Ruksana Kakkodi :: കവിത :: കർക്കടക മഴ

Views:


തിമർത്തു പെയ്യുന്ന മാരി
നീ ഭയപ്പെടുത്തല്ലെന്നെ
കഴിഞ്ഞു പോയ കാല-
സ്മരണ പുതുക്കല്ലേ .

പുതുമഴ പേമാരിയായ്
തൊടിയിലെങ്ങും പെയ്തു
വരണ്ട നദികളെല്ലാം
നിറഞ്ഞൊഴുകി ഭൂവിൽ.

മലയും കുന്നുമിറങ്ങി
ഒഴുകിടുന്ന വെള്ളം
പരന്നൊഴുകിയെങ്ങും
കുടിലുകൾ തകർത്തു.

ഒഴുകിടുന്ന ജീവൻ
കരഞ്ഞിടുന്ന ലോകം
ഒരുരുള ചോറിനായി
കൈ നീട്ടിയന്നു ക്യാമ്പിൽ .

നനഞ്ഞു കുതിർന്നമേനി
പൊതിഞ്ഞിടാനായ് പുതുവസ്ത്രം
ഏകിടുന്നു പലരും
കരങ്ങൾനീട്ടി ചുറ്റും.

ഉദരം തടവി കരയും
നിറവയറാലൊരുത്തി
തുണയായ് വന്നു പട്ടാളം
ഹെലികോപ്റ്ററിൽ തൂക്കി
പറന്നുയരും കാഴ്ച്ച
നിറയെ വാർത്താ ചിത്രം.

ഒളിച്ചുവച്ച പലതും
പരന്നൊഴുകീയെങ്ങും
കരഞ്ഞു തോർന്ന മിഴികൾ
നിർജ്ജീവമായിരിപ്പൂ .

ഉറഞ്ഞു തുള്ളും മാമരങ്ങൾ
പതുക്കെ ശയ്യാതലത്തിൽ
നിറയും വെള്ളക്കെട്ടിൽ
ശിരസ്സു താഴ്ത്തി നിന്നു.

കടുത്ത പ്രഹരമാകാൻ
കനത്തു പെയ്യല്ലേ മഴയേ
കുടിലിലെ പാവങ്ങൾ
കഴിഞ്ഞിടട്ടെ വീണ്ടും.




No comments: