K V Rajasekharan :: ഇന്ദിരയുടെ അടിയന്തിരാവസ്ഥ : കൊലയും കൊല്ലാക്കൊലയും

Views:


അടിയന്തിരാവസ്ഥയുടെ കാലഘട്ടം! 
ഇന്ദിരാ ഗാന്ധിയുടെഫാസിസ്റ്റ് ഭരണകൂടം രക്തദാഹിയായി അഴിഞ്ഞാടി. ഭരണഘടന വളച്ചൊടിച്ചു. ഭരണ സംവിധാനങ്ങളെ കാൽകീഴിലിട്ട് ചവിട്ടി ഒതുക്കി. ജീവിക്കുവാനുള്ള അവകാശമുൾപ്പടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്തി. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു. 
മഹാത്മാ ഗാന്ധിയുടെ പേരും സ്വന്തമാക്കി, നെഹ്രു ഗാന്ധി വംശ ഭരണത്തിന് കളമൊരുക്കിയ ഇന്ദിരാ പ്രിയദർശിനിക്ക് കൊല്ലാനും കൊല്ലാക്കൊല ചെയ്യാനും ഒരു ഉളുപ്പുമില്ലായെന്ന് ഭാരതം കണ്ടു. 
മറുപക്ഷത്ത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ജനാധിപത്യ ശക്തികളുടെ ചെറുത്തു നിൽപ്പിനും പ്രതിരോധത്തിനും പ്രഹരശേഷിയ്ക്കും കാലം നേർ സാക്ഷിയായി. 
ചരിത്ര വിദ്യാർത്ഥിക്ക് പഠിക്കാനും വരും തലമുറകൾക്കു വേണ്ടി കരുതി വെക്കുവാനും നിരവധി അടിച്ചമർത്തലിന്റെ പാഠങ്ങളും പോരാട്ടത്തിന്റെ വീരസ്മരണകളും ചരിത്രം രേഖപ്പെടുത്തിയിട്ടുമുണ്ട്. അവയിൽ നിന്നു രണ്ട് സന്ദർഭങ്ങളുടെ ഓർമ്മ പുതുക്കലും അടിയന്തിരാവസ്ഥയുടെ ക്രൂരപരീക്ഷണത്തിലേക്ക് ഇന്ദിര എങ്ങനെയാണ് എത്തിച്ചേർന്നതെന്ന് പരിശോധിക്കലുമാണ് ഈ ചെറു കുറിപ്പിന്റെ ലക്ഷ്യം.
1976 ഓഗസ്റ്റ് 10 രാവിലെ ഭാരതീയ രാജ്യസഭയിൽ ഒരു ക്രമ പ്രശ്നം ഉന്നയിക്കപ്പെട്ടു. സഭ ആരംഭിച്ചപ്പോൾ തൊട്ടു മുമ്പ് മരണമടഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിക്കയായിരുന്നു  ഉപരാഷ്ട്രപതി ബി ഡി ജെട്ടിയുടെ അദ്ധ്യക്ഷതയിൽ. 
"ആദരണീയനായ അദ്ധ്യക്ഷൻ, ഒരു ക്രമ പ്രശ്നം ഉണ്ട്. അടുത്ത കാലത്ത് മരണമടഞ്ഞ ഭാരതീയ ജനാധിപത്യത്തിന്റെ പേര് മരണമടഞ്ഞവരുടെ പട്ടികയിൽ ചേർത്തിട്ടില്ല". 
ജനകീയജനാധിപത്യ പ്രതിരോധം ഏറ്റവും ശക്തമായ ധീരതയുടെ ശബ്ദം ലോകത്തുയർത്തിയ അവസരങ്ങളിലൊന്നായി ആ സന്ദർഭം മാറി.. ഡോ സുബ്രഹ്മണ്യ സ്വാമിയാണ് ഇതും പറഞ്ഞെഴുനേറ്റതെന്ന് കണ്ടപ്പോൾ സഭയിൽ ഉദ്വേഗമായി; ഭയമായി; ഉത്കണ്ഠയായി. 

ഇന്ദിരയുടെ ഭരണകൂടം പിടിച്ചകത്തിടുവാൻ വലവിരിച്ച് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന സ്വാമി അമേരിക്കയിൽ നിന്ന് ഇൻഡ്യയിലെത്തി. സുരക്ഷയുടെ സകലവ്യവസ്ഥകളുടെയും നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് രാജ്യസഭയിലെത്തി, ഒപ്പിട്ടു, ക്രമ പ്രശ്നം ഉന്നയിച്ചു, വാക് ഔട്ട് ചെയ്ത് പുറത്തു സുരക്ഷിതനായി പോവുകയും ചെയ്തിരിക്കുന്നു. 
സ്വാമിയുടെ സാന്നിദ്ധ്യം അറിഞ്ഞ ഉടൻ അന്ന് ആഭ്യന്തര കാര്യ സഹ മന്ത്രി ആയിരുന്ന ഓം മേത്ത ഭയന്ന് മെശക്കടിയിലേക്കു ചെരിഞ്ഞുയെന്നാണ് ചരിത്രം പറയുന്നത്.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അന്നു തന്നെ അറസ്റ്റു ചെയ്യാൻ ഇന്ദിരാ സർക്കാർ നിശ്ചയിച്ചിരുന്ന ഡോ സുബ്രഹ്മണ്യ സ്വാമിയെ പോലീസിൽ നിന്നു രക്ഷപെടുത്തിയതും പിന്നീട് നാനാജി ദേശ്മുഖ് എന്ന സംഘത്തിന്റെ മുതിർന്ന കാര്യ കർത്താവ് ഇടപെട്ട് അദ്ദേഹത്തെ ഗുജറാത്തിലും തമിഴ്നാട്ടിലും ഇംഗ്ലണ്ടിലും അവസാനം അമേരിക്കയിലുമെത്തിച്ചു. തുടർന്നുള്ള സ്വാമിയുടെ ദൗത്യം ഹർവാഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തുകൊണ്ട് ഭാരതത്തിലെ അടിയന്തിരാവസഥയുടെ യതാർത്ഥ വസ്തുതകളും ജനകീയ പ്രതിരോധങ്ങളുടെ നേർചിത്രങ്ങളും ലോകത്തിനു നൽൽകലായിരുന്നു.

വരാനിരിക്കുന്ന ശക്തമായ പോരാട്ടങ്ങളുടെ സൂചന നൽകിക്കൊണ്ട് സ്വാമി സാഹസികമായി ഭാരതത്തിലെത്തി രാജ്യസഭയിൽ നടത്തിയ വെല്ലുവിളിയും ഭാരതം കണ്ടു. ആ വക ശ്രമങ്ങളിലെല്ലാം രാഷ്ട്രീയ സ്വയം സംഘത്തിന്റെ സ്വയം സേവകരാണ് സ്വാമിയുടെ മുമ്പേ നടന്ന് വഴിയൊരുക്കിയവർ എന്നത് ഭാരതം മറക്കില്ല.
ഡോ സുബ്രഹ്മണ്യ സ്വാമിയുടേത് ചെറുത്തു നിന്നതിന്റെ ചരിത്രമാണെങ്കിൽ മറുഭാഗത്ത് ജോർജ്ജ് ഫെർണാണ്ടസ്സിൻറേത് ഇല്ലാതാക്കാൻ ഇന്ദിരയുടെ ഫാസിസ്റ്റു ഭരണകൂടം തയ്യാറാക്കിയ അജണ്ടയെ അതിജീവിച്ചതിന്റെതാണ്. 
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അറസ്റ്റുകൾ തുടങ്ങിയ 1975 ജൂൺ 25ന് ജോർജ്ജ് ഫെർണാണ്ടസ്സ് കുടുംബസമേതം ഒറീസ്സയിലെ ഗോപാൽപൂരായിരുന്നു. അവിടെയുള്ള ഒരു ധീരയായ തൊഴിലാളി യൂണിയൻ പ്രവർത്തകയിൽ നിന്ന് സൂചന ലഭിക്കുകയും അദ്ദേഹം പോലീസ് കസ്റ്റഡിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ഉടുത്തിരുന്ന ലുങ്കിയുമായി ഒരു മീൻപിടുത്തക്കാരന്റെ വേഷത്തിൽ രക്ഷപെട്ടു. പിന്നീട് അവിടെ നിന്നും ഗുജറാത്തിലേക്കും തമിൾനാട്ടിലേക്കും സഞ്ചരിച്ച് പിടി കൊടുക്കാതിരുന്നു. 

അവസാനം കൊൽക്കത്തയിൽ സെയിന്റ് പോൾസ് കത്തീഡ്രലിന്റെ പിന്നിലുള്ള വിജയപവമണി ദമ്പതിമാരുടെ ചെറിയമുറിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ പെട്ടത് ശരിക്കും കൊലക്കെണിയിലേക്കായിരുന്നു. കിട്ടിയാൽ ഇല്ലാതാക്കാൻ തന്നെയായിരുന്നു നിർദ്ദേശമെന്നാണ് അക്കാര്യത്തെ കുറിച്ച് അന്നുമുതൽ കേൾക്കുന്നത്.
പിടിക്കപ്പെട്ടാൽ ജോർജ്ജ് ഫെർണാണ്ടസ്സിനെ ഇല്ലാതാക്കാനുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നതായി വ്യത്സ്ഥ കേന്ദ്തങ്ങളിൽ നിന്ന് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. കൽക്കത്തയിൽ ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥൻ അങ്ങനെയൊരു കൃത്യത്തിനു തയാറാകാതിരുന്നതും മോസ്കോയിൽ പോയിരുന്നതുകൊണ്ട് ഇന്ദിരാ ഗാന്ധി സ്ഥലത്തില്ലാതിരുന്നതുകൊണ്ടുണ്ടായ തടസ്സവുമായിരുന്നു ഫെർണാണ്ടസ്സിന്റെ ഭാഗ്യമായിമാറിയതെന്ന് കാര്യവിവരമുള്ളവർ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനോടകം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഭാരതത്തിലെ മാധ്യമങ്ങൾ മറച്ചുവെച്ചിരുന്ന വാർത്ത അമേരിക്കയിലെയും ഇംഗ്ളണ്ടിലെയും മാധ്യമങ്ങളില്‍  വലിയ പ്രാധ്ന്യത്തോടെ പ്രസിദ്ധീകരിക്കയും ചെയ്തു. ഒട്ടും തന്നെ സമയം വൈകാതെ ജർമ്മനിയിലും നെതർലൻഡിലും ഓസ്ട്രിയയിലുമുൾപ്പടെ രാഷ്ട്രീയ ഭരണങ്ങളിലേ പ്രമുഖർ ജോർജ്ജ് ഫെർണ്ണാണ്ടസ്സിനെ രക്ഷിക്കാൻ ശബ്ദമുയർത്തിയതും ഇന്ദിരയുടെ രഹസ്യ അജണ്ടയ്ക്ക് തടസ്സമായി.

അദ്ദേഹത്തെ പിടികൂടുന്നതിന് വിവരം തേടി സഹോദരങ്ങളായ മൈക്കിൾ ഫെർണാണ്ടസ്സിനെയും ലോറൻസ് ഫെർണാണ്ടസ്സിനെയും സഹയാത്രിക സ്നേഹലതാ റഡ്ഡിയെയും കോടും ക്രൂരതയ്ക്ക് വിധേയമാക്കിയതിന്റെ ചരിത്ര വസ്തുതകളും കൂടി കണക്കിലെടുക്കുമ്പോളാണ് ഇന്ദിര എന്തായിരുന്നു ജോർജ്ജിനു വേണ്ടി കരുതിവെച്ചിരുന്ന ക്രൂരതയുടെ കുരുക്കെന്ന് തിരിഞ്ഞുനോക്കുമ്പോൾ വെളിച്ചത്താകുന്നത്.
ഇനി നമുക്ക് ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം.
1857 ലെ ഒന്നാം സ്വാതന്ത്യ സമര പോരാട്ടങ്ങളില്‍ നിന്ന് ആവേശമുൾക്കൊണ്ടുകൊണ്ട് 1947 ൽ അവസാനിച്ച രണ്ടാം സ്വാതന്ത്ര്യ സമരത്തിൽ സമ്പൂർണ്ണ സമർപ്പണത്തോടെയാണ് ഡോ കേശവ് ബലിറാം ഹെഡ്ഗേവാർ പങ്കെടുത്തത്. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുത്താലും അതു നിലനിർത്തുവാൻ കഴിയുന്ന കാവൽഭടന്മാരെ വളർത്തിയെടുത്തേ തീരൂവെന്ന് ഡോക്ടർജി 1920നു മുമ്പ് തന്നെ തിരിച്ചറിഞ്ഞതാണ് രാഷ്ട്രീയ സ്വയം സേവകസംഘമെന്ന മഹാപ്രസ്ഥാനത്തിന് 1925 ൽ ജന്മം നൽകിയത്. 
അങ്ങനെ സംഘം സന്നദ്ധമായി ഉണ്ടായതുകൊണ്ടാണ് അടിയന്തിരാവസ്ഥയ്ക്ക് എതിരെ പൊരുതുന്നവരുടെ മുന്നണിപ്പൊരാളിയായത്.
1947ൽ ഛിദ്രശക്തികൾ വെട്ടിമുറിച്ച് അവശേഷിപ്പിക്കപ്പെട്ട ഭാരതത്തിന്റെ ഭരണാധികാരം വൈസ്റോയ് മൗണ്ട് ബാറ്റണും ലേഡീ മൗണ്ടു ബാറ്റനും പദ്ധതി ഇട്ടതിൻ പ്രകാരം ജവഹർലാൽ നെഹ്രുവിനിലേക്കെത്തിച്ചേർന്നു. 

പാർലമെന്ററി ജനാധിപത്യം ഭരണക്രമമായി സ്വീകരിച്ച ഭാരതത്തിൽ ഇടം എടുത്തത് രണ്ടു ശക്തികളാണ്. 
  1. ഈ നാടിന്റെ സാംസ്കാരിക ദേശീയതയെ ഹൃദയത്തോടു ചേർത്ത രാഷ്ട്ര പക്ഷം. 
  2. കമ്യൂണിസമാണ് അടിസ്ഥാന വർഗത്തിന്റെ മോചനമാർഗം എന്ന തെറ്റായധാരണയിൽ സോവിയറ്റ്/ചൈനാ സഹായത്തോടെ സായുധ അട്ടിമറിക്ക് തക്കം പാർത്ത് പണിതുടങ്ങിയിരുന്ന ഇടതുപക്ഷം. 
പ്രതിപക്ഷത്ത് അങ്ങനെ ചലനാത്മക പ്രതിപക്ഷ സാന്നിദ്ധ്യമായി മാറിയ രണ്ടു ശക്തികളെയും ചരിത്രം നൽകിയ അവസരങ്ങളെ ദുരുപയോഗം ചെയ്താണ് അധികാരം കൈയ്യിലാക്കിക്കഴിഞ്ഞ നെഹ്രുഭരണകൂടം അരികിലൊതുക്കിയത്. ആരിലും പ്രകോപനം ഉളവാക്കുന്ന ഹിന്ദുവിനെ ഞെരിച്ചമർത്തിയ രാഷ്ട്രീയത്തിൽ പ്രക്ഷുബ്ധമായ മനസ്സിൽ വിവേകം വഴിമാറിയതാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകത്തിനിടയാക്കിയത്. 
ആ ക്രൂരതയ്ക്ക് പിന്നിൽ നടന്ന ഗൂഢാലോചനയിലേക്ക് എത്തിച്ചേരുന്ന അന്വേഷണ സാദ്ധ്യതകളെ ബോധപൂർവ്വവും തന്ത്രപൂർവ്വവും ഒഴിവാക്കി ആ കുറ്റം ദേശീയതയുടെ പക്ഷത്ത് നിൽക്കുന്നവരിൽ ചാർത്തിക്കൊടുത്ത് ഭാരതീയജനാധിപത്യത്തിന്റെ സക്രിയ പ്രതിപക്ഷമായി മാറാനിടയുള്ള രാഷ്ട്രീയ ശക്തിയുടെ കൂമ്പടയ്ക്കാനാണ് വീണുകിട്ടിയതോ വീഴ്ത്തിയെടുത്തതോ ആയ ഗാന്ധിവധം എന്ന ചരിത്രപരമായ ക്രൂരതയെ നെഹ്രുഭരണം കൂടം ഉപയോഗപ്പെടുത്തിയത്. 
നെഹ്രുവിന്റെ ഭരണകൂടവും രാഷ്ട്രീയ പക്ഷവും നടത്തിയ ആ ഹീനമായ കുതന്ത്രത്തിന് പ്രതിപക്ഷ ഇടത്തിന്റെ ഒരുവശത്ത് നിലയുറപ്പിച്ചിരുന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷം കൂട്ടു നിന്ന് കൂലിയും വാങ്ങി.

അങ്ങനെ കൂട്ടുനിന്ന കമ്യൂണിസ്റ്റ് കൂടപ്പിറപ്പുകൾ കുതികാലുവെട്ടുവാൻ തക്കം പാത്ത് തഞ്ചം നോക്കി ചുറ്റും നടക്കുകയാണെന്ന തിരിച്ചറിവ് നെഹ്രുവിന് അനുഭവമായി മാറിയത് 1962ലേ ചൈനയുടെ ആക്രമത്തോടെയാണ്. അന്ന് തനിനിറം വെളിപ്പെടുത്തി ചൈനയുടെ ചാരന്മാരായി മാറിയ കമ്യൂണിസ്റ്റുകാരെ കൽതുറുങ്ങികിലടയ്ക്കുവാനും ഒരു രാഷ്ട്രീയ ശക്തിയെന്ന നിലയിൽ ഭാരതീയ ജനാധിപത്യത്തിൽ അപ്രസക്തമാക്കുവാനും ലഭിച്ച അവസരം നെഹ്രു നിർദ്ദാക്ഷിണ്യം ഉപയോഗിച്ചൂയെന്നത് ചരിത്രമായി മാറി. മാത്രമല്ല, 

അന്നുവരെ നെഹ്രുഭരണകൂടം അടിച്ചൊതുക്കവാൻ കമ്യൂണിസ്റ്റ് സഹായത്തോടെ നടത്തിയ എല്ലാ ഹീനപ്രവർത്തികളെയും മറന്ന് ഭാരതം യുദ്ധവെല്ലുവിളി നേരിട്ടപ്പോൾ ദേശത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത കാട്ടിയ രാഷ്ട്രീയ സ്വയം സേവക സംഘത്തെ, തുടർന്ന് നടന്ന റിപ്പബ്ളിക്ക് ദിന പരേടിൽ പങ്കെടുപ്പിക്കുന്നതിനുവരെ തയ്യാറായി. പിടിച്ചു നിൽക്കുവാൻ വേറെ നിവർത്തിയില്ലാത്തതുകൊണ്ടും സോവിയറ്റ് യജമാനന്മാരുടെ തിട്ടൂരം അങ്ങനെയായിരുന്നതുകൊണ്ടും നെഹ്രുകുടുംബത്തിന്റെ സ്തുതിപാഠകരുടെയും താത്പര്യസംരക്ഷകരുമായി ഉപജീവനത്തിന് വഴി കണ്ടുയെന്നതും മറ്റൊരു വസ്തുത.
അങ്ങനെ ഈ രാജ്യത്തിന്റെ ജനാധിത്യ പൊതു ഇടത്തിലെ രണ്ടു പ്രമുഖ പ്രതിപക്ഷ ശക്തികളെയും അപ്രസക്തമാക്കുവാൻ കിട്ടിയ അവസരങ്ങളെ തന്ത്ര പൂർവ്വം പ്രയോജനപ്പെടുത്തിയ നെഹ്രു തനിക്ക് ശേഷം മകൾ ഇന്ദിരയെന്ന ലക്ഷ്യത്തിന് വഴിയൊരുക്കുവാൻ മകളെ 1950 കളിൽ തന്നെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് പദവിയിലെത്തിക്കൂകയും ചെയ്തു. 
1964 ൽ നെഹ്രു നിര്യാതനായതോടെ അധികാരത്തിലെത്തിയ ലാൽ ബഹദൂർ ശാസ്ത്രി 1965 ൽ ഇൻഡോ പാക് യുദ്ധത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതോടെ ഭരണപക്ഷത്തിന്റെ പ്രഭാവം വർദ്ധിക്കുന്നതിനുള്ള രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞ് വരികയും ചെയ്തു. പക്ഷേ നെഹ്രു ബാക്കിവെച്ചിട്ടു പോയ ഇന്ദിരയിലൂടെ കുടുംബവാഴ്ചയ്ക്ക് തുടക്കം കുറിക്കുവാനുള്ള നീക്കങ്ങളാണ് പിന്നീട് കണ്ടത്

താഷ്കെന്റിൽ വെച്ച് ശാസ്ത്രിജി ഒഴിവാക്കപ്പെട്ടുവെന്ന് ഈ രാജ്യത്തെ പൊതുസമൂഹം കരുതുന്ന സംഭവത്തിനുശേഷം ഇന്ദിരയുടെ കയ്യിലായി അധികാരവും ഭരണകൂടവും.
അധികാരത്തോട് അടങ്ങാത്ത ആർത്തി! അധികാരം തലയ്ക്ക് പിടിച്ച ഭ്രാന്ത്! അരുതെന്ന് പറയുന്നവരെ രാഷ്ട്രീയമായി അരിഞ്ഞു വീഴ്ത്തുക! ഇതൊക്കെയായി ഇന്ദിര പുറത്തെടുത്ത രാഷ്ട്രീയം. 
തന്നെ പ്രധാനമന്ത്രിയാക്കിയതിൽ നിർണ്ണായക പങ്കുവഹിച്ച കാമരാജ് ഉൾപ്പടെയുള്ളവരെ പാർട്ടിയുടെ പടിക്കു പുറത്തിറക്കിയായിരുന്നു തുടക്കം. ഗരീബീ ഹഠാവോ എന്ന മുദ്രാവാക്യവും ബാങ്ക് ദേശസാത്കരണവും പ്രിവി പേഴ്സ് നിർത്തലാക്കിയതുപോലെയുള്ള പൊതു സമ്മതി നേടാൻ ഉതകുന്ന പരിപാടികളും മുഖ്യ ചർച്ചയായ 1971 ലെ തിരഞ്ഞെടുപ്പ് ഇന്ദിര വിജയിച്ചതിനു പിന്നിൽ പ്രവർത്തിച്ച മറ്റു ചില ഘടകങ്ങളാണ് പിൽക്കാലഭാരതത്തെ ഇരുൾ വഴിയിലേക്ക് തള്ളി വിട്ടത്.
ആ തിരഞ്ഞെടുപ്പിനെ നിർണ്ണായകമായി സ്വാധീനം ചെയ്ത ഘടകം 
  • ഇൻഡ്യയുടെ ആഭ്യന്തര തിരഞ്ഞെടുപ്പിൽ പണവും പ്രചരണോപാധികളും നിലയ്ക്കാതെ ഒഴുക്കിയ സോവിയറ്റ് യൂണിയന്റെ പങ്കായിരുന്നു. 
  • പിന്നീട് പുറത്തുവന്ന മിത്രോഖിൻ രേഖകളിലൂടെ സോവിയറ്റ് ഇടപെടലിന്റെ ചരിത്രം ഇപ്പോൾ വെളിപ്പെട്ടു കൊണ്ടിരിക്കുന്നു. 
  • കൂടെ കൂട്ടാൻ കഴിയുന്ന കുത്തകമുതലാളിമാരിൽ നിന്ന് കൈ നിറയെ കിട്ടുന്നതെല്ലാം വാരിക്കൂട്ടി ലൈസൻസ് രാജും ഇൻസ്പെക്ടർ രാജും എല്ലാം നിറഞ്ഞു നിൽക്കുന്ന രാഷ്ട്രീയവും ഇന്ദിരയാണ് അന്ന് സഹിക്കാൻ കഴിയുന്നതിനപ്പുറത്തേക്കെത്തിച്ചത്. 
  • 1971ലേ പൊതുതിരഞ്ഞെടുപ്പ് നേടാൻ നടത്തിയ വഴിവിട്ട ഇടപാടുകളാണ് ഇന്ദിരയുടെ തിരഞ്ഞെടുപ്പിനെ തന്നെ അലഹബാദ് ഹൈക്കോടതി റദ്ദു ചെയ്യുന്ന അവസ്ഥയിലെത്തിച്ചത്.
ഇതിനിടെ ചരിത്രം ഇന്ദിരയ്ക്ക് സ്വയം തിരുത്തുവാനും സാർത്ഥകവും രചനാത്മകവുമായ പുതിയ ഒരു തുടക്കത്തിനവസരം നൽകി.

പാക്കിസ്ഥാനിൽ ആഭ്യന്തര കലഹം തുടങ്ങി. ബംഗ്ളാദേശെന്ന കിഴക്കൻ പാക്കിസ്ഥാൻ സ്വാതന്ത്ര്യത്തിന് മുജീബുർ റഹ്മാൻറെ നേതൃത്വത്തിൽ മുക്തിബാഹിനിയുടെ പോരാട്ടംതുടങ്ങി. യാഹ്യാഖാന്റെയും സുൾഫിക്കർ അലി ഭുട്ടോയുടെയും നേതൃത്വത്തിൽ പാക് ഭരണം കൂടം ക്രൂരമായ പട്ടാളനടപടി സ്വീകരിച്ചു. ഇൻഡ്യ ഇടപെടേണ്ടത് ചരിത്രപരമായ അനിവാര്യതയായി. ഇന്ദിര അവസരത്തിനൊത്തുയർന്നു. ബംഗ്ളാദേശ് സ്വതന്ത്രയായി. തൊണ്ണൂറായിരത്തിലധികം പാക് പട്ടാളം ഇൻഡ്യക്കുമുമ്പിൽ കീഴടങ്ങിയതോടെ അഭിമാനം വാനോളം ഉയർന്ന ഭാരതം ഇന്ദിരയെ നെഞ്ചിലേറ്റി. അവിടെ ആഭ്യന്തരരാഷ്ട്രീയത്തിൽ ഇന്ദിരയ്ക്ക് ജനപക്ഷത്തു നിന്ന് ഇടപെട്ട് പുതിയ ഒരു ചരിത്രം കുറിക്കുവാനുള്ള സുവർണാവസരമാണ് തുറന്നത്.
  • പക്ഷേ 'ക്ഷീരമുള്ള അകിട്ടിലാണെങ്ങിലും ചോര തന്നെ തേടുന്ന കൊതുകിന്റെ' സ്വഭാവമാണ് ഇന്ദിര കാട്ടിയത്. 
  • അഴിമതി, ജനാധിപത്യ വിരുദ്ധ നടപടികൾ എന്നിവ ചെയ്ത് തന്റെ അധികാരം ചോദ്യം ചെയ്യപ്പെടാത്തതാക്കി മാറ്റുവാനുള്ള വളഞ്ഞ വഴികളാണ് ഇന്ദിര സ്വീകരിച്ചത്. 
  • ഭരണഘടന സൗകര്യം പോലെ വളച്ചൊടിച്ചു. 
  • ഭരണഘടനാ സ്ഥാപനങ്ങളുടെ കഴുത്തു ഞെരിച്ചു.
ഇന്ന് ഇന്ദിരയെ വാഴ്ത്തുന്നവരും അവരുടെ കുടുംബത്തിന്റെ പുറം വാതിലുകളിൽ നിന്നും എറിഞ്ഞു കിട്ടുന്ന ഔദാര്യത്തുട്ടുകൾക്കു വേണ്ടി സ്വയം വിറ്റ മാധ്യമ ലോകത്തെയും രാഷ്ട്രീയരംഗത്തെയും ഭിക്ഷാം ദേഹികൾ ഒരു കാര്യം ഓർക്കണം.
ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും ഇൻഡ്യ കണ്ട ഫാസിസത്തിന്റെ ഏറ്റവും ഭീഭത്സങ്ങളായ മുഖങ്ങളായിരുന്നു. 
അതുകൊണ്ടു തന്നെ അവരുടെ ദാരുണമായ അന്ത്യം കണ്ട് ലോകം ഞെട്ടിത്തരിച്ചിരുന്നപ്പോഴും ഈ രാജ്യത്തിന്റെ പലയിടങ്ങളിലും നിശ്ശബ്ദരായിരുന്ന് തങ്ങളും തങ്ങളുടെ ഉറ്റവരും ഉടയവരും അടിയന്തിരാവസ്ഥയിൽ അനുഭവിച്ചതിന് കാലം കണക്കു പറഞ്ഞുവെന്ന് കരുതിയ ഒരു വലിയ ജനസമൂഹം ഉണ്ടായിരുന്നുവെന്ന്.




No comments: