അറവ് :: രാജീവ് ജി ഇടവ

Views:



രാജീവ് ജി ഇടവയുടെ 'അറവ് ' എന്ന നോവൽ ഇടവ ഗ്രാമപഞ്ചായത്തിനെ ചുറ്റിപറ്റി വികസിക്കുന്ന ഒന്നാണ്.

ഓരോ തവണ അറവ് വായിക്കുമ്പോഴും ഇടവയിലെ പരിചിതരായ ആൾക്കാരുടെ പരിചിതമായ അനുഭവങ്ങളുടെ നേര്കാഴ്ചയായി തോന്നുന്നു.
നോവലിൽ ഇറച്ചിക്കറിയും പെറോട്ടയും കഴിക്കാൻ പോകുന്ന ബദരിയുടെ അനുഭവമുണ്ട്.  ബദരി ഒരു കുട്ടിയാണ്.  അവന് അന്ന് 12 - 15 വയസ്സ് പ്രായം. ഗ്രാമത്തിലെ ചായക്കടയിൽ നിന്നും വരുന്ന പെറോട്ടയുടെയും ഇറച്ചിക്കറിയുടെയും മണം ആകർഷിക്കുന്ന പ്രായം.  അച്ഛൻ വളർത്തുമകൾ യമുനയ്ക്കു മാത്രമാണ് പെറോട്ടയും ഇറച്ചിയും വാങ്ങി നൽകുക.  അവനു കൊതിയുണ്ട്.  പക്ഷേ ..

യമുന യുടെ എച്ചിൽ വരെ അവൻ തിന്നു നോക്കി.
ഒടുവിൽ ചായക്കടയിൽ പോയി ഇറച്ചിയും പറോട്ടയും കഴിക്കാൻ അവൻ തീരുമാനിച്ചു.  എങ്ങനെയോ അതിനുള്ള പൈസ സംഘടിപ്പിച്ചു.  പക്ഷെ പെറോട്ട മാത്രമാണ് കഴിക്കാൻ സാധിച്ചത്.  ഇറച്ചിക്ക് പണം തികഞ്ഞില്ല.

ഇടവയിൽ മാത്രം സുലഭമായ അനുഭവം ഇതല്ല.  ഇത് കഴിഞ്ഞു നടന്നതാണ് .
കഴിച്ചു കഴിഞ്ഞു ബദരി  വീട്ടിലെത്തും മുൻപേ ആ വിവരം അമ്മാവൻ അറിഞ്ഞു.!!!!!!!!!

മറ്റുള്ളവരുടെ സ്വകാര്യതകളിൽ ഇത്രത്തോളം തല്പരരായ ആളുകളുള്ള ഒരു പ്രദേശം ഇ ഭൂമിയിൽ വേറെയുണ്ടോ !!!!!

സത്യത്തിൽ ബദരിക്കു സമാനമായ അനുഭവങ്ങൾ എനിക്കടക്കം ഉണ്ടായിട്ടുണ്ട്..

അതിലൊന്ന് നടക്കുമ്പോൾ എനിക്ക് 18. അനിയനും ഞാനും എന്റെ ഒരു സുഹൃത്തുംകൂടി സിനിമയ്ക്ക് പോയി.  എല്ലാ പെർമിഷനുകളും നേടിയിരുന്നു, വാസു. തീയേറ്ററിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുകയായിരുന്നു സുഹൃത്ത്. ഞാനും അനിയനും ഗേറ്റിനു വെളിയിലും . ഞാൻ പതിവുപോലെ എന്തോ ആലോചിച്ചു നിൽക്കുവായിരുന്നു.
- 'എന്താടാ ഇവിടെ ?'
-'വീട്ടിൽ പറയണോടാ ?'
എന്നൊക്കെ ആരോ അലറുന്നു .
നോക്കുമ്പോൾ ആരോ അനിയനെ ചോദ്യം ചെയുക്കയാണ് . നാട്ടുകാരനാണ് .

സിനിമ കാണാൻ വന്നു എന്ന വലിയ തെറ്റ് കണ്ടുപിടിച്ച ഒരു വിജയിയുടെ ഭാവം അയാളുടെ മോന്തയിൽ ...

മറ്റൊരനുഭവം അപ്സര ബേക്കറിയിൽ വച്ചുണ്ടായതാണ് .

ഞാനും സുഹൃത്തും കൂടി ഐസ് ക്രീം കഴിക്കുന്നു. അവനു പ്ലസ് ടു വിനു ഡിസ്റ്റിംക്ഷൻ കിട്ടിയതിന്റെ ചിലവാണ്. കഴിച്ചു തീരാറായപ്പോൾ ഒരാൾ അടുത്ത് വരുന്നു. വീടിനടുത്തുള്ള ആളാണ്.

"ഒരെണ്ണം കൂടി കഴിച്ചൂടെ ?' പരിഹാസമോ പുച്ഛമോ നിറഞ്ഞ ചോദ്യം അയാൾ പിന്നെയും അയാൾ ആവർത്തിച്ചു .
"ഞാൻ അണ്ണനെ കാണട്ടെ ..' എന്ന ഒരു ഭീഷണിയും...

മറ്റൊരനുഭവം വഴുതക്കാട്ടെ ഒരു ഹോട്ടലിൽ വച്ച് .
കണ്ണ് ഡോക്ടറെ കാണാൻ വഴുതക്കാടെത്തിയതായിരുന്നു ഞാനും സുനീഷും. ഉച്ച സമയം.  എന്തേലും കഴിക്കാം എന്ന സുനീഷിന്റെ അഭിപ്രായം വോട്ടിനിടാതെ തന്നെ പാസ്സാക്കപ്പെട്ടു .

ഞങ്ങൾ ഹോട്ടലിൽ കയറി .
കപ്പയും മീൻകറിയും ഓർഡർ കൊടുത്തു .

അപ്പോൾ ദാ മുന്നിലെ സീറ്റിലിരുന്നു ഒരു കഷണ്ടി. നാട്ടുകാരനാണ്. ഈ കഷണ്ടി അന്ന് വഴുതക്കാട്ടാണ് ജോലി ചെയുന്നത്. അന്നേരം അയാളൊന്നും പറഞ്ഞില്ല . വെറുതെ ഒരു ചിരി. അയാളുടെ ചിരിക്കെപ്പോഴും മനുഷ്യനെ ആക്കുന്ന ഒരു ഭാവമാണ്. അപ്പോൾ അയാൾ ചിരിമാത്രം തന്നു പോയി.

പിറ്റേന്ന് എനിക്ക് കലശലായ വയറുവേദനയും ഇളക്കവും .
സുനീഷിനു ഒരു കുഴപ്പവുമില്ല .
എന്തായാലും വയറു കേടായി. അപ്പോഴും കഴിച്ച കാര്യങ്ങൾ ഞങ്ങളാരോടും പറഞ്ഞിരുന്നില്ല .

മൂന്നാമത്തെ തവണ കക്കൂസിൽ നിന്നിറങ്ങുമ്പോൾ അമ്മമ്മയുടെ കമന്റ് - " കണ്ട ഹോട്ടെലിലൊക്കെ കേറി കപ്പയും മീനും കഴിച്ചാൽ ഇങ്ങനിരിക്കും."
ഞെട്ടി ശരിക്കും ഞെട്ടി . കഷണ്ടീ എല്ലാം നിൻറെ ലീല .

ഇനിയുമുണ്ടനുഭവങ്ങൾ .
ഇതുപോലെ പലർക്കും ഉണ്ടാകും ഇടവയുടെ നാടൻ അനുഭവങ്ങൾ .

ഞങ്ങൾക്കൊക്കെ വേണ്ടി രാജീവ് അണ്ണൻ (രാജീവ് ജി ഇടവ) എഴുതും ...




No comments: