അധ്യാപക കലാ സാഹിത്യ അവാർഡ് 2017 ::: ശിവപ്രസാദ് പാലോടിന്

അധ്യാപക കലാ സാഹിത്യ അവാർഡ് 2017 മന്ത്രി മെഴ്സിക്കുട്ടിയമ്മയിൽ നിന്നും ഏറ്റുവാങ്ങുന്നു

തീക്കാലം :: ശിവപ്രസാദ് പാലോട്


പണ്ടിരുന്നിട്ടുണ്ടു നാം പകലിരവ്
തമ്മിലത്രമേലടുപ്പമുണ്ടാകയാൽ
മുള്ളുമൂർച്ചകൾ കനൽക്കല്ലുകളന്നു
നമ്മൾക്കു പൂവിരിപ്പായപ്പോൾ

ചന്തമേകാന്തമക്കോണിൽ നിൽക്കുന്ന
പൊന്ത നമ്മെയൊളിപ്പിച്ചു പച്ചയിൽ
ഗാഢമെന്തോ ചിന്തിച്ചു നിൽക്കയാ-
മാഴമായിക്കൊതിപ്പിച്ച ജലാശയം.

വയ്യ, വനശബ്ദതാരാവലി മൂളും
ചില്ലുജാലകമോർക്കാതിരിക്കുവാൻ
ഘനമിരുണ്ടുറച്ച പർവ്വതശിഖിര-
മന്നു മറ്റൊലിക്കൊണ്ടു നമ്മളെ.

ഇടറി വീഴുമാ മിഴിനീരരുവിയിൽ
ഇടയിലെപ്പോഴോ നീയിറങ്ങി നിന്നതും
മോദമന്ദസ്മിതമോതി നിന്നൊരാ
മധുരപുഷ്പം നിനക്കായ് പറിച്ചതും,

പിന്നെയേതോ കിനാവിൽ പിരിഞ്ഞു
നാമൊട്ടു കണ്ടാലുമന്യരായ് തീർന്നതും
അഗ്നിശൈലം പഴുത്തൊഴുകി കാലം
ഹൃദ്കുടീരങ്ങളെപ്പൊതിഞ്ഞിരിക്കവേ,

വിജനവീഥിയിൽ മാമരക്കൊമ്പുകൾ
ശിഥില സ്വപ്നമായ് കരിഞ്ഞുണങ്ങവേ
അന്തിമേഘം കലങ്ങിയ വിണ്ണിൽ
തൊട്ടു ഞാനെൻ മിഴി തുടയ്ക്കട്ടെ...

ശിവപ്രസാദ് പാലോട്

ശ്രീ.മോഹൻ ഡി കല്ലമ്പള്ളിയുടെ കഥാസമാഹാരം - "നൊമ്പരം" പ്രകാശനം.


അമ്മ മലയാളം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ, 
ശ്രീ.മോഹൻ ഡി കല്ലമ്പള്ളിയുടെ 
കഥാസമാഹാരം - "നൊമ്പരം" പ്രകാശനം, 
17.09.2017 ന് 
കരുമ്പുക്കോണം മുടിപ്പുര ആഡിറ്റോറിയത്തിൽ നടന്നു.

" മാവേലി വന്നപ്പോൾ " :: ഹരിലാൽ, നന്ദിയോട്


(എന്റെ ആദ്യ കവിത - 1985)

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.,
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങാർക്കുമൊട്ടില്ല താനും.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം...

കാലം കഴിഞ്ഞു മാവേലി വന്നു,
കാലത്തിൻ മാറ്റം കണ്ടമ്പരന്നു...!
മാലോകർ മാവേലി നാൾ മറന്നു,
മാവേലി നാടിന്നു പാടേ മാറി!
സ്തബ്ധനായ് നിന്നു മാവേലിനൊന്തു,
തൻ നാടിന്നെന്തേ ദരിദ്രമായി?

ഓണത്തിൻ മാറ്റുകുറഞ്ഞു വന്നു,
ഓണക്കളികള ദൃശ്യമായി
പൂവിളിപ്പാട്ടുകൾ കേൾക്കാനില്ല,
പൂക്കളം പോലും വിരളമായി!
ഊഞ്ഞാലിലാടുന്ന പൈതലില്ലാ,
ഊഞ്ഞാല് കൺകൊണ്ടു കാൺമാനില്ല...!

വീണ്ടും വരുന്നു മാവേലി ഇന്നും
ദുഃഖവും ദുരിതമേറ്റുവാങ്ങാൻ!
തൻ തിരുമാനസം നൊന്തു നൊന്ത്
മാവേലി പോലും ക്ഷയിച്ചു പോയി!
മാവേലി നാടിന്നു സങ്കൽപ്പമായ്
ഓണമെന്നുള്ളതും സങ്കൽപ്പമായ്...!

വിദ്യാരംഗം ചെറുകഥ അവാർഡ്


ഈ വർഷത്തെ വിദ്യാരംഗം ചെറുകഥ അവാർഡ്  
കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപകനും സാഹിത്യകാരനുമായ 
ശിവപ്രസാദ് പാലോടിന്.

നാവേറ് എന്ന കഥയാണ് പുരസ്കാരത്തിന് അർഹമായത്. 
കലോത്സവ വേദികളിലെ രക്ഷിതാക്കളുടെ അനാരോഗ്യ മത്സരങ്ങളും 
യഥാർത്ഥ കലാപ്രകടനങ്ങൾ തഴയപ്പെടുന്നതുമായ 
ഇതിവൃത്തമാണ് കഥയുടെത്.

സെപ്റ്റംബർ 5ന് കൊല്ലത്ത് വച്ചുള്ള 
ചടങ്ങിലാണ് അവാർഡ് വിതരണം. 
അധ്യാപക ദിനത്തോടനുബന്ധിച്ച് 
സംസ്ഥാനത്തെ അധ്യാപകർക്കായി 
പൊതു വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച 
കഥാരചന മത്സരത്തിൽ നിന്നാണ് ഒന്നാം സ്ഥാനം നേടിയത്
http://www.malayalamasika.in/2017/06/sivaprasad-palode.html '

ഓണക്കവിതകൾ :: ശിവപ്രസാദ് പാലോട്


ഒന്ന്
.............
ഓണം
പൂക്കളുടെ
മഹാ ബലി

രണ്ട്
.........
എന്നും
പാച്ചിലാണ്
അതിന് ഇതിന്
അവിടേക്ക് ഇവിടേക്ക്
ഇത് മാറ്റിയെടുക്കാൻ
അത് തിരുത്താൻ
ഇത് ബന്ധിപ്പിപ്പിക്കാൻ
അത് ഹാജരാക്കാൻ
അവിടെ വരിനിൽക്കാൻ
ഒരിടത്ത് കൊല്ലാൻ
ഒരിടത്ത് ചാവാൻ
ഉത്രാടപ്പാച്ചിലിന് എന്നോ
ശീലപ്പെട്ടു പോയല്ലോ
പൊന്നോണമേ.

മൂന്ന്
........
പ്രജകളിടുന്നത്
പുഷ്പചക്രങ്ങളല്ലേ..?
അകാലത്തിൽ
മണ്ണടിഞ്ഞ
സമത്വ മഹാപ്രഭുവിൻ
വിരിമാറിൽ

സദ്യയുണ്ണുകയല്ലേ
ശ്രാദ്ധം
ജീവനോടെ
കുഴിച്ചുമൂടപ്പെട്ട-
യാത്മാവിന്നോർമ്മയിൽ...


ശിവപ്രസാദ് പാലോട്
9249857148


സ്വയം കുരുതി :: അന്‍സാരി


പാതയിൽ പാതിവെച്ചുരിയുന്ന ദേഹവും
പാതിയിൽ പൊലിയുന്ന പ്രാണൻെറ തേങ്ങലും
എത്ര കണ്ടാലും പഠിയ്ക്കാത്ത കൗമാര -
മെത്തിപ്പിടിക്കയാണെന്നും ദുരന്തങ്ങൾ!

പെറ്റിട്ടവയറിൻെറ നിത്യമാം നീറ്റലും
ചുറ്റിലും ചുട്ടുപൊള്ളുന്ന ബന്ധുക്കളും
തന്നെയാണെന്ന കരയിച്ചതെപ്പോഴും
ചെന്നങ്ങുകേറിത്തുലഞ്ഞവരെക്കാൾ!

ശരവേഗതൃഷ്ണയെ ത്രില്ലെന്നു പേരിട്ടു
പരജീവ തൃഷ്ണയെ പുല്ലെന്നുമുരുവിട്ട്.
ശകടം നയിക്കുന്ന കൗമാരമേ നിൻെറ
പകിട
ക്കരുക്കൾക്ക് പകയുണ്ട് നിന്നോട് !

ഇനിയെത്രയോനാൾ സ്വയംജ്വലിച്ചപരർക്ക്
ഇരുളകറ്റീടേണ്ട നെയ് വിളക്കാണ് നീ!
ഒരുമാത്രയിൽ വൻദുരന്തഗർത്തതിൻെറ
കരയിൽ നീ നിന്നെ നിവേദിച്ചൊടുങ്ങൊല്ല!

ആത്മബോധത്തിന്നതിർവരമ്പും താണ്ടി
ആത്മാവിലേയ്ക്കഹംഭാവം വിരൽചൂണ്ടി
ആടിത്തിമർക്കുമീയാഘോഷനാട്യങ്ങൾ
ആരെത്തോൽപ്പിയ്ക്കാൻ, സ്വയം തന്നെയല്ലാതെ?
                    

വ്യദ്ധവേശ്യാവിലാപം :: അന്‍സാരി


വേച്ചുവേച്ചിടനെഞ്ചമർത്തിക്കിതച്ചും
വേർപ്പും ചുരത്തി, പിടച്ചും ചുമച്ചും
ദേശനാഥൻമാരെനോക്കി കവലയിൽ
വേശ്യ, ഉമിത്തീ ചിതറുന്നു, ചീറുന്നു!

"ഇന്നലെകൾ നിങ്ങളോർത്തിടുന്നില്ലയോ,
ഇന്നലത്തെയെന്നെയോർത്തിടുന്നില്ലയോ,
ഇന്നലെ നിങ്ങളെൻനിസ്സഹായതകളെ
അമ്മാനമാടിയതോർത്തിടുന്നില്ലയോ?

ചുണ്ടുകൾ നൊട്ടിനുണഞ്ഞും തലയിലൊരു
മുണ്ടിട്ടുകൊണ്ട് പതുങ്ങിവന്നും നാണയ-
ക്കിഴിയുമായന്നെൻെറ കുടിലിൻെറ
വാതിലിൽ കാത്തക്ഷമയോടിരുന്നതും

ചെയ്തജോലിയ്ക്ക് കണക്കുതീർത്തും, എന്നിൽ
പെയ്തുതോർന്നോരെ പറഞ്ഞയച്ചും
കരിവളക്കൈനീട്ടി, പനിമതിച്ചിരിതൂകി
നിങ്ങളെക്കുടിലിലേയ്ക്കന്നാനയിച്ചതും

നിങ്ങൾക്കിരിക്കുവാൻ കീറപ്പഴംപായ
നീട്ടിവിരിച്ചു, ഞാനൊപ്പമിരുന്നതും
കാച്ചിത്തിളപ്പിച്ചുതൂകിയ നിശ്വാസ-
മേറ്റെൻകവിൾത്തടം വിങ്ങിച്ചുവന്നതും

കാലത്ത് തീപ്പെട്ടിക്കോലുകൊണ്ടെൻകണ്ണിൽ
ചാലിച്ചകൺമഷി ചുണ്ടാൽതുടച്ചതും
നീട്ടിവെച്ചോരെൻെറ മടിയിൽ തല ചേർത്തു
നീയെത്രസുന്ദരമെന്നുമൊഴിഞ്ഞതും

രാവിലെ മേൽമുണ്ടുടുക്കുവാൻവേണ്ടി ഞാൻ
രാവിലെന്നടിമുണ്ടുരിയുന്നനേരത്ത്
സർവ്വംമറന്നെന്നിലാകെ  പരതിയെൻ
സർവ്വവുംനേടി, കിതച്ചു കിടന്നതും

നിങ്ങൾ മറന്നുവോ, നിങ്ങൾ മറന്നുവോ
സ്വാർത്ഥദാഹത്തിൻെറ മർത്ത്യരൂപങ്ങളേ,
നിങ്ങൾമറന്നുവോ നിങ്ങൾമറന്നുവോ
സ്വാർത്ഥമോഹത്തിൻെറ ദുഷ്ടഭാവങ്ങളേ!

പിന്നീട്, പിന്നീട് നാൾകൾ കഴിയവേ
എന്നിലെ സ്ത്രീയിൽ ജരാനരയേറവേ
നിങ്ങൾക്ക് ഞാൻ തന്നു കാമംകെടുത്തിയ 
നിമ്നോന്നതങ്ങളെ വ്യാധി കയ്യേറവേ,

മുതുകിലേയ്ക്കൊട്ടിപ്പിടിക്കുന്നൊരുദരത്തെ
ഇരു കൈകൾകൊണ്ടുമമർത്തിത്തിരുമ്മവേ,
നിങ്ങളെന്നെ തല്ലിയോടിച്ചതും "വേശ്യ " .
എന്നങ്ങലറി, കരിങ്കല്ലെറിഞ്ഞതും

ഓടിത്തളർന്നരയാലിൻചുവട്ടിലെ
പൂഴിത്തളത്തിൽ മുഖംചേർത്തുതേങ്ങവേ
മേലിലീദേശത്ത് കാണരുതെന്നോതി
മേനിയിൽ കൈതരിപ്പാറ്റി, പിരിഞ്ഞതും

നിങ്ങൾമറന്നുവോ, നിങ്ങൾ മറന്നുവോ
സ്വാർത്ഥദാഹത്തിൻെറ മർത്ത്യരൂപങ്ങളേ,
നിങ്ങൾ മറന്നുവോ,നിങ്ങൾ മറന്നുവോ
സ്വാർത്ഥമോഹത്തിൻെറ ദുഷ്ടഭാവങ്ങളേ - - - 

കാലം കടഞ്ഞിട്ട, നീതിബോധത്തിനെ
കാല്ക്കൽ ഞെരിച്ചിട്ട കാട്ടാളരേ
കരുതിജീവിയ്ക്കുക കപടമൂല്യങ്ങളെ
കടലെടുക്കുന്നൊരു കാലംവരും

പൊയ്ക്കാ
പുറത്തേറി നിൽക്കും സദാചാര -
ക്കൈക്കരുത്തേ നിൻകഥകഴിക്കും!
ഒരു മഹാപ്രളയത്തിൽ, നിങ്ങൾ നിർമ്മിച്ചൊരീ
നീതിയുടെ നീതികേടലിഞ്ഞു പോകും!

നിനക്കും എനിക്കും എന്നു നാം തുല്യമായ്
നിനയ്ക്കുന്ന നീതിയുടെ കാലമെത്തും!"
മൂല്യങ്ങൾ ഏതുമായ്ക്കൊള്ളട്ടെ, മാനവ -
മൂല്യത്തിലൂന്നുന്നതായിടേണം

ശീലങ്ങൾ ഏതുമായ്ക്കൊള്ളട്ടെ ധാർമ്മിക -
മൂല്യത്തിലൂന്നുന്നതായിടേണം
കാലങ്ങൾ ഏതുമാകട്ടെ സമത്വമാം
ജ്വാല ജ്വലിയ്ക്കുന്നതായിടേണം

നാട്ടുമാവും കുട്ടിയും പിന്നെ കാറ്റും :: അന്‍സാരി


നാട്ടുമാവമ്മേ നാട്ടുമാവമ്മേ
കാറ്റിൻെറ കൈ പിടിച്ചൂഞ്ഞാലാടൂ
മൂത്തുപഴുത്തൊരീ മാമ്പഴമൊക്കെയും
കാട്ടിക്കൊതിപ്പിയ്ക്കാതിട്ടു- തായോ - - - -

കാറ്റേ കറ്റേ, മാമ്പഴക്കൊമ്പിനെ
ഏത്തമിടീക്കാനൊന്നോടി വായോ
ഞെട്ടറ്റു വീഴുന്ന മാമ്പഴച്ചുണ്ടുകൾ
പൊട്ടിച്ചുറുഞ്ചാൻ തിടുക്കമായി
 
അയ്യോ കാറ്റേ മേലേച്ചില്ലയിൽ
കിയ്യോ എന്ന കരച്ചിൽ കേൾപ്പൂ
പച്ചിലക്കൊമ്പിലെ കൊച്ചു കിളിക്കൂട്ടിൽ
പക്ഷിയ്ക്ക് കുഞ്ഞ് വിരിഞ്ഞതാകാം

മുട്ടപ്പുറംതോട് പൊട്ടിച്ച കുഞ്ഞുങ്ങൾ
വെട്ടം നുണഞ്ഞു പഠിയ്ക്കയാകാം
കെട്ട് പൊട്ടിച്ചു വന്നെത്തുന്ന കാറ്റൊന്നു
തട്ടിയാൽ കൂടു തകർന്നു പോകാം

അയ്യോ കാറ്റേ, പിന്തിരിഞ്ഞീടുക
വയ്യാ, കിളിക്കൂടുടഞ്ഞു കാണാൻ !
മാമ്പഴംവേണ്ട, മധുരവുംവേണ്ട,
മാനുഷനാകട്ടതിന്നു മുമ്പേ - - - -

കുഞ്ഞിച്ചിറകുകൾ മുറ്റി, പറവകൾ
പൊങ്ങിപ്പറക്കുന്ന കാലം വരും!
അന്നെൻെറ നീട്ടിയ കൈകളിൽ മാമ്പഴ-
കൊമ്പും കുലുക്കിക്കൊണ്ടെത്തൂ കാറ്റേ- - - -

പ്രവാസിയുടെ ബാക്കിപത്രം :: അന്‍സാരി


കർക്കശക്കഷണ്ടി,
കുടവയർകുറുമ്പ്,
പ്രഷറിൻെറ പ്രഹരം,
പ്രമേഹപ്രവേഗം
കൊളസ്ട്രോൾ കൊളുത്ത്
പകയ്ക്കുന്ന പകലുകൾ
കിതയ്ക്കുന്ന രാവുകൾ!

കൈവിട്ട മക്കൾ,
കനിവറ്റ ഭാര്യ,
കുറ്റം വിളമ്പുന്ന
കൂടപ്പിറപ്പുകൾ!

ആയുസ്സറുതിയുടെ
 ആശയാശങ്കകൾ !
അപരിചിതത്വത്തിൻ
ആളനക്കങ്ങൾ!
ഏച്ചുകെട്ടി തോറ്റു
മുഴച്ചബന്ധങ്ങൾ !

കനവ് കല്ലിച്ച കണ്ണുകൾ
കനിവ് പൊള്ളിച്ച പുണ്ണുകൾ!
ഓർമ്മയുടെ ഓരോ
കവാടങ്ങളിൽ തെന്നി
ഒഴുകി വന്നെന്നും
കൊടും ശൂന്യത !
പ്രവാസിയുടെ ബാക്കിപത്രം!

മഹിജ :: അന്‍സാരി


ഗർഭപാത്രത്തുടിപ്പൊടുങ്ങുന്നില്ല,
പുത്രസ്നേഹത്തിളപ്പടങ്ങുന്നില്ല
ഉള്ളിലെ ഇടിമുറിക്കുള്ളിൽ തൻകുഞ്ഞിൻെറ
പൊള്ളിപ്പിടയ്ക്കും കിതപ്പൊടുങ്ങുന്നില്ല!

എൻെറ മോനേയെന്ന് സ്പന്ദിച്ചൊഴുകുന്ന
കണ്ണുനീരൊട്ടും നിലയ്ക്കുന്നതേയില്ല
വലിച്ചിഴയ്ക്കപ്പെട്ട മാതൃത്വരോദനം
വലിച്ചഴിക്കുന്നു മുഖംമൂടികൾ! 

ചോരകൊണ്ടേചുവന്ന പതാകകൾ
നേരു പരതിപ്പറക്കുമീക്കാലത്ത്
വേരിൽ നിന്നും തുടങ്ങണം, നീതിയുടെ
വേരറുക്കാതെ നാം കാവലിരിക്കണം!

അനാഥത്വത്തിൻെറ ബാലകാണ്ഡം :: അന്‍സാരി


എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ ?
എവിടെവിടെന്നെ ധരയിലയച്ചി-
ട്ടെവിടേയ്ക്കോപോയ് മാഞ്ഞവരെവിടെ?

എവിടെവിടെന്നെ തെരുവിലുപേക്ഷി_
ച്ചകലേയ്ക്കൊഴുകിമറഞ്ഞവരെവിടെ?
ചേരി നിവർത്തിയ കൈകളിലേയ്ക്കെൻ
ചേതനയെ പ്രസവിച്ചിട്ട്
ചേറ്തുടച്ചകലേയ്ക്ക് നടന്നൊരു
വേദനയുണ്ടവളിന്നെവിടെ?

ഇറ്റുപടർന്നൊരു കണ്ണീർനനവിൽ
വിത്ത് വിതച്ച് കടന്നവനെവിടെ?
ഉത്തരവാദിയതാരെന്നുള്ളതി-
നുത്തരമായ് തീരേണ്ടവനെവിടെ?

എൻെറ കിനാവിൻ കുടിലിന് വെളിയിൽ
കൂരിരുൾ മുട്ടിവിളിക്കുമ്പോൾ,
കുഞ്ഞിക്കരളിന്നറവാതിൽക്കൽ
ക്രൂരതയാഞ്ഞ് തൊഴിക്കുമ്പോൾ,

ഒന്നൊഴിയാതെ കളിപ്പാട്ടങ്ങൾ
എന്നിൽനിന്നുമടർത്തുമ്പോൾ,
വിങ്ങിയൊരെൻെറ കിനാവിന് നേരേ
പൊങ്ങിയചാട്ട മുഴങ്ങുമ്പോൾ

എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ?
തിന്മ കുലച്ചുതൊടുത്ത ശരങ്ങൾ
വന്നുപതിച്ചെൻ ബാല്യത്തിൽ

നന്മകൾവന്ന് തപസ്സിലിരുന്നു
പുണ്യമിയന്നൊരു പ്രായത്തിൽ
എൻെറ വരുംകാലത്തിൻ നടയിൽ
ശൂന്യതയാർത്ത്ചിരിക്കുമ്പോൾ,

തെന്നലെടുത്ത വെറും പൂമൊട്ടായ്
മണ്ണിൽഞാനിന്നലയുമ്പോൾ,
എൻെറ സമപ്രായക്കാർക്കരുകിൽ
ചെന്നൊരരൂപിയായ് നിൽക്കുമ്പോൾ

തൊണ്ടക്കുഴിയിലെരിഞ്ഞവിലാപ -
ത്തുണ്ടുകൾ നെഞ്ചിലുരുണ്ടുറയുമ്പോൾ
എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ?

എൻെറവിരൽത്തുമ്പൊന്നുപിടിക്കൂ
കണ്ണിമയാലെന്നുള്ള് തലോടു
ഒരു സ്പർശംകൊണ്ടെന്നിൽ നിറയൂ
ഒരു ശബ്ദം കൊണ്ടെന്നെത്തഴുകൂ

കരുതൽ തൊട്ടറിയാത്തൊരു കരളിൽ
കനിവിൻ തൂവൽത്തുമ്പൊന്നുഴിയൂ
എന്തായാലുമെടുത്തൊരു ജന്മം
ഉന്തുകതന്നെയതന്തിവരേയ്‌ക്കും

പകയൊടുങ്ങാത്തവർ :: അന്‍സാരി


എത്ര തിന്നാലും പശിയടങ്ങാത്തവർ
എത്ര കൊന്നാലും പകയൊടുങ്ങാത്തവർ !
എത്ര സ്വപ്നത്തുടിപ്പാർന്നചിത്തങ്ങൾ
ചുട്ടെരിച്ചാലും കലിയടങ്ങാത്തവർ

എത്ര മതേതരചിത്രസ്തംഭങ്ങളെ
തച്ചുടച്ചാലും വെറിയടങ്ങാത്തവർ
നിത്യവിശുദ്ധയാം ഭാരതത്തിൽ മടി -
ക്കുത്തഴിച്ചാലും ദുരയൊടുങ്ങാത്തവർ

ഇത്ര നാൾ നമ്മെ ഭരിച്ചു ഭുജിച്ചവർ
ഇത്രമേൽ നമ്മെ പകുത്ത് ജയിച്ചവർ !
മർത്ത്യൻെറ പ്രാണൻെറ അന്നപാത്രങ്ങളിൽ
ഇത്തിരികണ്ണൂനീർ ഭിക്ഷകൊടുത്തവർ

കൂട്ടിക്കിഴിച്ചു കണക്കൊന്നുതകിയാൽ 
കൂടപ്പിറപ്പിൻ കുടലെടുക്കുന്നവർ!
വോട്ടെന്ന് പേരുള്ളൊരായുധം നേരിടാൻ
നോട്ടടുക്കിക്കൊണ്ട് കോട്ടകെട്ടുന്നവർ!

ചീട്ട് കൊട്ടാരത്തറകളിൽ നിന്ന് വൻ
നേട്ടങ്ങളോതി പരിഹസിക്കുന്നവർ
നന്മയിൽ വെൺമ കോർക്കുന്ന സഹചാരിയെ
ജന്മക്കുടുക്കിൽ കുരുക്കി വീഴ്ത്തുന്നവർ

ഇത്ര നാൾ നമ്മെ ഭരിച്ചു ഭുജിച്ചവർ
ഇത്രമേൽ നമ്മെ പകുത്ത് ജയിച്ചവർ
മർത്ത്യൻെറപ്രാണൻെറ അന്നപാത്രങ്ങളിൽ
ഇത്തിരിക്കണ്ണുനീർ ഭിക്ഷകൊടുത്തവർ !

കവലയിൽപൊങ്ങും വിളംബരശീലകൾ,
അവയിലങ്ങിങ്ങായ് ചതഞ്ഞവായ്ത്താരികൾ,
അരുളും പ്രതീക്ഷകൾക്കംബരം സീമകൾ,
നടുവിൽ ചിരിക്കുന്നു സ്വപ്ന വ്യാപാരികൾ!

അവർ തന്നെയല്ലേ ദൂരമൂത്ത രോഗികൾ !
അവർ തന്നെയല്ലേ നവയുദ്ധകാരികൾ!
എത്രനാൾതാണ്ടിയാൽ ചെങ്കോൽപ്പിടികളിൽ
നിത്യസത്യത്തിൻെറ മുദ്രചാർത്തും?

എത്രനാൾക്കപ്പുറം രാജധർമ്മത്തിൻെറ
നിത്യമാം മെതിയടിയൊച്ച കേൾക്കും?
എതയുഗങ്ങൾക്കുമപ്പുറത്തധികാര -
മിത്തിരിക്കാരുണ്യമിറ്റുനൽകും?

എത്ര കാതങ്ങൾക്കുമപ്പുറത്തകതാരിൽ
പുത്തനുണർവുമായ് നന്മയെത്തും?
എത്രയുവാക്കൾ അധമവർഗത്തിനെ
പുത്തരിയങ്കത്തിനായ്ക്ഷണിക്കും?

പ്രണയത്തെക്കുറിച്ച് :: അന്‍സാരി


പ്രണയം പ്രവാഹമായ് അങ്ങ് പണ്ടേ-
പ്രപഞ്ചം പിറക്കുന്നതിന്നു മുമ്പേ
ഏതോ വിശുദ്ധിയുടെ ജീവപ്രകാശത്തെ
ഊതിത്തെളിയ്ക്കാൻ പിറന്നതാകാം

കാല പ്രവാഹത്തിന്നോളപ്പരപ്പിൻെറ
ശീലമായ് അന്നേ ലയിച്ചതാകാം
ജീവൻെറയോരോ നേർത്ത നാളത്തേയും
സേവിച്ച് പണ്ടേ ലയിച്ചതാകാം

നേരിൻെറ നാരൂർന്ന് പോയാൽ പ്രണയമൊരു-
വേരറ്റ സങ്കൽപമായൊടുങ്ങും
പ്രാണൻെറ ചൂരറ്റ് പോയാൽ പ്രണയമൊരു
 ഞാണറ്റ വില്ലായ് നിലംപതിക്കും

കാലം കലങ്ങിയും കലഹിച്ചുമുടയുന്ന
കാലം കടന്ന് വന്നാലും
ഊറ്റ് വറ്റിപ്പോയൊരുറവപോൽ ഉയിരിൻെറ
ഊറ്റം നിലച്ചു പോയാലും

പ്രണയം പ്രപഞ്ചത്തിന്നോരോഞരമ്പിലും
പ്രവഹിച്ചു കൊണ്ടേയിരിക്കും!
പ്രണയം പ്രകാശവർഷങ്ങൾക്കു,മപ്പുറം
പ്രസരിച്ചു കൊണ്ടേയിരിക്കും

രാമനും റഹുമാനും :: അന്‍സാരി

(ഹൃദയസ്പർശിയായ ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള കവിതയാണ് ഇത്. കടലുണ്ടിയിൽ, പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിൽ പെട്ടുപോയ ബധിരനായ, രാമൻ എന്ന സാധാരണനെ രക്ഷിയ്ക്കാനായ് പാളത്തിലേയ്ക്ക് എടുത്തുചാടിപിടഞ്ഞുവീണ് പൊലിഞ്ഞുപോയ ഒരു അബ്ദുൽറഹുമാൻ ഉണ്ട്.ഒരു മുസൽമാൻ എങ്ങനെയായിരിക്കണം എന്ന എൻെറ സങ്കൽപത്തിൻെറ പൂർണതയാണ് ആമനുഷ്യൻ! അദ്ദേഹത്തിൻെറ ഓർമ്മകൾക്കു മുന്നിൽ ഈ കവിത സമർപ്പിക്കുന്നു.)

രാമനും റഹുമാനും

ഇരുദിക്കിൽനിന്നെത്തി, ഒരു റെയിൽചക്രത്തി-
നിടയിൽവച്ചിറുകെ പുണർന്നുടഞ്ഞോർ,
അടരും മനുഷ്യത്വമലർവാടികൾക്കുമേൽ
വിടരുന്നു രാമനും റഹുമാനുമായ്!

കുതറിക്കിതയ്ക്കും മതേതരത്വത്തിൻെറ
അടരിലേയ്ക്കടരുന്നൊരഭിമാനമായ്
ഒരുജന്മമപരൻെറ ആത്മാവുരുമ്മിയൊരു
യുഗപുണ്യമായ് തീർന്ന പ്രതിഭാസമായ്!

അലിവോലുമാത്മാവുമിടനെഞ്ചുമിന്ത്യൻെറ
അടിവാരശിലയെന്നൊരവബോധമായ്!
ചിതലുകൾ ചികയുന്ന ചിന്താഞരമ്പുകൾ
ചിതയിൽവെച്ചെരിയിച്ച ചിരസാന്ത്വനം !

മഞ്ഞിൻ പുതപ്പിട്ട പുലരിയുടെ അരയിലൊരു
മന്ത്രച്ചരടെന്നപോലെ റെയിൽ പാത
ജന്മംതഴുതിട്ടടച്ചകർണ്ണങ്ങൾക്ക്
ജന്മിയാം രാമനാ പാളംമെതിയ്ക്കവേ

മൂളിക്കുതിച്ചുകൊണ്ടുലയുമൊരുതീവണ്ടി
മൂടൽമഞ്ഞുംതുരന്നവിടേയ്ക്കു വരികയായ്!
സുബഹി നിസ്കാരം കഴിഞ്ഞള്ളാഹുവിൻെറ 
സൂക്തങ്ങളുരുവിട്ടു റഹുമാൻ നടക്കവേ,

പാവമൊരുവൃദ്ധൻെറ ബധിരജന്മത്തിൻെറ
പാളങ്ങളിൽ പായുമാപത്ത് കാൺകയായ്
രാമൻെറ ജീവൻെറയുൾവിളിയിലൂളിയി-
ട്ടാമനുഷ്യത്വം പിടച്ചുചാടി,

പൂക്കുലത്തണ്ടങ്ങുലഞ്ഞപോൽ ജീവൻെറ
പൂർണ്ണകുംഭങ്ങൾ ചിതറിത്തെറിയ്ക്കവേ
ആരുടേതാണെന്നറിയാതെയുടലുകൾ
നാരുനാരായി പുണർന്നിരുന്നു

ഓരോമാംസതന്മാത്രയും തങ്ങളിൽ
പേരറിയിക്കാതെ പിണഞ്ഞിരുന്നു
ഒരു സ്ഫോടനംകൊണ്ട് നരജീവസ്വപ്നങ്ങൾ
ചിതറിച്ചു ചാവേറുകൾ ചത്ത ഭൂമിയിൽ

സഹജൻെറ ജീവനൊന്നുതകാൻ സ്വയംചെന്നു
ചിതറിത്തെറിക്കുന്ന പുതിയ ചാവേറിവൻ
നാളെയാ സ്വർഗ്ഗം കവാടം തുറക്കുന്ന
വേളയിൽ അള്ളാഹു കൈപിടിയ്ക്കുന്നവൻ

രക്തസാക്ഷിത്വമാം രത്നപ്രതാപത്തിൻ
ഉത്തുംഗവേദിയിൽ ഉപവിഷ്ടനാണവൻ!
പ്രാണനെ പ്രാണനാൽ ത്രാണനം ചെയ്യുന്നൊ-
രാണത്തമേയിന്ന് നീയെൻെറ നായകൻ!

വേരുകൾചികയാതെ വേദനയിലൊഴുകുന്ന
കാരുണ്യമേയിന്നു നീതന്നെയെൻ മതം !
ഇസ്ലാമിന്നീറ്റില്ലം ഈന്തപ്പനപ്പന്തൽ
ഇഴയിട്ടഭൂമികയിലായിരിക്കാം

ആ ദർശനത്തിൻെറ അസ്ഥികൾ അറേബ്യയുടെ
ആദർശ മണ്ണിൽമെനഞ്ഞതാകാം
ഇരുമിഴിച്ചിരാതുകൾ ഇറാഖിലാകാം
ഇതളിട്ടകയ്യുകൾ ഇറാനിലാകാം

തീരാത്തകഥചൊല്ലിയൊഴുകുന്ന നൈലിൻെറ
തീരത്ത് കാൽകൾ നനയ്ക്കയാകാം
വിശ്വാസനാളം നിവർന്നു നീണ്ടങ്ങനെ
വിശ്വത്തിലാകെ പടർന്നിരിയ്ക്കാം

എങ്കിലും ഇസ്ലാമിന്നിടനെഞ്ചെന്നിന്ത്യയുടെ
ഈറൻതടങ്ങളിലുണർന്നിരിപ്പൂ

വഴിവഴക്കങ്ങൾ :: ശിവപ്രസാദ് പാലോട്

എന്നെ വളർത്തുകയാണെങ്കിൽ
നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ...
അതിനു മാത്രം മുള്ളുകൾ നിന്റെ
പൂവാടിയിലില്ലെങ്കിൽ
കൊന്നേക്കുക
മുളയിലേ കരിച്ചേക്കുക
പ്രണയമെന്ന
അസുരവിത്ത്

എന്റെ ശ്വാസത്തെ
നിന്റെ ശംഖിൽ കുരുക്കുക...
എന്റെ ദാഹത്തെ
നിന്റെ കണ്ണുകളിൽ
എന്റെ വിശപ്പിനെ
നിന്റെ ആഴങ്ങളിൽ
ഊട്ടുക

കിടക്ക വിരികളിൽ
വരഞ്ഞു കിടന്നിരുന്ന ചെടിയിൽ
നാമെത്ര തവണ
ഇലകളായ്
പൂക്കളായ്
കനികളായ്
വിരിഞ്ഞിരിക്കണം

നീയോ
ഓരോ മരത്തെ, വള്ളിയെ
പേരു ചൊല്ലി വിളിച്ച്
മുലയൂട്ടി
ഉറക്കുകയായിരുന്നില്ലേ?

വിത്തായി
നിന്നിലേക്ക്
വേരുറച്ചു പോയ
എന്നെ
ഏതൊരു വാക്കു കൊണ്ടാണ് നീ
യാത്രയാക്കിയത്..?

നിന്റെ ഉറക്കത്തിന്
ഞാൻ കാടെന്ന് പേരിടും
അതിന്റെ ഗുഹകളിലെ
സീൽക്കാരങ്ങളാണ്
നമ്മുടെ പ്രണയം

ഞാനെന്റെ പുല്ലാങ്കുഴൽ
സ്വപ്ന രാഗത്തിലേക്ക്
ഒളിച്ചു വക്കട്ടെ

തീ വേണ്ടിടത്ത് വെള്ളവും
വെള്ളം വേണ്ടിടത്ത്
തീയും പെയ്യുന്ന
അത്ഭുതദ്വീപാണ് പ്രണയം

അതിന്റെ വഴികടക്കാൻ
ഒറ്റപ്പെടുക
ഒറ്റപ്പെടുക
പറ്റാവുന്നിടത്തോളം
ഒറ്റപ്പെടുക
നമ്മളിൽത്തന്നെ
എന്ന മന്ത്രം മാത്രം

അതിനെ വളർത്തുകയാണെങ്കിൽ നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ..

മുള്ളുകൾ
മൂർച്ചകളുടെ വസന്തമാണ്.
,...........................................

ശിവപ്രസാദ് പാലോട്

പിഞ്ചുടൽ പെൺമ :: അന്‍സാരി


മുനകൂർത്തകാമം പിഞ്ചുടൽ പെണ്മയുടെ
മുകളങ്ങൾ മുളയിലേ നുള്ളി,
മുരളുന്നലോകം മുളകരച്ചവളുടെ
മുറിവിൽ തുടർച്ചയായ് പൂശി !

ഉടലിലിൽ വന്നേതോ പിശാചുക്കൾ ഉന്മാദ-
നടനം നടത്തിപ്പിരിഞ്ഞു
അത്കഴിഞ്ഞവളിലേയ്ക്കധികാരികൾ വന്നു
കനൽകോരിയിട്ടേയിരുന്നു:

ഉതിരുന്നകണ്ണീരുടൻനക്കി നുണയാൻ
'വെടിവട്ട'മേകിയൊരു ചാനൽ !
പുതിയകാലത്തിൻെറ നീതിബോധങ്ങളിൽ
പതിയെ നിഴൽ വീണിരുണ്ടു.

വിനയൻ


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





കവിത

നെടുവിളിയൻപക്ഷി :: വിനയൻ


അഗസ്ത്യന്റെ മടിത്തട്ടിൽ
പകൽപ്പൂരക്കണിപ്പന്തൽ.
അലങ്കാരച്ചെരുവിൽ ചെ-
മ്പനീർപ്പൂവിൻ ചമത്കാരം.

"പുലർകാലേ പുറപ്പെട്ടാൽ
മലതാണ്ടിത്തിരിച്ചെത്താം.
വരികെന്റെയനുജാ,യീ
മലങ്കാടിന്നകം പുക്കാം."

മലന്തേനും പനന്നൊങ്കും
കഴിയ്ക്കാനാ മലമേട്ടിൽ
ഇരുവരും കരംകോർത്തു
ചുണയോടെ പുറപ്പെട്ടു.

മുളമുള്ളുമെരികല്ലും
ചവിട്ടൊപ്പം നടക്കുന്നു.
കനൽ കോരിക്കുടിച്ചഗ്നി-
പ്പദം ചന്തംവിതയ്ക്കുന്നു.

മുകിൽതാഴെ,ക്കുളിർ വാനം
മിഴിക്കോണിൽ തുടിക്കുന്നു.
ചരൽപ്പൂക്കൾ കടുംവർണ്ണം
വിരിച്ചെങ്ങും ചിരിക്കുന്നു.

ചിതൽപ്പറ്റം ദ്രുതംകാട്ടി
ശവക്കോലം തുരക്കുന്നു.
മുടിക്കെട്ടിൽ ജഡച്ചുറ്റിൽ
ശിവശൈലം കനക്കുന്നു.

ഇരുത്തംവന്നലയ്ക്കുന്ന
കൊലച്ചീവീടൊളിക്കുന്നു.
കരിക്കാലൻ കൊലകൊമ്പൻ
കരിച്ചൂരു ചുരത്തുന്നു.

കുളയട്ടനിലം പറ്റി
രുചികൊണ്ടു പുളയ്ക്കുന്നു.
കൊതിനാവായ് നനവാർന്നു
ചുടുചോര കുടിക്കുന്നു.

'ആദിച്ചൻ' മലദൈവം
ചോക്കുന്നു, തുടുക്കുന്നു.
കാട്ടാറിൻ ചിലമ്പൊച്ച
മദം പൊട്ടിപ്പരക്കുന്നു.


മലങ്കോഴിപ്പറ്റമെന്തോ
തിരക്കിട്ടു തെരയുന്നു.
മലയണ്ണാർക്കണ്ണനംബര
കനിയായിക്കുലയ്ക്കുന്നു.

ചൊക്കനർക്കപ്പഴം തിന്നാൻ
മരംചാടിപ്പൊടിക്കുന്നു.
വക്കുചോന്നൊരു മൂക്കുചീറ്റി
മലന്തത്തചുമയ്ക്കുന്നു.

"കാടിരുണ്ടുകനത്തു, ഏട്ടാ ,
തേനെടുക്കാൻ നേരമായി."

"ഞാനെടുക്കാനേറിടാം ,നീ
താഴെനിന്നങ്ങേറ്റുകൊൾക."

മരംകേറിമറഞ്ഞേട്ടൻ
വരംതന്നൂ തേനറകൾ
നറുംതേനിൻ മഴകൊണ്ടാ
മരച്ചോടന്നമൃതുണ്ടു.

ഇതുമതിയിറങ്ങേട്ടാ-
യിരുൾച്ചാവിങ്ങെത്തിയേ
നമുക്കൊന്നിച്ചോടിടാം
മലതാണ്ടിപ്പാഞ്ഞിടാം."

അതിന്നുത്തരമില്ലയേട്ടൻ
പനമ്പട്ടയിലൊട്ടിയോ ?
ഇരുൾക്കാമ്പിലിറുന്നുവീണൊരു
നിലവിളിക്കവിൾ പൊട്ടിയോ ?

ശോണശോഭയഴിച്ചുമാറ്റി
കാർമുകിൽക്കുടചൂടി വാനം.
നീലരാത്രി,യുടുത്തു,മായിക-
ലാസ്യലോലസുഖാംബരം.

ശീതമാരുതനെത്തിയനുജനെ
നേർവഴിക്കു തുണയ്ക്കുവാൻ
ഏകനായവനേറെ വേദന-
തിന്നു ,ഭീതിതുരന്നുപോയ്.

ഏട്ടനില്ലാക്കാട്ടിലൂടെ
കുട്ടി പേടിച്ചോടവേ,
മാമരത്തിന്നുച്ചിയിൽ നി-
ന്നാർദ്രമായൊരു നിലവിളി.

ഏകനുള്ളിലിരുട്ടു വീണാൽ
കൂട്ടിനെത്തും നിലവിളി,
നൊമ്പരക്കാമ്പായി നീറി-
പ്പാഞ്ഞുപാറും നിലവിളി.

കാടുകാക്കാൻ നിലവിളിക്കും
നെടുവിളിപ്പക്ഷി.
.................................

അഗസ്ത്യകൂടത്തിന്റെ അരികിലുള്ള വനപ്രദേശത്തെ ആദിവാസികളിൽ നിന്നും കേട്ടറിഞ്ഞ ഒരു കഥയാണിത്.
മരത്തിനു മുകളിൽ ഉറച്ചുപോയ ഒരാദിവാസി യുവാവിന്റെ കഥ.
അയാളാണത്രേ തൂവലും ചിറകുമെല്ലാം മുളച്ച് നെടുവിളിയനായി മാറിയത്. "പൂഞ്ഞാൻ " എന്നും ആ പക്ഷി വിളിക്കപ്പെടുന്നു. സന്ധ്യകളിൽ 'അനിയാ ' എന്നുറക്കെക്കരഞ്ഞുകൊണ്ട്
ആ സ്നേഹപ്പറവ ഇന്നും വനാന്തരങ്ങളിൽ ചുറ്റിപ്പറക്കാറുണ്ടത്രേ.

മഴ :: ശിവപ്രസാദ് പാലോട്


ഇരമ്പം
തൊട്ടിലില്‍ കിടക്കും
പിഞ്ചുമൂളല്‍ പോലെ,
ചാറല്‍
പാദസരക്കിലുക്കം പോലെ,
നിറപ്പെയ്ത്ത്
പ്രണയ ഗാനം പോലെ,
കണിശക്കാരിയായ
കുടുംബിനിയെപ്പോലെ,
ഒറ്റച്ചിലമ്പണിഞ്ഞ
കണ്ണകിയെപ്പോലെ,
നാമജപം പോല,
ഊര്‍ധ്വന്‍ പോലെ,
നേര്‍ത്തു നേര്‍ത്ത്...



രാധാകൃഷ്ണന്‍ കുന്നുംപുറം


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657




ലേഖനം
കവിത
സമാഹാരം

ദ്വാരപാലകൻ - കവിതയെന്ന ഹരം പുനർജ്ജനിക്കുമ്പോൾ :: ദിവ്യ. പി. നായർ


ഒരു വായനക്കുറിപ്പ്

കവിതയെന്ന ഹരം പുനർജ്ജനിക്കുമ്പോഴുണ്ടായ നവമുകുളങ്ങളാണ് രാധാകൃഷ്ണന്‍ കുന്നുംപുറത്തിന്റെ "ദ്വാരപാലകൻ" എന്ന കവിതാസമാഹാരം. നിത്യസഞ്ചാരി എന്ന ആദ്യ കവിത മുതൽ കവി പരിതപിക്കുന്നതും കിടപിടിക്കുന്നതും തന്നോടോ, ലോകത്തോടോ, കാലിക കാഴ്ചകളോടോ അല്ല, അക്ഷരങ്ങളോടാണ്. വീണ്ടും പറ്റിച്ചേർന്നു കിടക്കാൻ കൊതിക്കുന്നതും കവിതയോടാണ്. മൽസരിക്കാൻ ഒരുപാടുള്ളപ്പോഴും, ഒതുങ്ങി മാറാൻ നിർബന്ധിതനാകുമ്പോഴും എനിക്ക് "മടുക്കില്ലെന്ന് " ഉറക്കെ വിളിച്ചു പറയാൻ ഈ കവി മടിക്കുന്നില്ല.

ശകാരധ്വനികളിൽ ഒതുക്കി തന്റെ മാത്രമായ അക്ഷരങ്ങളെ ഒരിക്കലും വിട്ടുപോകാതെ ഊര്‍ജ്ജവും തേജസ്സും നൽകി ഇദ്ദേഹം പുനരവതരിപ്പിക്കുന്നു. അങ്ങിനെ ലോകത്ത് കവി കണ്ട കാഴ്ചകൾ നടരാജനടനമായും മൗനങ്ങളായും ഒരേ മട്ടിൽ ആർത്തലക്കുന്നു. ചിലപ്പോഴൊക്കെ രാത്രി സ്വപ്നങ്ങൾ ഹരിതമോഹങ്ങളും, തീരങ്ങൾ കുൂട്ടുകാരിയും, അമ്മ കാലപ്രവാഹിനിയുമായി കവിതയിൽ രൂപം മാറുന്നു. എന്നല്ല തന്നെ പിന്നിലാക്കിയ കാലത്തെ നോക്കി കവിത പൊട്ടിച്ചിരിക്കുന്നതും കരയുന്നതും നമുക്കു കാണാം. അപ്പോഴെല്ലാം അസ്വാദനശേഷിക്കനുസരിച്ച് വായനക്കാരന് ഏതറ്റം വരെയും സഞ്ചരിക്കാൻ സ്വാതന്ത്ര്യം നൽകി കവി മാറി നിൽക്കുന്നു, വായനക്കാരന് പിൻതുണയും അവകാശവും നൽകി കൊണ്ട്.

ദ്വാരപാലകനിലെ ഓരോ കവിതയും ഓരോ ജീവപ്പകര്‍ച്ചയാണ്. അതു കൊണ്ടു തന്നെ എല്ലാ കവിതകളും ഒരേ തൂലികയിൽ നിന്നാണോ ഉയിര്‍കൊണ്ടത് എന്ന് നാം സംശയിച്ചു പോകും. എന്തെന്നാൽ പുതുമയെ ഇരുകൈകളിലും പുണർന്നു നിൽക്കുമ്പോഴും പഴമയുടെ വേരുകൾ ഈ കവിയെ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. ഒപ്പം തന്നെ അട്ടഹസിക്കന്നവന്റെയും ഒച്ചയില്ലാതെ കരയുന്നവന്റെയും ഉള്ളറിയാനുള്ള ശ്രമങ്ങളും കവിത നടത്തുന്നു.

ഇതൊക്കെയാണെങ്കിലും തിവ്രാനുഭവങ്ങളുടെ കത്തുന്ന മരുഭൂമികൾ കാൽപാദങ്ങൾ പൊള്ളിച്ചിട്ടില്ലാത്തതിന്റെ ആഴക്കറവുകള്‍ ചില കവിതകളിൽ ശക്തിരാഹിത്യമായും തുടിച്ചുയരുന്നുണ്ട്. അപ്പോഴും വായനയിലെ ഹൃദ്യമായ അനുഭവക്കാഴ്ച പകർന്നു നൽകാൻ ദ്വാരപാലകൻ എന്ന കാവ്യസമാഹാരത്തിനു കഴിയുന്നു. 

ശിവപ്രസാദ് പാലോട്


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657



 '

ശിവപ്രസാദ് പാലോട്
കുണ്ടൂർക്കുന്ന് പി.ഓ.
മണ്ണാർക്കാട്
678583


Support a Writer

കവിത

http://www.malayalamasika.in/2017/06/sivaprasad-palode.html

കലാകാരന്‍ കാലത്തെ അതിജീവിക്കുന്ന അപൂര്‍വ്വജന്മം :: രാധാകൃഷ്ണന്‍ കുന്നുംപുറം

തീക്കൂട്ട് :: ശിവപ്രസാദ് പാലോട്



നഗരത്തിലെ
പതിവു കടയിൽ ചെന്ന്
ഞാനൊരു
ഗ്യാസ് ലൈറ്റർ ചോദിച്ചു.

സെയിൽസ് ഗേൾ
തിരഞ്ഞു കത്തി
പുകഞ്ഞു കൊണ്ട്
തിരിച്ചെത്തി
അത് തീർന്നു പോയി സർ
സിഗരറ്റ് ലൈറ്റർ തരട്ടെ...?

അതെങ്കിലത്
പേരിലൊരു സിഗരറ്റ്
ഉണ്ടെന്നല്ലേയുള്ളൂ.

പിന്നെയും അവൾ
തപ്പിയെടുക്കാൻ
ഊളിയിട്ടു
വെറും കയ്യോടെ തിരിച്ചു വന്നു.

അതില്ല സാർ
തീപ്പെട്ടിയെടുക്കട്ടെ.

അമ്മയെക്കുത്തി
മകൻ മരിച്ച കടംകഥ
ഓർത്തു നിൽക്കേ
അവൾ പിന്നെയും

അതുമില്ല സാർ
ഇനിയിപ്പോൾ
ഈ നേരത്ത്
എവിടെയും കിട്ടുമെന്നും തോന്നുന്നില്ല.

ചില നേരം
ചില കണ്ണുകളിടയുമ്പോൾ
ചില ചിന്തകളിൽ നിന്ന്
തെരുവുകളിൽ,
ഹൃദയങ്ങളിൽ നിന്ന്
കവിതകളിൽ നിന്നൊക്കെ
പൊരികളുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്.

സർ
കാട്ടുകല്ലുകൾ
കൂട്ടി ഉരസി നോക്കൂ
കാട്ടുമുളകൾ
കാറ്റിൽ കൂട്ടിയുരുമ്മുന്നിടത്ത്
കാത്തു നില്ക്കൂ.

അതേ ഇനി വഴിയുള്ളൂ സർ
ഇനി ഈ നേരത്ത്
മറ്റെവിടെ കിട്ടാനാ..?
ഞാനും വരാം.

ഇപ്പോൾ അവളും ഞാനും
കാടുണ്ടാക്കി
തീയുണ്ടാക്കുകയാണ്...
....................................
ശിവപ്രസാദ് പാലോട്
കുണ്ടൂർക്കുന്ന്. പിഒ
മണ്ണാർക്കാട് 678583

രാജീവൻ മമ്മിളിയുടെ നാടകയാത്രകൾ. :: രാധാകൃഷ്ണന്‍ കുന്നുംപുറം



ക്ലാസ് മുറിയിൽ അദ്ധ്യാപകർ അക്ഷരങ്ങളും അറിവുകളും പകർന്നു നൽകുമ്പോഴും രാജീവൻ എന്ന കുട്ടിയുടെ മനസ്സിൽ അവ ചിത്രകങ്ങളായി ജീവനെടുക്കയായിരുന്നു. അവയെ അരങ്ങിൽ ഒരു സ്വപനംപോലെ അവൻ കണ്ടിരുന്നു. .പിന്നീട് സ്കൂൾ കലോൽസവ വേദികളിൽ ആ കുട്ടി പല കഥാപാത്രങ്ങളായി മാറി. കാലം കഴിഞ്ഞപ്പോൾ അയാൾ മലയാള നാടകവേദിയുടെ പ്രിയപ്പെട്ടവനും സംവിധായകനുമായി.    
       .                   
അമച്വർ നാടകവേദിയിൽ പി എം താജ്, ജയപ്രകാശ് കുളൂർ, സതീഷ് കെ സതീഷ് എന്നിവരുടെ നാടകങ്ങളിലൂടെ രാജീവൻ നാടക കലാകാരനിലേക്കുള്ള പ്രയാണം തുടർന്നു. പിന്നീട് സ്റ്റേജിന്ത്യയുടെ ബൊമ്മക്കൊലു എന്ന പ്രശസ്ത നാടകത്തിലൂടെ ജനകീയ നാടക വേദിയിലേക്ക് രംഗപ്രവേശനം നടത്തി. തുടർന്ന് ചിരന്തനയടക്കം മലബാർ നാടക പ്രസ്ഥാനങ്ങളിൽ രാജീവൻ മമ്മിളി നിറസാനിദ്ധ്യമായി മാറി.            

മലയാള നാടകത്തറവാട്ടിലെ അപൂർവ്വ സർഗ്ഗപ്രതിഭയായ കെ ടി മുഹമ്മദെന്ന നാടകാചാര്യനുമായി കണ്ടുമുട്ടിയത് നാടകത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് വഴികാട്ടി. നാടകമെന്ന വിശ്വകലാരൂപത്തെ അവിടം മുതൽ കുടുതൽ ഗൗരവമായി ഈ കലാകാരൻ സമീപിച്ചു.

അങ്കമാലി നാടകനിലയത്തിനു വേണ്ടി ജയൻ തിരുമന രചിച്ച ജീവിതയാത്ര സംവിധാനം ചെയ്തു കൊണ്ട് അരങ്ങിൽ രാജീവൻ മമ്മിളി തന്റെ കൈയ്യൊപ്പ് ചാർത്തി. അവിടുന്നിങ്ങോട്ട് രംഗവേദിയെ കാഴ്ചവട്ടങ്ങളുടെ കഥയരങ്ങാക്കി മാറ്റി ഈ സംവിധായകൻ. മലയാള നാടകവേദിയിലെ പ്രമുഖ സമിതികൾക്ക് നാടകം അണിയിച്ചൊരുക്കന്നതിനിടയിൽ രാജീവൻ മമ്മിളി കെ പി എ സിയിലും തന്റെ സാനിദ്ധ്യം അറിയിച്ചു. ഫ്രാൻസിസ് ടി. മാവേലിക്കര രചിച്ച 'ഭീമസേനന് ' ദൃശ്യചാരുത പകർന്ന അദ്ദേഹം തുടർന്ന്  എട്ട് നാടകങ്ങൾ അവിടെ അണിയിച്ചൊരുക്കി. മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നിരവധി തവണ രാജീവൻ മമ്മിളിയെ തേടി വന്നു. ഇതിനകം നൂറോളം നാടകങ്ങൾ അണിയിച്ചൊരുക്കിയ ഇദ്ദേഹത്തിന് എസ്. എൽ പുരം, തിലകൻ, ബാലൻ കെ നായർ തുടങ്ങിയവരുടെ പേരിലുള്ളവയടക്കം ഒട്ടേറെ പുരസക്കാരങ്ങൾ ലഭിച്ചു.

ജനകീയ നാടകവേദിയിൽ എന്നും ജനപ്രിയനാടകങ്ങൾ അണിയിച്ചൊരുക്കുന്ന ഈ നാടക പ്രതിഭ വരും വർഷങ്ങളിലേക്കുള്ള പുതിയ നാടകങ്ങളുടെ പണിപ്പുരയിലാണ്. ഇന്നലകളിൽ മഹാഗുരുക്കന്മാരും കാണികളും പകർന്നു നൽകിയ അറിവിന്റെ അനുഭവവെളിച്ചത്തിൽ രംഗവേദിയിൽ പുതിയ മുഖചാർത്തുകൾ വരച്ചു ചേർക്കുന്ന തിരക്കിൽ തന്റെ "കഥവീട്ടിൽ " കാലത്തിന് ജീവിതകഥകൾ പറഞ്ഞു കേൾപ്പിച്ച് ഒരു കുടുംബനാഥനായി ജീവിതത്തിന്റെ അരങ്ങിൽ നിന്നും നാടകത്തിന്റെ അണിയറയിലേക്കുള്ള യാത്രയിലാണ് ഈ ജനകീയ നാടക കലാകാരൻ. ആ യാത്രകൾക്ക് കൂട്ടായി ഭാര്യ ബിന്ദുവും മകൾ കൃഷ്ണമീരയും ഒപ്പമുണ്ട്. അങ്ങിനെ ആ ജീവിതം കലയുടെ സ്നേഹസന്ദേശമാകന്നു.

Ide Mubarak :: Ansari



അൻസാരിയുടെ ഈദ് ആശംസകൾ 
കവിതയായി ഒഴുകിയെത്തുന്നു. 
എല്ലാ സുഹൃത്തുക്കൾക്കും 
മലയാള മാസികയുടെ ചെറിയപെരുന്നാൾ ആശംസകൾ....

ഹേ ലക്ഷ്മി




ഹേ ലക്ഷ്മി, സമ്പദ്പ്രദാത്രി, ശിവങ്കരി,
കാമാക്ഷി, കാമിപ്പതേകുമമ്മേ
വിൺഗംഗ, പൂർണിമ,യാകാശവെണ്മതൻ
തങ്കക്കതിർക്കനകനാമ്പാണു നീ.

ഹേ ലക്ഷ്മി, കൊളളക്കടം തിന്നു തീർക്കാതെ
കാക്കും മഹാസ്നേഹവാത്സല്യരൂപിണി
ദു:ഖക്കൊടും കയ്പു തേനിമ്പമാക്കും ദയാ -
രത്നനിധിമിഴിക്കാമ്പാണു നീ.

ഹേ ലക്ഷ്മി, കാലം വലയ്ക്കാതെ നിത്യവും
നോക്കും മഹാദിവൃപത്മനേത്രെ
നെല്ലിക്ക, സൗവർണ ഭാഗ്യാങ്കുരം പെയ്യു-
മാനന്ദതാളത്തിടമ്പാണു നീ.

ദുർമന്ത്രവാദം :: അന്‍സാരി

.
അസത്യത്തിൽ, പാകത്തിലർദ്ധസത്യം ചേർത്തു,
വിസർജ്ജിച്ചിടുന്നു നവരാജ്യസ്നേഹികൾ.
മനസ്സുകൾ ദുർമന്ത്രവാദപ്പുകയേറ്റ്
മയങ്ങുന്നതാണിന്നവർക്കു പഥ്യം!

തമ്മിൽകൊരുത്തിട്ട ഹൃദയപുഷ്പങ്ങളെ
പമ്മിപ്പതുങ്ങി പറിച്ചു മാറ്റുന്നവർ!

ഇന്ദ്രിയങ്ങൾതോറുമിന്ധനം പകരുന്ന
ഇന്ത്യയിന്നേറെ ലജ്ജിച്ചു നിൽക്കേ,
സിന്ധുവിൻതീരത്തുണർന്നു പൂവിട്ടൊരാ
സംസ്കൃതി, നൊന്തുയിർവെന്തുനിൽക്കേ,
എന്തുവന്നാലും ഭരിക്കേണമെന്നുള്ള
ചിന്ത കൊണ്ടെന്തിനും മുന്നിട്ടിറങ്ങിയോർ,

കൊന്നുതള്ളുന്നിതാ ഭാരതം പെറ്റിട്ട
പുണ്യങ്ങളെ, പിന്നെ പുത്രരേയും
കള്ളങ്ങൾ, കാപട്യമാർന്ന സന്ദേശങ്ങൾ
ഉള്ളുകൾ തമ്മിൽ പിളർക്കും ചരിത്രങ്ങൾ

ഒക്കെ മതത്തിൻറെ മധുരം പുരട്ടിയി-
ട്ടെത്തിയ്ക്കയാണവർ വാട്ട്സ്ആപ്പിടങ്ങളിൽ!
ഇന്ത്യയുൾക്കൊണ്ടമഹായോഗികൾ മനം-
കൊണ്ടു കടഞ്ഞ സമത്വസന്ദേശങ്ങൾ
തുണ്ടുതുണ്ടാക്കി, ചിതയിൽ വെച്ചെരിയിച്ചു
കണ്ണിറുക്കിച്ചിരിക്കുന്നവർ തമ്മിൽ.

നുണനുണഞ്ഞെത്രനാൾ നമ്മളുറങ്ങണം?
ഇനിയെങ്കിലും തുറക്കേണ്ടയോ കണ്ണുകൾ ?
ഇനിയുമീയിന്ത്യതന്നിറയത്തിറങ്ങി നാം
ഇതുപോലിരിക്കണ്ടേ മതഭേദമില്ലാതെ,
ഇന്ത്യതന്നിംഗിതം കണ്ടറിഞ്ഞിനി നമ്മൾ,
ഇഴപിരിച്ചെഴുതണ്ടേ മതപുസ്തകങ്ങളെ !

കൂട് :: അനിൽ ആർ മധു




കരി വരച്ചു ചേർത്ത
മിനുത്ത കുപ്പായകൂടിന്റെ
അകത്ത് വീണ്ടും മിനുമിനുപ്പ്.

തളർന്ന പക്ഷിയുടെ തളരാത്ത ചിറകുകൾ
ആവേശത്തിന്റെ തിരമാലയുതിർത്ത് മുന്നോട്ട്.

രചിച്ച കാവ്യ പരമ്പരയുടെ രചനാവൈഭവത്തിന്
രചിക്കാത്തവയുടെ നിറക്കൂട്ട്.

സ്വപ്നം ചാർത്തിയ ചിറകുകളിൽ
മോഹം കൂട്ടിരുന്ന് ആവേശപ്പെരുമഴ.

താളബോധമില്ലാത്ത ചെണ്ടക്കാരന്
താളമേകുന്ന തുകലിന്റെ അവധാനത.

ചിന്തകളിൽ
മോഹത്തിന്റെ കളി വിളയാട്ടം
വീര്യമാർന്ന് പുതുമയോടെ.

കൈവിരൽ താളത്തിന് മനസിന്റെ പങ്കായമേറ്.

ചേറിലും ചേർപ്പിലും പെരുത്ത നനുനനുപ്പ്.

എന്തിനും ചിന്താ വേഗത്തിന്റെ കരുത്താർന്ന കുപ്പായകൂട്.

.............................
അനിൽ ആർ മധു

ഗദ്യപ്പടവുകൾ :: അന്‍സാരി


കവിതവഴുക്കുന്ന
ഗദ്യപ്പടവുകൾ കീഴടക്കാൻ
പലതവണ
തുനിഞ്ഞിറങ്ങിയതാണ്,

ഓരോ തവണഉറപ്പിക്കുന്ന കാൽക്കരുത്തും
വഴുതി
വന്നു വീഴുന്നത്
ചെത്തിയൊരുക്കിയ
പദ്യക്കടവുകളിൽ!

പദ്യം മദ്യം പോലാണത്രേ!
തലയ്ക്കു പിടിച്ചവന് 
അതിൽ നിന്നു മോചനമില്ലെന്ന്!
കാലംപദ്യത്തിൽ നിന്നു
 
ഗദ്യത്തിലേയ്ക്കു പണിത 
പാലത്തിൻെറ പഴുതുകളിൽ
പഴുതാരകൾ പതിയിരിക്കുന്നുണ്ട്.
പ്രജ്ഞയുടെ
സർഗ്ഗനാളങ്ങളിലിഴഞ്ഞ്
ദുരൂഹതയുടെ
ദുരന്തം വിസർജ്ജിച്ച പഴുതാരകൾ!

തലച്ചോർ വീർത്തുവികൃതമായ
ആസ്വാദനത്തിൻെറ ആൾരൂപങ്ങളോട്
ഹൃദയത്തിനു വിശപ്പില്ലേയെന്നു
ചോദിച്ചപ്പോൾ
അവർ ചോദിച്ചു
"ഹൃദയമോ അതെന്താണ്" എന്ന് !

പ്രണയത്തിന്റെ നഷ്ടതീരത്ത് :: അന്‍സാരി


ഓർമ്മകൾ നെഞ്ചിൻ വരണ്ട തീരങ്ങളിൽ
ഓടിക്കിതച്ചൊരു തെന്നലായെത്തവേ
തെന്നലിൽ പാറുന്ന പട്ടുതൂവാലയിൽ 
തുന്നിപ്പിടിപ്പിച്ചതാരാണ് നിൻ മുഖം?

ഭൂതകാലത്തിൻെറ പൂവിതൾക്കൈകളോ
പൂർത്തീകരിക്കാത്തൊരോമൽ കിനാക്കളോ?
കരളിൻകടയ്ക്കൽ തളിർത്ത പൂവള്ളിതൻ
തളിരിലനുള്ളി നീകൊണ്ടുപോയി!

പ്രണയംചുവപ്പിച്ച ഹൃദയവാനത്തിങ്കൽ
കരിമുകിൽനൽകിനീ  മാഞ്ഞുപോയി!
കാലം കളിക്കാൻ തൊഴിച്ചകറ്റീടുന്ന
കാൽപന്ത് മാത്രമായ് എൻെറ ജന്മം!

ഇടനെഞ്ചിലിഷ്ടംപതഞ്ഞ ചഷകങ്ങളിൽ
കയ്പുനീർ തൂകി നീയെങ്ങ് പോയി?
സ്വപ്നം മെഴുകിത്തളിച്ചൊരെൻ മിഴികളിൽ
കയ്പുനീർ നൽകി നീയെങ്ങ് പോയി!
കല്ലുമായ് വിധിയെത്തി ഉന്നംകുറിക്കുന്ന
കളിമൺകലം പോലെയായി ജന്മം!


അമ്പാടിക്കണ്ണനെപ്പോലെയൊരുണ്ണിയീ-
മുറ്റത്തുമോടിക്കളിച്ചിടേണം
അമ്മയോടൊപ്പം കിടന്നും, കരഞ്ഞുണര്‍-
ന്നമ്മിഞ്ഞയുണ്ടുമുറങ്ങിടേണം.

അച്ഛനെക്കണ്ടാല്‍, തിടുക്കത്തില്‍ ചെന്നുടന്‍
അച്ഛാ... വിളിച്ചുമ്മ നല്കിടേണം.
കൊച്ചരിപ്പല്ലുകള്‍ കാട്ടിടേണം, കുഞ്ഞു-
വാതുറന്നെപ്പൊഴും കൊഞ്ചിടേണം.

വീടിന്റെ മേന്മയായ് വേഗം വളര്‍ന്നു നീ
നാടിന്റെ നന്മയായ് വാണിടേണം
ശങ്കിച്ചു വീഴും സഖാക്കളില്‍ സാന്ത്വന-
ശംഖമായൂര്‍ജ്ജം പകര്‍ന്നിടേണം.

അമ്പാടിയുണ്ണി നീ,യെന്‍ കണ്ണനായെന്റെ-
യുള്ളിലും വന്നു നിറഞ്ഞിടേണം.
ദുഃഖക്കടല്‍ക്കാറ്റിരമ്പുന്ന നേരവും
തങ്കപ്രകാശം ചൊരിഞ്ഞിടേണം.


നമ്മളിങ്ങനെയല്ലെ ചിന്തിക്കേണ്ടത് ! :: രജി ചന്ദ്രശേഖര്‍



തെറ്റായ വാദഗതികളാണ് ചിലരൊക്കെ നവമാദ്ധ്യമങ്ങളിൽ ഉയർത്തുന്നതും പ്രചരിപ്പിക്കുന്നതും. അവയെ ചുറ്റിപ്പറ്റി ചർച്ചകൾ പുകയുന്നതെന്റെ മേധയെ വല്ലാതെ മഥിക്കുന്നു.

നാം നമ്മുടെ ചിന്തയെ നേർവഴിക്കു നയിക്കണം.

സംഘടിത തീവ്രവാദങ്ങൾക്കു കീഴടങ്ങി സ്വന്തം സ്വത്വം എന്തെന്നുപോലുമറിയാതെ അടിമകളായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക, ഇതാകണമോ ഭാരതത്തിന്റെ അവസ്ഥ . രക്ഷപ്പെട്ടോടുവാൻ മറ്റൊരിടവുമില്ലെന്നു കൂടി ഓർക്കണം

ജനാധിപത്യവും മതേതരത്വവുമൊക്കെ നിലനിൽക്കണമെങ്കിൽ നാം കണ്ണിലെണ്ണയൊഴിച്ച്  ഭാരതത്തിന്റെ അദ്ധ്യാത്മികമനസ്സിനെ കാത്തുപോറ്റിയേ മതിയാകൂ, അല്ലാത്തപക്ഷം മതാധിഷ്ഠിത തുണ്ടുരാജുങ്ങളായ് ഭാരതം വീണ്ടും വിഭജിക്കപ്പെടും. അതൊരിക്കലും അനുവദിച്ചുകൂടാ.

ഇങ്ങിനി തിരിച്ചു വരാനാകാത്ത വിധം നാമാവശേഷമായ ബ്രാഹ്മണ വർണ്ണാധിപത്യമല്ല, ഭീഷണിയുയർത്തുന്നത്, വളർന്നു പടരുന്ന മതഭീകരതയാണ്. അതാണ് പച്ചയായ പരമാർത്ഥം. ഇന്നിന്റെ യഥാർത്ഥ്യവും...