ചേര്‍ച്ച


എത്ര പൂക്കളാണ്
ചുറ്റിലും വിരിയുന്നത് !
ഏതെല്ലാം ശലഭങ്ങളാണ്
പാറിപ്പറക്കുന്നത് !

ആഹ്ലാദമേ
നീയും
എന്നോടൊപ്പം കൂടുക.

നവനീതം


കവിയുന്നു കണ്ണാ കരള്‍ച്ചൂടു നീ രാഗ-
നവനീതചോരനായ് പുഞ്ചിരിക്കൂ,
യമുനയുടെ മോഹപുളിനങ്ങളില്‍ നീ സ്‌നേഹ-
യദുകുലകാംബോജിയോളമാകൂ.

നീയകന്നാല്‍ നീറുമഴലിരുള്‍ ഞാന്‍, നിന്റെ
മായയില്‍ മതിമറക്കുന്ന രാധ.
നീയണഞ്ഞാല്‍ നിന്റെ നിഴലാണു ഞാന്‍, ശ്യാമ-
നീലയില്‍ മതിമയങ്ങുന്ന രാധ.

പാഴ് മുളം തണ്ടാകുമിവളു നിന്‍ പാട്ടുകള്‍
പാടുന്ന മുരളിയായ് മാറിടേണം.
കണികാണുവാന്‍ പുതിയസ്വപ്‌നങ്ങള്‍ കോര്‍ത്തു പൊന്‍-
കണിയായി മിഴിയില്‍ നീ വാണിടേണം.

തേന്‍നിലാവള്ളികളാലോലമാടുന്നൊ-
രോര്‍മ്മയില്‍ രാക്കിളിപ്പാട്ടിനൊപ്പം
പീതാംബരാ നിന്റെ വേണുവും മൂളുന്നൊ-
രാര്‍ദ്രമാം ഗാനമാകട്ടെ ജന്മം.

പരസ്പരം


എനിക്കു തണുക്കുന്നു
നീയെന്റെ പുതപ്പാവുക

നിനക്കു തണുക്കുമ്പോള്‍
ഇതാ
മനസ്സിനൊരറ്റം
നീ വലിച്ചെടുത്തോളൂ...

പുതച്ചുറങ്ങുവാന്‍
പരസ്പരം.

വിളക്ക്


നിന്നെക്കുറിച്ചുള്ള ചിന്തകള്‍ക്ക്
തിരശ്ശീലകളും
വേലിക്കെട്ടുകളുമില്ലാത്ത
പുത്തന്‍ തുറസ്സുകള്‍...

ഹരിതയാഥാര്‍ത്ഥ്യങ്ങളെ
ആശ്ലേഷിക്കുന്ന
നിലയില്ലാക്കയങ്ങളില്‍
നാണിക്കുന്നതെന്തിന് ?

മാംസത്തിന്റെ
ആവരണങ്ങളുരിഞ്ഞ മനസ്സില്‍
എണ്ണ തീരാറായ
ഒരു വിളക്ക്,

നീയതില്‍
സ്‌നേഹം പകര്‍ന്ന്
ജ്വലിപ്പിക്കുക...

കാത്തരുളുക നീ





കാത്തരുളുക നീ

എല്ലാ വഴികളുമടയുന്നേരം
വല്ലാതുയിരു പിടയ്ക്കുമ്പോള്‍
മെല്ലെത്തുമ്പിക്കരമൊന്നുയരു-
ന്നെന്നെച്ചേര്‍ത്തു പിടിക്കുന്നു.
അല്ലും വെല്ലും നിറമതിലെല്ലാ-
വിഘ്‌നവുമോടിയൊളിക്കുന്നു.

കടവും കടമയുമഴലും കൈകോര്‍-
ത്തിടവും വലവും കടയുമ്പോള്‍
കരിവരവീരാ ഗംഗണപതയെ-
ന്നൊരു കരള്‍ നൊന്തുവിളിക്കുമ്പോള്‍
കരകയറാനൊരു കൈത്താങ്ങായുട-
നരികെത്തുമ്പിക്കരമെത്തും.

മക്കള്‍ ദൂരെയിരുട്ടില്‍, തെറ്റിന്‍
കൊക്കയില്‍ വീഴാതെപ്പോഴും
കാക്കുക ഗജമുഖ, തുമ്പിക്കരമതി-
ലേല്ക്കുക, നന്മയില്‍ വഴികാട്ടൂ.
തീക്കാറ്റും പേമഴയും തീണ്ടാ-
തീക്കാട്ടില്‍ കാത്തരുളുക നീ.






Read in Amazone Kindle

ചുറ്റിലും


അമ്പലക്കൈവിള-
    ക്കന്തിക്കു ദൂരത്തെ-
യംബരമുറ്റത്തു
    തൂക്കുന്നൊരമ്പിളി,
രാഗലഹരിത-
    ന്നോണനിലാവല
രാഗം പകര്‍ന്നു
    നിറയ്ക്കട്ടെ ചുറ്റിലും.

കൊടും തീയിലെന്നപോല്‍


തങ്കക്കിനാവുകള്‍
    കണ്‍പീലികള്‍പോലെ
തമ്മിലിഴകോര്‍ത്തു നിന്നു,

തളച്ചിട്ട നിശ്വാസ-
    നിര്‍വാണമന്ത്രം
തുളയ്ക്കുന്ന നിശ്ശബ്ദതയുടെ
    ചേലാഞ്ചലത്തിലും

ധീരമായേകാഗ്രമാ-
    യൊന്നു തൊട്ടുവോ
നീരവമേതോ
    കൊടും തീയിലെന്നപോല്‍...