Mahalekshmyashtakam ഉപാസനാവിധി

Views:



നിത്യജീവിതത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ദുഃഖങ്ങളും ദുരിതങ്ങളും നമ്മെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്.
  • മനസ്സിലെപ്പോഴും അസ്വസ്ഥത ! ശരീരത്തിനോ ബലക്കുറവും ക്ഷീണവും.
  • ആകപ്പാടെ ഒരു മന്ദത ! ഉന്മേഷക്കുറവ് ! ബുദ്ധിയും വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്തോ ഒരു തകരാറുള്ളതുപോലെ.
  • നല്ല വരുമാനമുണ്ട്, എന്നാല്‍ പണം കൈയ്യില്‍ നില്ക്കുന്നില്ല. കുടുംബജീവിതത്തിലാണെങ്കില്‍ സ്നേഹക്കുറവും വഴക്കും ബഹളവും..........!
ഈ പ്രശ്നങ്ങളില്‍ നിന്നൊക്കെ മോചനം നേടേണ്ടേ,
അതിനൊരുപോംവഴിയുണ്ട്. വിശദമാക്കാം.
മനുഷ്യദുഃഖങ്ങളുടെ മൂലകാരണം ദാരിദ്ര്യമാണ്. അത് സമ്പത്തുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതല്ല. നഷ്ടം, പദവി നാശം, സന്താനരാഹിത്യം എന്നിങ്ങനെ മനോവ്യഥയുണ്ടാക്കുന്നതെല്ലാം ദാരിദ്ര്യത്തിന്റെ പരിധിക്കകത്ത് ഉള്‍പ്പെടുന്നവയാണ്. 
ഇത്തരത്തിലുള്ള ദാരിദ്ര്യദുഃഖങ്ങളില്‍ നിന്ന് മോചനം നേടുന്നതിന്‌ മഹാലക്ഷ്മ്യഷ്ടകോപാസനയാണ് ഉത്തമമായ പോംവഴി.

വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനപ്പരീക്ഷ, മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയവയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിവാഹം, വീടുപണി, ഉദ്യോഗം മുതലായവക്ക് ശ്രമിക്കുന്നവര്‍ക്കും ബിസിനസ്സുകാര്‍ക്കും കലാകാരന്മാര്‍ക്കും എന്നുമാത്രമല്ല, ഏതു മേഖലയിലുള്ളവര്‍ക്കും മഹാലക്ഷ്മ്യഷ്ടകോപാസനയിലൂടെ കാര്യസിദ്ധി നേടുവാനാകും.

മഹാലക്ഷ്മ്യഷ്ടകോപാസന ഐശ്വര്യത്തിന്റെ പാതയാണ്.

ഉപാസന തുടങ്ങുമ്പോള്‍ തന്നെ മഹാലക്ഷ്മ്യഷ്ടകോപാസനയുടെ ദിവ്യപ്രഭാവത്താല്‍ ഓരോരുത്തരുടേയും അഭീഷ്ടസിദ്ധിക്കുള്ള സുഗമമായ വഴികള്‍ തെളിഞ്ഞുവരുന്നതായി കാണാം. ശുദ്ധിയോടും നിഷ്ടയോടും ശ്രദ്ധയോടും കൂടി വിധിയാംവണ്ണം ജപിക്കണമെന്നുമാത്രം.

മഹാലക്ഷ്മ്യഷ്ടകോപാസനാവിധി

ഈ ഉപാസനയില്‍ അര്‍ച്ചനയ്ക്കായി പൂക്കളല്ല, നാണയങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട്, മഹാലക്ഷ്മ്യഷ്ടകോപാസന തുടങ്ങും മുന്‍പായി രണ്ടു പാത്രങ്ങള്‍ സംഘടിപ്പിക്കണം. ഒന്ന് നിധിപാത്രം - നാണയങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനു; മറ്റൊന്ന് അര്‍പ്പണപാത്രം - നാണയങ്ങള്‍ അര്‍പ്പിക്കുന്നതിനും വേണ്ടിയാണ്.

അര്‍പ്പണപാത്രം വിളക്ക് കത്തിക്കുന്നിടത്താണ് സൂക്ഷിക്കേണ്ടത്. അവരവരുടെ കഴിവനുസരിച്ചുള്ള നാണയത്തുട്ടുകള്‍ നിധിപാത്രത്തില്‍ കരുതുക. നാണയങ്ങള്‍ കഴുകി ശുദ്ധമാക്കി വയ്ക്കുണം. ദിവസേന കിട്ടുന്ന നാണയങ്ങള്‍ ഈ പാത്രത്തിലിട്ട് സൂക്ഷിക്കാം. നിധിപാത്രം എപ്പോഴും നിറഞ്ഞിരിക്കുവാന്‍ ശ്രദ്ധിക്കുമല്ലൊ.

ഉപാസനയുടെ ഭാഗമായി ഓരോ പ്രാവശ്യം മഹാലക്ഷ്മ്യഷ്ടകം ജപിച്ചു കഴിയുമ്പോഴും നിധി പാത്രത്തില്‍ നിന്ന് ഒരു പിടി നാണയങ്ങളെടുത്ത് നെഞ്ചോടു ചേര്‍ത്ത് അഭീഷ്ടസിദ്ധിക്കായി പ്രാര്‍ത്ഥിക്കണം. മഹാലക്ഷ്മിയുടെ പദകമലങ്ങള്‍ സങ്കല്‍പിച്ച് നാണയത്തുട്ടുകള്‍ അര്‍പ്പണപാത്രത്തില്‍ അര്‍പ്പിക്കുക.

രാവിലെയും വൈകുന്നേരവും കുളികഴിഞ്ഞ് മൂന്നുപ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. തദവസരത്തില്‍ ശുദ്ധിയും ശ്രദ്ധയും നിഷ്ഠയും നിര്‍ബന്ധമായും പുലര്‍ത്തേണ്ടാതാണ്.

41 ദിവസത്തെ ജപം കഴിയുമ്പോള്‍ അര്‍പ്പണപാത്രത്തിലെ മുഴുവന്‍ നാണയങ്ങളും വെളുത്ത പട്ടില്‍ പൊതിഞ്ഞ് കിഴി കെട്ടി, കര്‍പ്പൂരം കത്തിച്ച് മൂന്നുപ്രാവശ്യം ആരതിയും നടത്തി, അലമാരിയിലോ മേശക്കുള്ളിലോ സൂക്ഷിക്കുക. തുടര്‍ന്ന് മേല്‍പ്പറഞ്ഞ രീതിയില്‍ തന്നെ ഉപാസന തുടരണം.
( ഈ സംഖ്യ ശ്രീലക്ഷ്മീദക്ഷിണയായി സമര്‍പ്പിക്കാം)

ഉപാസന തുടരുക
  • ഉപാസനയോടൊപ്പം തന്നെ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടുന്നതിനുള്ള പരിശ്രമങ്ങളും ചെയ്യണം. 
  • പരിശ്രമിക്കുന്നവര്‍ക്കു മാത്രമേ ലക്ഷ്മീ കടാക്ഷമുണ്ടാകുകയുള്ളു.
  • മഹാലക്ഷ്മ്യഷ്ടകോപാസന അത്യധികമായ ആത്മവിശ്വാസവും ഈശ്വരാധീനവും പ്രദാനം ചെയ്യും.
  • നമുക്ക് ഐശ്വര്യത്തിന്റെ പാതയിലൂടെ മുന്നേറാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • ആരതി ചെയ്യുന്ന ദിവസം മത്സ്യമാംസാദികളും പുകവലി, മദ്യപാനം തുടങ്ങിയവയും ഉപേക്ഷിച്ച് ശുദ്ധമായിരിക്കണം. 
  • അശുദ്ധിയുടെ ദിനങ്ങളിലൊഴികെ ജപം മുടങ്ങാനിടവരുത്തരുത്.
  • ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി ജീവിതത്തെ അഭിമുഖീകരിക്കുക. 

മഹാലക്ഷ്മീകടാക്ഷത്താല്‍ അഭീഷ്ടസിദ്ധിയും 
സര്‍വ്വവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.....





No comments: