ്രചരിപ്പിച്ച് ഭീതിയിലാഴ്ത്തി നാട്ടിൽ ചിലയിടങ്ങളിൽ വർഗീയതയുടെ വെടിമരുന്നു ശാലയ്ക്ക് തീ കൊളുത്തുവാൻ ഈ ചാനലുകളുടെ രക്ഷാകർത്താക്കൾ തെരുവിലിറങ്ങി. 
  • കമ്യൂണിസ്റ്റു-കോൺഗ്രസ്സ്-ജിഹാദി കൂട്ടുകെട്ടിന്‍റെ സ്വാധീനമുള്ള ഒന്നു രണ്ട് സർവ്വകലാശാലകളിലും മറ്റും അക്രമം അഴിച്ചു വിട്ടു.  
  • പൊതുജനഭൂരിപക്ഷം അവരോടു മുഖം തിരിച്ചു നിൽക്കുകയും ഭരണകൂടം പക്വതയോടെ കലാപകാരികൾക്ക് കടിഞ്ഞാണിടുകയും ചെയ്തപ്പോൾ ഷാഹിൻബാഗിലെ 'ബിരിയാണി' സമരം! 
  • അതും പോളിയുമെന്നായപ്പോൾ അമേരിക്കൻ പ്രസിഡണ്ട് ഇൻഡ്യ സന്ദർശിക്കുന്ന വേളയിൽ ഭാരതത്തിൽ കലാപാന്തരീക്ഷം സൃഷ്ടിച്ച് ലോകശ്രദ്ധ പിടിക്കുവാൻ നടത്തിയ ശ്രമമാണ് വടക്ക് കിഴക്കൻ ദില്ലിയിൽ ഹിന്ദുസമൂഹത്തിനു  നേരെയുള്ള കടന്നാക്രമണത്തിലൂടെ ജിഹാദികൾ നടത്തിയത്. 
സ്വാഭാവികമായും ലക്ഷ്യമാക്കപ്പെട്ട ഇരകളും ആത്മരക്ഷയ്ക്ക് ചെറുത്തുനിൽപ്പിനു തയാറായിട്ടുണ്ടാകണം. രണ്ടു ഭാഗത്തും ജീവനും സ്വത്തും നഷ്ടപ്പെടുത്തി. വേദനാജനകമായ അനുഭവങ്ങൾക്ക് സമാജം സാക്ഷിയാകേണ്ടിയും വന്നു. 

യുവ ഇൻറലിജൻസ് ഉദ്യോഗസ്ഥനായിരുന്ന അങ്കിത് ശർമ്മയെ ആം ആദ്മി പാർട്ടി നേതാവിന്‍റെ വസതിയിലിട്ട് നാനൂറോളം. മുറിവുകൾ ഏൽപ്പിച്ചു കൊന്നുതള്ളി. ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലുൾപ്പടെ നിരവധിപേർക്ക് കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടു. അനവധിപേർക്കും സ്വന്തമായിട്ടുള്ളതൊക്കെ നഷ്ടപ്പെട്ടു.  
അങ്ങനെയൊരു പശ്ചാത്തലത്തിലും ഭരണകൂടം കഴിയുന്നത്ര സംയമനം കാട്ടുകയും ചുരുങ്ങിയ സമയം കൊണ്ടു തന്നെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
ജിഹാദികൾ ഭാരതത്തെ കഷണങ്ങളാക്കാനുള്ള അവരുടെ അജണ്ടയുമായി മുന്നോട്ടു പോയപ്പോൾ പുറംപിന്തുണയുമായി നഗര/കാടൻ നക്സലുകളും ഇടതു-വലത് കമ്യൂണിസ്റ്റുകളും കപടബുദ്ധിജീവികളും സ്വയം വിറ്റ മാധ്യമപ്രവർത്തകരും  അവരുടെ കൂടെയുണ്ടാകുകയും ചെയ്തു. 

കള്ള വാർത്തകളും ഉണ്ടാക്കിയെടുത്ത ദൃശ്യങ്ങളും നിരന്തരം പ്രക്ഷേപണം ചെയ്ത് എല്ലാ സന്ദർഭങ്ങളിലും ആക്രമണകാരികൾ ഹിന്ദുക്കളും ഇരകൾ മുസ്ലീങ്ങളുമാണെന്ന കള്ളം പ്രചരിച്ചിച്ച് കുപ്രസിദ്ധി നിലനിർത്തിയ രണ്ടു ദൃശ്യമാധ്യമങ്ങളാണ് ഏഷ്യാനെറ്റും  മീഡിയാ വണ്ണും. അത് രേഖപ്പെടുത്തുമ്പോൾ അതേ ദുഷ്പ്രവർത്തിയിൽ അവരോടൊപ്പമോ അവരിലധികമോ ആവേശത്തോടെയിടപെട്ട മാതൃഭൂമി, മനോരമ, കൈരളി, ജയ് ഹിന്ദ് ചാനലുകളെ ഒഴിവാക്കുന്നത് ശരിയല്ലെന്നതും വ്യക്തമാണ്. പക്ഷേ അതിനൊക്കെ അപ്പുറം ഈ വക ചാനലുകൾ മത്സരബുദ്ധ്യാ തുടർന്നു പോരുന്ന സത്യത്തോടും മാധ്യമധർമ്മത്തോടുമുള്ള 'അലർജി' മലയാള മാധ്യമങ്ങളുടെ വിശ്വസനീയത ഇല്ലാതാക്കിയെന്നത് ശ്രദ്ധേയമായ  വസ്തുതയുമാണ്.
ഇവർക്കൊക്കെ ഒരു പക്ഷേ അറിയാൻ കഴിഞ്ഞിട്ടുള്ളതിലും അപ്പുറമുള്ള ഒരു തലത്തിലാണ് മലയാളി ചിന്തിക്കുന്നതെന്നതാണ് മറ്റൊരു കാര്യം.  
അമ്പതോ അറുപതോ വർഷങ്ങൾക്കു മുമ്പു പോലും തങ്ങൾ വീട്ടിൽ വരുത്തുന്ന പത്രത്തിന് ജാതി-മത-രാഷ്ട്രീയ താത്പര്ങ്ങൾ ഉണ്ടെന്നത് ഉൾക്കൊണ്ടുകൊണ്ട്  വായനശാലകളിലും, ബാർബർഷാപ്പുകളിലും, ചായക്കടകളിലും കള്ളുഷാപ്പുകളിലുമൊക്കെ ചെന്നിട്ടാണെങ്കിൽ പോലും മറ്റു പത്രങ്ങളും വായിച്ച് താരതമ്യം ചെയ്ത് നേരറിയുവാൻ ശ്രമിച്ചു പോന്നിട്ടുള്ള ഒരു പൊതു സമൂഹമാണ് ഇവിടെയുള്ളതെന്നത് പുതിയ കാലത്ത് കണ്ണടച്ചിരുന്ന് പാലുകുടിക്കുന്ന മാധ്യമ പൂച്ചകൾ മനസ്സിലാക്കുന്നത് നന്നായിരിക്കും.  

മാത്രമല്ല, സാമ്പത്തിക നേട്ടത്തിനുവേണ്ടി ചായാനും ചെരിയാനും തയാറാകുന്ന പത്രം ഉടമകളെയും സ്ഥാപിത താത്പര്യക്കാരുടെ സൗഹൃദത്തണലിൽ കഴിഞ്ഞ പത്രപ്രവർത്തക 'കുലപതികളെയും' തിരിച്ചറിഞ്ഞ പൊതുസമൂഹം അവർ നൽകുന്ന വാർത്തകളാലും വിശകലനങ്ങളാലും സ്വാധീനിക്കപ്പെടുവാൻ അനുവദിക്കാതെ സ്വതന്ത്ര തീരുമാനങ്ങളെടുക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും കേരളം പലപ്പോഴും കണ്ടൂകഴിഞ്ഞു.
  • അങ്ങനെയല്ലെങ്കിൽ മാധ്യമങ്ങൾ എന്നും വളഞ്ഞിട്ടാക്രമിച്ചിട്ടുള്ള കെ കരുണാകരൻ ഇടവേളകൾ കഴിഞ്ഞാണെങ്കിലും കേരളത്തിൽ പലപ്പോഴും എങ്ങനെ മുഖ്യമന്ത്രിയായി? 
  • അവരുടെ പ്രിയങ്കരരായ ഈഎംഎസ്സും നായനാരും അച്ചുതാനന്ദനും ആന്റണിയും സുധീരനുമൊക്കെ പലപ്പോഴും തിരസ്കരിക്കപ്പെട്ടതെന്തുകൊണ്ട്?  
  • കലാ-സാഹിത്യ-ബുദ്ധിജീവി-മാധ്യമരംഗങ്ങളിലെ സ്വാധീനം കണക്കിലെടുത്താൽ 1957 നു ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും ഇടതുപക്ഷം കേരളത്തിൽ പരാജയപ്പെടാൻ പാടില്ലായിരുന്നുയെന്ന അവസ്ഥയുണ്ടായിരുന്നിട്ടും കമ്യണിസ്റ്റു പാർട്ടികളുടെ വളർച്ച താഴോട്ടാണായതെന്നു മാത്രം മനസ്സിലാക്കിയാൽ ഇന്ന് ദൃശ്യമാധ്യമങ്ങളിലുള്ളവർക്കും അവരുടെ സ്വാധീനത്തിന്‍റെ പരിമിതി ബോദ്ധ്യപ്പെടും. 
ഭാരതീയ ജനതാ പാർട്ടി തിരഞ്ഞെടുപ്പിൽ ജയിച്ചുവെന്നു കേട്ടാൽ ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്ന ഷാനിമാരും ചർച്ചയിലേക്കു ക്ഷണിച്ചുവരുത്തിയ അതിഥിയൊട് അഹങ്കാരം കാട്ടിയിട്ട് മാപ്പു പറയേണ്ടിവരുന്ന വേണുമാരും ഭാരതത്തിലെ ജനബഹുഭൂരിപക്ഷത്തിന്‍റെ ജനാധിപത്യ സങ്കല്പങ്ങളെയും ബോദ്ധ്യങ്ങളെയും അധിക്ഷേപിക്കുകയും വളച്ചൊടിക്കയും ചെയ്യുന്നത് തുടരുന്നത് അവർ പ്രതിനിധാനം ചെയ്യുന്ന മാധ്യമയിടങ്ങളുടെ വിശ്വസനീയത വീണ്ടും ഇല്ലാതാക്കിയെന്ന തിരിച്ചറിവ് അവർക്കുണ്ടാകണം. ചർച്ചകളുടെ അവതാരകരോടോ മാധ്യമ മേഖലയിലുള്ളവരോടോ നിഷ്പക്ഷത പോലും ആരും ആവശ്യപ്പെടില്ല.   

ഹിന്ദു ജനവിഭാഗം ഉൾപ്പടെയുള്ള ദേശീയപക്ഷത്തിന് ഭാരതത്തിലുള്ള ഇടം ഉൾക്കൊള്ളാനുള്ള മാന്യത മാധ്യമധർമ്മത്തിന്‍റെ ഭാഗമാണെന്ന് അവർ പഠിച്ചെടുക്കണമെന്നു മാത്രം.
വഴിതെറ്റിയ രണ്ടു ചാനലുകളെയും സമൂഹം ഇടപെട്ട് നേർവഴി കാട്ടേണ്ട സന്ദർഭത്തിലാണ് രമേശ് ചെന്നിത്തലയും പിണറായി വിജയനും അവരോട് കൂറു പ്രഖ്യാപിച്ചത്.  
ഇന്ദിരയുടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ ആന്‍റണിയും കൂട്ടരും വിമത ശബ്ദമുയർത്തി. ബഹുഭൂരിപക്ഷം യുവജനങ്ങളും വിദ്യാർത്ഥികളും ആന്‍റണി പക്ഷത്തായിരുന്നപ്പോൾ ഇന്ദിരയ്ക്കും അടിയന്തിരാവസ്ഥയ്ക്കും കുടപിടിച്ച കരുണാകരന്‍റെ
ആശ്രിതനായിയാണ് രമേശ്,  തിരുവഞ്ചൂരിനും കെ സി ജോസഫിനും ജി രാമൻ നായർക്കുമൊക്കെ മുകളിൽ, നേതാവാകുന്നതിനുള്ള വഴി കണ്ടെത്തിയത്.  മാധ്യമങ്ങളെ ഞെക്കിക്കൊന്ന അടിയന്തിരാവസ്ഥയുടെ രാഷ്ട്രീയ സൃഷ്ടിയായ ചെന്നിത്തല മാധ്യമ സ്വാതന്ത്ര്യത്തേ കുറിച്ച് പറഞ്ഞാൽ ചെകുത്താന്‍റെ കാര്യക്കാരൻ വെദമോതുന്ന പോലെ തോന്നും

ശബരിമലവിഷയത്തിലുൾപ്പടെ മാധ്യമങ്ങളോട് 'കടക്കൂ പുറത്ത്' എന്ന അഹങ്കാരത്തിന്‍റെ സമീപനം തുടർന്നു പോന്ന പിണറായിയുടെ പാർട്ടി ലോകത്തിലെവിടെയാണ് മാധ്യമ സ്വാതന്ത്ര്യത്തിനു വിലകൊടുത്തിട്ടുള്ളത്?  ബംഗാളിലെ മാരിച്ഝാപ്പി ദ്വീപിൽ അഭയാർത്ഥികളായെത്തിയവരിൽ പതിനായിരത്തോളം ബംഗ്ളാദേശി ഹിന്ദു പിന്നോക്കവിഭാഗത്തെ (നാമോശൂദ്രർ) ക്രൂരമായി കൊലചെയ്തതുൾപ്പടെയുള്ള ജ്യോതിബസുവിന്‍റെ ഭരണകൂട ഭീകരതയുടെ വാർത്തകൾ തമസ്കരിപ്പിച്ചതിന്‍റെ വഴിയെന്തായിരുന്നെന്ന് ഓർത്തെടുത്തു പശ്ചാത്തപിച്ചിട്ടാകട്ടെ, പാർട്ടി പോളിറ്റ് ബ്യുറോ മെമ്പർ കൂടിയായ പിണറായി  വിജയൻ, മാധ്യമങ്ങൾ വർഗീയത ആളിക്കത്തിക്കുവാൻ നടത്തുന്ന കുത്സിത ശ്രമങ്ങൾക്ക് എതിരെ അനിവാര്യമായ ഇടപെടലിന് തയാറാകേണ്ടി വരുന്ന ജനാധിപത്യ ബോധമുള്ള മോദി ഭരണത്തെ വിമർശിക്കുന്നത്.


(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)