06 June 2018
ശ്രീ. കീഴാറൂര് സുകുവിന്റെ ട്ടാവട്ടക്കവല - കവിതാസമാഹാരം
നിത്യേ....
നിത്യേ, നിരാമയേ, നിസ്തുലേ, നിത്യവും
നീയുണർത്തുന്നതെൻ ജീവതാളം.
സുപ്രഭാതസ്മിതം, മദ്ധ്യാഹ്നതാണ്ഡവം,
സന്ധ്യാഭ, സ്വച്ഛന്ദഗാഢനിദ്ര.
നീ രാഗമുഗ്ദ്ധപ്രപഞ്ചം, നിഗൂഢാർത്ഥ-
മാനന്ദതത്ത്വം, വിമുക്തിപാഠം.
നിത്യേ, നിരാകൂലേ, നിർമ്മലേ, നിത്യവും
നീ കൊളുത്തുന്നതെൻ ജീവനാളം.
സൗരാഗ്നി, നക്ഷത്രകാന്തി, ക്ഷമാശാന്ത-
സൗഖ്യദം, സൗഹ്യദം, സൗമ്യദീപ്തി.
നീ സ്നേഹതപതപ്രഭാമൂർത്തി, വിശ്വാസ-
ദാർഢ്യം, സ്മൃതി, ശുദ്ധി, തീക്ഷ്ണബുദ്ധി..
നിത്യേ, നിരാദികേ, നിർഭയേ, നിത്യവും
നീ തുറക്കുന്നതെൻ ജീവനേത്രം.
പ്രാണൗഷധം, തീർത്ഥബിന്ദു, വാഗ് വൈഭവം,
പ്രൗഢം വരം, സ്വപ്നജന്മബന്ധം.
നീ ആത്മതന്മയീഭാവം, ധ്വനി, സന്ധി-
തന്മാത്ര, പ്രജ്ഞാനരൂപബ്രഹ്മം.
നിത്യേ, നിരാതപേ, നിർമ്മമേ, നിത്യവും
നീ മുഴക്കുന്നതെൻ ജീവനാദം.
സർഗ്ഗോത്സവം, സപ്തവർണ്ണോത്ഭവം, കാവ്യ-
സ്വർഗ്ഗം, ലയം, ദിവ്യമാന്ദോളനം.
നീ ആദിമന്ത്രാർത്ഥസാരം, ശ്രുതി, ധ്യാന-
ബോദ്ധ്യം, സഹസ്രാരസാക്ഷ്യം, ശുഭം.
03 June 2018
മേച്ചിൽപ്പുറം:: ശിവപ്രസാദ് പാലോട്
ഇടയനറിയാം
കൂട്ടത്തിലൊരാട്
കുറുക്കന്റെ കൂടെ
ഒളിച്ചോടിയിട്ടുണ്ടെന്ന്
കൂട്ടം തെറ്റിയ കുഞ്ഞാടുകൾ
കാട്ടരുവിയിലിറങ്ങി
സ്വന്തം മുഖങ്ങളെ
പ്രേമിച്ചു തുടങ്ങിയിട്ടുണ്ടെന്ന്
വിശപ്പിന്റെ വിഷം തീണ്ടിയ
ഇലച്ചോര കുടിച്ച്
ഒരു പെണ്ണാട്
പാതി ഗർഭത്തിൽ
സ്വയം അലസിപ്പോയെന്ന്
നിരാശയുടെ വള്ളി ചുറ്റി
കുരൽ കുറുകി
ഒരാണാട് പാറയിടുക്കിൽ
ബലിമൃഗമായെന്ന്
ചിലപ്പോൾ
എല്ലാ ആടുകളും
ഇടയന്റെ ചാരന്മാരായി
തമ്മിൽ തമ്മിൽ
ഒറ്റിക്കൊണ്ടിരിക്കുന്നു
ഇടയനോടൊട്ടി
ഏതോ പാട്ടിൽ ലയിച്ചെന്നപോലെ
തഞ്ചം കൊണ്ട്
അയവെട്ടുന്ന ഒട്ടേറെ
ആടുകളുണ്ടെന്ന്
ഇടയനറിയാം
ഇവയൊന്നും ആടുകളല്ലെന്നും
ആട്ടിൻ തോലിട്ട
ചെന്നായ്ക്കളാണെന്നും
ഇടക്കിടക്ക് കൂട്ടിമുട്ടുന്ന
ദംഷ്ട്രകൾ ഇരുട്ടിൽ
തിളങ്ങുന്നത്
കണ്ടില്ലെന്ന് നടിക്കുന്നതാണ്
വേദമെന്നും
ഭ്രാന്തു പിടിച്ചോടുന്നവയുടെ
ചെവി മുറിച്ച ചോര
ചിറിയിലിറ്റിക്കുമ്പോൾ
ഇടയന്റെ തലച്ചോറിലും
കടന്നലുകൾ മുട്ടയിടാറുണ്ട്
ഇടയനറിയാം
താനൊരു ഇടയനല്ലെന്നും
ഇരമാത്രമാണെന്നും
ആസന്നമായ
മഞ്ഞിലുറഞ്ഞോ
സൂര്യാഘാതത്തിലോ
താനൊടുങ്ങിപ്പോകുമെന്നും
മുഖംമൂടി പിന്നെയും പിന്നെയും
മിനുക്കി
അയാൾ മേയ്ച്ചു കൊണ്ടേയിരിക്കുന്നു
മേഞ്ഞു കൊണ്ടേയിരിക്കുന്നു
പ്രവേശനോത്സവം :: വിനയൻ
അറിയും ഞാൻ നിന്നെ
ചിരികൊള്ളാനല്ലേ
അരികിൽ നീ വന്നൂ .
പൊതുപള്ളിക്കൂട-
ത്തണലിൽ തേനുണ്ണാൻ
വരികെന്റെ കണ്ണാ.
പലതെണ്ണിത്തുള്ളാം
കളിയാടാം ,പാടാം
ഇനി നമ്മൾക്കൊന്നായ്.
മനസ്സാകെപ്പൂക്കൾ
നനവേറ്റിക്കുനിയേ,
ഒരു തെന്നൽ തഴുകി.
പുഴവെള്ളം ചാടേ,
അവനന്തിപ്പൊന്നിൽ
മിഴികൊണ്ടൊന്നൊപ്പി.
പറയാനൊന്നുണ്ടേ"
നിറകണ്ണിൽ വിശ്വം
പലതായിച്ചിതറി.
ഇടിവെട്ടിപ്പെയ്യും
മഴയിൽ കുടചൂടി
കുടമുല്ല വിരിഞ്ഞൂ..
മലതാണ്ടിയ കുയിലിൻ
കളനാദം കേൾക്കാൻ
മഴതോർന്നൊരു മൗനം .
പ്രിയമാതാവോടീ-
യടികൊള്ളുംകാര്യം,
പറയും ഞാനെല്ലാം. "
ത്തികവിൽ നിന്നെന്നെ
വിലപേശുന്നോർക്കാ-
യെറിയല്ലേയമ്മേ."
വലുതാകും സ്വപ്നം
ഒരു യാതനയായെൻ
ചുമലിൽ ചാർത്തല്ലേ."
കടലാസു മനഞ്ഞും
തെളിവാനത്തൂടെ
മഴവില്ലു തെളിയ്ക്കാം.
മഴയോടൊത്തൊഴുകാം.
കുളിർകൊണ്ടു ചിരിക്കാം
പൊതുനൻമകൾ കാക്കാം.
പൂമാനത്തോടാം
പൊന്നമ്പിളിമാമൻ
ചൊല്ലുംകഥ കേൾക്കാം.
പൊതുപള്ളിക്കൂടം
വരികെൻ പ്രിയതോഴാ
കുളിർമുറ്റത്തേയ്ക്ക്."
വരുവാനുണ്ടാശ"
കഴിയില്ലെന്നുള്ളിൽ
കരിമാനം പെയ്തു.
ഇരുപൂക്കൾ വഴിയിൽ
മിഴിവാർന്നുവിരിഞ്ഞാൽ
വരുമാച്ചറുകാറ്റ്.
അയൽപക്കക്കൂട്ട്,
അറിയേണ്ടവരസ്ഥി-
ത്തറകൾ പണിയുമ്പോൾ.