Sidheeq Subair :: Azhiyamashi


Sidheek Subair :: വാപ്പച്ചി



വാപ്പച്ചി

ഇല്ല വാപ്പച്ചിയെപ്പോൽ മറ്റൊരാൾ,
ഉള്ളതുണ്ടുളളത്തിലെഴും
സ്നേഹവായ്പറിയാതെ
പോയവന്‍ ഞാനും...

പരിക്കുകളേറിടും
          ജീവിത പാച്ചിലിൽ,
കാലിടറുന്നൊരു
          നേരമൊക്കെ,
ആത്മവിശ്വാസ-
          മതൊന്നു കൊണ്ടായിടാം,
ആരോടും തോൽക്കാ-
          തിരിപ്പതെന്നും

അറിയാനും പറയാനു-
          മുള്ളു തുറക്കാനും
പിടി വാശിയാ-
          യന്നു മാറി ഞാനും
വാശിക്കു നാശമാണെ-
          ന്നോർത്ത് മെല്ലവേ
കാലിണ ചേർത്തു
          വണങ്ങി നിൽക്കെ
ഉൾത്താരുലഞ്ഞു
          കലങ്ങിക്കരഞ്ഞു ഞാൻ,
കണ്ണീരുകൊണ്ടന്നു
          മാപ്പിരന്നു...

ഇനിയുള്ള നാൾകളിൽ
          ആ പിതാവിൻ
മകനായ് തന്നെ ഞാൻ
          ചേർന്നു നിൽക്കും,
ജീവനിതുള്ള നാ-
          ളൊക്കെയും സത്കർമ്മ-
സാര പ്രതീക്ഷതൻ
          പൂ വിരിക്കും.

ഒറ്റപ്പെടലെന്ന തോന്നലു
          നീക്കി, ഞാൻ
ചുറ്റിപ്പിടിക്കും നിൻ
          ജീവിതത്തെ,
കൂറ്റൻ തിരകൾ തൻ
          സ്നേഹത്തലോടലായ്
കാലത്തിൻ മുന്നി-
          ലിരമ്പി നിൽക്കും...

എൻ പേരിനൊപ്പം ഞാൻ,
          നിൻ പേരു ചേർത്തു, നിൻ
അൻപിനെ,യെന്നെന്നും
          ഓർത്തണയ്ക്കും...

Malayalam Digi Mag Books





READ AMAZON KINDLE EDITIONS




Appreciation of a 4 line Malayalam Poem 
written by Raji Chandrasekhar
Forwared by Anil R Madhu
Apreciations by Sidheek Subair and Aswathy P S
Cover art by Aswathy P S. 






Malayalam Devotional Poems on Ganapathy
by Raji Chaandrasekhar.
Forward by  Prof. Vattapparampil Gopinatha Pillai,
Preface by Prof. Prasannakumar N,
Appreciations by Sidheek Subair and Jayan Pothencod.





Malayalam Poems by Sri Sidheek Subair.
A comprehensive Anthology 
on love and passion. 
Forward By Prof Vattapparampil Gopinatha Pillai, Preface by Prof N Ajayakumar
Appreciations by Jayan Pothencode 
and Raji Chandrasekhar.






Sidheek Subair :: സൗഹൃദത്തിന്‍റെ തുമ്പിക്കൈ


സൗഹൃദത്തിന്‍റെ തുമ്പിക്കൈ

സൗഹൃദം എന്ന വാക്കിന്‍റെ അര്‍ത്ഥതലങ്ങള്‍ വീണ്ടുവിചാരപ്പെടുന്ന എന്‍റെ ജീവിതത്തിലേയ്ക്ക് ശുഭ്രനക്ഷത്ര ദീപ്തിയായി തെളിയുന്ന  ഒരു സാന്നിധ്യമുണ്ട്.   കവിതയുടെ നാള്‍വഴിയിലൂടെ ഈരടികളായി ഒഴുകിത്തുടങ്ങിയിട്ട് 90 ദിനങ്ങള്‍ ആവുന്നതേയുള്ളു.  2019 സെപ്റ്റംബര്‍ 8 ന് രാവിലെ 9.00 മണിയോടെയാണ് അദ്ദേഹത്തെ  കാണാനായി ഞാന്‍ ആ വീട്ടിലെത്തിയത്. ശ്രീ. അനില്‍ ആര്‍ മധുവും അവിടെയുണ്ടായിരുന്നു,  പിന്നെയങ്ങോട്ടുള്ള ഒരു ദിവസവും അവിടെ ചെല്ലുകയോ, ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാതെ കടന്നു പോയിട്ടില്ല എന്നത് അത്ഭുതമായി തോന്നുന്നു.

തനിക്കൊരു നിലപാടുള്ള ഏതു  കാര്യത്തിലും അതു തുറന്നു പറയാന്‍ യാതൊരു മടിയുമില്ലാത്തയാള്‍. കവിതയില്‍ പറയുന്നതു പോലെ അവ ചുരുക്കി, എന്നാല്‍ വ്യക്തമായി പറയും. ഈ സ്വഭാവം അദ്ദേഹത്തിനു പലതും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം.  എന്നാല്‍ എനിക്കൊരു പച്ചയായ മനുഷ്യനെയാണ് കാണാന്‍ കഴിഞ്ഞത്. ചിരിക്കുന്നവരൊക്കെ ബന്ധുക്കളല്ലെന്ന് എന്‍റെ പ്രിയ മുത്തശ്ശി പറഞ്ഞ് ഞാന്‍ കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട്.  ഉള്ളത് ഉള്ളില്‍ തട്ടും വിധം പറയണം.  കവിതയായാലും സൗഹൃദമായാലും ഇവയ്ക്ക് രണ്ടിനും ഒരേ പോലെ വില കല്‍പിക്കുന്നയാള്‍. ഞാനിപ്പോള്‍ അനുഭവിക്കുന്ന സൗഹൃദ സാഹോദര്യം ചെറുതല്ലാത്ത പൊന്‍ വെളിച്ചമാണ് എന്‍ ഇരുള്‍ തിങ്ങും കരളറയില്‍ നിറക്കുന്നത്.

തുമ്പിക്കൈ 9 കവിതകളുടെ, യഥാക്രമം കവിതാ വരവും നീ, കാത്തരുളുക നീ, ചിരിയുതിരും മിഴി, സദ്ഗതി, കട്ടിയിരുട്ടും നീക്കിടൂ, നൂറ്റെട്ടു തേങ്ങ, ഗജമുഖഹരഹര, ഭക്തി തരംഗിണി - സമാഹാരമാണ്. ഒന്‍പതു കവിതകള്‍ കൊണ്ട് ഗണനായകന് അര്‍പ്പിച്ച പൂജാമാലികയാണ് തുമ്പിക്കൈ എന്ന കവിതാ സമാഹാരം.   തന്‍റെ ഉള്ളില്‍ ഗണപതിയെ, വിഘ്‌നേശ്വരനെ കുടിയിരുത്തുകയാണ്.  അഹന്തയെ ഇല്ലായ്മ ചെയ്ത് നന്മയെ കവിതയിലൂടെ പുനസ്ഥാപിക്കുന്ന ഒരു ഇടപെടല്‍, സ്വയം പാകപ്പെടല്‍.
തുമ്പിക്കൈ ആനയുടെ ഏറ്റവും ബലവത്തായ ശരീരഭാഗമാണ്.  ശ്രീ രജി മാഷിന് സൗഹൃദമെന്ന തുമ്പിക്കൈ, പ്രാണവായു ആഹരിക്കാനുള്ള കവിതക്കൈയ്യാണ്.  അതിലൂടെ അദ്ദേഹം നാളെകളായി പുലരുകയാണ്.

പ്രാര്‍ത്ഥന തന്നെയാണ് ജീവിതം.  ഒരാളെ നാം ഇഷ്ടപ്പെടുന്നെങ്കില്‍ അവര്‍ക്കായി അവരറിയാതെ പ്രാര്‍ത്ഥിക്കണം.  അതെ, കണ്ണന്‍ കുചേലനോട് ചെയ്തതും അതു തന്നെയാണ്. ഒറ്റ സന്ദര്‍ഭത്തില്‍ മാത്രം കണ്ണു നിറഞ്ഞ  കണ്ണന്‍, ഓമല്‍ ഓടക്കുഴല്‍ നാഥന്‍, തന്‍റെ സൗഹൃദത്തിന് ചങ്ങാത്തത്തിന് എന്തും നല്‍കി.  കുചേലന്‍ സൗഹൃദത്തിനിടയില്‍/സംഭാഷണത്തിനിടയില്‍ വിട്ടുപോയത് അല്ലെങ്കില്‍ മറന്നത് തന്‍റെ ദാരിദ്ര്യമാണ്. അത് പറയാതെ നിറച്ചതോ കൃഷ്ണനും.

നിങ്ങള്‍ കരുതും ഈ കണ്ണന്‍ എന്തിനാ വിഘ്‌നേശ്വരന്‍റെ കഥയില്‍ കടന്നുവന്നതെന്ന്.  എന്‍റെ കവിതയിലെ കല്ലുകരടുകളും, ജീവിതത്തിലെ കടല്‍ച്ചുഴികളും സ്നേഹസൗഹൃദഭാഷണം കൊണ്ട് മായ്ച്ചു കളയുന്ന ഒരു മൂത്ത ജ്യേഷ്ഠനും മാഷുമാണ്, എനിക്കിന്ന് സ്വന്തം ചോരത്തുടിപ്പായി വിശേഷിപ്പിക്കാവുന്ന മാഷ്.

കവിതയുടെ സ്വകീയമായ മണ്ഡലത്തില്‍ അത് മികച്ചതാണ് എന്ന ധാരണയില്‍ കഴിഞ്ഞ എനിക്ക്, എന്താണ് കവിത എന്നും താളനിബദ്ധമായി എങ്ങനെ കാവ്യ രചന നടത്താമെന്നും മനസ്സിലാക്കിച്ചുതന്ന മാഷാണ്, മാഷ്.
90 ദിവസത്തിനിടയില്‍ സ്വന്തം പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്, ഒരു കുഞ്ഞിന് ജന്‍മം നല്‍കുന്നതു പോലെയാണ്. മാഷിന്‍റെ നിരന്തരസൗഹൃദ സാന്നിധ്യമാണ്, തുമ്പിക്കൈയ്യായെന്നെ ചേര്‍ത്തുപിടിച്ചു നടത്തിയത്.

കവിതാരചന പ്രാര്‍ത്ഥനയും അര്‍ച്ചനയുമാകുന്ന ധന്യതയാണ് തുമ്പിക്കൈ എന്ന കവിതാ സമാഹാരം.



Anu P Nair :: കല്യാണം കഴിക്കുന്നത് എന്തിന് ?



കല്യാണം കഴിക്കുന്നത് എന്തിന് ?

പ്രിയപ്പെട്ട എഡിറ്റർ,

കഴിഞ്ഞ ദിവസം താങ്കളും എന്നോട് ആ ചോദ്യം ചോദിച്ചു. കല്യാണം കഴിച്ചില്ലെങ്കിൽ ഇപ്പോ എന്താന്ന്. അല്ലെങ്കിൽ എന്തിനാ കല്യാണം കഴിക്കുന്നത് എന്ന്. ഞാനും ചിലരോടൊക്കെ ചോദിക്കാറുണ്ട്

''എന്തിനാ നിങ്ങൾ കെട്ടിയത്'' എന്ന്.

ചില സുഹൃത്തുക്കൾ അവരുടെ ഭാര്യമാർ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ കട്ട് ചെയ്യാറുണ്ട്. അപ്പോഴാണ് ഞാൻ ഇങ്ങനെ ചോദിക്കാറ്. ഈ അടുത്ത് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞു കല്യാണം കഴിക്കുന്നതൊന്നുമല്ല വിജയത്തിന്‍റെ മാനദണ്ഡമെന്ന്.

പണ്ട് MA യ്ക്ക് പഠിക്കുമ്പോൾ  ഒരു സഹപാഠി പെൺകുട്ടി ചോദിച്ചു  ''നീ പെണ്ണുകെട്ടീട്ട്  എന്ത് കാട്ടാനാടാ'' എന്ന്. ഇനീം ചോദ്യങ്ങൾ തുടരും. അപ്പോൾ ഈ ലേഖനത്തിന്‍റെ ലിങ്ക് അയച്ചാൽ മതിയല്ലോ എന്ന് കരുതിയാണ് ഈ എഴുത്ത് .

ഒന്നാമതായി WIFE എന്നു വച്ചാൽ Worries Invited For Ever എന്നാണെന്നും Wonderful Instrument for Enjoyment ആണെന്നും ഞാൻ കരുതുന്നില്ല. ഭാര്യയ്ക്കും ഭർത്താവിനും മാത്രമേ പരസ്പരം 'എന്‍റേത്' എന്ന് പറയാൻ സാധിക്കൂ. മറ്റൊരു ബന്ധത്തിലും അങ്ങനെ ഒന്നില്ല.

എന്‍റെ അച്ഛൻ അനുജന്‍റേത്കൂടിയാണ് . അമ്മയും. ഇനി നാളെ എനിക്ക് ഒരു മകൻ ഉണ്ടായാൽ അവൻ എന്‍റെ ഭാര്യയുടേത്  കൂടിയാണ്. പഠിപ്പിക്കുന്ന കുട്ടികൾ മറ്റ് അധ്യാപകരുടേത് കൂടിയാണ്. ഭാര്യ/ ഭർത്താവ് എന്ന് പറയുമ്പോൾ അങ്ങനെയല്ല. ഒരാൾ മറ്റേയാൾക്ക് മാത്രമാണ്.
എനിക്കും ജീവിതത്തിൽ എന്‍റേത് മാത്രമായ ഒരാൾ  വേണം. അതു കൊണ്ട് ഞാൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. 
രണ്ടാമത്തെ കാര്യം സാർ കുറച്ച് സൈക്കോളജിക്കലാണ്. ശരിയാണോ എന്നറിയില്ല . ആത്മവിശ്വാസം വളരെ കുറവാണ് എനിക്കെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് ഉയരക്കുറവ് തന്നതാണ്. കുരുട്ട് എന്നൊക്കെ വിളി കേട്ട് വളർന്നതാണ്. മറ്റൊന്നു കൂടി കേട്ടിട്ടുണ്ട്
 '' ഈ പൊക്കത്തിൽ വലുതാവുമ്പോ നിനക്കാര് പെണ്ണ് തരും''. 
പെണ്ണിന് വേണ്ടാത്ത ഒരു ശരീരം. അതുകൊണ്ടാണ്  ഈ ശരീരത്തെയും എന്നെയും എനിക്ക് വേണ്ടാതായത്. എന്ത് ചെയ്യാൻ നിനക്കുമ്പോഴും രണ്ട് വിചാരങ്ങൾ. എന്തിനാ ഇതൊക്കെ എന്നും എന്നെക്കൊണ്ട് ഒന്നിനും പറ്റില്ലാ എന്നും. എന്നിലെ മനശാസ്ത്രജ്ഞൻ  കരുതുന്നത് ഒരു പെണ്ണു വന്നാലേ ഇത് മാറൂ എന്നാണ്.

സാർ ഇനിയത്തെ കാരണം. അതു പറയാമോ എന്നറിയില്ല. എനിക്ക് നല്ല ഭയമുണ്ട് സാർ. പുറത്താക്കപ്പെടുമോ എന്നും ഒറ്റപ്പെട്ടു പോകുമോ  എന്നുമുള്ള ഭയം. എന്നും എന്‍റെ ജീവിതം നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ ചില ശക്തരുണ്ട്. ഒന്നുകിൽ ചതി അല്ലെങ്കിൽ ബലപ്രയോഗം ഇതിലൂടെ ഞാൻ തെരുവിലേയ്ക്ക് ഇറക്കപ്പെട്ടേക്കാം. അതില്ലാതാവണമെങ്കിൽ എനിക്ക് ഒരു കുടുംബം ഉണ്ടാവണം. എനിക്കു വേണ്ടി സംസാരിക്കാനും ആളു വേണം.

ആരേം കുറ്റപ്പെടുത്തുന്നതല്ല. എന്‍റെ ഈ മുപ്പത്തിമൂന്ന് വർഷത്തിനിടയിൽ care എന്ന കാര്യം ലഭിച്ചിട്ടില്ല. വീട്ടിൽ എല്ലാവർക്കും വേണ്ടി ഭക്ഷണം വയ്ക്കുന്നു. അതിലൊരോഹരി എനിക്കും ലഭിക്കുന്നു. എന്‍റെ ഇഷ്ടം എന്താന്ന് ആരും തിരക്കാറില്ല. മറ്റുള്ള എല്ലാവരുടേയും കാര്യങ്ങൾ നിറവേറ്റപ്പെട്ടതിനു ശേഷം എന്‍റെ കാര്യങ്ങൾ നടക്കുന്നു. അതിനൊരു മാറ്റം വരണം. അതിന് എനിക്കൊരു ഭാര്യ വേണം.

സ്നേഹിക്കുവാൻ എനിക്കും ആഗ്രഹമുണ്ട്. പ്രണയം എന്‍റെ മനസ്സിലുമുണ്ട് . സ്കൂൾ കോളേജ് സമയത്തൊക്കെ പെൺകുട്ടികളുടെ മുഖത്ത് നോക്കാൻ ഭയമായിരുന്നു. ഭയം മാറി വന്നപ്പോൾ ''കാക്കയ്ക്ക് വായ്പ്പുണ്ണ്'' എന്ന അവസ്ഥയായി സാർ. പിന്നെ എന്‍റെ ഒരു ഐശ്വര്യം വച്ച് ഒരു പെണ്ണിനെ ഒന്ന് നോക്കിയാൽ മതി അടുത്ത ആഴ്ച്ച അതിന്‍റെ കല്യാണമുണ്ണാം. അതു കൊണ്ട് വിവാഹശേഷം പ്രണയിക്കാം എന്ന് അങ്ങ് കരുതി. അത് തെറ്റാണോ ?

പിന്നെ നളചരിതത്തിലെ കാട്ടാളന്‍റെ അവസ്ഥയാണ് സാർ ഇപ്പോ. എപ്പോഴാണ് ഭസ്മമാകുന്നത് എന്നറിയില്ല. കാട്ടാളനും കലിയും ഞാനും എന്ന ഒരു കുറിപ്പ് പിന്നാലെ വരുന്നുണ്ട്. നളചരിതം ഒന്നൂടെ വായിക്കണം.

അവസാനത്തെ കാരണം. ങ്ഹാ അതിപ്പം കേട്ടു സുഖിക്കണ്ട. പ്രായം ഒത്തിരി ആയില്ലേ. നാണം ഇല്ലല്ലോ ഇതൊക്കെ ചോദിക്കാൻ. അയ്യേ.....!

ഇതെല്ലാം മോഹങ്ങളാണ് സാർ വെറും മോഹങ്ങൾ. ഒരു അനാഥന്‍റെ മോഹങ്ങൾ ഒരു വികലാംഗന്‍റെ സ്വപ്നങ്ങൾ. ഞാൻ പഠിച്ചത് വെറുതേ, എഴുതുന്നത് വെറുതേ, എന്തിന് ജീവിക്കുന്നതു പോലും വെറുതേയാണ് എന്ന് തോന്നുന്നു. കാരണം നമ്മുടെ ജീവിതം കൊണ്ട് നമ്മുടെ ശാരീരികവും മാനസികവുമായ വാഞ്ഛകളെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് ഓരോന്ന് ചെയ്യണത്. ഒരു വികലാംഗനാണ് ഞാൻ വലിയ പത്രാസ്സുള്ള ജോലിയില്ല. രക്തം കൊണ്ട് മാത്രം ബന്ധമുള്ള കുറേ പേരുണ്ടെങ്കിലും ആത്മബന്ധമുള്ള ആരുമില്ല. ആർക്കും വേണ്ടാത്ത എഴുത്ത്, വായന ഇങ്ങനെ കുറേ ദുശ്ശീലങ്ങൾ. ഒരു പെണ്ണിനെ ആഗ്രഹിക്കുന്നത് തെറ്റും വിവാഹം ചെയ്യാനാഗ്രഹിക്കുന്നത് മഹാപാപവും ആകുന്നു.

ഞാനറിയുന്നു സാർ ഈ ജീവിതം എന്‍റെ കൈവിട്ടു പോകുന്നത്

സ്നേഹപൂർവ്വം
അനു പി



--- നെല്ലിമരച്ചോട്ടില്‍

Amithrajith :: ശരത്കാലം



ശരത്കാലം

ഏകാന്തതയുടെ,
തടവറയിൽ ഞാന്‍
തിരികെ എത്തി
ഹൃദയത്തിന്റെ,
അറകളില്‍ ഞാന്‍
എവിടെയോ ഒളിപ്പിച്ച
ഓര്‍മക്കുറിപ്പുകള്‍.

ചിതറിക്കിടക്കുന്ന
അക്ഷരങ്ങള്‍ക്കിടയില്‍
പ്രണയമനസ്സു ഞാൻ
തിരഞ്ഞു കൊണ്ടേയിരുന്നു.

ഇലകള്‍ കൊഴിയാന്‍
വെമ്പൽ കൊള്ളുന്ന- യീ
ശരത്കാലരാത്രിയില്‍,
പ്രണയം,
ഒരു തൂവലായ് കൊഴിഞ്ഞ്
ചാരങ്ങളിലേക്ക്, ഒരു നേര്‍ത്ത
കുളിരായ് അലിഞ്ഞു ചേര്‍ന്നു.

ഋതുക്കള്‍,
വരവറിയിച്ചു കൊണ്ടേയിരുന്നു
ഒപ്പമെന്നുടെ പ്രണയവും
പൂക്കാന്‍ കൊതിച്ചിരുന്നു
വഴിതെറ്റി വന്നൊരു
തുലാവര്‍ഷം,
ചില്ലകള്‍ വെട്ടി കടന്നുപോയി
ചില്ലയില്‍ കൊരുത്ത പ്രണയം
അപ്പോഴും,
പൂക്കാന്‍ കൊതിച്ചു കിടന്നിരുന്നു.


Sidheek Subair :: സൗഹൃദ പുണ്യം



സൗഹൃദ പുണ്യം

പുതുമകൾ തേടിപ്പോകാം,
          നടവഴിയുടനീളം
ഋതുഭേദം ചൂടി നമ്മെ                 
          വിളിക്കയല്ലേ
പതുക്കെ നാം കളി ചൊല്ലി,
          ഈരടികൾ മൂളി കേട്ടും
ഇതുപോലെ ഒരു നാളും,
          നടന്നതില്ലാ

മഴ വരും പോകുമെന്നാൽ,
          നനഞ്ഞുംതുവർന്നുംവീണ്ടും
വഴിയെത്ര കടക്കണം,
          നമുക്കിനിയും...
വഴക്കില്ലാ തൊഴുക്കായി,
          പടരണം മണ്ണടരിൽ
വഴുക്കാതെ സ്വത്വബോധ -
          ക്കതിരു കൊയ്യാൻ

തിരുത്തി നാം വാക്കുകളും
          വരികളും,കവിതയിൽ
ഒരുക്കുവാൻ വിരുന്നർത്ഥ
          സുഗന്ധമായീ
കരുതലായ് ,കാവലായി,
          പുലരണം പലകാലം
കരുണയും പ്രണയവും
          പങ്കു വയ്ക്കണം

കറയറ്റോരനുഭവ വേദി -
          കളിൽ വേഷം കെട്ടി
നിറഞ്ഞാടും നിഴൽപ്പാവ -
          ക്കളി തെഴുക്കേ,
പറയാതെ വയ്യ, നിത്യം
          പൂത്തുലയും മഴവില്ലിൻ
നിറമേഴും തിരളും നാം,
          സൗഹൃദ പുണ്യം



Amithrajith :: കവി



കവി

അവൻ,
സ്വയം തേടുന്നവന്‍,

പാത വെട്ടുകയല്ല,
പാത ഉണ്ടാവുകയാണ്.

വെളിച്ചം പകരുന്നവന്‍,
യാതൊരു നിയമവും അംഗീകരിക്കാത്തവന്‍.

എഴുത്തില്‍,
രൂപങ്ങളെന്തിന് ?

കവി, ഹൃദയത്തിലൂടെ
അശാന്തിയുടെ പുഴയൊഴുക്ക്

ഒരു കവിക്കുമില്ല,
തടവറ
ജീവിതം വലിച്ചെറിയുന്നവനും !


Anu P Nair :: കാരയാതിരിക്കാൻ കഥ പറയുന്ന കുട്ടി...



K S Ratheesh

''കരയാതിരിക്കാൻ കഥ പറയുന്ന കുട്ടി''

ഭാഷകൊണ്ടും നിലപാടുകൾകൊണ്ടും ശ്രദ്ധേയനായ ചെറുകഥാകൃത്താണ് കെ എസ് രതീഷ്. പാറ്റേൺലോക്ക്, ഞാവൽ ത്വലാക്ക്, ബർശല് തുടങ്ങിയ അദ്ദേഹത്തിന്‍റെ കഥാസമാഹാരങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടു . ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഈ എഴുത്തുകാരൻ നിറ സാന്നിധ്യമാണ്. തന്‍റെ ഏറ്റവും പുതിയ പുസ്തകമായ കബ്രാളും കാശിനെട്ടും പ്രകാശനം ചെയ്യാൻ കശുവണ്ടി തൊഴിലാളിയെയാണ് അദ്ദേഹം തേടുന്നത് . തൊഴിലാളി എഴുത്തുകാരനെക്കാൾ മുകളിലാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു .

അധ്യാപനം ,എഴുത്ത് , നിലപാടുകൾ എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിക്കുന്നു. കാശിനെട്ടും കബ്രാളും തരുന്ന പ്രതീക്ഷകളെക്കുറിച്ചും .
  • കെ എസ് രതീഷ് എന്ന എഴുത്തുകാരനെ ഒന്നു നിർവചിക്കാമോ ?
കെ എസ് രതീഷ്, കാരയാതിരിക്കാൻ കഥ പറയുന്ന കുട്ടി...
  • താങ്കളുടെ കഥാസമാഹരങ്ങളുടെ  പേരുകൾ വ്യത്യസ്തമാണ്. പാറ്റേൺലോക്ക്, ബർശല്. എന്തുകൊണ്ടാണ് ഇത്തരം വ്യത്യസ്തതകൾ ?
ഒരു പേരിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ... വായനക്കാരനെ കൊതി പ്പിക്കുന്ന ചൂണ്ടയാണ് എനിക്ക് കഥയുടെ പേരുകൾ... പലപ്പോഴും കഥയുടെ രഹസ്യം സൂക്ഷിക്കുന്ന താക്കോലാണ് എനിക്ക് ഈ പേരുകൾ. ബർശല് നോക്കു...
പുസ്തത്തിന് ആ പേര് നൽകിയത് ഇതുപോലെ ചോദ്യം ഉണ്ടാകട്ടെ എന്നു കരുതിയാണ്... എങ്കിലേ നിലമ്പൂരും വയനാടും ഉള്ള ചോല നായ്ക്കാരെ നിങ്ങൾ അറിയൂ.. അവരുടെ ഉത്സവമായ ബർശല് എന്തെന്ന് അന്വേഷണം തുടങ്ങു..
  • എഴുത്തിലേക്ക് എത്തിയത് എങ്ങനെയാണ് ? ആദ്യ രചനാനുഭവം ഒന്ന് പറയാമോ ?
സത്യത്തിൽ എനിക്ക് അറിയില്ല... 3 വയസിൽ അനാഥാലയത്തിൽ എത്തി
കരയാൻ തോന്നിയപ്പോൾ കൂട്ടുക്കാരനോട് കഥ പറഞ്ഞ് ശീലിച്ചു... പിന്നെ അതൊക്കെ എഴുതാൻ ശീലിച്ചു... ഇന്ന് അതൊക്കെ എഴുതി പലർക്കും അയയ്ക്കുന്നു. പുസ്തകം ആക്കുന്നു... ഇതൊക്കെ എന്ന് തുടങ്ങി എന്ന് അവസാനം എന്നൊന്നും എനിക്ക് അറിയില്ല...
  • അധ്യാപനം, എഴുത്ത് ഇതിൽ ഏതാണ് കൂടുതൽ സംതൃപ്തി നൽകുന്നത് ?
ഞാൻ ആദ്യമായി ഒരു പിതാവാണ്... പിന്നെ ഒരു മകൻ, ഭർത്തതാവ്, പിന്നെ ഒരു അദ്ധ്യാപകൻ. അതു കഴിഞ്ഞ് കഥാകൃത്ത്... എന്നൊക്കെ പറയാം..
എഴുത്തിനും മുകളിൽ തന്നെ എനിക്ക് അദ്ധ്യാനം...
  • സാമൂഹ്യ മാധ്യമങ്ങളിൽ താങ്കൾ സജീവമാണ്. ചിലപ്പോഴൊക്കെ എടുത്തടിച്ച പോലുള്ള നിലപാടുകൾ താങ്കൾ പ്രകടിപ്പിക്കുന്നു. ഇത് ശത്രുക്കളെ ഉണ്ടാക്കുന്നില്ലേ ?
വളരെ സത്യമാണ്... സോഷ്യൽ മീഡിയയിൽ എനിക്ക് ഒരു നിയന്ത്രണവും നിയമവും ഇല്ല. ഒരു പക്ഷെ ജീവിതത്തിലും ആ വഴി തന്നെയാണ്... 
അതിന്‍റെ പേരിൽ തിരിച്ചടികൾ ഒരുപാട് കിട്ടുന്നുണ്ട്... എന്നാലും എനിക്ക് എന്നെ ചതിക്കാൻ വയ്യ... ഇങ്ങനെ ഉള്ളത്, തോന്നുന്നത് പറയാൻ തന്നെയാണ് ആഗ്രഹം താല്പര്യം.. എഴുത്തുകാർക്ക് അത് വലിയ നഷ്ടം എന്ന് പറയാതെ വയ്യ...
  • സമകാലിക കഥകൾ താങ്കൾ സൂക്ഷമമായി പഠിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നുണ്ട്. എവിടെ നിൽക്കുന്നു ഇന്നത്തെ ചെറുകഥകൾ. അതിൽ കെ എസ് രതീഷിന്‍റെ  സ്ഥാനം  എന്താണ് ?
നല്ല ചോദ്യം. പതിപ്പുകളിലെ കഥകൾ തുടരെ വായിക്കുന്നുണ്ട്... 
എന്‍റെ ചിന്തയിൽ ഏറ്റവും കരുത്ത് കാട്ടുന്ന സാഹിത്യരൂപം കഥ തന്നെയാണ്... 
ഏറ്റവും പുതിയ ചിന്തകളും ശൈലികളും, ഏറ്റവും കൂടുതൽ എഴുത്തുകാരും വരുന്നുണ്ട്... ഇതിൽ ഞാൻ എവിടെ എന്നു ചോദിച്ചാൽ ഇവർക്ക് എല്ലാം മുന്നിൽ ഞാനാണ്... അവരെല്ലാം തിരിഞ്ഞ് നിൽക്കുന്നു.എന്നു മാത്രം...
  • ഇന്നത്തെ കഥകൾക്ക് പൊതുവേ നീളം കൂടുതലാണ്. പല കഥകളും നോവലിനോടടുക്കുന്നു. ആ നിലയ്ക്ക് നോവലുകളുടെ ഭാവി എന്താണ് ?
നീളം കൂടിയ കഥകൾ ഒരിടയ്ക്ക്  ഓളം ഉണ്ടാക്കി എന്നത് സത്യമാണ്... പക്‌ഷേ ചെറുകഥ ചെറുത് തന്നെ നല്ലത്... എന്നാണ് എന്‍റെ ചിന്ത... നോവലിനെ തോൽപിക്കാൻ കഥ, അതൊന്നും എനിക്ക് തോന്നുന്നില്ല.. കഥ കഴിഞ്ഞാൽ വായനക്കാരുടെ പ്രിയപ്പെട്ട ഇടം നോവൽ തന്നെയാണ്...
  • എന്തുകൊണ്ടാണ് നോവലുകൾ എഴുതാത്തത് ഉടനെ പ്രതീക്ഷിക്കാമോ ?
ഞാൻ ആത്മകഥ പരമായ ഒരു നോവലിന്‍റെ പണിപ്പുരയിൽ തന്നെയാണ്...
ഉടൻ ഉണ്ടാകുമോ എന്നൊന്നും അറിയില്ല... ഒന്നുരണ്ട് അദ്ധ്യായം കഥയായി അച്ചടിച്ച് വന്നപ്പോൾ മികച്ച പ്രതികരണം ഉണ്ടായി... എന്‍റെ നോവൽ മറ്റാരും സൃഷ്ടിക്കാത്ത ഒരു പുതിയ അനുഭൂതി നൽകണം എന്ന് ആഗ്രഹം ഉണ്ട്... 
അതിന്‍റെ വത്മീകവുമായി പോകുന്നു...
  • സഹ എഴുത്തുകാരിൽ ആരുടെ രചനയോടാണ് ഏറെ ഇഷ്ടം തോന്നിയിട്ടുള്ളത് ?
അതൊരു കുടുക്ക് ചോദ്യമാണ്...

കൊതി തോന്നിയ ചില എഴുത്തതുകൾ പറയാം..
അയ്മനം, അജിജേഷ്, അമൽ, സോക്രട്ടീസ്, സന്തോഷ് കുമാർ... ഇവരോടൊക്കെ മത്സരിക്കാനാണ് ഇഷ്ടം...
  • ഈ അടുത്തകാലത്തായി  എഴുത്തുകാർ കൂട്ടം കൂടുന്ന (സംഘടിക്കുന്ന) കാഴ്ച്ച കണ്ടു. ഇത് സാഹിത്യത്തിന് നൽകുന്ന സംഭാവന എന്താണ് ?
കുഞ്ഞിക്കുട്ടൻ തമ്പുരാൻ പറഞഞത് പോലെ അവർ കവിത എഴുതി കൂട്ടട്ടെ...
ലോകത്തെ നശിപ്പിക്കാൻ ഒന്നും അവർക്ക് പദ്ധതി ഇല്ലാത്തതിനാൽ നേട്ടം ഉണ്ടാക്കും... അസൂയയും നുണയും ഗ്യാങ്ങുകളും ഉണ്ടാകട്ടെ... തമ്മിൽ തല്ലാതെ കഥയും കവിതയുമായി പോരാട്ടം നടക്കട്ടെ...
പിന്നെ ഇതൊക്കെ രസകരമായ കച്ചവടം എന്ന് എല്ലാവർക്കും അറിയാം...

അതൊക്കെ ആ വഴിക്ക് പോകട്ടെ...
  • പുതിയ പുസ്തകം വരുന്നു. അതും കഥകളാണ്. എന്തൊക്കെയാണ്  പ്രതീക്ഷകൾ ? 
ന്‍റെ നാലാമത്തെ പുസ്തകം ഏറെ പ്രതീക്ഷയോടെ കാണുന്നു...
ഏറ്റവും പ്രതികരണം കിട്ടിയ കഥ കൾ ചേർത്ത് വച്ച പുസ്തകമാണ്...
എന്നെ മികച്ച സ്ഥാനത്ത് ഇത് അടയാളപ്പെടുത്തതും എന്ന് പ്രതീക്ഷിക്കുന്നു...
  • കബ്രളും കാശിനെട്ടും പ്രകാശനം ചെയ്യാൻ എന്തുകൊണ്ടാണ് കശുവണ്ടി തൊഴിലാളികളെ തേടിയത് ? 
അത് ഒരു കഥയാണ്.. എന്‍റെ ആദ്യ പുസ്തകം ഞാൻ പലരെയും വിളിച്ചു...
ചില പ്രമുഖർ ഒന്നും വന്നില്ല.. ചിലർക്ക് വരാൻ കഴിഞ്ഞില്ല..
അന്ന് മുതൽ എന്‍റെ തീരുമാനം ആയിരുന്നു... ഒരു തിരക്കും ഇല്ലാത്തവർ മതി എന്ന്... 

ആദ്യ പുസ്തകം ആദിവാസി മൂപ്പൻ
രണ്ടാമത് ഞാവൽ ത്വലാഖ് അഗതി മന്ദിരത്തിൽ ഒരമ്മ...
മൂന്നാമത് പുസ്തകം ബർശല് ആലപ്പാട് സമരത്തിൽ ഒരു മത്സ്യ തൊഴിലാളി...
ഇപ്പൊ ഒരു കശുവണ്ടി തൊഴിലാളി...
കേരളത്തിലെ ഏത് വലിയ എഴുത്ത് കാരനെക്കാളും ഈ തൊഴിലാളികൾ  ഉയരത്തിൽ എന്നാണ് എന്‍റെ ചിന്ത...
ഇവരോളം വിപ്ലവം എം ടി പോലും ഉണ്ടാക്കിയിട്ടില്ല...
ഇവർ ഇതൊന്നും പ്രമുഖരെപ്പോലെ എഴുതി വച്ചിട്ടില്ല അത്ര തന്നെ...
  • ഡിജിറ്റൽ വായനയിലേയ്ക്ക് തിരിഞ്ഞതായി അടുത്തിടെ താങ്കൾ പറഞ്ഞു. എന്തുകൊണ്ടാണിത് ?
കാശ് ലാഭിക്കുക, സമയം ലാഭിക്കുക ഇതൊക്കെ മാത്ര മാണ് ഡിജിറ്റൽ വായന തിരഞ്ഞെടുക്കാൻ കാരണം...
അതുമല്ല ഇനി പേപ്പറിൽ വായിക്കാൻ പരിസ്ഥിതി സമ്മതിക്കുമോ എന്ന് ചിന്തിക്കാതെ വയ്യ....
  • ഡിജിറ്റൽ വായനയാണോ പ്രിന്‍റ് വായനയാണോ  കൂടുതൽ വായനാ സുഖം നൽകുന്നത് ?
പുസ്തകം വായിക്കുന്നതിന്‍റെ പകുതി സുഖം കിട്ടില്ല..

പക്ഷെ പുസ്തകം ഉണ്ടാക്കാൻ ഇനി മരങ്ങൾ എവിടെ...??



Prof N prasannakumar :: കവിതകളുടെ ഇമ്പവും കമ്പവും


അത്ഭുതപ്പെടുത്തുക, ആകര്‍ഷിച്ചടുക്കുക, അലിയിച്ചു ചേര്‍ക്കുക, അനശ്വരമാക്കുക - മനുഷ്യമനസ്സില്‍ സംഭവിക്കുന്ന ഒരു മഹാപ്രതിഭാസമാണ് ഇത്. സനാതനധര്‍മ്മത്തിന്‍റെ മുഖമുദ്രയും പ്രഥമ പൂജനീയനുമായ ശ്രീ മഹാഗണപതി അശ്രേണിയിലുള്ള ഒരു മധുര സ്വരൂപമാണ്. തുമ്പിയും കുടവയറും ഒന്നരക്കൊമ്പും വട്ടക്കാതുമൊക്കെയായി വിഘ്‌നവിനാശകനായി വിലസുന്ന മഹാഗണപതിയുടെ രൂപം അതീവഹൃദ്യമായ ഒരു കൗതുകമാണ്. ഭാരതീയ ഭക്തി സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ കൈ പിടിച്ചടുപ്പിക്കാനുള്ള ഒരിഷ്ടം.

കൗതുകത്തിന്‍റെ പിന്നിലെ കഥ ചോദിക്കാത്തവരായി ആരുമുണ്ടാവില്.ല മുത്തശ്ശിമാരുടെ കഥാകഥനത്തിന്‍റെ ചുരുളഴിയുന്നിടത്ത് നിന്ന് തുടങ്ങി ഈശ്വരീയമായ ഒരു ദിവ്യ പ്രപഞ്ചത്തിന്‍റെ വിശാലമായ ഭൂമിക രൂപപ്പെടുന്നത് അങ്ങനെയാണ്. പരമശിവനും പാര്‍വതിയും മഹാവിഷ്ണുവും ശ്രീലക്ഷ്മിയുമൊക്കെ അവരുടെ മനോദന്‍പ്പണത്തില്‍ ചൈതന്യബിംബങ്ങളായി ആഴത്തില്‍ ചിത്രണം ചെയ്യപ്പെടുന്നു. പരമാനന്ദജനകനായ സര്‍വ്വേശ്വരനില്‍ എത്താനുള്ള ഉപാധി - ഭക്തി - അവരറിയാതെ ജനിപ്പിക്കുന്ന രാസ വികാരമാണ് അവിടെ നടക്കുന്നത്.

ഇന്ന് പുതിയ കാലത്ത്, കഥപറയുന്ന മുത്തശ്ശിമാര്‍ അന്യമായിരിക്കെ, നമുക്കാശ്രയം ഭക്തിസാന്ദ്രമായ ഗീതങ്ങളും കവിതകളും മാത്രമാണ്. അവിടെയാണ് കവിതകളുടെ ഇമ്പവും കമ്പവും. അതും ഉണ്ണിഗണപതിയെക്കുറിച്ച്. മധുരം വഴിയുന്ന തിരുമധുരം പോലെ, അമ്പലപ്പുഴ പാല്‍പ്പായസം പോലെ, ഓരോ കവിതയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹൃദ്യമാകും തീര്‍ച്ച. തുമ്പിക്കൈ (ശ്രീ ഗണേശ നവമാലിക) എന്ന നെറ്റിപ്പട്ടവും ഗംഭീരം.

ഓരോ മനസ്സിലും കൗതുകമായി കുടികൊള്ളുന്ന ഉണ്ണിഗണപതിക്കു ചാര്‍ത്താനുള്ള നവമാലിക ഭക്തിപൂര്‍വ്വം സമര്‍പ്പിക്കട്ടെ.

പ്രൊഫ. എന്‍. പ്രസന്നകുമാര്‍

Jayan Pothencode :: പ്രണയത്തിന്‍റെ കടല്‍ച്ചുഴികള്‍




പ്രണയത്തിന്‍റെ കടല്‍ച്ചുഴികള്‍

പ്രണയത്തെ അതിന്‍റെ എല്ലാ തീവ്രതയോടെയും അടയാളപ്പെടുത്തുന്ന കവിതകളാണ് ശ്രീ സിദ്ദിഖ് സുബൈറിന്‍റെ ‘അഴിയാമഷി’ എന്ന കവിതാ സമാഹാരം.  പ്രണയ കവിതകള്‍ക്കുവേണ്ടിയാണ് കവി തന്‍റെ തൂലിക കൂടുതലും ചലിപ്പിച്ചിരിക്കുന്നത്.  കണ്ണുനീരായും മന്ദസ്മിതമായും പ്രണയത്തിന്‍റെ സൗന്ദര്യം നമുക്ക് ഈ കവിതകളില്‍ കാണാം.  ഒരുപക്ഷെ ‘പ്രണയത്തിന്‍റെ കടല്‍ച്ചുഴിയില്‍’ അകപ്പെട്ടുപോയ കവിയുടെ ജീവിതമാകാം ഈ കവിതകളില്‍.

പ്രണയത്തിലാണ് മനുഷ്യന്‍റെ ജീവിതം അനര്‍ഗളമായി പ്രവഹിക്കുന്നത്.  സാക്ഷാല്‍ പരമശിവന്‍പോലും പാര്‍വ്വതിയുടെ പ്രണയത്തിന് അടിമയായിരുന്നു. ‘പ്രണയം കൊണ്ടും ഘോരതപസ്സുകള്‍ കൊണ്ടും നീ എന്നെ വിലയ്‌ക്കെടുത്തിരിക്കുന്നു’എന്നാണ് കുമാരസംഭവകാവ്യത്തില്‍  പറയുന്നത്.

ജീവിതം സുന്ദരമാണ്, അതിന്‍റെ മധുവാണ് പ്രണയവും രതിയുമെന്ന് നിത്യകാമുകിയായ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്.  ‘നീ ഉപേക്ഷിച്ചുപോയ ലോകമാണ് ദയനീയമെന്ന്’ കുമാരനാശാന്‍, നളിനിയിലും പറയുന്നു.
കവികളുടെ പേനയില്‍ നിന്നും പ്രണയത്തിനുവേണ്ടി ഒഴുകിയ അത്രയും മഷി മറ്റൊന്നിനു വേണ്ടിയും ചെലവഴിച്ചിട്ടുണ്ടാവില്ല.
ചെറുതും വലുതുമായ 24 കവിതകളുടെ സമാഹാരമായ ‘അഴിയാമഷി’- യുമായി  സിദ്ദിഖ് നമ്മുടെ കാവ്യപാരമ്പര്യത്തിലേയ്ക്ക് കടന്നു വന്നിരിക്കുന്നു. ‘അഴിയാമഷി’ പോലെ പ്രണയവും തന്‍റെ ഹൃദയത്തില്‍ പതിഞ്ഞതായി കവി പറയുന്നു.

തെരഞ്ഞെടുക്കുന്നതിന്‍ ചിഹ്നമായി,
കരള്‍വിരള്‍ത്തുമ്പില്‍പ്പതിഞ്ഞുനീയും,

പക്ഷേ

അഴിയാമഷിയായി പടരുമെന്നോതിയ
പ്രണയവും മാഞ്ഞുമറഞ്ഞു പോകും

അപ്പോഴും

മഷിയാഴമഴിയില്ല,കാലമെത്ര
മുഷിവേറ്റിയാലും വിളങ്ങിടും നീ...

എന്ന് എഴുതുമ്പോള്‍ കവിയിലെ കാമുകനെ, അവന്‍റെ തീരാത്ത മോഹങ്ങളെ നമുക്കീ കവിതയില്‍ കാണാം.

മൂന്നു പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിലാണ് കവിത എഴുതിത്തുടങ്ങിയതെന്ന് സിദ്ദിഖ് പറയുന്നു.  പിന്നെ അത് അനര്‍ഗളപ്രവാഹമായി, ശക്തമായ കുത്തൊഴുക്കായി മാറി.

മൂപ്പതിറ്റാണ്ടു ഞാന്‍ കാത്തിരുന്നു,
നീയുണര്‍ന്നുള്ളിലും കവിതമൂളാന്‍,
ജീവന്‍ തുളുമ്പിടും നാദമായി,
തൂലികത്തുമ്പില്‍ തുടിച്ചു പാടാന്‍...

ഉള്ളില്‍ തുളുമ്പിയ പ്രണയത്തേയും, വികാരത്തേയും ആര്‍ജ്ജവം തുടിക്കുന്ന വാക്കുകളില്‍ സിദ്ദിഖ് ആവിഷ്‌കരിച്ചിരിക്കുന്നു. കവി ഒരു പ്രണയത്തടവുകാരനായി മാറുന്ന കാഴ്ചയും ഈ പ്രണയമൊഴികളില്‍ നമുക്ക് കാണാം.

തന്‍റെ ഹൃദയത്തില്‍ തറച്ച പ്രണയത്തിനോടാണ് കവിക്ക് കൊതി...

വേദനിച്ചു
പിടിച്ചുലച്ചു.
പിഴുതെറിയാന്‍
കുതറിമാറാന്‍
കാരണങ്ങള്‍ കണ്ടെത്താന്‍
കഴിയുന്നില്ലവന്.
ഇന്ന്, തറച്ച ആ വേദനയാണ്
അവന്‍റെ തീരാത്ത കൊതി  (കൊതി)

പ്രണയത്തോളം ഹൃദ്യമായ മറ്റൊരു വികാരവുമില്ലെന്ന് കവി ഈ വരികളിലൂടെ സൂചിപ്പിക്കുന്നു.

ചോര തീരും നാള്‍ വരെ കുറിക്കാന്‍
വേറെ മഷി
വേണ്ട പ്രിയേ...  (മഷി)

സ്‌നേഹം നല്‍കലാണ് ജീവിതമെന്നും സ്‌നേഹിക്കുമ്പോഴേ ജീവിതമാകൂ എന്നും കവി പറയുന്ന വരികള്‍. വാക്കുകള്‍ കൊണ്ട് പ്രണയവും സ്‌നേഹവും കൊയ്‌തെടുക്കാനുള്ള സിദ്ദിഖിന്‍റെ മിടുക്കും ഈ കവിതയിലുണ്ട്.

നിനയ്ക്കാത്ത കുത്തൊഴുക്കായി
ചങ്കിന്‍ വാതില്‍ തകര്‍ത്തവള്‍,
ആഴത്തിലാഴ്ത്തും ചക്രച്ചാല്‍,
പ്രളയ പ്രണയമാണു നീ (പ്രളയം)

പ്രണയം പ്രളയമായി മാറുന്ന കാഴ്ചയും നാലുവരിയില്‍ സിദ്ദിഖ് കാണിച്ചു തരുന്നു.

ഓര്‍ത്തോര്‍ത്തെടുക്കുന്നൊ-
രോര്‍മകള്‍ക്കൊക്കെയും
നിന്‍ ഗന്ധം...
  കണ്ടു കണ്ടടുക്കും
കാഴ്ചകള്‍ക്കൊക്കെയും
നിന്‍ പൊന്‍മുഖം...    (നീയായിത്തീര്‍ന്നൊരെന്‍ മനം)

എന്നെഴുതുമ്പോള്‍ കവിയിലെ കാമുകനെ, അവന്‍റെ തീരാത്ത മോഹങ്ങളെ നമുക്ക് വായിച്ചെടുക്കാം.

രാവിന്‍റെ കംബളം
മൂടുമ്പോളെന്നെയും,
രാക്കുയില്‍ ഗീതമായ്
  മൂളിയോള്‍ നീ...     (പ്രണയ യാത്ര)

നിനവിലും കനവിലും കരുണയും തണലുമായി പ്രണയിനി സദാ തന്നോടൊപ്പം ഉണ്ടാകണമെന്നാണ് കവിയുടെ ആഗ്രഹം.  അവളുടെ പാട്ടുകേട്ട് ഉറങ്ങാനാണ് കവിക്കിഷ്ടം. പ്രണയിനിയെ പുണരാന്‍ കൊതിക്കുന്ന അക്ഷമനായ കാമുകനെ നമുക്കീ കവിതയില്‍ കാണാം.

ഏതോ ഒരു നഷ്ട പ്രണയത്തെ കുറിച്ചാണ് ‘നീയാണെനിക്കു പെണ്ണ്’ എന്ന കവിതയില്‍ കവി പരാമര്‍ശിക്കുന്നത്.  ഓര്‍മ്മകളില്‍ ഇപ്പോഴും ആ കാമുകി നിറഞ്ഞു നില്‍ക്കുന്നു. തന്‍റെ അവസാന കാലം വരെയും ആ പ്രണയിനിയെ ഓര്‍ക്കുമെന്നുള്ള സൂചനയും നല്‍കുന്നു.

പരിഭവം ചൊല്ലി നീ പോയതെന്തേ ?
പിരിയുവാനാകാതടുത്തതല്ലേ ?
മുത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കും
മുത്തുപോലുള്ളില്‍ ഞാന്‍ കോര്‍ത്തുവയ്ക്കും...

പ്രണയിനിയെ പ്രാപിക്കാനുള്ള കവിയുടെ ആഗ്രഹത്തെയും നമുക്കീ കവിതയില്‍ കാണാം.

നീ കരള്‍ നീറ്റിടും
വേദനയെങ്കിലു
മെന്‍ ജ്വലനത്തിലി-
ന്നൂര്‍ജ്ജമാകാം  (നീറ്റിടും വേദന)

നിന്‍റെ ചിത്രം ഒന്നു മായ്ക്കാന്‍,
മേധ തുനിയുമ്പോള്‍
നിറമേഴും ചാര്‍ത്തിടും നീ
പ്രാണ മഴവില്ല്, എന്‍റെ
പ്രണയ മഴവില്ല്...    (നമ്മള്‍ കവിതയാകുന്നു)

അവളാണെന്‍ ജീവിത-
ചാരുത ധന്യത,
അവളാണെന്നാനന്ദ
പ്രണയ പ്രവാഹം... (പ്രണയാനന്ദം)

ഈ കവിതകളിലെല്ലാം തെളിയുന്നത് പ്രണയാതുരനായ കാമുകനെയാണ്.  പ്രണയത്തോളം മറ്റൊരു വികാരവുമില്ലെന്ന് കവി ഈ വരികളിലൂടെ സൂചിപ്പിക്കുന്നു.

പ്രണയ കവിതകള്‍ എഴുതുന്നതോടൊപ്പം മറ്റു വിഷയങ്ങളിലേയ്ക്കും തന്‍റെ തൂലിക ചലിപ്പിക്കാന്‍ കഴിയുമെന്ന് സിദ്ദിഖ് കാട്ടിത്തരുന്നു. സാമൂഹിക പ്രതിബദ്ധത ഏറെയുള്ള ഒരു വിഷയത്തെയാണ് സിദ്ദിഖ് ‘കാലടിപ്പാടുകള്‍’ എന്ന കവിതയിലൂടെ ഉന്നയിക്കുന്നത്.

ജീവിതം ചാരുകസേരയിട്ടു
കാവലാ,യുമ്മറത്തിണ്ണ സാക്ഷി..
മങ്ങിയ കണ്ണിന്നകത്തു കാണും
മങ്ങാത്തൊരുന്മാദത്താളമേളം

വീടിന്‍റെ ഏകാന്ത തളങ്ങളില്‍ പിടഞ്ഞൊളിക്കാനുള്ളതല്ല വാര്‍ദ്ധക്യമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കവിത. വൃദ്ധ ജനങ്ങളെ പാടെ അവഗണിക്കുന്ന പുതു തലമുറയ്‌ക്കെതിരെയുള്ള പ്രതികരണം കൂടിയാണ് ഈ കവിത.

ഇല്ല വാപ്പച്ചിയെപ്പോല്‍ മറ്റൊരാള്‍,
ഉള്ളതുണ്ടുള്ളത്തിലെഴും
സ്‌നേഹ വായ്പറിയാതെ
പോയവന്‍ ഞാനും.

കരുതലും കരുത്തും നിറയുന്ന വാപ്പച്ചിയുടെ സ്‌നേഹം കവി ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു.  കവിതയുടെ അവസാന ഭാഗത്ത് അച്ഛന്‍റെ പേരു കൂടി ചേര്‍ത്താണ് കവി ആ സ്‌നേഹരൂപത്തെ മാറോട് ചേര്‍ക്കുന്നത്.  ഒപ്പം വാര്‍ദ്ധക്യ കാലത്തെ ഒറ്റപ്പെടല്‍ എന്ന തോന്നല്‍ നീക്കി പിതാവിനെ സ്‌നേഹത്തലോടലായി  കാത്തുകൊള്ളുമെന്നും കവി അടിവരയിട്ടു പറയുന്നു.

എന്‍ പേരിനൊപ്പം ഞാന്‍,
നിന്‍ പേരു ചേര്‍ത്തു,നിന്‍
അന്‍പിനെ,യെന്നെന്നും ഓര്‍ത്തണയ്ക്കും.

കൃഷ്ണനോടുള്ള കവിയുടെ മനോഭാവം  ‘പീലി’  എന്ന കവിത കാട്ടി തരുന്നു.

പീലി നീ ചൂടി വന്നെന്‍ മനക്കണ്ണിലെ-
പീലിതന്‍ കാടായി ചേര്‍ന്നു നിന്നൂ.
.....................................................................
അന്നുതൊട്ടിന്നോളം കാണാന്‍ കൊതിച്ചതും
പൂര്‍ണ്ണശ്രീയാകും നിന്‍ മേനി മാത്രം!...
.......................................................................
ഇനിയുള്ള നാളുകളൊക്കെയും നിന്നെ ഞാന്‍
ഓര്‍ത്തോര്‍ത്തു മാറോടു ചേര്‍ത്തണയ്ക്കും...

ഭാരതീയരുടെ കാവ്യ സങ്കല്പങ്ങളില്‍ ഏറ്റവും ജനപ്രിയമാര്‍ന്നത് കൃഷ്ണ സങ്കല്പമാണ്.  ഏറ്റവുമധികം മാനുഷഭാവം പുലര്‍ത്തിയ സങ്കല്പവും കൃഷ്ണന്‍ തന്നെ. അങ്ങനെയുള്ള കൃഷ്ണനെ കണികണ്ടുണരാനാണ് കവിക്ക് മോഹം .

തോരാമഴയും തോരാ കണ്ണീരുമായി ഓണം മാറിയ കാഴ്ച ‘ഓണപ്പുലരിയില്‍’ എന്ന കവിതയിലൂടെ സിദ്ദിഖ് സാക്ഷ്യപ്പെടുത്തുന്നു.

ഉറ്റവര്‍ , കൂടപ്പിറപ്പുകള്‍, കൂട്ടമായാര്‍-
ത്തൊലിച്ചാര്‍ത്തരായ്, മണ്ണടിഞ്ഞു,
കുത്തൊഴുക്കൊക്കെയും കൊണ്ടുപോയെങ്കിലും
പൂക്കളമായവര്‍ പൂത്തു നില്‍ക്കും.   (‘ഓണപ്പുലരിയില്‍’)

ജാതി മത വൈരങ്ങളെ തള്ളി മാറ്റി മനുഷ്യര്‍ ഉജ്ജ്വലമായ മാനവികത ഉയര്‍ത്തിപ്പിടിച്ച നാളുകളായിരുന്നു പ്രളയകാലം.  ഏത് പ്രതികൂല അവസ്ഥകളേയും നിശ്ചയദാര്‍ഢ്യം ഉള്ള കേരളജനത മറികടക്കുമെന്നും കവി സൂചിപ്പിക്കുന്നു. കോര്‍ത്തുപിടിച്ച വിരലുകള്‍ ചേര്‍ത്ത് ഏതു മഹാപ്രളയത്തിലും കനിവിന്‍റെ പുതിയ കേരളം ഉയര്‍ത്താമെന്ന് കവി പ്രതീക്ഷിക്കുന്നു.

പ്രണയം നോവായി മാറുന്ന കാഴ്ച ‘ജ്വലനം’ എന്ന കവിതയില്‍ കാണാം. വര്‍ത്തമാനകാല പ്രണയങ്ങളില്‍ പെണ്‍കുട്ടികള്‍ കാമുകന്മാരുടെ കൊടും ക്രൂരതകള്‍ക്ക് ഇരയാകേണ്ടി വരുന്ന കാഴ്ച കവി രേഖപ്പെടുത്തുന്നു.

ആത്മാര്‍ത്ഥ സ്‌നേഹത്തിനില്ല കാമം,
ആത്മാവ് തൊട്ടെഴും ശുദ്ധ രാഗം,
കരളകത്തിന്‍ തീവ്ര ജ്വലനമാണ്
പെട്രോളിനാവില്ല തീ കൊളുത്താന്‍...

ഹിംസയും സ്ത്രീപീഡനവും നിരന്തരം ആവര്‍ത്തിക്കുന്ന ഈ കെട്ടകാലത്തെ സാമൂഹികാന്തരീക്ഷം കവിഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു. പ്രണയത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്ന കാമുകന്മാര്‍ക്കുള്ള ചുട്ട മറുപടിയാണ് ഈ കവിത.  ഈ ചെറു കവിത നമ്മെ അമ്പരപ്പിക്കുക മാത്രമല്ല നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.

‘കവിതയെ പ്രണയിച്ചതിന്’ എന്ന കവിതയില്‍ തന്‍റെ സര്‍ഗ്ഗശേഷിയെ വെറുപ്പോടെ കണ്ട ലോകരോട്  കവി ഇപ്രകാരം പറയുന്നു.

അണകെട്ടിയാറു തടഞ്ഞു വച്ചാല്‍
അലകടല്‍ നീയിങ്ങിരമ്പിയെത്തും
പിന്നെ,
കാളും പകയോടെ നോക്കി ലോകര്‍
കവിയെ കപിയെന്നു വേറെയാള്‍ക്കാര്‍-
കവിയെ കപിയെന്ന് വിളിക്കുന്നവരോട് പറയുന്നു
കരുത്തില്ലെതിര്‍ക്കുവാനുള്ളതെന്തെന്‍
പരുക്കേറ്റു പാടുമീ,പ്പേന മാത്രം
ശേഷം
അതിലൂറും മഷിയുടെ ശക്തി കണ്ടോര്‍
മതികെട്ടു സാദരം ചേര്‍ന്നു നിന്നൂ...
മനസ്സില്‍ നിന്നും ആട്ടിയോടിക്കേണ്ട ഒരു ദുര്‍ഭൂതമാണ് അസൂയ.

അഴിയാമഷി’യിലെ എല്ലാ കവിതകളിലേയ്ക്കും  കയറി ചെല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അക്ഷര വെളിച്ചം തേടിയുള്ള ഒരു കവിയുടെ യാത്രകളുടെ  ശുദ്ധമായ ആവിഷ്‌കാരമാണ് ഈ കവിതകള്‍.  കൊച്ചു വാക്കുകള്‍ കൊണ്ട്  വലിയ ലോകം തീര്‍ക്കുന്നുണ്ട് സിദ്ദിഖ് .  ആഖ്യാനത്തിന്‍റെ  ചാരുതകൊണ്ടും അനുഭവത്തിന്‍റെ തീഷ്ണത കൊണ്ടും  വായനയുടെ പുതുലോകം കാട്ടിത്തരുന്ന കവിതകളാണ് സിദ്ദിഖിന്‍റേത്. സര്‍ഗ്ഗ സൃഷ്ടിയുടെ പ്രസന്നതയും  പുതുമയും ഇതിലെ ഓരോ കവിതയിലും ഉണ്ട്.

കാവ്യസദസ്സുകളില്‍ സിദ്ദിഖ് ഇന്ന് നിറസാന്നിദ്ധ്യമാണ്. താളനിബദ്ധമായ കവിതകള്‍ എഴുതുവാനും ശബ്ദസൗന്ദര്യത്തോടുകൂടി അവ ആലാപനം ചെയ്യാനും സിദ്ദിഖിന് പ്രത്യേക കഴിവുണ്ട്.  പ്രണയത്തെ അതിന്‍റെ എല്ലാ തീവ്രതയോടെയും കവി ‘അഴിയാമഷി’യില്‍ അടയാളപ്പെടുത്തുന്നുണ്ട്.  പ്രണയവും കവിതയും ഒന്നാണ് സിദ്ദിഖിന്. നവമാധ്യമങ്ങളിലൂടെ കവിതയുമായി സിദ്ദിഖ് മുന്നേറുന്നുണ്ട്.  എന്‍റെ പ്രിയ സ്‌നേഹിതന്‍ സിദ്ദിഖിനും ‘അഴിയാമഷിക്കും’ എല്ലാ ഭാവുകങ്ങളും നേരുന്നു.



ജയന്‍ പോത്തന്‍കോട്
കണ്‍മണി ഭവന്‍
പോത്തന്‍കോട്
9446559210





Amithrajith :: സ്തംഭനം



സ്തംഭനം

ഇത്തിരിയുള്ളോരു
മനസ്സിന്നകത്ത്
ഒത്തിരിയൊത്തിരി
മോഹമുണ്ട്

ഒരായിരം മോഹങ്ങൾ
പേറും മനസ്സിന്
അതിന്നപ്പുറമുടലില്‍
തൂന്നിയ കൂടാരമുണ്ട്

മോഹങ്ങളെത്രയും
കുമിയുന്നുവോ
താങ്ങാനാവത്തത്രയും
വിയര്‍പ്പൊഴുകുന്നുവോ

എങ്കിലെൻ മിത്രങ്ങൾക്ക്
കൂട് വിട്ടകലാൻ നേരമായ്
മോഹങ്ങളനേകം ബാക്കിയാക്കി
മൃതദേഹമെന്ന പേർ മാത്രമായി.


Sidheek Subair :: ജീവിതം



ജീവിതം

പ്രക്ഷുബ്ധ വാഴ് വിന്‍റെ
          കോളൊടുങ്ങാക്കടൽ!
ചുഴികളുണ്ടടിയൊഴുക്കും
          വഴുക്കും ശിലകളും ...

അസ്വസ്ഥനാമൊരുവൻ
         അതിലിടറിയടിപതറി
അലഞ്ഞിന്നു, നിന്നിലേക്ക്
         അണയുന്നു...

പ്രക്ഷുബ്ധ സാന്നിധ്യമേ,
       എന്നുടെ ഹൃത്തിന്നു -
മേകുക സ്വസ്ഥത .

വിക്ഷോഭമൊക്കെയും
          പങ്കുവയ്ക്കും, നിന്‍റെ
ഓർമത്തിരകൾ -
          ക്കറുതിയില്ല, നിന്‍റെ
വെൺനുരപ്പൂവിനും
          വറുതിയില്ലാ...

പെരുക്കം കയറുന്ന
          പ്രണയമായെന്നെയും
മെരുക്കുവാൻ വേണ്ടതു
          ലവണമത്രെ - നിന്‍റെ
സ്നേഹമത്രെ - എന്‍റെ
         കടൽ വാഴ് വു നീയെന്ന
          സത്യമത്രെ !!!



Amithrajith :: പൂവിനുവേണ്ടി മാത്രം



പൂവിനുവേണ്ടി മാത്രം 

നാട്ടിൻ പുറങ്ങളിൽ
പഴയ കാലത്ത്,
പറമ്പുകൾ,
അതിർത്തികൾ,
കാത്തു സൂക്ഷിക്കയും
മതിലുകളുയർന്ന
പുതിയ കാലത്ത്,
ചട്ടി, ചാക്കുകളിലേക്കും
ചേക്കേറിയവൾ,

പരോപകാരിയും,
സ്നേഹിതയുമാണെൻ
ചെമ്പരത്തി.

വേരും ഇലകളും പൂവും
മനുഷ്യനന്മക്ക് വേണ്ടി
ഉപയോഗിച്ചിരുന്നോരു കാലം.

ഇപ്പോൾ, പൂവിനുവേണ്ടി മാത്രം
ചെമ്പരത്തി നട്ടുവളർത്തുന്നു.


Sidheek Subair :: പ്രണയ യാത്ര



പ്രണയ യാത്ര

രാവിന്‍റെ കംബളം
          മൂടുമ്പോളെന്നെയും,
രാക്കുയിൽ ഗീതമായ്
          മൂളിയോൾ നീ...

രാഗമായ് നോവുമെൻ
        മാനസപ്പൊയ്കയിൽ,
രാഗേന്ദു ചന്ദ്രിക
          ചാലിച്ചു നീ...

നിന്നോടെനിക്കുള്ള
          സ്നേഹവും സാക്ഷ്യവും,
നിൽക്കാതൊഴുകു-
          ന്നൊരോർമ്മയല്ലോ!

നിനവിലും കനവിലും
          കരുണയും തണലുമായ്,
നിറയും കുളിർമഴ
          നിൻ സവിധം...

മധുരമാം  ലാളനം
          ചോദ്യമായടരുമ്പോൾ,
മറുപടിയില്ലാത്ത
          മൗനമാകും...

മറുകര കാണാത്തൊ-
          രാഴിപ്പരപ്പിതിൽ,
മറവേതുമില്ലാതെൻ
          പ്രണയ യാത്ര....


Amithrajith :: നിറഭേദങ്ങൾ



നിറഭേദങ്ങൾ

പ്രണയമേ !
നിന്റെ നിറമേതാണ്
എനിക്ക് ഒരസ്വാദനത്തിന്
നീ പറഞ്ഞ് ഉതിര്‍ക്കുമോ

അവളുടെ ചുണ്ടിൽ
വിടർന്ന പനിനീർപ്പൂവിന്‍റെ
ഇതളറിഞ്ഞ നിറമോ
അതൊന്നുമല്ലാത്ത
അവന്‍റെ കാമത്തിന്‍റെ
നിയന്ത്രണമില്ലാത്ത
കടുത്ത നീല വർണ്ണമോ ?

വിരഹമേ !
നിന്‍റെ നിറവുമേതാണ്
കൊഴിഞ്ഞു വീണതാം
ഇലഞ്ഞി പൂവിന്‍റെ,
മണ്ണിന്‍റെ നിറമേതുമല്ലാതെ
ധൂളിയായ്, കാറ്റത്തു പറക്കുമാ
അപ്പൂപ്പൻ താടിയുടെ വിളർപ്പോ ?

മരണമേ !
നിനക്കാരു തന്നൂ,
ഈ നിറവും പതപതപ്പും
കുഞ്ഞിന്‍റെ ചുണ്ടിലെ
പാൽപ്പതയുടെ,
നനുത്ത മേൽക്കുപ്പായവും.


Anu P Nair :: ഡേയ് എഡിറ്ററെ....


 

ഡേയ് എഡിറ്ററെ,

ഓ സോറി സാർ. പഴയ ടെക്കി ലൈഫ് ഓർത്തു പോയി. അതുകൊണ്ടാണ്  ഒരു റിട്ടയേർഡ് പീസായ താങ്കളെ 'ഡേയ്' എന്നൊക്കെ വിളിച്ചത്. ഇനി ഒന്നേന്നും പറഞ്ഞ് തുടങ്ങാം.

ബഹുമാനപ്പെട്ട എഡിറ്റർ,

അതെ ടെക്കിയായിരുന്നു ഞാൻ. കാലക്കേട് വന്ന് സാക്ഷാൽ പരമശിവനും ചെളിക്കുണ്ടിൽ കിടന്ന കഥ പണ്ട് ബാലരമയിൽ വായിച്ചിരുന്നു (താങ്കളെപ്പോലെ ഇതിഹാസങ്ങൾ അരച്ച് കലക്കി കുടിച്ച ആളല്ല ഞാൻ. നമ്മക്ക് ബാലരമയേ ഉള്ളൂ അന്നും ഇന്നും )

അപ്പൊ ഇനി പറയാൻ വന്ന കാര്യം പറയാം. ടെക്കി ലൈഫിൽ നിന്ന് ആറ്റികുറുക്കി എടുത്തതാണ്. പറയുമ്പോ എല്ലാം പറയണമല്ലോ ശുദ്ധ മുതലാളിത്തമാണ് ടെക്നോപാർക്കിൽ. സോഷ്യലിസം ഇല്ലേ ഇല്ല . പ്രത്യേകിച്ച് ടെക്കി സുന്ദരികൾക്ക് .

അല്ലേൽ അവൾ എന്നോടിങ്ങനെ ചെയ്യുമോ. എന്നോടു മാത്രം. അവൾ എന്നത് ഇവിടെ ഏകവചനം ആയെടുക്കരുത് എന്നഭ്യർത്ഥിക്കുന്നു .

ഞാൻ പാർക്കിൽ ജോലിക്കു ചെല്ലുമ്പോൾ എനിക്ക് ഒരു ഇരുപത്തിയഞ്ച് ഇരുപത്തിയാറ് വയസ്സ് പ്രായം. അവൾ കോളേജിൽ നിന്നിറങ്ങിയിട്ടേ ഉള്ളൂ . അവൾ വന്നു .

''ചേട്ടാ', ''ഇക്കാ' , ''ഏട്ടാ'' അവർ വിളിക്കുകയാണ്. എന്നെല്ല  22 ഉം 21 ഉം ഒക്കെ വയസ്സുള്ള നരിന്തു പയ്യമ്മാരെ. ഞാൻ കാത്തിരുന്നു. ഇപ്പോ എന്‍റെ അടുത്തുമെത്തും. ഈ കാണാൻ കൊള്ളാവുന്ന പെൺപിള്ളേര് ചേട്ടാ, ഏട്ടാ എന്നൊക്കെ വിളിക്കുന്നത് കേൾക്കാൻ തന്നെ എന്താ രസം. ഞാൻ കാത്തിരുന്നു സാർ. ദാ അവളെത്തി.

''ഡാ അനൂ''
മടുത്തു പോയി സാർ.

അമിതാഭ് ബച്ചന്‍റെ പൊക്കവും ഫഹദ് ഫാസിലിന്‍റെ ലുക്കും ഇല്ലാത്ത എല്ലാവരുടെയും വിധി ഇതു തന്നെ സാർ. അവർക്ക് ടെക്കി സുന്ദരികളുടെ ഏട്ടാ വിളി കേൾക്കാൻ യോഗമില്ല സാർ.

ഞാനൊക്കെ പതിനേഴ് വയസ്സു മുതൽ സാറെ വിളി കേട്ട് സുഖിച്ച് നടക്കുന്നതാ. ആ എന്നെയാണ് ഇരുപത്തിയാറാം വയസ്സിൽ ഇരുപത് കടന്നിട്ടില്ലാത്ത പെണ്ണുങ്ങൾ എടാ പോടാ എന്നൊക്കെ വിളിച്ചത്. 22 മാസം സഹിച്ചു സാർ.

ഈ ചിന്തകൾ അന്ന് എന്‍റെ സീനിയറായിരുന്ന ഒരുത്തനോട് പങ്കുവച്ചു. ആ തെണ്ടി ചെയ്തത് എന്താണെന്നോ . ചില കുട്ടികളെ കൊണ്ട് ചേട്ടാ, ചേട്ടാ എന്ന് കളിയാക്കി വിളിപ്പിച്ചു. എന്നെക്കാൾ പ്രായമുള്ള തൈക്കിളവികൾ വരെ വന്ന് ചോദിച്ചു .

അനുചേട്ടനെ ഇനി ഞാൻ ചേട്ടാണ് വിളിക്കണോ ? എന്ന്

എല്ലാം സഹിച്ചു സാർ . ആ കണ്ണീരുണങ്ങിക്കൊണ്ടിരിക്കുന്നു. സീനിയർ സാറുമ്മാരൊക്കെ എന്നെ സാറെ എന്ന് വിളിക്കുമ്പോൾ
''സാറുവിളി വേണ്ട സാറെ'' 
എന്ന് ഞാൻ പറയാറുണ്ട് . അവരൊക്കെ വിളിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട് എന്‍റെ ടെക്കിക്കാലം

ഇതൊക്കെ പരിഗണിച്ച് ആദ്യത്തെ ഡേയ് സംബോധന പൊറുക്കുമല്ലോ സാർ .

സ്നേഹം
അനു പി

--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
16-11-2019

Kaniyapuram Sainudeen :: അക്ഷരസ്നേഹത്തിന്‍റെ വില



അക്ഷരസ്നേഹത്തിന്‍റെ വില തിരിച്ചറിഞ്ഞ അനർഘ നിമിഷങ്ങളായിരുന്നു എനിക്ക് ഇക്കഴിഞ്ഞ ദിവസം.

എന്റെ മാതാപിതാക്കളും ഞാനും എന്‍റെ മക്കളും പഠിച്ച കണിയാപുരം യു. പി. എസ്സി ലെ കുട്ടികൾ പ്രധാന അദ്ധ്യാപികയോടൊപ്പമെത്തി എന്നെ സ്നേഹപൂർവം ആദരിച്ചു. അരമണിക്കൂറോളം ഞാൻ ആ കുട്ടികളുമായി സംവദിച്ചു. അത് രാവിലെയായിരുന്നു.

 ആ ഹൃദയാഹ്ളാദം വിട്ടൊഴിയും മുൻപ് ഉച്ചയോടെ ഭിന്നശേഷിക്കാരുടെ സ്കൂളായ കണിയാപുരം സഹജീവനിലെ കുട്ടികളെത്തി. ദൈവത്തിന്‍റെ പൊന്നോമന മക്കളാണവർ. പുത്തൻ വസ്ത്രങ്ങൾ ധരിച്ച് നെഹ്റു തൊപ്പിയും അണിഞ്ഞ് ദേശീയ പതാകയുമേന്തി  പാട്ടും പാടി ബാന്ഡ് മേളത്തിന്‍റെ അകമ്പടിയോടെ തങ്ങളുടെ എല്ലാമെല്ലാമായ അദ്ധ്യാപകരുടെ ആജ്ഞ അനുസരിച്ച് അടുക്കും ചിട്ടയോടുംകൂടി മുഴുവൻ കുട്ടികളും എന്‍റെ മുന്നിലെത്തി. എന്‍റെ കാൽ തൊട്ടു വന്ദിച്ചും പുഷ്പങ്ങൾ നൽകിയും അവരെന്നെ ഹാരാർപ്പണം ചെയ്തു. സന്തോഷാധികൃം കൊണ്ട് എന്‍റെ കണ്ണുകൾ ഈറനണിഞ്ഞു.

ഇങ്ങനെ ഒരു വികാരം എനിക്ക് മുന്പ് ഉണ്ടായിട്ടില്ല.
അക്ഷരങ്ങളുടെ മഹത്വവും വിലയും ഞാൻ തിരിച്ചറിഞ്ഞ് ധനൃനായി.
ദൈവത്തിന്‍റെ ശുഭ്രധാരികളായ പരിശുദ്ധ മാലാഖമാർക്ക് എന്‍റെ ആയിരമായിരം നന്ദി. ഒപ്പം അവരെ സജ്ജമാക്കിയ പ്രിയപ്പെട്ട അവരുടെ അദ്ധ്യാപികമാർക്കും.


Kaniyapuram Sainudeen



മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657

Kaniyapuram Sainudeen
അക്ഷരകല
കണിയാപുരം

ഇനിയും പറയാനുള്ളത്



Amithrajith :: മറ്റൊരു ഇര




മറ്റൊരു ഇര


രാവിന്,
നല്ല തണുപ്പായിരുന്നു
കനത്ത മഞ്ഞ്,
മഴ പോലെ വീണിരുന്നു.

വനം,
അതിന്‍റെ വന്യതയും
അവളെ ഭയപ്പെടുത്തി
ചുമലും,
നനഞ്ഞൊട്ടിയ വസ്ത്രങ്ങളും
ചെരുപ്പുകളും എങ്ങോ പോയി
നഗ്നമായ കാലുകളിൽ,
മുള്ളും മുറിവും,
വേച്ചു പോവുന്ന കാലുകളും.

വനം,
അതിന്‍റെ വന്യതയും
അവളെ ഭയപ്പെടുത്തി
എന്നാൽ,
അവൾ കൂടുതൽ
ഭയന്നത് അവരെ ആയിരുന്നു
അവളുടെ,
കൂട്ടുകാർ
എവിടെയാണ് അവർ
അവരും അവളെ തിരയുകയാണ്
പകുതി കടിച്ചു കീറിയ
ഇരയെ,
തേടിയവരും കരുതലോടെ
പിറകെ തന്നെയുണ്ട്....
ജീവനോടെ,
ബാക്കി വയ്ക്കാൻ പാടില്ല
കണ്ടെത്തിയേ മടങ്ങാവൂ

ഇരുട്ട്,
അതൊന്ന് മാത്രം
അവൾക്ക് രക്ഷ
അവൾ നടന്നകന്നു
വെളിച്ചം വരുന്നതും
ഭീതിയാൽ,
ഇരുളിൽ മുഖം പൂഴ്ത്തി
വേട്ട നായ്ക്കളെയും
ഭയന്നവൾ
മറ്റൊരു ഇര.


Raju.Kanhirangad :: കവിത :: എങ്ങനെ അളക്കും....!



എങ്ങനെ അളക്കും....!

നിന്നിലെ ഹിമ ദംശനമേറ്റ്
ഞാൻ പൊള്ളിപ്പിടയുന്നു
നീയെന്നിൽ ഭ്രാന്തു പിടിച്ച
കൊടുങ്കാറ്റാകുന്നു
നാം ഉയിരും ഉടലും ഒന്നായ -
ഒറ്റക്കല്ല്..

തെരുവുകളിലും
ആൾക്കൂട്ടത്തിലും
ഘോഷയാത്രയിലും
മുദ്രപ്പെടുന്ന വാക്കുകളുടെ
ചുവന്ന പൂക്കൾ..

കറുകറുത്ത രാവുകളിൽ
സൂര്യചുംബിത മരുപ്പച്ച...

നാം നമ്മിൽ കവിതകൾ വരച്ചു
കൊണ്ടേയിരിക്കുന്നു
ചിത്രങ്ങൾ വിരിയിച്ചു കൊണ്ടി-
രിക്കുന്നു

അഗാധതയിൽ നിന്നും
ആകാശനീലിമയിലേക്ക്
സ്വതന്ത്രമായ് പാറിപ്പറക്കുന്നു

അത്രയാഴത്തിൽ വളർന്ന
സമൃദ്ധതയെ
പ്രണയത്തെ
ഏത് അളവ് കോലു വെച്ച്
എങ്ങനെ അളക്കും.......

Sidheek Subair :: അഴിയാമഷി



അഴിയാമഷി

തെരഞ്ഞെടുക്കുന്നതിൻ ചിഹ്നമായി,
കരൾവിരൽത്തുമ്പിൽപ്പതിഞ്ഞു നീയും,

നാളുകൾ നീങ്ങും മഷിപ്പാട് മായും
നീട്ടുവാൻ വ്യാജമാം വിരലുമെത്തും

അഴിയാമഷിയായി പടരുമെന്നോതിയ
പ്രണയവും മാഞ്ഞു മറഞ്ഞു പോകും

മഷിയാഴമഴിയില്ല, കാലമെത്ര
മുഷിവേറ്റിയാലും വിളങ്ങിടും നീ...

Sudhakaran Chanthavila :: മലയാള കവിതയുടെ വഴി എങ്ങോട്ട് ?


Sudhakaran Chanthavila


മലയാള കവിതയുടെ വഴി എങ്ങോട്ട് ?

ആര്‍ക്കും കയറി നിരങ്ങാവുന്ന സാഹിത്യര०ഗമായി കവിത മാറി. കവിതയെ മലീമസപ്പെടുത്തിയതില്‍ മുഖ്യപങ്ക് നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കു തന്നെ. അതില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്ക്കാനാവില്ല. കവിതയെന്തെന്നറിയാത്തവര്‍ കവിത എഡിറ്റുചെയ്താലുണ്ടാകുന്ന ഗതികേടില്‍ അകവികളായ അധികം പേര്‍ മഹാകവികളായി അംഗീകരിക്കപ്പെട്ടു.
പദബോധമോ ഭാഷാശുദ്ധിയോ ശയ്യാഗുണമോ തുടങ്ങി യാതൊന്നും കാവ്യരചനക്ക് അടിസ്ഥാനഗുണങ്ങളല്ലെന്നുവന്നു. 
പുതുകവിത.....പുതുകവിത എന്ന ആലങ്കാരികത്വം പറഞ്ഞ് കുറേ അല്പജ്ഞാനികള്‍ അഹങ്കരിക്കുന്നു. ഇന്നുവായിച്ച കവിത...ഇന്നലെ വായിച്ച കവിത....ഈ ആഴ്ച വായിച്ച കവിത എന്നെല്ലാം പറഞ്ഞ് ചില പേരെടുത്ത കവികളും അവരുടെ വാലുതൂങ്ങികളും നിരൂപണത്തിന്‍റെ ബാലപാഠമറിയാത്ത അഭിനവനിരൂപകരും പതിവ് വഴി തുടരുന്നു. സാമൂഹ്യമാധ്യമത്തിലൂടെ എഴുതാനുള്ള സ്വാതന്ത്ര്യമുള്ളതിനാല്‍ ആ സ്വാതന്ത്ര്യത്തെ പരമാവധി ദുരുപയോഗപ്പെടുത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

സ०ഗീതത്തില്‍നിന്ന്...താളത്തില്‍നിന്ന് നമ്മുടെ കവിതയെ രക്ഷിച്ചു എന്നതാണ് പുതുകവിത ചെയ്ത ഏറ്റവും വലിയ നേട്ടം എന്ന് ഒരു മുഖ്യധാരാമാധ്യമകവി ഈയടുത്തദിവസം ഒരു പുസ്തകപ്രകാശനത്തില്‍ പ്രസംഗിച്ചതു കണ്ടു.

  • അതു മാത്രമാണോ കവിതയുടെ വഴി ? 
  • കവിതയില്ലാതെയുള്ള ജഡസമാനമായ വാക്കുകളണിനിരത്തിയാല്‍ കവിതയാകുമോ ? 
  • പാശ്ചാത്യര്‍ ഉടുക്കുന്നതുപോലെയും ഉണ്ണുന്നതുപോലെയും മലയാളികള്‍ ആയിത്തീരണമെന്ന ശാഠ്യമെന്തിന് ? 
  • നമ്മുടെ കവിത നമ്മില്‍ നിന്നാണ് വരുന്നത്. അതു ലോകകവിതയുടെ ഭാഗമാവുമ്പോള്‍ ലോകകവിതയെ അന്ധമായി അനുകരിക്കണമെന്നാണോ പറയുന്നത്  ? 
കവിത ചൊല്ലാനറിയാത്തവരായ മഹാകവികള്‍ പോലും മറ്റുള്ളവര്‍ക്കും യഥേഷ്ടം ചൊല്ലാനറിയുന്ന മനോഹരകവിതകള്‍ രചിച്ച ഭാഷയാണ് മലയാളം

ഇപ്പോള്‍ സാങ്കേതികവിദ്യയുടെ വരവോടെ കവിതയെ വെറും പാട്ടുകച്ചേരിയാക്കി കാശുണ്ടാക്കുന്ന കാവ്യാഭാസകരെകൊണ്ട് ഒരുഭാഗത്ത് കോലാഹലം സ്യഷ്ടിക്കുമ്പോള്‍ ആരും വായിക്കാത്ത കവിതകള്‍കൊണ്ട് ബുദ്ധിജീവിനാട്യം കാണിക്കുന്നവര്‍ മറുഭാഗം കയ്യടക്കുന്നു.
ഇവിടെ നശിക്കുന്നത് കവിതമാത്രമാണ്.
പ്രിയപ്പെട്ട മാധ്യമസിഡിക്കേറ്റുകവികളേ....മാധ്യമചങ്ങാത്തമുള്ള നിരൂപകരേ.....നിങ്ങള്‍ ആലോചിക്കുക......മലയാള കഥ ഏറെ സമ്പന്നവും സജീവവുമാണിന്ന്. കാരണം മാറുന്ന കഥയിലും കഥ നിലനില്ക്കുന്നു എന്നതാണ്.
കവിതയില്‍നിന്ന് അകന്നുപോയത് കവിതയാണെന്നും ആ കവിതയെ തിരിച്ചുപിടിച്ചാലേ കവിത രക്ഷപ്പെടുകയുള്ളുവെന്നും വേഗത്തില്‍ മനസിലാക്കണം. 
ഇല്ലെങ്കില്‍ നല്ല കാവ്യാസ്വാദകര്‍ മുന്‍കാലത്തെ നല്ല കവിതകളിലേക്കുതന്നെ തിരിച്ചുപോകും.  
ഒന്നോ രണ്ടോ കവിത എഴുതി ഒരുപിടി അവാര്‍ഡും വാങ്ങി അഹങ്കരിക്കുന്നവര്‍ നമ്മുടെ പൂര്‍വകാലപന്ഥാവിലേക്ക് ഒന്നെത്തിനോക്കുക. നിത്യവിസ്മയങ്ങളായ കവിതകളുടെ ഭണ്ഡാരം തന്നെ നമുക്കുണ്ട്. ആ കവിതകള്‍ക്കു മുമ്പില്‍ നാം ആരാണ്....എന്താണ് എന്നു തിരിച്ചറിയാനുള്ള സാമാന്യബോധം കവികള്‍ ആര്‍ജിക്കുക. ക്ലിക്കുകളും ഗ്രൂപ്പുകളും സംഘങ്ങളും കവിതയെ വളര്‍ത്തുന്നില്ല. മറിച്ച് കവികളായി നടിക്കുന്നവര്‍ക്ക് ഇടം കിട്ടുന്നു എന്നുമാത്രം.

(കവിയും ഒരുമ പത്രാധിപരുമാണ് ശ്രീ സുധാകരൻ ചന്തവിള)

Anandakuttan :: ഹരിത കേരളം



ഹരിത കേരളം 

ഹരിത കേരളം, മഹിത കേരളം,
മലയാള മനസ്സു പാടി സരള കേരളം .

കേരങ്ങൾ കേളി പാടി കഥകളിയാടി
കേളികൾ കൂടിയാടി കൂട്ടുകൂടി നാം.

മലരുകൾ മകരന്ദ മധുരിമ നൽകി
മലനിരകൾ ഹരിനാമ കീർത്തനം പാടി.

കച്ചമുണ്ട് ചേലിൽ ചുറ്റി കളവാണികൾ
കളകാഞ്ചി മണികാഞ്ചി പാട്ടുകൾ മീട്ടി.

ഹംസകാന്തി മിന്നി നിന്നു ഹരിതഭൂവിതാ
ഹിംസ വേണ്ട , സ്വസ്ഥമായി സജ്ജരായിടാം.

മനസ്സുകളും സരസ്സുകളും ഹരിതമാകണേ
വചനങ്ങൾ,വയമ്പു ചേർന്നു,മധുരമാകണേ.

വാഹിനികൾ, വയലുകൾ , രാജവീഥികൾ
പാരിജാത പൂവു പോലെ പരിലസിക്കട്ടെ.

ഹരിതഭൂവാം കേരളഭൂ ദൈവഭൂവല്ലോ
മനിതർ നമ്മൾ 'ഹരിതകങ്ങൾ' മലയാളികൾ.

കോമളമാം കേരളമേ കോൾമയിർ കൊള്ളൂ
ഭാരതാംബ നിന്നെ നോക്കി ഭാവന നെയ്യും.
വാരിധിയിൽ , വാർമഴയിൽ , വാർമഴവില്ലിൽ
നീ ചന്തമൊത്ത ചിന്തുമേന്തി കാന്തി ചിന്തിടൂ.

ഞാനുമിന്നു നിങ്ങളുമായി നമ്മളായിടാം
ഞങ്ങളിന്നു നന്മ ചേർത്തു വെൺമയാക്കിടാം,
ഉണ്മയുള്ള കൺമണികൾ കേരളമാകേ ,
ഉജ്ജ്വലരാം വെൺമണികൾ പ്രഭ ചൊരിയട്ടെ
ജൈവപ്രഭ ചൊരിയട്ടെ,ജൈവപ്രഭ വിടരട്ടേ !

--- ആനന്ദക്കുട്ടൻ മുരളീധരൻ നായർ


മലയാള കവിത സാഹിത്യ ഗ്രൂപ്പ് നടത്തിയ കവിതാ രചനാ മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ കവിത.വിഷയം -ഹരിത കേരളം.

Amithrajith :: കടലോളം ദൂരം...|




കടലോളം ദൂരം...|

മുപ്പതു സംവത്സരങ്ങൾ,
തമ്മിലൊന്ന് കാണാതെ
അകന്നകന്നു പോയി
നമ്മളിലൂടെ ആ കാലങ്ങൾ.

ബഷീറിന്‍റെ മതിലുകൾ പോലെ
ചുമരിനപ്പുറവുമിപ്പുറവും നിന്നു
സംസാരിക്കാനായെങ്കിൽ,
എന്നു നീയാഗ്രഹിച്ചിരുന്നു,
എന്നോർമ്മ.

നമുക്കിടയിൽ,
കടലോളം
ദൂരമുണ്ടായിരുന്നു മുൻപ്.

ഒരു ഹൃദയത്തിൽ നിന്നും
മറുഹൃദയത്തിലേക്ക്,
സ്നേഹനൂലിഴയുടെ നേർത്ത
അകലം മാത്രം, ഇപ്പോൾ.


Ruksana Kakkodi :: മഴ



മഴ

ഒരു ചാറ്റൽ മഴയത്ത് -
നിന്നേ കണ്ടപ്പോൾ,
ഇമകൾ കൊണ്ടെന്തേ ചൊല്ലീ-
നിൻ മിഴികൾ കൊണ്ടെന്തേ ചൊല്ലി.

അറിയാതെ ഞാൻ വീണ്ടും -
നിന്നെ തിരഞ്ഞപ്പോൾ,
ഇളം തെന്നൽ വന്നെന്നെ പുൽകി -
ഇളം കുളിരാലെന്നെ മൂടി.

ഒരു മഴക്കാലത്തു നമ്മൾ -
ഒന്നിച്ചു സ്വപ്നങ്ങൾ നെയ്തു ,
ഒന്നായ് നമ്മൾ മാറി...
ഇണപക്ഷികളായ്, ചേക്കേറി..

വീണ്ടും പുതുമഴക്കാലം -
ഞാനൊരമ്മക്കിളിയായ് മാറി,
കിളികൾ കലപിലയായി -
അച്ഛനേ തേടിത്തേടി .

ഒരു പെരുമഴക്കാലത്ത് ഈറനാം കണ്ണിനാൽ
നിന്നെ ഞാൻ തേടി - തേടി
നീയായ് ദൂരേ പോയി.




Sidheek Subair :: നീയായിത്തീർന്നൊരെൻ മനം



നീയായിത്തീർന്നൊരെൻ മനം

ഓർത്തോർത്തെടുക്കുന്നൊ-
രോർമകൾക്കൊക്കെയും
നിൻ ഗന്ധം...

കണ്ടുകണ്ടടുക്കും
കാഴ്ചകൾക്കൊക്കെയും
നിൻ പൊൻമുഖം...

വായിച്ചു വായിച്ചു
ബാക്കിയാവുന്നതോ
നിൻ വാക്കുകൾ...

കൊതി നിറഞ്ഞിട്ടുമി-
ന്നൊന്നിന്നുമില്ല
നിൻ രുചിക്കൂട്ടുകൾ...

കുറ്റിരുൾ പാതയിൽ
ദീപമാകുന്നതോ
നിൻ ചിന്തകൾ...

കാർമുകിൽ തിങ്ങുമ്പോൾ,
സാന്ത്വനമേകുന്നു
നിൻ നോട്ടം...

കൂർത്ത ചില്ലുകൾ
പാകിയ വഴികളില്‍
രക്ഷയാകുന്നു
നിൻ ചെമ്പകങ്ങൾ...

നീ വന്നു നിറഞ്ഞു
നിറഞ്ഞിട്ടു ഞാനില്ലയി-
ന്നുള്ളതിനുള്ളിലി-
ന്നുള്ളതൊന്നുമാത്രം
നീയായിത്തീർന്നോരെൻ
മനസ്സു മാത്രം !!!

Raji Chandrasekhar :: വിലയ്ക്കതീതം




"വിരലുകൾ വിലയ്ക്കെടുത്തോ",
മാർദ്ദവ-
ച്ചുരിക വീശി നീ,

"തരുക ദാനമായ്
കരവിരുതുകൾ,
         പകരുക സ്നേഹം
കരകവിയും നിൻ
         തലോട,ലുമ്മകൾ."

"വിരലുകൾ വിലയ്ക്കെടുത്തോ",
മാർദ്ദവ-
ച്ചുരിക വീശി നീ,

വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ?
വരമൊഴിയിൽ നിൻ
         വര വിരിയുമ്പോൾ,
വരികളിൽ തിരി
         കൊളുത്തും വാക്കുയിർ
വരം തരും മിഴി-
         ച്ചിരിയുതിരുമ്പോൾ..
വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ?

"വിരലുകൾ വിലയ്ക്കെടുത്തോ",
മാർദ്ദവ-
ച്ചുരിക വീശി നീ...

വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ?
വിരലുകൾ വില-
         യ്ക്കതീതമക്ഷരം,
വിരലുകൾ വിലയ്ക്കതീതം,
അക്ഷരം
വിരുന്നൊരുക്കു-
         മെന്നമൃതജീവനം,
നിരന്തരമുള്ളിൽ
         തിരയും തെന്നലും
പരസ്പരം കെട്ടി-
        പ്പുണരുമോർമ്മകൾ....
വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ?

"വിരലുകൾ വിലയ്ക്കെടുത്തോ",
മാർദ്ദവ-
ച്ചുരിക വീശി നീ...
വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ?
വിരലുകൾ വിലയ്ക്കതീതം,







Anu P Nair :: ഒരു അവാർഡ്‌ കിട്ടി !!



ഒരു അവാർഡ്‌ കിട്ടി !!

പ്രിയപ്പെട്ട പത്രാധിപരെ,

അല്ല ഈ ഓൺ ലൈൻ മാസികേടെ എഡിറ്ററെ പത്രാധിപർ എന്ന് സംബോധന ചെയ്യുന്നത് ശരിയാണോ സാർ. വിവരമുള്ള ആരോടെങ്കിലും അന്വേഷിക്കേണ്ടിയിരിക്കുന്നു. അതെന്തായാലും പിന്നെ സംസാരിക്കാം. ഈ കത്ത് ഒരു സംശയം തീർക്കാനാണ്. സംശയമല്ല, താങ്കളുടെ ഒരു ഉപദേശമാണ് എനിക്ക് വേണ്ടത്. പ്രശ്നം ഇതാണ്...

- ഈ ഫേസ്ബുക്ക്, വാട്സ് ആപ്പ് ഇമ്മാതിരി കുന്തങ്ങളൊക്കെ ഡിലീറ്റ് ചെയ്യുന്നതല്ലേ നല്ലത് . ?

ഇപ്പോ എന്ത് പറ്റീന്നല്ലേ താങ്കൾ ആലോചിക്കുന്നത്. എനിക്ക് ഈ മാസം മൂന്നാം തീയതി ഒരു അവാർഡ് കിട്ടി. ഇച്ചിരി മുന്തിയ അവാർഡാ. (അതു കൊണ്ട് കുട്ടപ്പൻ സഖാവിനോട് പോലും പറഞ്ഞില്ല. ചിലവ് ചോദിക്കും !!) .

അതീ പിന്നെയാ ഇങ്ങനെ ഒരു ചിന്ത. ഈ FB, വാട്സ് ആപ്പ്, ഓഫ് ലൈനിലും ഓൺ ലൈനിലും ഉള്ള എഴുത്ത് ഇതൊക്കെ അങ്ങ് നിർത്തിയാലോ .

2015 ലാണ് ആദ്യമായി ഒരു സ്മാർട് ഫോൺ വാങ്ങുന്നത്. FB യും വാട്സ് ആപ്പും തുടങ്ങിയതും അപ്പോൾ മുതൽ. കുറേ സാഹിത്യകാരൻമാരെ പരിചയപ്പെട്ടു. ചെറുകിട പ്രസിദ്ധീകരണങ്ങളിൽ വന്ന എന്‍റെ കഥകൾ ആൾക്കാർ കണ്ടതും FB യിൽ കൂടെ തന്നെ. എനിക്ക് പുസ്തക കുറിപ്പുകൾ ഇടാനും സാധിച്ചു.
വർക്കലയിലെ ചില സാഹിത്യ ചർച്ചാവേദികളിൽ പുസ്തക നിരൂപണം നടത്തുന്നതിനെക്കാൾ നല്ലത് FB യിൽ പുസ്തക കുറിപ്പ് ഇടുന്നതാണെന്ന് മനസ്സിലായി. 
സാഹിത്യവുമായി ബന്ധപ്പെട്ട FB ഗ്രൂപ്പുകളും ഏറെ സഹായിച്ചു . മലയാമാസിക.in ൽ എഴുതി തുടങ്ങിയതോട് കൂടി അവർ തരുന്ന ലിങ്കുകളും ഇട്ടു . വാട്സ് ആപ് ബ്രോഡ്കാസ്റ്റ് വഴി എന്‍റെ കോൺടാക്ടിലുള്ള നൂറോളം പേർക്ക് ലിങ്ക് പോകുന്നുണ്ട് . ഓൺലൈനായും ഓഫ് ലൈനായും ആളുകൾ പ്രതികരണം അറിയിക്കുന്നു.

അപ്പോ ഒരു സന്തോഷം. നാലു പേർ അറിയുന്നുണ്ടല്ലോ. ഞാൻ പഠിപ്പിച്ച 2 സ്കൂളുകളിലും ആയിരത്തിൽ പുറത്ത് കുട്ടികളുണ്ട്. കിളിമാനൂർ ഗവ HടS ൽ മാത്രമുണ്ട് 3000 കുട്ടികൾ . പഠിപ്പിക്കാൻ പോണേന്റേം ഒരു സന്തോഷം നാലുപേർ നമ്മളെ തിരിച്ചറിയുമല്ലോ എന്നത് തന്നെ .

അങ്ങനെയിരിക്കെയാണ് സാർ ഈ അവാർഡ് എന്നെ തേടി വന്നത്. ഇനി എഴുത്തോ പഠിപ്പീരോ തുടരേണ്ടതുണ്ടോ എന്നാണ് അതിനു ശേഷമുള്ള കൺഫ്യൂഷൻ 

സീൻ ഇതാണ്

പ്രശസ്ത കൗൺസലിങ് വിദഗ്ധനും അധ്യാപകനും എന്‍റെ അഭ്യുദയകാംക്ഷിയുമായ അദ്ദേഹവും അദ്ദേഹത്തിന്‍റെ ഭാര്യയും കൂടി എന്നെ കാണാൻ എന്‍റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. അദ്ദേഹം മുൻപൊരിക്കൽ വന്നിട്ടുണ്ട്. പക്ഷേ കാട്ടുവിള ജംഗ്ഷൻ എത്തിയപ്പോൾ ഇടത്തോട്ടോ വലത്തോട്ടോ എന്ന് ഒരു സംശയം.

അദ്ദേഹം വണ്ടി സ്ലോ ചെയ്ത്. 
''അനുന്‍റെ വീടേതാ'' എന്ന് അവിടെ നിന്നിരുന്ന ഒരാളോട് ചോദിച്ചു .

അപ്പോഴാണ് അയാൾ എനിക്കാ ഭാരിച്ച അവാർഡ് തന്നത് . അതും എന്‍റെ അപ്പുപ്പൻ കെട്ടിയ എന്‍റെ മാമൻ നടത്തുന്ന കടയുടെ വരാന്തയിൽ നിന്ന്

''അനുവോ അങ്ങനൊരാൾ ഈ സ്ഥലത്തില്ലല്ലോ ?'
പകച്ചുപോയി, ഞാനല്ല ചോദിച്ച ആൾ . 

പറഞ്ഞ കരയോഗം വിഴുങ്ങിയെ എനിക്ക് മനസ്സിലായി. അത് പറയാനല്ല ഈ കുറിപ്പ്.

സാർ ഒന്നു പറഞ്ഞു താ. ഇനി ഞാൻ എഴുതണോ, ഫേസ് ബുക്ക്, വാട്സ് ആപ് ഉപയോഗിക്കണോ, പഠിപ്പിക്കണോ ? ഒരൊറ്റ അവാർഡ് കൊണ്ട് ഒന്നിനും വിലയില്ലാതായില്ലേ ?

''നാട്ടിലിറങ്ങി ആളുകളോട് സംസാരിക്കണമെടാ '' എന്നാണ് താങ്കൾ പറയാൻ പോകുന്നതെങ്കിൽ ഇന്നത്തെ പത്രത്തിലെ ഒരു വാർത്ത താങ്കൾ കണ്ടു കാണില്ല.

ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. എല്ലാവനും സ്മാർട്ട് ഫോണുണ്ട്. 24 മണിക്കൂറും എല്ലാവനും FB യിലുമാണ്.

അപ്പോൾ ഞാൻ ആരെന്നും എന്തെന്നും അവാർഡ് തന്ന കരയോഗം വിഴുങ്ങിയും അറിയുന്നുണ്ട്. പക്ഷേ അംഗീകരിക്കാനൊരു മടി.

സാർ ദയവായി പറയൂ. ഇനി ഞാൻ എഴുതീം പഠിപ്പിച്ചും ഫേസ് ബുക്കിലും വാട്സ് ആപ്പിലും പോസ്റ്റിട്ടും സമയം കളയണോ ? 

സ്നേഹപൂർവ്വം
അനു പി 
ഫ്രം ഫോറസ്റ്റ് വിള ....😀


--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
-11-2019

Anu P Nair :: നാട്ടിലിറങ്ങിയ കുറുക്കനും ഒരു കോഴിയും




പ്രിയപ്പെട്ട പത്രാധിപരെ,

മലയാളമാസിക ഓണ്‍ലൈന്‍ തകർക്കുവാണല്ലോ ? രണ്ട് ലക്ഷം വ്യൂവേഴ്സ് !! ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം . അഭിനന്ദനങ്ങൾ . ( എന്‍റെ ആർട്ടിക്കിൾസിനുള്ള പണം ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യാം . ഇപ്പോൾ അനു സാർ ഗൂഗിൾ പേയിലും ലഭ്യമാണ്. ഇനി ചെക്കുമായി താങ്കൾ ഇത്രേം ദൂരം വണ്ടി ഓടിച്ച് വരേണ്ടതില്ല. )

കുറേ ആയല്ലോ ഒരെണ്ണം എഴുതിയയച്ചിട്ട് എന്ന് താങ്കൾ വിചാരിക്കുന്നുണ്ടാവും. രണ്ട് കാര്യങ്ങൾ കൊണ്ടാണ്. ഒന്നാമതായി പഴയ റേറ്റിന് ഇനി എഴുതണ്ട എന്ന് തീരുമാനിച്ചു. (അതിപ്പോൾ ഞാനങ്ങ് മാറ്റി. ഒന്നുമില്ലേലും താങ്കൾ അധ്യാപകനായിരുന്നല്ലോ. രക്തബന്ധത്തിൽ കാശിന്‍റെ കണക്ക് ഞാൻ പറയുന്നില്ല )

രണ്ടാമതായി നിന്നു തിരിയാൻ നേരം കിട്ടുന്നില്ല സാർ. ഒരു പുസ്തകവണ്ടി കാരണം. പുസ്തകവണ്ടി എന്താണെന്ന് താങ്കൾ അറിഞ്ഞിരിക്കുമല്ലോ . സ്കൂളുകളിൽ ക്ലാസ്സ് ലൈബ്രറികൾ തുടങ്ങണം . തിരുവനന്തപുരത്തെ എല്ലാ സ്കൂളിലെയും എല്ലാ ക്ലാസ്സിലും പുസ്തകത്തിനുള്ള കാശെത്തിക്കാൻ നിന്നാൽ സർക്കാര് പെട്ടു പോകും . അപ്പോ ആരുടേയോ തലയിൽ ഉദിച്ച ഐഡിയയാണ് ഈ പുസ്തകവണ്ടി . ആവശ്യമുള്ള പുസ്തകങ്ങൾ സ്കൂൾ നിൽക്കുന്ന പ്രദേശത്തെ ജനങ്ങളിൽ നിന്ന് പിരിക്കുക . ഐഡിയ ഈസ് ഗുഡ് ബട്ട് ലഗ് ഈസ് മൈൻ എന്ന ജഗതീടെ ഡയലോഗ് ഓർക്കുക (ഏത് സിനിമയിലെയായിരുന്നു ? )

എനിക്കീ പരിപാടി കേട്ടപ്പോൾ ഓർമ്മ വന്നത് പോട്ട് ലക്കിനെ കുറിച്ചാണ്. ഓഫീസിൽ എന്തേലും പരിപാടിയൊക്കെ നടക്കുമ്പോൾ ഭക്ഷണം അതിൽ പങ്കെടുക്കുന്നവർ  വീട്ടിൽ നിന്ന് കൊണ്ട് വന്ന് ഒരുമിച്ചിരുന്ന് കഴിക്കുന്ന പരിപാടി. ഭക്ഷണം കൊണ്ടുവരാൻ പറയുമ്പോൾ  മറ്റുള്ളവരുടെ  മുന്നിൽ നാറാതിരിക്കാൻ നമ്മൾ ഏറ്റവും മുന്തിയ വിഭവം തന്നെ കൊണ്ടുവരും. പക്ഷേ പുസ്തകങ്ങൾ ഇങ്ങനെ സ്വരൂപിക്കാൻ നിന്നാൽ എന്താണ് സംഭവിക്കുക സാർ?

ഒന്ന് ആർക്കും വേണ്ടാത്ത അലമ്പ് പുസ്തകങ്ങൾ ദാനം ചെയ്യപ്പെടും. പഴയ കോളേജു മാഗസിനുകൾ സുവനീറുകൾ ഓണപ്പതിപ്പുകൾ എന്നിവ ഇക്കൂട്ടത്തിൽപ്പെടും.

രണ്ട് കുട്ടികളുടെ നിലവാരത്തിന് യോജിക്കാത്ത പുസ്തകങ്ങൾ സംഭാവനയായി  കിട്ടും. ഒരു സ്കൂളിലെ എട്ടാം ക്ലാസ്സിലെ ലൈബ്രറിയിൽ ''മുസ്ലീം വർഗ്ഗീയതയുടെ ചരിത്രം'' എന്ന പുസ്തകം എത്തി. മറ്റൊരിടത്ത് ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് കിട്ടിയത് ''എങ്ങനെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെ വളയ്ക്കാം'' എന്ന പുസ്തകം.

ചുരുക്കത്തിൽ ക്ലാസ്സ് ലൈബ്രറികളെ ചവറ് പുസ്തകങ്ങൾ കൊണ്ട് നിറയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവായി ഇത് മാറി .

'' കൊള്ളാവുന്ന വക്കീലൻമാരുടെ ആഫീസിൽ ആളു വന്നാ നിനക്കെങ്ങനാടാ മോഹനാ തിരക്കുണ്ടാവുന്നത്'' എന്ന് മോഹൻലാൽ ചോദിച്ചത് പോലെ പുസ്തകവണ്ടി വരുന്നതുകൊണ്ട് എനിക്കെങ്ങനെ തിരക്കുന്നു എന്ന് ചോദിക്കൂ സാർ . പറയാം .

മ്മടെ പ്രദേശത്തെ ഒരു പുസ്തകപ്രേമിയാണ് ഞാൻ. കുറേ വർഷങ്ങളായി ശേഖരിച്ചു വച്ച ചില ബുക്സ് ഉണ്ട്. വാങ്ങിയവയും അടിച്ചുമാറ്റിയവയും സമ്മാനം കിട്ടിയവയും ഒക്കെ ഉണ്ട്. പക്ഷേ ഇതൊക്കെ വയ്ക്കാൻ ആകെ ഉള്ളത് ഒരു ഷെൽഫും ഒരു റാക്കും . കുറേ എണ്ണം ഒഴിവാക്കിയില്ലേൽ പുതുതായി വാങ്ങുന്നവ വയ്ക്കാൻ ഒക്കില്ല. പുതിയ ഷെൽഫ് വയ്ക്കാൻ ആഭ്യന്തര വകുപ്പിന്‍റെ സമ്മതമില്ല . അപ്പോഴാണ് ദാ വരുന്നു പുസ്തകവണ്ടി .
മിനക്കെട്ടിരുന്നു സാർ. പുസ്തകങ്ങളെ തരം തിരിച്ചു .

ആവശ്യമില്ലാത്തതൊക്കെ മാറ്റിവച്ചു. ഒരു എൽ പി സ്കൂളിന്‍റെ പുസ്തകവണ്ടി വന്നു. കുറേ അത്യന്താധുനിക കവിതകൾ അതിലിട്ടു. പഴയ കുറേ കോളേജ് മാഗസിനുകൾ ഒരു up സ്കൂളിന് കൊടുത്തു. ഇനി Hട ന്‍റെ വണ്ടി വരാനുണ്ട്. പണ്ട് വാങ്ങിയ കുറേ 'സർട്ടിഫിക്കറ്റ് ഇക്കിളി പുസ്തകങ്ങൾ അവർക്കിരിക്കട്ടെ .

അതിന്‍റെ തിരക്കിലായിരുന്നു സാർ. ഷെൽഫ് വൃത്തിയാക്കി പൊടിയടിച്ചു തുമ്മലും തുടങ്ങി .

കഴക്കൂട്ടത്ത് എല്ലാവർക്കും സുഖമെന്ന് കരുതുന്നു. വൈകാതെ നേരിൽ കാണാം

സ്നേഹം
അനു പി

--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
10-11-2019

K V Rajasekharan ::നക്സലിസം: കാനവും രമേശും തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവർ



വഴിമുട്ടി വയനാടെത്തിയ രാഹുലിന്‍റെ വഴിയേ തന്നെയോ നക്സലൈറ്റുകളുടെയും വരവ്?  ഗതികെട്ടാൽ അരി കിട്ടാനിടയുള്ളിടത്തേക്ക് ഒരോട്ടം! അതോ അതിനപ്പുറം ബംഗാളിൽ മമതാ ബാനർജി പരീക്ഷിച്ച് വിജയിച്ച രണതന്ത്രമോ കുതന്ത്രമോ ഒന്ന് ശ്രമിച്ചു നോക്കാമെന്നൊരു മോഹമോ?  ബിജെപിയേയും സിപിഎമ്മിനെയും എതിർക്കുന്ന കേരളത്തിലെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ അവയുടെ നേതാക്കളിൽ ചിലർക്കെങ്കിലുമോ അങ്ങനെയെങ്ങാനും തോന്നിത്തുടങ്ങിയോ?
കാടിനുള്ളിൽ മുഖം വെളിപ്പെടുത്താതെ ചൈനയുടെ താത്പര്യം സംരക്ഷിക്കുവാൻ രാജ്യദ്രോഹം തൊഴിലാക്കി സ്വീകരിച്ച നക്സൽ  പ്രതിലോമകാരികളുടെ പേശിമിടുക്കും കീശമിടുക്കും ഇസ്ലാമിക തീവ്രവാദികളുടെയും വർഗീയവാദികളുടെയും സ്ഫോടകശക്തിയും ജനാധിപത്യ പോരിടങ്ങളിലെ മമതയുടെ ഭ്രാന്തൻ പ്രതികരണരീതിയും കോർത്തിണക്കിയ പ്രഹരശേഷിയാണ് ബംഗാളിൽ നിന്നും കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ഭരണത്തിനറുതി വരുത്തിയത്. 
പിന്നീട് പിടിച്ചെടുത്ത അധികാരത്തിന്‍റെ നേട്ടങ്ങൾ പങ്കുവെക്കുന്നതിന്‍റെ പേരിൽ മമതയുടെ പാളയത്തിലും പടയുണ്ടായി എന്നത് മറ്റൊരു കാര്യം.

ഒളിച്ചിരിക്കാൻ ഇടം തേടിയെത്തിയതാണെന്നും,  ഇടം തരുവാൻ ഇസ്ലാമിക തീവ്രവാദികളുൾപ്പടെയുള്ളവർ ഉള്ളതു കൊണ്ടാണ് ഇങ്ങോട്ടു പോന്നതെന്നും പറഞ്ഞാലൊന്നും സിപിഎമ്മും പിണറായിയും അവരെ വിശ്വസിക്കില്ല.  കാരണം അവർ കമ്യൂണിസ്റ്റുകാരാണെന്നും അതുകൊണ്ടു തന്നെ വിശ്വസിക്കുവാൻ കൊള്ളാത്തവരാണെന്നും പിണറായിക്കും കൂട്ടർക്കും നന്നായറിയാം.
അല്ലെങ്കിൽ തന്നെ, പെറ്റ നാടിന്‍റെ  ഒറ്റുകൊരെ എന്തിനു വിശ്വസിക്കണം?
ചൈനയ്ക്കു ചാരപ്പണി ചെയ്ത സിപിഎമ്മുകാരുടെ പണിയിടത്തു കയറിക്കൂടി നോക്കുകൂലി പോലും കൊടുക്കാതെ പണിയെടുത്ത് മിടുക്കരാകാൻ നോക്കിയാൽ വരമ്പത്ത് തന്നെ പണിക്കൂലി തരാൻ കൽമഴുവുമായി പിണറായി കാത്തുനിൽപ്പുണ്ടാകുമെന്ന് കരുതാതിരുന്നത് നക്സലുകളുടെ പിടിപ്പുകേട്!  
മാവോയിസ്റ്റു തീവ്രവാദികളാണെങ്കിലും ഇസ്ലാമിക തീവ്രവാദികളാണെങ്കിലും ചങ്ങാതി രാഹുലാണെങ്കിലും ഹിന്ദു വിരുദ്ധ വർഗീയതയും ദേശവിരുദ്ധ രാഷ്ട്രീയവും പിന്തുടരുന്നോളം കമ്യൂണിസ്റ്റു മാക്സിസ്റ്റ് പാർട്ടി കൂടെ കൂട്ടും. വർഗീയ വിഘടനവാദികളുടെ ലിസ്റ്റിൽ പെടുത്തി ഒളിയിടങ്ങൾ ഒരുക്കുകയും ചെയ്യും. സ്വന്തം പാർട്ടിയുടെയും പോഷക സംഘടനകളുടെയും ബാനറിന്‍റെ പിന്നിൽ രാജ്യം തകർക്കാനിറങ്ങിത്തിരിച്ചവർക്കിടവും നൽകും.  അതിലൊന്നും സംശയം വേണ്ട.
പക്ഷേ ആ പേരും പറഞ്ഞ് മാക്സിസ്റ്റുകൾക്ക് പിടിച്ചുനിൽക്കാനിത്തിരി ഇടമായി അവശേഷിച്ച കേരളത്തിലേക്കു പോരാം എന്നു കരുതിയാൽ രാഹുലിനെ ആയാലും നക്സലുകളെയായാലും പാർട്ടി എതിർക്കും, കാരണം പിടിച്ചു നിൽക്കാൻ വേറെ വഴിയില്ല, വേറെ ഇടവുമില്ല. അതുകൊണ്ടു തന്നെയാണ് ബംഗാൾ അജണ്ട നടപ്പിലാക്കാനുള്ള സാദ്ധ്യതകൾ പിണറായി സർക്കാർ അനുവദിക്കില്ലായെന്ന സൂചന വെടിയുണ്ടകൾ കൊണ്ടു നൽകിയത്.
കടന്നാക്രമിച്ച നക്സലുകളെ കേരളാ പോലീസിന്‍റെ  (തണ്ടർബോൾട്ട്) തിരിച്ചടിയിൽ വെടിവെച്ചിട്ടുവെന്ന വാർത്ത മുഴുവൻ കേൾക്കുന്നതിനു മുമ്പു തന്നെ രമേശ് ചെന്നിത്തലയും കാനം രാജേന്ദ്രനും വ്യാജ ഏറ്റുമുട്ടലാണെന്നു പറഞ്ഞ് മാധ്യമങ്ങളുടെ മുന്നിലേക്ക് ഓടുകയായിരുന്നു.  വസ്തുതകളിലേക്ക് സത്യസന്ധമായ അന്വേഷണം ഉണ്ടാകുന്നതിന് മുമ്പുതന്നെ അങ്ങനെയുള്ള പ്രസ്താവനകൾ നൽകി കൂലി വാങ്ങുന്ന അർബൻ നക്സലുകളുടെ തലത്തിലേക്ക് ഇവർ രണ്ടാളും എന്തിനു തരം താണുവെന്ന് കേരളത്തിന്‍റെ രാഷ്ട്രീയ സമൂഹം വിശദമായി പഠിക്കേണ്ടത് അനിവാര്യമാണ്. 
കാരണം അവരുടെ നടപടികൾ അപകടങ്ങളുടെ സൂചനയാണ് നൽകുന്നത്.  
പറഞ്ഞ ന്യായങ്ങൾ പരിഹാസ്യമായി പോയിയെന്ന് പറയാതിരിക്കാനും തരമില്ല.

  • സംഘട്ടനത്തിന് പോയ പോലീസുകാർക്കാർക്കും വെടി കൊണ്ടില്ല, പോലീസുകാരാരും മരിച്ചുമില്ല! സംഘട്ടനത്തിൽ വെടി കൊള്ളാനും ചാകാനുമല്ല, വെടി കൊടുക്കാനും കൊല്ലാനുമാണ് അവരെ പറഞ്ഞയച്ചതെന്ന് തിരിച്ചറിഞ്ഞാൽ മതി. 
  • മറ്റൊന്ന് ഏതവസ്ഥയിലാണ് അവരെ ഇല്ലാതാക്കിയതെന്നതാണ് മറ്റൊരു  സംശയം. അവിടെയും പൊതു ജനത്തിനു ബോദ്ധ്യമുള്ള ചില കാര്യങ്ങളുണ്ട്. പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതു പോലെ 'അമ്മാ ഇത്തിരി അരി താ' എന്നും പറഞ്ഞ് വീടുകളിൽ കയറിയിറങ്ങുന്നവരല്ല നക്സലൈറ്റുകൾ. 
  • അടിസ്ഥാനപരമായി അവർ കൊല്ലാനും കടന്നാക്രമിക്കാനും വരുന്നവരാണ്. അവരോട് ഏറ്റുമുട്ടേണ്ടിവരുന്ന രാജ്യത്തിന്‍റെ പ്രതിരോധശക്തികൾക്ക് ഒന്നുകിൽ ശത്രുക്കളെ കൊല്ലുക അല്ലെങ്കിൽ ശത്രുക്കളാൽ കൊല്ലപ്പെടുക എന്ന രണ്ടു വഴികളേയുള്ളൂയെന്ന് കാനത്തിനും രമേശിനും തിരിച്ചറിയാത്തതല്ല.  
  • പക്ഷേ അവർ ഇങ്ങനെയൊക്കെയേ പറയൂ.  കാരണം അവർ അധികാരം ലക്ഷ്യമാക്കിയുള്ള ഒരു ഹീനമായ ഗൂഢ തന്ത്രത്തിന്‍റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നുവെന്നത് തന്നെ.

ഫാസിസ്റ്റ് ഇന്ദിരയുടെ അടിയന്തിരാവസ്ഥയുടെ തണലിൽ സിപിഐ നേതാവ് അച്ചുതമേനോൻ മുഖ്യമന്ത്രിക്കസേരയിലിരുക്കുമ്പോഴാണ് നക്സൽ ബന്ധത്തിന്‍റെ പേരിൽ രാജനെ ഉരുട്ടിക്കൊന്നതെന്ന് കാനം എന്താ മറന്നുപോയോ?  കാനത്തിന്‍റെ പാർട്ടി ഭാരതത്തിൽ വളരെ വേഗം അപ്രസക്തമാവുകയാണെന്ന തിരിച്ചറിവ് അവരെ ആത്മഹത്യാപരമായ മറ്റൊരു അപകടക്കുഴിയിലേക്ക് കടത്തിവിടുകയാണ്. ഭാരതത്തെ ഇല്ലാതാക്കാൻ കച്ചകെട്ടിയിറങ്ങിയിട്ടുള്ള 'ടുക്ക്ഡാ ടുക്ക്ഡാ' ഗാംഗിനോടൊപ്പമാണ് പാര്‍ട്ടിസഖാവ് കനയ്യാകുമാറും പാർട്ടി സെക്രട്ടറി ഡി രാജയുടെ മകളുമടക്കം. 'ഭാരത് തേരീ ടുക്ക്ഡേ ഹോംഗേ, ഇൻഷാ അള്ളാ, ഇൻഷാ അള്ളാ' എന്ന മുദ്രാവാക്യമാണവർ ആവേശപൂർവ്വം വിളിച്ചത്.  ഭാരതവിരുദ്ധ ഇസ്ളാമിക-മാവോയിസ്റ്റ് തീവ്രവാദ ശൃംഖലയാണ് അവർക്കിപ്പോൾ അന്നം നൽകുന്നത്. ആ പശ്ചാത്തലത്തിൽ വേണം കാനത്തിന്‍റെ  മാവോയിസ്റ്റു പിന്തുണയുടെ പൊരുളറിയേണ്ടത്.

രമേശാണെങ്കിൽ, മാവോയിസ്റ്റു ഭീഷണിയാണ് ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് ദേശീയ നേതാവുമായ ഡോ മൻമോഹൻ സിംഗ് നൽകിയ സൂചന പോലും അവഗണിച്ചാണ് അവർക്ക് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്.

  • രാഹുലിന്‍റെ വരവോടെ 2014ലും 2019ലും ഭാരതം തിരസ്കരിച്ച കോണ്ഗ്രസ് ദേശീയ നേതൃത്വത്തോട് തന്‍റെ രാഷ്ട്രീയ ഭാവിയെ കൂട്ടിക്കെട്ടിയാൽ ഗതി പിടിക്കില്ലെന്ന ഭയം രമേശിനുണ്ടാകുന്നത് സ്വാഭാവികം. 
  • അങ്ങനെ വരുമ്പോൾ കേരളത്തിൽ ശക്തമായ സാന്നിദ്ധ്യവും പ്രഭാവവുമുള്ള ഇസ്ളാമിക തീവ്രവാദികളോടും ക്രിസ്തീയ വർഗീയവാദികളോടും വളർന്നുവരുന്ന ഇടതു തീവ്രവാദശക്തികളോടും ചേർന്ന് നിന്ന് ആ വക ശക്തികളുടെ കേന്ദ്രബിന്ദുവായി മാറാൻ കഴിഞ്ഞാൽ അധികാരം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് അത് ശക്തി പകരും എന്നതോന്നലുണ്ടായതിലും സ്വാഭാവികതയുണ്ടാകാം.  
  • അങ്ങനെയൊരു സന്ദേശം ഇപ്പറഞ്ഞവരിലാരെങ്കിലുമോ അവരുടെ കൂട്ടായ്മയോ നൽകിയതുമാകാം. 

എന്തായാലും അങ്ങനെയെന്തോ തലയിൽ കയറിയുണ്ടാക്കുന്ന ഇടപെലുകളാണ് രമേശിനെ മീശ നോവലു തുടങ്ങി നക്സൽ വിഷയത്തിൽ വരെ ജനാധിപത്യ ദേശീയതയുടെ പക്ഷത്തു നിൽക്കുന്ന പൊതു സമൂഹത്തിന്‍റെ ശത്രുപക്ഷമാണെന്‍റെ പക്ഷം എന്നു പ്രഖ്യാപിക്കൂവാൻ പ്രേരിപ്പിക്കുന്നത്.

  • കേരളത്തിൽ ഇന്ന് രമേശിന്‍റെയും അധികാരത്തിന്‍റെയും ഇടയ്ക്ക് പ്രത്യക്ഷമായി നിൽക്കുന്നത് കമ്യൂണിസ്റ്റു മാക്സിസ്റ്റ് പാർട്ടിയാണ്.  
  • മസിൽ പവനും മണി പവറും വേണ്ടുവോളമുള്ള ആ രാഷ്ട്രീയ ശക്തിയോട് നേരിടുവാൻ ദേശീയ കോൺഗ്രസ്സ് നേതൃത്വത്തിന് കാര്യമായ സഹായം ചെയ്യാൻ നിവർത്തിയില്ലാത്ത സാഹചര്യം ആയിയെന്നുവരുമ്പോൾ കേരളത്തിലെ കോൺഗ്രസ്സിനുള്ളിൽ തന്നെ രമേശിനേക്കാൾ മിടുക്കേറെയുള്ളവർ തലപൊക്കി വരാനുമിടയുണ്ട്. 
  • ആ സാഹചര്യത്തിലായിരിക്കണം മണിപവറും മസിൽ പവറും വേണ്ടത്രയുള്ള ഇസ്ലാമിക തീവ്രവാദ-ഇടതു തീവ്രവാദ-ക്രിസ്ത്യൻ വർഗീയവാദ കൂട്ടുകെട്ടിന്‍റെ കേന്ദ്ര ബിന്ദുവാകാൻ രമേശ് ശ്രമിക്കുന്നത്.  
  • ദേശീയ തലത്തിൽ മാക്സിസ്റ്റുകളും ആ കൂട്ടുകെട്ടിന്‍റെ ചാലക ശക്തിയാണെങ്കിലും കേരളത്തിൽ വ്യത്യസ്ഥമായ ഒരു പരീക്ഷണം! 

മുഖം മറച്ചു പിന്നിൽ നിൽക്കുന്ന പ്രതിലോമശക്തികൾക്കും രമേശാണു ഭേദം. കാരണം മമതയേ പോലെയോ പിണറായിയെ പോലെയോ ഉമ്മൻ ചാണ്ടിയെ പോലെയോ ഒരാളാണെങ്കിൽ പിന്നിൽ നിന്നു നിയന്ത്രിക്കൂന്നത് ബുദ്ധിമുട്ടാകും. മൻമോഹൻ സിംഗിനെ കസേരയിലിരുത്തിയപ്പോൾ സോണിയ കാട്ടിയ കുരുട്ടുബുദ്ധി മാതൃകയാക്കിയതാകാം രമേശിനെ അവർക്കു കൂടുതൽ സ്വീകാര്യനാക്കിയത്.

ഇവിടെ വരാവുന്ന ഒരു ചോദ്യം കാനത്തിന്‍റെ നിലപാടാണ്.  അച്യുതമേനോന്‍റെയും കരുണാകരന്‍റെയും കാലത്തേക്ക് ഒരു തിരിച്ചു പോക്കിനു വേണ്ടി ഇടതുമുന്നണിയിലെ വലിയേട്ടനുമായി വഴിപിരിയുവാനും അവസരവാദപാരമ്പര്യം വേണ്ടുവോളമുള്ള കമ്യൂണിസ്റ്റു വലതുപക്ഷം മടിക്കില്ലയെന്നതാണതിനു മറുപടി. 

അങ്ങനെ സിപിഐ യൂഡിഎഫിലേക്ക് ചേക്കേറിക്കഴിഞ്ഞാൽ

  • സിപിഎമ്മിന്‍റെയും ബിജെപിയുടെയും കൊടിയും പിടിച്ചു നിൽക്കുന്ന എതിർ പക്ഷത്തെ നേരിടുന്നതവർക്കെളുപ്പമാകും. 
  • എതിർ പക്ഷത്ത് ഒരുമയുടെ സാദ്ധ്യതയില്ലാത്തതുകൊണ്ട് കേരളം രാജ്യദ്രോഹികളുടെയും പ്രതിലോമശക്തികളുടെയും പ്രഭവകേന്ദ്രമായി ദീർഘകാലം തുടർന്നുകൊളളും. 
  • കേരളം കൈവിടുന്നതോടെ സിപിഎം ദേശീയതലത്തിൽ തീർത്തും അപ്രസക്തമാവുകയും ചെയ്യും.

കാനവും ചെന്നിത്തലയും അങ്ങനെ മോഹങ്ങൾ കണ്ടുകൊള്ളട്ടെ.  തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് മറക്കാതിരുന്നാൽ നല്ലതെന്നു മാത്രം.


(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)