ആറ്റുകാലമ്മേ ശരണം



Download Free Malayalam Android App: Reji Mash

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
99953616577




അഖിലബ്രഹ്മാണ്ഡത്തിനും ആധാരഭൂതയും ആദിപരാശക്തിയുടെ പരമചൈതന്യധാമവുമായ ദേവി ആറ്റുകാലമ്മ, സർവ്വരേയും എപ്പോഴും അനുഗ്രഹിക്കുമാറാകട്ടെ....

ആറ്റുകാലമ്മേ ശരണം

കവിയും കവിതയും സ്‌നേഹവും


http://www.malayalamasika.in/2015/12/raji-chandrasekhar.html
രജി ചന്ദ്രശേഖർ
9995361657


കൃഷ്ണാ.... പരമേശ്വരാ.... ഹരീ.....

നന്മതന്നമ്മിഞ്ഞപ്പാലൂട്ടി
ധന്യമാം സന്മനസ്സെന്നില്‍ നിറച്ച്
നാമരഹസ്യങ്ങളോതി,
തിരികൊളുത്തി,
കെടാതെ കാക്കുന്നൊരമ്മയും

ശാന്തമാമീണമുണര്‍ത്തിയ
മാമിയും മുത്തശ്ശിയും

കുലീനമാര്യം കഥകള്‍ അമ്മൂമ്മയും

കര്‍മ്മസൂര്യക്കരുത്താകുമച്ഛനും
തുഞ്ചന്റെ പൈങ്കിളിക്കൊഞ്ചലും
ചിത്രവര്‍ണ്ണങ്ങളും

ജീവിതപ്പച്ചയും പാഠവും ബാച്ചനും
കാഴ്ചയും കൈനേട്ടവും കാന്തപ്രകര്‍ഷവും
ശ്യാമും പ്രവീണും
വിജയവും വിനയവും വിസ്മയക്കാഴ്ചകള്‍
സന്തോഷും ശാന്തിയും വല്ല്യമ്മയും

കവിത കാണിച്ചിളക്കിക്കൊതിപ്പിച്ച
ചേച്ചിമാര്‍ - പൂര്‍ണ്ണയും കണ്ണനും,
ചിറ്റമ്മയും
ഉണ്മയും നര്‍മ്മവും
ചേലുള്ള ചൊല്ലുമായ് ശ്രീകുമാറും

കാവ്യാനുശീലനം ശിക്ഷണം
കൈത്താങ്ങ് നമ്പൂതിരിമാഷും

സിന്ദൂരകാന്തിയായ്
കരുതലായ് കാവലായ്
ചിരിതൂകിനില്ക്കുമെന്‍ പാതിമെയ്യും
നെയ്ത സ്വപ്നങ്ങളും

വിശ്വംഭരിക്കുന്നൊരിന്ദിരാകാന്തനും
കാരുണ്യശോഭയും
ശാലീനമാദരത്തേന്‍നിലാത്തുള്ളിയും

വിശ്വാസദീപ്തികള്‍
കോയയും ദ്വീപും ബഷീറും
ചന്ദനക്കാറ്റായനില്‍കുമാറും

മന്ത്രജ്യോതിഷസിദ്ധി മുത്തച്ഛനും
സ്‌നേഹമിറ്റുന്ന ഭക്തി കൊച്ചച്ഛനും
കാവിലമ്മയും

പ്രാണപഥങ്ങളില്‍
കവിത പോറ്റുന്ന കൂട്ടുകാരും,


രജി ചന്ദ്രശേഖര്‍
.

മേന്മേലുയര്‍ച്ചയുണ്ടാകണം


അമ്മേ പ്രപഞ്ചത്തിനാത്മചൈതന്യമേ
സമ്മോദമെല്ലാരുമൊത്തു വാണീടണം
ലോകം, കുടുംബമെന്നുള്ളു കുളിര്‍ക്കണം
മാലോകരൊക്കെയും ബന്ധുക്കളാകണം.

അമ്മയും പെങ്ങളും ദേവിമാരെന്നൊരു
സന്മനോഭാവത്തിലൂന്നലുണ്ടാകണം
സോദരന്മാര്‍ നമ്മളെന്നതുമോര്‍ക്കണം
സൗഹൃദം തമ്മിലങ്ങേറ്റം വളര്‍ത്തണം.

അമ്മയുമച്ഛനും വൃദ്ധജനങ്ങളും
നമ്മളില്‍ വിദ്യ വിതയ്ക്കും വരേണ്യരും
എത്രയും വന്ദ്യരാണക്കനിവേല്ക്കണം
അത്രയ്ക്കുമേന്മേലുയര്‍ച്ചയുണ്ടാകണം.

നേര്‍വഴി


ഓരോ നിമിഷവും ആത്മവിശ്വാസമാ-
യെന്നില്‍ നിറയുമെന്നമ്മ
ഏതു പരീക്ഷയ്ക്കുമേതു ചോദ്യത്തിനും
ഉത്തരം നല്കുമെന്നമ്മ - എന്നും
ഉത്തരം നല്കും, എന്നമ്മ.

മുന്നില്‍ പലവഴി എങ്ങോട്ടു പോകുവാ-
നെന്നു പകച്ചു ഞാന്‍ നില്‌ക്കെ
എന്‍ കൈ പിടിക്കുന്നു, നേര്‍വഴി കാട്ടുന്നു
ശങ്കകള്‍ തീര്‍ക്കുമെന്നമ്മ - എന്റെ
ശങ്കകള്‍ തീര്‍ക്കും, എന്നമ്മ.

ധര്‍മ്മമധര്‍മ്മവും സത്യമസത്യവും
ക്ഷുബ്ധമെന്നുള്ളുലയ്ക്കുമ്പോള്‍
നീതിയും നേരും തുളുമ്പുന്ന കണ്‍കളാല്‍
കൂരിരുള്‍ നീക്കുമെന്നമ്മ - ഉള്ളിലെ
കൂരിരുള്‍ നീക്കും, എന്നമ്മ.

കരുതല്‍


ഇവനെന്റെ പ്രിയതമനാണു നീയിവനേയും
കവിയും കരുണയാല്‍ കാത്തിടേണേ
ഇവളെന്റെ പ്രിയതമയാണു നീയിവളേയും
കവിയും കരുണയാല്‍ കാത്തിടേണേ
ഇവരെന്നുമമ്മേ നിന്നിച്ഛയാല്‍ സ്വച്ഛരായ്
കഴിയുവാന്‍ കഴിവു നീയേകിടേണേ.

പരിചിതമല്ലാത്ത ഭൂതകാലത്തില്‍ നി-
ന്നരുമകളായിണക്കൂട്ടുകാരായ്
തിരതല്ലിയാര്‍ക്കുന്ന വര്‍ത്തമാനക്കടല്‍-
ക്കരയെത്തി മറുകരെപ്പോകുവാനായ്
ഇവരെന്നുമമ്മേ നിന്നിച്ഛയാല്‍ സ്വച്ഛരായ്
തുഴയുവാന്‍ കഴിവു നീയേകിടേണേ.

വഴികളില്‍ കലഹവുമീര്‍ഷ്യയും തീര്‍ക്കുന്ന
കുഴികളില്‍ ചതിപ്പെട്ടു വീണിടാതെ
അഴല്‍ തിങ്ങിയിരുളും കിനാവിലും കാല്‍തെറ്റി
വഴുതാതെ ചുവടുകള്‍ വച്ചിടാനായ്
ഇവരെന്നുമമ്മേ നിന്നിച്ഛയാല്‍ സ്വച്ഛരായ്
കഴിയുവാന്‍ കഴിവു നീയേകിടേണേ.

ഓങ്കാരസാരം


മണലാഴി മൂടാത്ത കുഞ്ഞോളമേളം
തണലേകി നീയെന്നുമെന്‍ ജീവതാളം
ശരിയായ വാക്കായുദിക്കുന്ന താരം
ചിരിതൂകി നീ,യുള്ളിലോങ്കാര സാരം.
   
ഇനിയേതു ഘോരാന്ധകാരത്തിമിര്‍പ്പും
മുനകൂര്‍ത്തൊരത്യുഗ്ര ദര്‍പ്പക്കുതിപ്പും
വിടരുന്ന കണ്‍കോണുകൊണ്ടങ്ങൊതുക്കും
മടിയാതെയെന്നമ്മയെന്നെത്തുണയ്ക്കും.
  
ചതിമേഘമാര്‍ത്തങ്ങലച്ചെത്തിടുമ്പോള്‍
മതി നിര്‍ത്തിടാമൊക്കെയെന്നോര്‍ത്തിടുമ്പോള്‍
അമരത്വമേകും കടാക്ഷം പൊഴിക്കും
സുരഗംഗയായമ്മയെന്നെത്തുണയ്ക്കും.

നിന്മഹസ്സിലിവരെയും


എന്നുമടിയങ്ങളെ നീ
     കാത്തിടേണമമ്മേ
പൊന്നുമക്കള്‍ നിന്‍ നടയി-
    ലെത്തിടേണമമ്മേ
കരളിലഭയവരദയായി
    വാണിടേണമമ്മേ
കരുണ വഴിയുമകമിഴിയാല്‍
     നോക്കിടേണമമ്മേ.

നല്ല മക്കളെന്ന പേരു
     കേട്ടിടേണമമ്മേ
നല്ലവരാം കൂട്ടുകാരെ
     നല്കിടേണമമ്മേ
നല്ലറിവു, വിനയ, വിജയ-
     മേകിടേണമമ്മേ
നല്ലപോലെ പാഠമൊക്കെ-
    യോര്‍ത്തിടേണമമ്മേ.

നന്മ, നേരു, ധൈര്യവും
    പകര്‍ന്നിടേണമമ്മേ
സന്മനസ്സു, ശുദ്ധി, ഭക്തി
    യേറ്റിടേണമമ്മേ
മേന്മ, മികവു, മായുസ്സും
    നീയരുളിടേണമമ്മേ
നിന്മഹസ്സിലിവരെയും
    നീ പോറ്റിടേണമമ്മേ.

നീ മാത്രമാണെന്റെയുള്ളില്‍


  ഞാന്‍ വയ്ക്കുമോരോ ചുവടിലുമെപ്പൊഴും
 നീയൊപ്പമുണ്ടെന്റെയുള്ളില്‍
 ഞാന്‍ പാടുമോരോവരിയിലുമെപ്പൊഴും
 നീ മാത്രമാണെന്റെയുള്ളില്‍
      
 നിന്നെത്തിരഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍
 നീയെന്റെ സ്‌നേഹമാണല്ലോ
 നിന്നെപ്പിരിഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍
 നിയെന്റെ പ്രാണനാണല്ലോ.
   
 നീ കാറ്റ്, ഞാനൊരു പായ്‌തോണി, നിന്നിച്ഛ-
 നേര്‍വഴിയേകുന്നു നിത്യം,
 നീയന്‍പ്, ഞാനൊരു പാഴ്‌വമ്പ്, നിന്‍കൃപ-
 യെന്നെത്തലോടുന്നു ശാന്തം.

ജീവസൗഭഗം


അമ്മയെന്നെയാ,കൈകളില്‍ താങ്ങുന്നു
അമ്മയെന്നെ കൃപയോടെ നോക്കുന്നു
എപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം.

കൈതവം കളഞ്ഞേതു പുല്‍മേട്ടിലും
ശൈശവം ഞാന്‍ കളിച്ചുതിമിര്‍ക്കുന്നു;
കുന്നിലേറുന്നു ചോരത്തിളപ്പുമാ-
യെന്നിലേറും മദോന്മത്തയൗവ്വനം
അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം.

മലമടക്കില്‍ പതഞ്ഞുപൊങ്ങുന്നു ഞാന്‍
മലയിടുക്കില്‍ കുതിച്ചുതാഴുന്നു ഞാന്‍
നദിയിലെല്ലാം തകര്‍ത്തൊഴുകുന്നു ഞാന്‍
ചുഴിയിലേറ്റം വിവശമാഴുന്നു ഞാന്‍
അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം.

കാടുകള്‍ക്കുള്ളിലേറെ നിഗൂഢമാം
ജീവചോദനതന്‍ പൊരുള്‍ തേടവെ
എന്റെ കോശങ്ങള്‍ മന്ത്രിപ്പു മന്ദ്രമായ്
നിന്മടിത്തട്ടിലെന്നെയുറക്കുക
അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ജീവസൗഭഗം.

പറയുവാനില്ലാ പരാതി


പറയുവാനില്ലാ പരാതിയൊന്നും
പരമേശ്വരീ നിന്റെ മുന്നില്‍ നില്‍ക്കെ

വഴിപിഴച്ചെങ്ങോവലഞ്ഞൊരെന്നെ
വഴിതെളിച്ചമ്മ വിളിച്ചുണര്‍ത്തി
കഴിവുകള്‍ കോരിച്ചൊരിഞ്ഞു, കാലം
കഴിയുവാന്‍ കേമമാം തൊഴിലുതന്നു.

പറയുവാനില്ലാ പരാതിയൊന്നും
പരമേശ്വരീ നിന്റെ മുന്നില്‍ നില്‍ക്കെ.
           
കൂടുകൂട്ടാനിടം കാത്തുവച്ചൂ
കൂടിന്നിണക്കിളിക്കൂട്ടുമേകി
സന്താനഭാഗ്യം പകര്‍ന്നു, നിത്യം
സമ്മോദസാഗരത്തിരകളേറ്റി.

പറയുവാനില്ലാ പരാതിയൊന്നും
പരമേശ്വരീ നിന്റെ മുന്നില്‍ നില്‍ക്കെ.

തണുക്കട്ടെ ശാന്തമായ് :: രജി ചന്രശേഖര്‍


നെഞ്ചകം വിങ്ങിക്കലമ്പുന്നു ചതിയുടെ
നഞ്ചുകേറ്റുന്നെന്റെ  സിരകളില്‍ സൗഹൃദം
പുഞ്ചിരിത്തേന്‍വാക്കിലാശ്ലേഷമെന്തിലും
വഞ്ചന കൂര്‍മുള്ളു മുതുകിലങ്ങാഴ്ത്തുന്നു.

സിന്ധുവും ഗംഗയും ദിവ്യപ്രഭാതങ്ങള്‍
സന്ധിച്ചു പുണ്യം പകുക്കുന്ന സ്വാര്‍ത്ഥങ്ങള്‍
ബന്ധുക്കളര്‍ച്ചനാമന്ത്രങ്ങളിന്ദ്രനും
വന്ധ്യമെന്‍ കാഴ്ച കശക്കുന്ന ശോഭകള്‍

പൊന്മക്കളെന്നെണ്ണി ശിഷ്യരെപ്പോറ്റിയും
നന്മതന്‍ സൂര്യനായൂര്‍ജ്ജം വിളമ്പിയും
ജന്മം നിതാന്തമാം ഹര്‍ഷമായ് മാറ്റുന്നൊ-
രെന്മനസ്സില്‍ കനല്‍ക്കോളിന്റെ ഗീതകം

അമ്മേ, കരള്‍ക്കാമ്പു കത്തുന്നു, നെഞ്ചത്തൊ-
രമ്മിക്കനം, കാലവേതാളനര്‍ത്തനം.
നമ്മളില്‍ ചെമ്പട്ടുലയ്ക്കും മിഴിച്ചോപ്പി-
ലമ്മഹാതാളം തണുക്കട്ടെ ശാന്തമായ്.

വന്നെത്താനിനിയെന്തമാന്തം :: രജി ചന്രശേഖര്‍


വന്നെത്താനിനിയെന്തമാന്ത,മിരുളില്‍-
   ത്തപ്പിത്തടഞ്ഞീടുവോ-

നെന്നെത്തേടി നിതാന്തവര്‍ണ്ണലയമേ
   നീയെന്നു ചിന്തിച്ചുഞാന്‍
പിന്നെത്തോന്നി,യിതെന്തുചിന്തയകമേ
   നിന്മൗനമന്ത്രം നിറ-
ഞ്ഞെന്നെത്തന്നെ യുഗാന്തമോളമലിവാം
   നിന്നില്‍ ലയിപ്പിക്കവേ.

പൊങ്കാലപ്പൊരുള്‍


പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ-
മെങ്കിലോ സര്‍വ്വതും അമ്മ നല്കും
ശുദ്ധിയും വൃത്തി, വ്രതങ്ങളും നോക്കുവാന്‍
ബുദ്ധിയും ശക്തിയും അമ്മ നല്കും.

പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ-
മെങ്കിലോ സര്‍വ്വതും അമ്മ നല്കും.
ജോലിയും വീടും വിവാഹവും മക്കളും
വേണ്ടുന്നതൊക്കെയും അമ്മ നല്കും.

പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ-
മെങ്കിലോ സര്‍വ്വതും അമ്മ നല്കും.
വിദ്യ, വിവേകവും ഉന്നതി നേട്ടവും
കൃത്യമായെന്നുമേ അമ്മ നല്കും.

പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ-
മെങ്കിലോ സര്‍വ്വതും അമ്മ നല്കും.
നന്മയും സത്യവും സ്‌നേഹവും ഭക്തിയും
നിന്മനസ്സമ്മ നിറച്ചുനല്കും.

ശരണം


അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ
അടിയനേകും ശരണമെന്നും ആറ്റുകാലമ്മ.

കദനവാരിയിലലകളായെന്‍ 

മനവുമുലയുമ്പോള്‍
കരളില്‍ നിറയും മൗനമോഹ-

ക്കൊടികള്‍ താഴുമ്പോള്‍
അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ
അടിയനേകും ശരണമെന്നും ആറ്റുകാലമ്മ.
           
ഉറ്റബന്ധു, സുഹൃത്തുമൊക്കെ-

യകന്നുമാറുമ്പോള്‍
ഉലകിലൊരു തുണ തേടി ഞാനീ 

നടയിലെത്തുമ്പോള്‍
അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ
അടിയനേകും ശരണമെന്നും ആറ്റുകാലമ്മ.
           
വഴികളൊക്കെയടഞ്ഞു ഭീകര-

മഴല്‍ തിളയ്ക്കുമ്പോള്‍
വലിയവേദന കരളില്‍ മുള്‍മുന 

നഖരമാഴ്ത്തുമ്പോള്‍
അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ
അടിയനേകും ശരണമെന്നും ആറ്റുകാലമ്മ.

എന്റെ പൊങ്കാല


ആറ്റുകാലമ്മേ, യെന്നമ്മേ - താപം
ആറ്റുന്നൊരാറ്റുകാലമ്മേ
മുറ്റുന്നൊരുള്‍ക്കുരുക്കമ്മേ - എല്ലാം
മാറ്റേണമാറ്റുകാലമ്മേ.
   
മണ്‍കലമെന്‍ ദേഹമുള്ളില്‍ - നീറും
സങ്കടം പൊള്ളിത്തിളയ്‌ക്കെ
നിന്‍ കാല്ക്കലീജന്മമാകെ - എന്റെ
പൊങ്കാലയാറ്റുകാലമ്മേ.
   
നീള്‍മിഴിപ്പൂവിലെ സ്‌നേഹം - ദിവ്യ
തൂമന്ദഹാസമാം തീര്‍ത്ഥം
തേന്മഴയാകണേ,യെന്നില്‍ - എന്നും
അമ്മേ, യെന്നാറ്റുകാലമ്മേ.

ശാന്തി


ആറ്റുകാലമ്മയല്ലാതെയില്ലാരുമെന്‍
നോവും മനസ്സിന്നുശാന്തിയേകാന്‍.
ആറ്റുകാലമ്മേ,യെന്നാറ്റുകാലമ്മേ,യെ-
ന്നാറ്റുകാലമ്മേ,യെന്‍ദേവിയമ്മേ.

സങ്കടച്ചോറു തിളച്ചുതൂവുന്നൊരു
മണ്‍കലമാണെന്റെ ജന്മമമ്മേ.
നിന്മുഖപ്പുഞ്ചിരിത്തേന്‍നിലാത്തുള്ളിയാ-
ലെന്മനസ്സില്‍ വീഴ്ത്തു തീര്‍ത്ഥമമ്മേ.

ചുറ്റും കൊടുംചൂടിതുള്ളിലും വാനിലോ-
കത്തുന്നു പൊങ്കാല സൂര്യനമ്മേ
നീള്‍മിഴിക്കോണിലെ പൊന്നൊളിപ്പൂക്കളാല്‍
തീമഴച്ചൂടൊന്നടക്കുകമ്മേ.

നിറവ്


പുലരിത്തുടുപ്പായിരുട്ടു നീക്കും
അലരണിച്ചോപ്പായ് നിറഞ്ഞു നില്ക്കും
നിറദീപദീപ്തിയായ് ശാന്തിയേകും
നിറവെന്റെയാറ്റുകാലമ്മയെന്നും.

നിനവിലും നീറ്റുന്ന താലിദോഷം
കനവിലും കത്തുന്ന പുത്രദുഃഖം
പറയാതെയൊക്കെയും തീര്‍ത്തുനല്കും
നിറവെന്റെയാറ്റുകാലമ്മയെന്നും.

അഴലില്‍ കുടുങ്ങിക്കുരുങ്ങിടാതെ
വഴിതെറ്റി ജീവന്‍ വലഞ്ഞിടാതെ
പിറവിതൊട്ടെന്നെ ഞാനാക്കി മാറ്റും
നിറവെന്റെയാറ്റുകാലമ്മയെന്നും.

അഭയം


ഇവിടെയാണവസാനമഭയം 

ആറ്റുകാലമ്മേ
ഇനിയുമിത്തിരുനടയിലെത്തണ-

മാറ്റുകാലമ്മേ

നിന്റെ മുന്നില്‍ മനസ്സിനുള്ളിലെ 

ദുഃഖമുരുകുന്നൂ
എന്റെ ജന്മം മണ്‍കലത്തില്‍ 

നേദ്യമാകുന്നൂ
എരിയുമൊരുതിരിനാളമാശാ-

കിരണമേകുന്നൂ
വിരിയുമൊരുചിരിയാഭയുള്ളില്‍ 

കരുണ ചൊരിയുന്നൂ.     

ഇവിടെയാണവസാനമഭയം 

ആറ്റുകാലമ്മേ
ഇനിയുമിത്തിരുനടയിലെത്തണ-

മാറ്റുകാലമ്മേ.

മണ്‍ചെരാതാമെന്നിലമല- 

സ്‌നേഹമൊഴുകുന്നു
നെഞ്ചിലേറും ശാന്തിയരുണ-

പ്രഭകള്‍ പകരുന്നു.
മിഴിനിലാവായുള്ളില്‍ നിന്‍ തിരു

ഗീതമുണരുന്നൂ
അഴകു,തിരളുമൊരീണമധു, മന-

മുണ്ടുപാടുന്നൂ.

ഇവിടെയാണവസാനമഭയം 

ആറ്റുകാലമ്മേ
ഇനിയുമിത്തിരുനടയിലെത്തണ-

മാറ്റുകാലമ്മേ.

തീര്‍ത്ഥം


തങ്കക്കതിരവനുച്ചയ്ക്കു മറ്റൊരു
പൊങ്കാലയായിത്തിളച്ചു നില്‌ക്കെ
നിന്‍ദിവ്യമന്ത്രധ്വനികളാല്‍ മാരുത-
നെന്തിലും തീര്‍ത്ഥം തളിച്ചിടുന്നൂ.

ഇന്നലെയോളവും ദുഃഖക്കടലില്‍ ഞാന്‍
പൊങ്ങിയും താണും വലഞ്ഞുവല്ലോ
ഇന്നു നിന്‍ മുന്നില്‍ ഞാന്‍ കൈകൂപ്പി നിന്നപ്പോള്‍
തന്നു നീ ശക്തിയുമുള്‍ക്കരുത്തും.

എത്ര വിപത്തുകള്‍ പത്തി നീര്‍ത്തുമ്പൊഴും
അമ്മേ ഞാനൊട്ടും തളരുകില്ല
എപ്പൊഴും നിന്മന്ദഹാസമുണ്ടെന്നുള്ളില്‍
എന്നുമെനിക്കെന്റെ രക്ഷയായി.

കാവല്‍

വരികെന്നു മാടി വിളിക്കുന്നൊരമ്മ 
അരികത്തണച്ചാഞ്ഞു പുല്കുന്നൊരമ്മ 
ദുഃഖങ്ങളുമ്മവച്ചാറ്റുന്നൊരമ്മ 
മക്കള്‍ക്കു കാവലുണ്ടാറ്റുകാലമ്മ. 

പൊങ്കാല നേദ്യമായേല്ക്കുന്നൊരമ്മ 
പൊന്‍താലി പൊട്ടാതെ കാക്കുന്നൊരമ്മ 
മാംഗല്യദോഷങ്ങള്‍ മാറ്റുന്നൊരമ്മ 
മക്കള്‍ക്കു കാവലുണ്ടാറ്റുകാലമ്മ. 

സന്താനഭാഗ്യങ്ങളേകുന്നൊരമ്മ 
സന്താപമൊക്കെയും തീര്‍ക്കുന്നൊരമ്മ സത്കര്‍മ്മഭാവങ്ങളേറ്റുന്നൊരമ്മ 
മക്കള്‍ക്കു കാവലുണ്ടാറ്റുകാലമ്മ.

ആനന്ദം


അമ്മതന്‍ ചാരത്തണയാതെ,യങ്ങിങ്ങു
ചുമ്മാതലഞ്ഞു ഞാനിത്രനാളും
ഇന്നമ്മയെന്നെയാ നെഞ്ചോടു ചേര്‍ക്കുന്നു
പൊന്മുത്തം നെറ്റിയില്‍ ചാര്‍ത്തിടുന്നൂ.

നന്മതന്നമ്മിഞ്ഞപ്പാലൂട്ടി ധന്യമാം
സന്മനസ്സെന്നില്‍ വളര്‍ത്തിടുമ്പോള്‍
ആധിയും വ്യാധിയും തീര്‍ക്കുന്ന കാരുണ്യ-
വാരിധി നിന്നെ ഞാന്‍ തൊട്ടറിഞ്ഞൂ.

അമ്മേ നിന്‍ കൈപിടിച്ചേതു തിരക്കിലും
കര്‍മ്മനിരതം ഞാന്‍ വാണീടുമ്പോള്‍
ആനന്ദമാണമ്മ,യാറ്റുകാലമ്മയെ-
ന്നാനതശീര്‍ഷം ഞാന്‍ പാടീടുന്നൂ. 

വിശ്വാസം


ഒരു നാളുമിളകാത്ത വിശ്വാസമായ്
സ്‌നേഹമരുളുന്നൊരമ്മയെന്നുള്ളിലുണ്ട്.
ഇരുളില്‍ വെളിച്ചമായ്, വഴികളായ്, വാക്കായി
മരുവുന്നൊരാറ്റുകാലമ്മയുണ്ട്.
   
എരിയുന്ന വേനലില്‍ കുളിര്‍കാറ്റുപോലമ്മ
ചൊരിയുന്ന ശാന്തിതന്‍ തീര്‍ത്ഥമുണ്ട്.
വിരിയുന്ന പൂവിന്‍ സുഗന്ധമായ്, കൈനീട്ടി

ചിരിതൂകി നില്ക്കുന്നൊരമ്മയുണ്ട്.

കരുതലായ്, കാവലായ്, കല്പാന്തമോളവും
കരുണതന്‍ കാന്തിയായമ്മയുണ്ട.്
മനതാരിലോര്‍ക്കുന്ന മാത്രയിലെപ്പൊഴും
മധുരമായ് നിറയുന്നൊരമ്മയുണ്ട്.

സത്യം


ഞാനുമെന്നാറ്റുകാലമ്മയുമെപ്പൊഴു-
മൊന്നാണു; രണ്ടല്ല സത്യം.
വാക്കാണുഞാ,നര്‍ത്ഥമമ്മ,
ദീപം ഞാന്‍ ജ്യോതിയാണമ്മ.
  
നോക്കുമ്പൊഴൊക്കെയുമെങ്ങും സുഗന്ധമായ്
പൂക്കുന്ന കാരുണ്യമമ്മ.
വാഴ്‌വിന്റെ ചിപ്പികള്‍ ഉള്ളില്‍ വളര്‍ത്തുന്നോ-
രാനന്ദമാറ്റുകാലമ്മ.

ഗോളാന്തരങ്ങളെ കോര്‍ത്തിണക്കും ദിവ്യ-
ബോധമാണാറ്റുകാലമ്മ
കോശാന്തരക്കാന്ത കാന്തിയേകും സ്‌നേഹ-
സ്പന്ദമാണാറ്റുകാലമ്മ.

സുഭാഷ് ചന്രൻ,
വയലാര്‍ അവാര്‍ഡ് 2015,
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 2014,
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2011

സുഭാഷ് ചന്രൻ


Photo :: കടപ്പാട്,  എമർജിങ്ങ് കേരള

കെ ആർ മീര,
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2015,
വയലാർ അവാർഡ് -2014,
കേരള സാഹിത്യ അക്കാദമി അവാർഡ് 2014

കെ ആർ മീര

Phദto :: കടപ്പാട് മാതൃഭൂമി

ഡോ. പുതുശ്ശേരി രാമചന്രൻ,
എഴുത്തച്ഛൻ പുരസ്കാരം 2015

ഡോ. പുതുശ്ശേരി രാമചന്രൻ

Photo :: കടപ്പാട് Web Duniya

നീ പാടുക

ഏതാത്മീയത്തിടമ്പില്‍ :: രജി ചന്രശേഖര്‍


ഏതാത്മീയത്തിടമ്പില്‍ തിറമൊടുവിലസും
       കാന്തി നീ,യെത്തിയിങ്ങോ-
ട്ടേതാനും നാളുമുന്‍പേ കരുണതളിരിടും
       ശാന്തിമന്ത്രം കണക്കേ;
പൂതാമോദത്തെ,യന്‍പിന്‍ തിരകളിലുലയും
       ഭംഗിവാക്കിന്‍ തുരുമ്പാ-
ലോതാനാകാതെ,യമ്പേ ചിറകുകുഴയുമെന്‍
       ചിന്തതന്‍ തേന്‍ കുഴമ്പേ.

പ്രാര്‍ത്ഥന



അമ്മയോടെന്‍ കടമനേകം
    ഞാന്‍ വെറുമൊരു പാമരന്‍
എങ്കിലുമുണ്ടുള്ളിലിന്നെ-
    ന്നമ്മയോടൊരു പ്രാര്‍ത്ഥന.
   
കൊഴിയുമിലകള്‍ പോലെയുള്ളിന്‍
    രാഗമോഹമതൊക്കെയും
ഒഴുകിയാഴിയിലലകളായ് നിന്‍
    കാലുകള്‍ കഴുകീടണം.
   
വേഗമാകണമെന്റെ ചോടുകള്‍
    വൈകിടാതെയൊരല്പവും
താളമോടണിചേര്‍ന്നു താവക-
    ഭാവലീലകളാടുവാന്‍.
  
താലമതിലെന്‍ ശിരസ്സൊരുക്കി
    കാഴ്ചയായങ്ങേകവെ
സ്വീകരിക്കുക സദയമിവനുടെ
    ആത്മബലിതന്നര്‍ച്ചന.



യുഗഭേരി




പുതിയയുഗത്തിന്‍ സൃഷ്ടാക്കള്‍
പുതിയൊരു ചരിതം നിര്‍മ്മിപ്പോര്‍
പുലരിയിലരുണപ്രഭ പകരും
മലരുകളനവധി വിടരുന്നൂ.
     
ഒരു ചതി കൂകിയുണര്‍ത്തിയ നാള്‍
അറിയാതടിയറവോതീ നാം
പരതന്ത്രതയുടെ ശിലയായീ
പലനാളിവിടെയുറങ്ങീ നാം
പാവനപാദസ്പര്‍ശത്താല്‍
യുഗചൈതന്യമുണര്‍ന്നപ്പോള്‍
പുലരിയിലരുണപ്രഭപകരും
മലരുകളനവധി വിടരുന്നൂ.

അലകടലൊരുമതിലുയരുമ്പോള്‍
മറുവഴി കാണാതുഴറുമ്പോള്‍
നരവരനായുധമേന്തുന്നൂ
തിരയുടെ ഗര്‍വ്വം തീരുന്നു
കോടി ജനം ചിറകെട്ടുന്നൂ
കോട്ടകളൊക്കെത്തകരുന്നൂ
പുലരിയിലരുണപ്രഭ പകരും
മലരുകളനവധി വിടരുന്നൂ.

ശരവര്‍ഷം നിജദേഹത്തില്‍
തെരുതെരെ വന്നു പതിച്ചാലും
രഥതുരഗങ്ങളൊഴിഞ്ഞാലും
വഴിയും കഠിനമതായാലും
നിണനദിയൊഴുകി നിറഞ്ഞാലും
രണഭൂവില്‍ നിന്നടരാടാന്‍
പുലരിയിലരുണപ്രഭപകരും
മലരുകളനവധി വിടരുന്നൂ.


രാഷ്ട്രനായകാ....




പാവനമാമിപ്പൊന്‍പതാകതന്‍
കാവലിന്നായി ജീവിതം
ആകെയര്‍പ്പിതം നിന്‍വഴി ഞാനും
പൂകിടാം രാഷ്ട്രനായകാ......

കര്‍മ്മജാലം നിന്‍ നിത്യനിസ്വാര്‍ത്ഥ-
നിര്‍മ്മല ജ്യോതിജ്ജ്വാലകള്‍
പാറിവന്നതിലെണ്ണയായ് ഞാനും
മാറിടാം രാഷ്ട്രനായകാ......

ആകെയല്പമിജ്ജീവിതം മുന്നി-
ലാകെ,യുല്‍ക്കടസാഗരം
നീ തരും ശക്തിയോടിവനെന്നും   
നീന്തിടും രാഷ്ട്രനായകാ......

അന്ധകാരത്തിലാസുര ശക്തി
പത്തി നീര്‍ത്തി നിന്നാടവേ
താവകപദമൊന്നുതാനെന്നു-
മാശ്രയം രാഷ്ട്രനായകാ......




മരണംവരേക്കും



 മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം
 മതി, മരണംവരേക്കും നയിക്കുവാന്‍
   
 ചതിയിലെങ്ങളെത്തമ്മിലകറ്റിയോര്‍
 മതിലു ചുറ്റിലും കെട്ടിയടച്ചവര്‍
 അവരുറങ്ങിക്കിടക്കും ജനങ്ങളെ
 കവരുവാന്‍ കച്ചകെട്ടിയിറങ്ങിയോര്‍
 ജനമുണര്‍ന്നേറ്റവരോടെതിര്‍ക്കണം
 മനസ്സിലുല്‍ക്കടമോഹം വളര്‍ത്തി നീ
 മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം
 മതി, മരണംവരേക്കും നയിക്കുവാന്‍.

 അതിനുവേണ്ടി നിന്‍ ജീവിതമാകെയും
 കതിരുചിന്നിടും സൂര്യനെപ്പോലെ നീ
 സ്വയമെരിഞ്ഞും വെളിച്ചം വിതറിയും
 ഉണരുവാന്‍ നല്ല സ്‌നേഹവാക്കോതിയും
 ഇനിയുമാത്മസമര്‍പ്പണം ചെയ്യുവാന്‍
 തുനിയുമായിരം ദീപം കൊളുത്തി നീ
 മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം
 മതി, മരണംവരേക്കും നയിക്കുവാന്‍.



വീരവ്രതന്മാര്‍ നാം





അമ്മയ്ക്കാരതിയേകാനാദര്‍ശത്തി-
ന്നജയ്യ പതാകയുമായ്
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം.
   
പ്രതിബന്ധങ്ങളൊരായിരമെണ്ണം
പ്രതിദിനമെത്തി വിളിക്കട്ടെ
പ്രപാതമായവ തട്ടിനിരത്തി
പ്രയാണമെങ്ങള്‍ തുടര്‍ന്നീടും
പ്രദേശഭാഷാ ഭേദമകറ്റും
പ്രഭാതഭേരി മുഴക്കീടും
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം

വിശാല നീലാകാശംപോലെ
വിശുദ്ധിയാകെ നിറച്ചീടും
വിഷാന്ധകാരം വഴിയില്‍ വിതയ്ക്കും
വിഷാദഭാവന നീക്കീടും
വിഭാഗചിന്തകള്‍ വൈരുദ്ധ്യങ്ങള്‍
വിരോധമൊക്കെ മറന്നീടും
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം.

വിദൂര കാനനഗുഹകള്‍ക്കുള്ളില്‍
ജ്വലിച്ചൊരാര്‍ഷപ്രഭവങ്ങള്‍
വിളിച്ചുണര്‍ത്തിയ കൈനിലതോറും
വിളങ്ങിടും തിരിനാളങ്ങള്‍
വിനമ്രഗാഥകളിതിഹാസത്തിന്‍
വിഭാതശോഭാകിരണങ്ങള്‍
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം.



പെരുമ്പറ





സിരകളില്‍ തുള്ളിത്തുടി-
    ച്ചുയരുന്ന ചൈതന്യത്തിന്‍
തിരകളാല്‍ കര്‍മ്മങ്ങളെ
    പ്രബുദ്ധമാക്കാന്‍.

തമസ്സിന്റെ കരങ്ങളി-
    ന്നൊരുക്കിടും വിപത്തിന്റെ
തലയറുത്തെറിയുവാ-
    നടര്‍ക്കളത്തില്‍.

ചുടുനിണമൊഴുക്കുവാന്‍
    മടിക്കാതെ മാതാവിന്റെ
അടിമത്തമൊടുക്കുവാ-
    നനവധിപ്പേര്‍.

അണിയായി നീങ്ങുന്നേര-
    മൊന്നുമറിയാത്ത മട്ടില്‍
പിണമായിട്ടെന്തേ ഞാനി-
    ന്നൊളിച്ചിടുന്നോ ?

ഉണരട്ടെയെന്മാനസ-
   മൊത്തുചേരാനവര്‍ക്കൊപ്പം
തുണയേകാന്‍ രാഷ്ട്രപുനര്‍-
    നിര്‍മ്മിതിക്കായി.

പകരട്ടെ മധുവഴി-
    ഞ്ഞൊഴുകുന്ന വിചാരങ്ങ-
ളകതാരില്‍ കലുഷതയ-
    കന്നിടട്ടെ.

സമയമായുറക്കമേ-
    യകലെപ്പോയ് മറയുക
സമരത്തിന്‍ പെരുമ്പറ
    മുഴക്കീടുക.



ഭാരതമലര്‍വാടി



ഭാരതമലര്‍വാടിയില്‍ വിടരും
    കോമളസൂനങ്ങള്‍
പാരിതുപാരം പരിമളമാലേ
    പൂരിതമാക്കീടും

നന്ദയശോദാനന്ദനനവനുടെ
    കേളികളെന്നെന്നും
മന്ദമരുത്തിന്‍ കൈകളിലൂറും
    തീര്‍ത്ഥകണം പോലെ   
കരളില്‍ വീണുതളിര്‍ക്കും നവയുഗ-
    ജീവിതസൂനങ്ങള്‍
ഭാരതമലര്‍വാടിയില്‍ വിടരും
    കോമളസൂനങ്ങള്‍

ദശരഥസുതനായാസുരദര്‍പ്പം
    തീര്‍ക്കും നരവരനായ്
ദശമുഖമൊക്കെയരിഞ്ഞു മഹത്താം
    ധര്‍മ്മം പോറ്റീടാന്‍
കാടും നഗരവുമൊക്കെ സമമായ്
    കരുതും സൂനങ്ങള്‍
ഭാരതമലര്‍വാടിയില്‍ വിടരും
    കോമളസൂനങ്ങള്‍.

എരിതീമുകളിലെറിഞ്ഞു വധിക്കാന്‍
    വൈരികളെത്തുമ്പോള്‍
നരസിംഹങ്ങള്‍ തൂണില്‍ നിന്നും
    ചേതനയാര്‍ന്നുണരാന്‍
നാരായണ ജനസേവയില്‍ നിത്യം
    മുഴുകും സൂനങ്ങള്‍
ഭാരതമലര്‍വാടിയില്‍ വിടരും
    കോമളസൂനങ്ങള്‍.
   
പരമോന്നതമായീടണമെന്നുടെ
    രാഷ്ട്രവുമതിനായി
നിരാകുലം ചിരതപസ്സു ചെയ്യും
    ധ്രുവനായ് തീര്‍ന്നീടാന്‍
പാവനമാമൊരു കര്‍മ്മത്തില്‍ സ്വയ-
    മര്‍പ്പിത സൂനങ്ങള്‍
ഭാരതമലര്‍വാടിയില്‍ വിടരും
    കോമളസൂനങ്ങള്‍.



ഉള്ളം വറ്റിവരണ്ടതല്ല.... :: രജി ചന്രശേഖര്‍


ഉള്ളം വറ്റിവരണ്ടതല്ല, കിണറി-
      ന്നാഴത്തിലുണ്ടെപ്പൊഴും
വെള്ളം, കോരിയെടുക്കുവാനണയുവോര്‍-
      ക്കെന്നും മൃദുസ്സാന്ത്വനം
പൊള്ളും ഹൃത്തിനുമാത്മശാന്തി പകരും
      ജീവാമൃതം, നിത്യവും
നുള്ളും കൈകളിലുമ്മവയ്ക്കു,മലരാം
      പൂപ്പുഞ്ചിരിത്തേന്‍കുടം.

ഋതുഭേദങ്ങളിലൂടെ



അതെ അതു തന്നെയാണിവിടെയും സംഭവിച്ചിരിക്കുന്നത്. അമർഷത്തിന്റെ ഖരാക്ഷരങ്ങൾ തന്നെയാണ് പിറന്നിരിക്കുന്നത്. അമർഷം ഒരു തേങ്ങലായി, ഒരു വിലാപമായി പൊട്ടിവിടരുകയാണിവിടെ.


അമർഷം പലവിധമാണല്ലൊ പ്രത്യക്ഷമാവുന്നത്. ചിലർക്കത് പൊട്ടിത്തെറിയാണ്. ചിലർക്ക് വിതുമ്പലാവാം. ഇവിടെ കവിക്ക് അതൊരു നൊമ്പരമാണ്, ഒരു തേങ്ങലാണ്. ആ നൊമ്പരം കവിതയിലുടനീളം ദൃശ്യമാകുന്നുണ്ട്. അങ്ങനെ അമർഷം പൊട്ടിവിർന്നപ്പോൾ, അതൊരു കവിതയായി മാറി. കാച്ചിക്കുറുക്കിയ കവിത. ഹൃദയത്തിൽ നിന്നും അറിയാതൊഴുകിയ ഒരു നദിയായി, അത് അനുവാചക ഹൃദയങ്ങളിലേക്ക് പടരുകയാണ്. അപ്പോൾ എങ്ങനെ കവിക്ക് വിലപിക്കുവാനാകും - അമർഷത്തിന്റെ ഖരാക്ഷരങ്ങളാണ് പിറക്കുന്നവയെല്ലാമെന്ന്. അങ്ങനെയെങ്കിൽ ഇതൊരു വൈരുധ്യമായിപ്പോയില്ലേ.


ഇതൊരു ഗദ്യ കവിതയാണ്. അതൊരു ന്യൂനതയല്ല. ഇവിടെ ഗദ്യത്തെ കവിതയാക്കുക എന്ന ഭാവചാതുരിയാണ് കവി പ്രകടിപ്പിച്ചിരിക്കുന്നത്. അങ്ങനെ കവിതയായി അത് ഒഴുകുകയാണ്. കവിതയെ അത്രയങ്ങ് ഇഷ്ടപ്പെടാത്ത ഒരു രചയിതാവിന് ഇത് എങ്ങനെ സാധ്യമാകും? അതിനാൽ ഈ ഗദ്യം കവിതയാക്കുന്ന മിടുക്ക് കവിയുടെ കവിതാ സ്നേഹത്തിൽ നിന്നും കിട്ടിയതാണ് എന്നുതന്നെ കരുതാം. കവിക്ക് കവിതയോട് സ്നേഹമല്ല, മറിച്ച് ഒരു വാത്സല്യമാണ്. തന്റെ ഹൃദയത്തിൽ പൂത്തുലഞ്ഞു നില്ക്കുന്ന വികാരമാണ് കവിത.


കവിത താളാത്മകമല്ലെന്നു തോന്നാം. പക്ഷേ വാക്കുകളുടെ ചടുല പ്രവാഹമാണ്. അതിൽ ആ തോന്നൽ അലിഞ്ഞുപോകുന്നു. താളഭദ്രമല്ലെങ്കിലും ദിശതെറ്റാതെ ഓളപ്പരപ്പിൽ ഇളകിയാടി അത് ലക്ഷ്യത്തിലെത്തുന്നു.


കവിതയെ കവി നന്നായി അറിഞ്ഞിരിക്കുന്നു, കവിയേയും. ഇല്ലെങ്കിൽ കവിഹൃദയത്തിലെ നനുത്ത ചില്ലയിൽ ചേക്കേറാൻ കവിക്കാകുമായിരുന്നില്ലല്ലോ, അവിടെ ചേക്കേറിയിരുന്ന മാലാഖമാരോടൊപ്പം.
 
കവിത പ്രതീക്ഷയും സ്നേഹവും പകർന്നിരുന്നുവെന്നും കവി മനസിലാക്കിയിരുന്നു. അത് നമ്മെ ബോധ്യപ്പെടുത്താനും കവി ശ്രമിക്കുന്നുണ്ട്. കവിത പ്രതിഷേധമാണെന്നും, കവിത ചിന്തയും സാന്ത്വനവുമാണെന്നും കവി അറിഞ്ഞിരിക്കുന്നു. ആ അറിവ് നമ്മിലേക്ക് പകരുകയാണ്. കവിത പോലെ കവിയും വേറിട്ടൊരാളല്ല എന്നത് കവി നമ്മെ വളരെ ശക്തമായി ഓർമ്മപ്പെടുത്തുന്നുണ്ട്.


ഋതുഭേദങ്ങളിൽ വൃദ്ധിക്ഷയങ്ങളില്ലാത്ത കവിതയുടെ കാണാച്ചിറകുകൾ കവി അന്വേഷിക്കുകയാണ്. അത് കവിയുടെ മോഹം മാത്രമല്ല. വൃദ്ധിക്ഷയമില്ലെങ്കിൽ പിന്നെ എന്തു കവിത. ആ വൃദ്ധിക്ഷയങ്ങളാണ് യഥാർത്ഥ കവിത. ആ ഋതുതാളമാണ് കവിതയുടെ താളം. കവിതയുടെ ചിറകിന്റെ ഊർജ്ജം തന്നെ അതാണ്. ആ കരുത്തിലാണ് കവിതയങ്ങനെ ചിറകുവിരിക്കുന്നത്.


ഈ ‘ഋതുഭേദം’ പോലും ഒരു വൃദ്ധിക്ഷയത്തിന്റെ കരുത്തിലാണ് ചിറകുവിരിച്ചിരിക്കുന്നത്.


വരികൾക്കിടയിലൂടെ സൗഗന്ധികങ്ങൾ ഇങ്ങെത്തിക്കഴിഞ്ഞല്ലോ. കല്പനയുടെ കളിയോടത്തിലല്ല എന്നു മാത്രം.


അമർഷത്തിന്റെ ഖരക്ഷരങ്ങളിൽ പിറന്ന ആത്മസുഗന്ധമുള്ള ഭാവഗീതമത്രെ ഋതുഭേദവും’


സ്നേഹഗംഗ


Download Free Malayalam Android App: Reji Mash



കവിയും കവിതയും സ്‌നേഹവും   ::  രജി ചന്ദ്രശേഖർ

സ്‌നേഹാര്‍ദ്രതയുടെ പൂച്ചെണ്ടുകള്‍  ::  സുധാകരന്‍ ചന്തവിള
  1. നീയകത്തുദിക്കെ
  2. മേന്മേലുയര്‍ച്ചയുണ്ടാകണം
  3. നേര്‍വഴി
  4. സ്‌നേഹഗംഗ
  5. കരുതല്‍
  6. പൂനിലാവ്
  7. ഓങ്കാരസാരം
  8. നിന്മഹസ്സിലിവരെയും
  9. നീ മാത്രമാണെന്റെയുള്ളില്‍
  10. ജീവസൗഭഗം
  11. പറയുവാനില്ലാ പരാതിയൊന്നും
  12. തണുക്കട്ടെ ശാന്തമായ്
  13. ഒരുതുടം വെണ്ണിലാവ്
  14. വന്നെത്താനിനിയെന്തമാന്തം
  15. പൊങ്കാലപ്പൊരുള്‍
  16. ശരണം
  17. ശാന്തി
  18. നിറവ്
  19. അഭയം
  20. തീര്‍ത്ഥം
  21. കാവല്‍
  22. ആനന്ദം
  23. വിശ്വാസം
  24. സത്യം
  25. ഏതാത്മീയത്തിടമ്പില്‍
  26. നെയ്ത്തിരിനാളം
  27. പ്രാര്‍ത്ഥന
  28. ബലിദാനം
  29. സുഭാഷിതം
  30. ഇനിയുമേകാനെത്തി ഞാന്‍
  31. യുഗഭേരി
  32. അഭൗമകാന്തി
  33. രാഷ്ട്രനായകാ...
  34. മരണം വരേയ്ക്കും
  35. വീരവ്രതന്മാര്‍ നാം
  36. മുന്നേറുക
  37. പെരുമ്പറ
  38. ഭാരതമലര്‍വാടി
  39. ഇനി
  40. ഉള്ളം വറ്റിവരണ്ടതല്ല

അനുബന്ധം

---000--- 

ഒരുമ പബ്ലിക്കേഷൻസ്
ചന്തവിള,
കാട്ടായിക്കോണം പി ഒ
തിരുവനന്തപുരം 695584


സ്വയമറിവിന്റെ അറിവ്

http://www.malayalamasika.in/2015/12/blog-post_18.html

പവിത്രമായ ഹിമശൃംഗത്തിലെ മഞ്ഞുരുകിയൊലിക്കുന്ന ഗംഗാപ്രവാഹം, സര്‍വ്വപാപങ്ങളെയും കഴുകി മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കുന്നു. ഇവിടെയും പ്രവാഹമാണ്; സ്‌നേഹഗംഗയുടെ അമൃതധാര. ഈ 'സ്‌നേഹഗംഗ' മാനവചേതനയെ നവ്യാനുഭൂതികളിലെത്തിക്കുന്നു; ദര്‍ശനത്തിന്റെ സ്‌നേഹതീര്‍ത്ഥം കൊണ്ട് ശുദ്ധമാക്കുന്നു.
    'സ്‌നേഹഗംഗ' 41 മുക്തിമന്ത്രങ്ങളുടെ സമാഹാരമാണ്. ഭാവതീവ്രവും ഉദാത്തവുമായ മാനസികാവസ്ഥയിലെത്തിക്കുന്ന ഭക്തിയുടെ മുത്തുകളാണവ. മൂന്നായി തിരിക്കപ്പെട്ടാണ് ഈ കാവ്യം ചിട്ടപ്പെടുത്തിയിട്ടുള്ളതെങ്കിലും മൂന്നിനെയും പരസ്പരം ബന്ധി പ്പിക്കുന്ന ഒരു ഏകീഭാവം കാണാം. ലോകത്തെ ഒരു കുടുംബമായി കണ്ട്, പ്രപഞ്ചമാതാവിനെ പ്രണമിച്ചുകൊണ്ട് ഏകലോകവീക്ഷണത്തിന്റെ അഭൗമലാവണ്യം നിറഞ്ഞൊഴുകുന്നതാണ് ആദ്യഭാഗം. സാര്‍വ്വലൗകികമായ ഭക്തിക്ക്് അമൂര്‍ത്തമായ സങ്കല്പവും ദര്‍ശനോത്സുകതയും ആവശ്യമെന്നുതോന്നാം. എന്നാല്‍ നമ്മിലും തൊട്ടടുത്തും നമ്മുടെ കര്‍മ്മങ്ങളിലുമൊക്കെ അതിന്റെ പ്രഭവവും പ്രഭാവവും അനുഭവവേദ്യമാകുന്നതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ് ആദ്യത്തെ പന്ത്രണ്ട് ഗീതങ്ങള്‍.
    അമൂര്‍ത്തസങ്കല്പങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ അനല്പമായ യോഗവൈഭവം തന്നെ വേണ്ടിയിരിക്കുന്നു. എന്നാല്‍ അതിന് ആകാത്തവര്‍ക്ക് മോക്ഷത്തിനായി ആറ്റുകാലമ്മയെ ശരണം പ്രാപിച്ചാല്‍ മതിയാകും. ദര്‍ശനസായൂജ്യമെന്നപോലെ ശരണസാമീപ്യവും നിര്‍വൃതിജനകമെന്ന് ദ്യോതിപ്പിക്കുന്ന പതിനൊന്നു ഗീതങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാംഭാഗം. അമ്മയായി നാടിനെ സങ്കല്പിച്ച് ദേശഭക്തിയുടെ കര്‍മ്മധന്യത മുഴങ്ങുന്ന പതിന്നാല് ദേശഭക്തിഗീതങ്ങളാണ് മൂന്നാം ഭാഗത്തില്‍.
    സ്വന്തം മാതാവിനോട് സ്‌നേഹാദരങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു മനസ്സിനു മാത്രമേ പ്രപഞ്ചത്തെയും ദേവിയെയും ദേശത്തെയും അമ്മയായിക്കണ്ട് ആദരവും അര്‍പ്പണമനോഭാവവും പ്രകടമാക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെയാണ് മാതൃഭക്തിയുടെ മൂര്‍ത്തമായ ഈ ഭാഗം ഉന്മിഷത്താകുന്നത്.
    മൂന്നുഭാഗങ്ങളെയും ഓരോ ശ്ലോകങ്ങള്‍കൊണ്ട് തിരിച്ചിരിക്കുന്നു. ഇവയെ പേരുകള്‍ കൊടുത്ത് വിഭജിക്കാതിരുന്നത് ശ്രദ്ധേയം. അത് കവിയുടെ സമഭാവനയുടെയും ഉള്‍ക്കാഴ്ചയുടെയും മഹത്വമാണ്. കവിതയിലുടനീളം ഒഴുകിപ്പരക്കുന്നതും അതുതന്നെ.
    ആരംഭശ്ലോകം തപിക്കുമുള്ളിനെ തണുപ്പിക്കുന്ന സ്‌നേഹനന്മയാണ്, 'നീ' എന്ന തിരിച്ചറിവാണ്. നീയാണ് പുണ്യവും ഊര്‍ജ്ജവും ജന്മസുകൃതവും. 'നീ'യെന്നു സൂചിപ്പിക്കുന്നത് പ്രപഞ്ചശക്തിയെത്തന്നെ. ഒരു മഹാദര്‍ശനം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവ്യദിശാബോധം, നിര്‍വൃതിദായകമായ ആരാധനാഭാവം. ആ ചൈതന്യസാരം ഏതെന്നും എവിടെയെന്നും തേടി അലയേണ്ടതില്ല. അത് നമ്മില്‍, നമ്മുടെ തൊട്ടടുത്ത് എവിടെയുമുണ്ട് എന്ന ബോധം, അമൂര്‍ത്തദര്‍ശനങ്ങളെ ചിന്തയെന്ന കടക്കോലിനാല്‍ കടഞ്ഞ് പ്രത്യക്ഷനവനീതമാക്കുന്ന മഹനീയ സംസ്‌കരണം.
    നന്മയുടെ ദര്‍ശനം നമ്മിലെത്തിക്കുന്നതാണല്ലോ കവിധര്‍മ്മം. കവി കരുതിയ 'കാഴ്ച' നമ്മിലെത്തുന്നില്ലായെങ്കില്‍ കവി ആകുലപ്പെടും. ഇരുളില്‍ തപ്പിത്തടയുന്നവര്‍ക്ക് ദര്‍ശനത്തിന്റെ യുക്തി, ഭക്തിയിലൂടെ കാട്ടിക്കൊടുക്കും. എന്നിട്ടും എല്ലാം ഒരേ ഉണ്മയുടെ വെളിപ്പെടലുകളാണെന്ന തത്ത്വം ഉല്‍ക്കൊള്ളാന്‍ പറ്റാത്തവര്‍ക്കായി, തന്റെ സമീപമുള്ള ആറ്റുകാലമ്മയുടെ ചരണമാണ് ചൂണ്ടിക്കാണിക്കുന്നത്. അത് രണ്ടാം ഭാഗത്തിന് ഒരു പ്രത്യേക മാനം നല്കിയിരിക്കുന്നു. നീയും ഞാനും ഒന്നെന്ന ചിന്ത ഇവിടെയും കാണാം. നീ ഞാനല്ല, എന്നില്‍ നീയുണ്ട് എന്ന ചിന്ത. നിന്റെ മഹത്വവും കാമ്പുമാണ് എന്നില്‍ നിറഞ്ഞിരിക്കുന്നത് എന്ന ചിന്ത.
    ''ഏതാത്മീയത്തിടമ്പില്‍..........''- എന്ന ശ്ലോകത്തില്‍ ഭക്തി  കാരുണ്യമാണ്, അന്‍പാണ്, അനുകമ്പയാണ്. അത് മോദവും താപവുമാണ് എന്നെല്ലാമാണ് കവി നല്‍കുന്ന സന്ദേശം. കവിയെന്താണ് ഇങ്ങനെ ഇവിടെ വട്ടം കറങ്ങുന്നതെന്ന് തോന്നാം. എന്നാല്‍ ആ വട്ടം കറങ്ങല്‍ തന്റെ 'ഇടം' കണ്ടെത്തിയ കര്‍മ്മനിരതന്റെ ഭാവപാരമ്പര്യമാണ്. ഇവിടെ കവി ചുവടുറപ്പിക്കുന്നു; ഭക്തിയുടെ വിവിധ ഭാവങ്ങള്‍ സമ്മിളിതമായ പതിന്നാല് ഗീതങ്ങളിലൂടെ..
    ഭക്തിയുടെ പാരവശ്യം ഇവിടെ തീര്‍ന്നുപോകുന്നില്ലേയെന്ന് നമുക്ക് ആശങ്കപ്പെടാം. ''ഉള്ളം വറ്റിവരണ്ടതല്ല...'' എന്നു തുടങ്ങുന്ന ശ്ലോകമാണ് അതിനുള്ള മറുപടി. എങ്ങും എവിടെയും മഹത്വം കുടികൊള്ളുന്നുവെന്ന ധ്വനി, മനുഷ്യമനസ്സുകളെത്തന്നെയാണ് ലക്ഷ്യമിടുന്നത്. സ്‌നേഹവും ഭക്തിയും നന്മയുമൊക്കെ നമ്മുടെയുള്ളിലുണ്ട്. എന്നാല്‍ നാമതറിയുന്നില്ല. അല്ലെങ്കില്‍ അറിയുവാന്‍ ശ്രമിക്കുന്നില്ല. അതറിയുന്നതാണ് മഹത്വം. അതിനുള്ള ഉള്‍ക്കാഴ്ച സ്വയമേവ കിട്ടിയവരുണ്ട്. ചിലര്‍ക്ക് അതവിടെയുണ്ട് എന്ന് പറഞ്ഞുകൊടുക്കണം. പറഞ്ഞുകൊടുത്താലും മനസ്സിലാകാത്തവര്‍ക്ക് അത് കാട്ടിക്കൊടുക്കേണ്ടിവരും.
    നമ്മുടെ ചിന്തകള്‍ക്ക്, ആശങ്കകള്‍ക്ക്, ആകുലതകള്‍ക്കെല്ലാം പരിഹാരം നമ്മിലുണ്ട്. അതു നാമറിയുക. അറിയുവാന്‍ ശ്രമിക്കുക. അങ്ങനെ ശ്രമിച്ചാല്‍ എല്ലാം കാണാന്‍ കഴിയും. കാണാന്‍ കഴിയാത്തവര്‍ക്ക് അത് കണ്ടെത്തുവാന്‍ ഉപകരിക്കുന്നവയാണ് ഈ കവിതകള്‍.
    ലോകത്തെ കുടുംബമായിക്കാണണമെന്നും മാലോകര്‍ ബന്ധുക്കളാകണമെന്നുമുള്ള ആര്‍ഷഭാവങ്ങള്‍ ഒരു സമദര്‍ശിക്കു മാത്രമേ കാണാനും പറയാനും കഴിയുകയുള്ളൂ. സന്മനോഭാവവും സൗഹൃദവും വയോജനത്തോട് സ്‌നേഹാദരവും എല്ലാം ഈ കാഴ്ചപ്പാട് വെളിവാക്കുന്നു. തനിക്കു മാത്രമുള്ള ഉയര്‍ച്ചയല്ലിവിടെ കവി കാംക്ഷിച്ചിരിക്കുന്നത്; സാര്‍വ്വത്രികമായ അഭ്യുന്നതിയാണ്. ഒന്നും കിട്ടിയില്ല എന്ന പരാതിയില്ല. കിട്ടിയതില്‍ നന്ദിയുള്ളവനാണ്. എങ്കിലും ഇതൊന്നും എനിക്കുമാത്രം പോരാ. സര്‍വ്വരും സംതൃപ്തരാവാന്‍ കനിയുവാനാണപേക്ഷ.
    എന്റേതായി ഒന്നുമില്ല. എല്ലാം നിന്റേതാണ്. നീയാണ് എല്ലാം എന്നതും സര്‍വ്വരും ഒന്നാണെന്ന ചിന്തയും കൂട്ടിവായിക്കുമ്പോള്‍ എല്ലാവരിലും എല്ലാറ്റിലും 'നീ' എന്ന പ്രപഞ്ചപ്പൊരുളിനെ കാണാന്‍ ശ്രമിക്കുന്ന കവിയെക്കാണാം.
    കലാപവും ഈര്‍ഷ്യയും തീര്‍ക്കുന്ന കുഴികളില്‍ ചതിപ്പെട്ടു വീണിടാതെ ഏവരും നേര്‍വഴിക്കുനീങ്ങണമെന്ന് കവി ആഗ്രഹിക്കുന്നു, സ്വപ്നത്തില്‍പ്പോലും ആര്‍ക്കും കാല്‍വഴുതരുതേ എന്നും.
    ഒരു തുടം വെണ്ണിലാവായി കവിതകള്‍ മനസ്സില്‍ തെളിയുകയാണ്. പരാതികളില്ല, പരിഭവങ്ങളില്ല. ചതിയില്‍ പെടുന്നവരോടും വേദനിപ്പിക്കുന്നവരോടും കലഹവുമില്ല. മറ്റൊരാളെയും സങ്കടപ്പെടുത്തുവനാഗ്രഹിക്കുന്നുമില്ല. എല്ലാം ശാന്തമായി തണുക്കട്ടെയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്.
    ''ഉള്ളു കാന്തക്കരുത്തായ് തുടിക്കണം സ്‌നേഹഗംഗയില്‍ മുങ്ങിക്കുളിക്കണം.''- ഇതില്‍പ്പരം എന്താണ് ഒരു കവി നമ്മോട് പറയേണ്ടത്. 

അനിൽ ആർ മധു
http://www.malayalamasika.in/2014/10/blog-post_50.html

വിശ്വാസത്തിന്റെ പങ്കായം


http://malayalamasika.in/2015/12/blog-post_18.html

    ആത്മശാന്തിയുടെ സ്വച്ഛന്ദപ്രവാഹത്തിലൂടെ ജീവിതനൗക തുഴഞ്ഞുപോകുവാന്‍, വിശ്വാസത്തിന്റെ പങ്കായം നമ്മെ തെല്ലൊ ന്നുമല്ല തുണയ്ക്കുന്നത്. പാപങ്ങളുടെയും അധര്‍മ്മത്തിന്റെയും പടുചുഴികളില്‍ പെട്ടുപോകാതെ നമ്മെ മുന്നോട്ടു നയിക്കുന്നത് പ്രപഞ്ചമാതാവിന്റെ കരുത്തുറ്റ കരങ്ങള്‍ തന്നെയാണ്. ഭക്തിയുടെ വിരലുകള്‍ നീട്ടിയേ നമുക്ക് - സാധാരണ സംസാരികള്‍ക്ക് - ആ ദിവ്യപ്രഭാവവുമായി ഇണങ്ങിനില്‍ക്കാന്‍ സാധിക്കൂ. ജ്ഞാന- കര്‍മ്മ-ഭക്തി എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതവും പ്രയത്‌നം അധികം ആവശ്യമില്ലാത്തതുമായ മാര്‍ഗ്ഗം ഭക്തിയാണ്. അകളങ്കമായ ഭക്തിയില്‍ പ്രസാദിക്കാത്ത ചൈതന്യമില്ല.
    നമ്മുടെ ഉള്ളിലെ ശക്തിരഹസ്യം തേടി മറ്റെങ്ങും പോകേണ്ടതില്ലായെന്ന് പൂര്‍വ്വസൂരികള്‍ പറഞ്ഞുതന്നിട്ടുണ്ട്. പാടുന്ന ഓരോ വരിയിലും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടിലും അമ്മ ഒപ്പമുണ്ടെന്നും ഉള്ളിലുണ്ടെന്നും തിരിച്ചറിയുന്നതും അനു ഭവിക്കുന്നതുമാണ് മനസ്സിനെ തലോടുന്ന ശാന്തിയും നിറവും.
    അമ്മയ്ക്ക് കാണിക്കയായി സമര്‍പ്പിക്കേണ്ടത് സ്വന്തം അഹന്തയുടെ ശിരസ്സുതന്നെയാണ്. അഹന്തയകന്ന് നിര്‍മ്മലമാ കുന്ന മനസ്സിലാണല്ലോ ജ്ഞാനം പ്രകാശിക്കുന്നത്.
    ജീവിതവൃക്ഷത്തിലെ രാഗമോഹങ്ങളാകുന്ന ഇലകള്‍ കൊഴിഞ്ഞ് സംസാരസാഗരത്തിലെ അലകളായൊഴുകി അമ്മ യുടെ കാല്‍ത്താരുകള്‍ കഴുകീടണം എന്നും, അമ്മയുടെ ഭാവലീല കള്‍ താളബദ്ധമായി ആടുവാന്‍ ചോടുകള്‍ക്ക് കാലവിളംബം ഉണ്ടാകരുതേ എന്നുമുള്ള പ്രാര്‍ത്ഥന, ആത്മസമര്‍പ്പണം തന്നെ യാണ്.
    ധര്‍മ്മദേവനു മുന്നിലെത്തിയ നചികേതസ്സിനെപ്പോലെ, മഹാമായയുടെ മുന്നില്‍ നരേന്ദ്രനെപ്പോലെ, ആദ്യന്തവിഹീനവും അവിരാമവും അവിച്ഛിന്നവുമായ ആ ചൈതന്യത്തിനുമുന്നില്‍ നമുക്കും അഞ്ജലീബദ്ധരാകാം.
    ''തമ്മിലന്തരം പാടേയൊഴിഞ്ഞ്, നീ തന്നെ ഞാനെന്ന ബോധമുദിക്കണം.'' (സ്‌നേഹഗംഗ) വൃഷ്ടിയുടെ ഒരു കുമ്പിള്‍ ജലം സമഷ്ടിയുടെ മഹാജലനിധിയിലേക്ക്....., അനുഭവം കേവല ഭൗതികതലം വിട്ട്, ഗോളാന്തരങ്ങളെ കോര്‍ത്തിണക്കുന്ന ദിവ്യ ബോധമണ്ഡലത്തിലേക്ക്......
    വെയില്‍ച്ചിറകുമായി പാറിക്കളിക്കുന്ന തുമ്പിയും തൂമന്ദഹാസത്തിന്റെ ധവളാഭ ചൂടിനില്ക്കുന്ന തുമ്പക്കുരുന്നും എന്നുമുണ്ടായിരിക്കണം, പ്രാപഞ്ചികപ്രാണപ്രഭവകേന്ദ്രമായ സൂര്യതേജസ്സില്‍ ഏറ്റവും സൗമ്യഭാവമാര്‍ന്ന ബാലസൂര്യന്റെ കാന്തിയായ് മാറണം, മുള്ളുകോര്‍ക്കുന്ന വാക്കിലും നോക്കിലും ഉള്ളുകാന്തക്കരുത്തായി തുടിക്കണം. നമ്മുടെയുള്ളിലെയൂര്‍ജത്തുടിപ്പുകളായി, ദൃഢവി ശ്വാസത്തിന്റെ അകത്തളത്തില്‍നിന്ന് തിരുമുറ്റത്തേക്ക് സ്‌നേഹഗംഗ ശാന്തമൊഴുകുന്നു.
    സ്വന്തം പരിസരത്ത് അടിയുറപ്പോടെ നിലകൊള്ളാനും വളര്‍ന്നു വികസിക്കാനും കരുത്തുപകരുന്ന സ്‌നേഹഗംഗയിലെ കവിതകള്‍, ആവര്‍ത്തിച്ചു ചൊല്ലുമ്പോള്‍, തുച്ഛരെന്നു സ്വയം തരം താഴ്ത്തുന്ന അവിവേകത്തിന്റെ മായാബന്ധനത്തില്‍ നിന്നു നാം മുക്തരാകുന്നു.
ഞാന്‍ ഒറ്റയ്ക്കല്ല; അമ്മയെപ്പോഴും കൂടെയുണ്ട്
     ഒരു നാളും തനിച്ചല്ലെന്ന ബോദ്ധ്യമാണ് ഏറ്റവും ശക്തമായ ശക്തി. ഇന്നലെയെയോര്‍ത്തു കരയാനോ, നാളെയെക്കുറിച്ചു ഭീതിപ്പെടാനോ ഉള്ളതല്ല ഹ്രസ്വമായ ഈ ജീവിതം. പരദ്രോഹമെന്ന പാപമേല്ക്കാതെ, പവിത്രമായ ഒരാഘോഷമാക്കണം ജനനമരണങ്ങളതിരിടുന്ന ഇടവേള.
    വേദനിക്കുന്ന മനസ്സിലേക്ക് സമാശ്വാസത്തിന്റെ തീര്‍ത്ഥക ണമിറ്റിക്കണം. അതിനുപകരം സന്മനസ്സുകളെ, സാത്വികരെ കൂടുതല്‍ കൂടുതല്‍ വേദനിപ്പിക്കാനാണ് ചിലരെങ്കിലും ശ്രമിച്ചു കാണുന്നത്. അത് പരപീഡനമാണ്. പരപീഡനം പാപമാണെന്ന് വ്യാസമഹര്‍ഷി. അതുള്‍ക്കൊള്ളാന്‍ തയ്യാറാകാതെ, പരപീഡനരതിയില്‍ അഭിരമിക്കുന്നവരും അതില്‍ ആനന്ദം കണ്ടെ ത്തുന്നവരും നമുക്ക് ചുറ്റും ഉണ്ടല്ലോ! ഭക്തിയുടെ കവചം നമ്മെ സംരക്ഷിക്കും. ശാന്തരും പ്രാപ്തരുമാക്കും അതിന് സ്‌നേഹഗംഗാതീര്‍ത്ഥം സേവിക്കുന്നത് - സ്‌നേഹഗംഗയിലെ കവിതകള്‍ നിത്യവും ചൊല്ലുന്നത് - ഉത്തമം തന്നെ.
    നമ്മളും പരംപൊരുളായ അമ്മയും ഒന്നാണെന്ന അനുഭവത്തെളിമ, തേടിയലഞ്ഞത് നേടി എന്ന സാഫല്യാവസ്ഥ, ജന്മജന്മാന്തരങ്ങളായി നിന്നോടൊപ്പം ഞാന്‍ തുണയായി ഉണ്ടായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍, ഇതെല്ലാമാണ് സ്‌നേഹഗംഗ നമ്മുടെ നെറ്റിയില്‍ ചാര്‍ത്തുന്ന കൈവല്യക്കുങ്കുമം.
    ഇനി ഒരു ചതിക്കും നമ്മെ നശിപ്പിക്കാനാവില്ല, കാരണം നമ്മോടൊപ്പം കൈപിടിച്ചുനടക്കുന്നത് ശക്തിസ്വരൂപിണിയായ അമ്മ തന്നെയാണ്. ഈ ശുദ്ധബോദ്ധ്യത്തിന്റെ പാറമേല്‍ നമുക്കു  വിശ്വാസത്തിന്റെ മഹാസൗധം പണിയാം.
    കൈതവമേശാത്ത ശിശുവിനെപ്പോലെ കളിച്ചുല്ലസിക്കാം. ജീവകാമനയുടെ ആനന്ദക്കൊടുമുടിയേറാം. ഭൂമിയുടെ ധമനികളായ പുഴകളെപ്പോലെ പതഞ്ഞുപൊന്തിയും കുതിച്ചു ചാടിയും ആഘോ ഷത്തിന് ആക്കം കൂട്ടാം. നിഗൂഢമായ ആദിചോദനയുടെ രഹ സ്യങ്ങള്‍ തേടി ഉള്‍ക്കാട്ടിലേറാം. ഭീതിയുടെ കൈവിലങ്ങില്ലാതെ വാഴ്‌വിന്റെ വീണാതന്ത്രികള്‍ മീട്ടാം.
    സമര്‍ത്ഥമായി വിന്യസിക്കപ്പെട്ട ഒരു ബോധവലയിലെ കണ്ണികളാണ് നാം. ഓരോ ജീവിക്കും വേണ്ടത് ഇവിടെ ഒരുക്കിവച്ചിട്ടുണ്ട്. അന്നമായും അഭയമായും ഇണയായും തുണയായും ഈ ജന്മത്തിന് വേണ്ടുന്നതൊക്കെയും അമ്മയേകുന്നു. മക്കള്‍ക്ക് കരുത്തും കാവലുമാണമ്മ.
    ഈ തിരുനടയിലെത്തണമെന്നാണ് എല്ലാവരും എപ്പോഴും ആഗ്രഹിക്കുന്നത്. അത് പരാതിയോ പരിഭവമോ പറയുവാനല്ല. കൃതജ്ഞതയുടെ ഹൃദയസൂനങ്ങള്‍ അര്‍പ്പിക്കുവാനാണ്.
    എന്തിനുമേതിനും വെറുതെ പരാതി പറഞ്ഞ് ഒച്ചവച്ച് കാലം കഴിക്കാതെ ധന്യമായ മനസ്സോടെ നമുക്ക് ഇനിയും ഉറക്കെയുറക്കെ പാടാം.......
    ''കരുതലായ് കാവലായ് കല്പാന്തമോളവും
    കരുണതന്‍ കാന്തിയായമ്മയുണ്ട്.
    മനതാരിലോര്‍ക്കുന്ന മാത്രയിലെപ്പോഴും
    മധുരമായ് നിറയുന്നൊരമ്മയുണ്ട്.''

അക്ഷരപ്പൊങ്കാല
    ഹൃദയവ്യഥകള്‍ പങ്കുവയ്ക്കാന്‍ ഒരാളുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ യാതനയാണ്, ജീവിതത്തിന്റെ കാരാഗൃഹമാണ്. ഭീകരമായ അഴലിന്റെ നടുവില്‍, വേദനയുടെ കൂര്‍മുനകള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ അഭയമായി ഒരു പുണ്യസ്ഥലി ഉണ്ടാവുകയെന്നത് ആശ്വാസമാണ്, ഭാഗ്യമാണ്.
    ഉറ്റബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒഴിഞ്ഞുമാറുമ്പോള്‍ എല്ലാവാതിലും നമുക്കുനേരെ അടയുമ്പോള്‍, ശരണമായി അമ്മയുണ്ട് എന്ന അടിയുറച്ച വിശ്വാസം, ജീവാമൃതം പകരുന്നു. കദനവാരിയിലെ അലകളില്‍ ആടിയുലഞ്ഞ് അസ്തമിച്ചുപോകാതെ കാത്തുപോരുന്ന പരാശക്തി ആറ്റുകാലമ്മ തന്നെയെന്ന് സ്‌നേഹഗംഗയിലെ കവിതകള്‍ ഓര്‍മ്മിപ്പിക്കുന്നു.
    ''ആറ്റുകാലമ്മയല്ലാതെയില്ലാരുമെന്‍
    നോവും മനസ്സിന്നുശാന്തിയേകാന്‍'' (ശാന്തി)
    വിപത്തുകളുടെ വിഷനാഗങ്ങള്‍ പത്തിനീര്‍ത്തുമ്പോള്‍ കരുണയോടെ നമ്മെ ചേര്‍ത്തുപിടിക്കുന്നത് അമ്മയുടെ തൂമന്ദഹാസമെന്ന രക്ഷാകവചമാണ്.  ഇന്നലെയോളം ദുഃഖച്ചുഴികളില്‍ പെട്ടുലഞ്ഞ മനസ്സുകള്‍ക്ക് മന്ത്രധ്വനികളാല്‍ മുഖരിതമായ അമ്മയുടെ തിരുസന്നിധി ഉള്‍ക്കരുത്തേകുന്നു. ഇവിടെയാണവസാനമഭയ മെന്ന തിരിച്ചറിവേകുന്നു.
    ഇരുളില്‍ വെളിച്ചമായ്, വഴികളായ്, വാക്കായി, വിരിയുന്ന പൂവിന്‍ സുഗന്ധമായ് ചിരിതൂകി നില്ക്കുന്നൊരമ്മ.
    വരികെന്നു മാടിവിളിച്ച്, അരികത്തണചചാഞ്ഞുപുല്കി, ദുഃഖങ്ങളുമ്മവച്ചാറ്റുന്നൊരമ്മ.
    പൊന്‍താലി പൊട്ടാതെ കാത്ത്, മാംഗല്യദോഷങ്ങള്‍ മാറ്റി, സന്താനഭാഗ്യങ്ങളേകി, സന്താപം തീര്‍ക്കുന്നൊരമ്മ.
    പൊങ്കാല, നേദ്യമായേല്ക്കുന്നൊരമ്മ.
    പൊങ്കാല-മണ്‍കലത്തിലെ പെണ്‍പൊങ്കാല-അമ്മയ്ക്ക് ഏറെ പ്രിയമാണ്. പഞ്ചഭൂതാത്മകമായ ദേഹമാണ് മണ്‍കലം. നീറുന്ന സങ്കടത്തീച്ചൂളയിലാണ് പൊങ്കാല തിളയ്ക്കുന്നത്. മര്‍ത്യജന്മത്തിന്റെ സകല സാത്വികാംശങ്ങളും മണ്‍കലത്തിനുള്ളില്‍ സ്വാംശീകരിക്കപ്പെടുന്നു.
    വിരാട് പുരുഷന്റെ മിഴിയിണയിലൊന്നായ തങ്കക്കതിരവനും പൊങ്കാലയിടുന്ന ദിവ്യാന്തരീക്ഷത്തില്‍ ഭവ്യമൊരു പൊങ്കാലയാകന്നു സ്‌നേഹഗംഗ - കവിയും കവിതയും സ്‌നേഹവും.
    ''നിന്‍ കാല്ക്കലീജന്മമാകെ - എന്റെ
     പൊങ്കാലയാറ്റുകാലമ്മേ''
                (എന്റെ പൊങ്കാല)
എന്നു പറഞ്ഞു മതിവരാതെ,
    ''സങ്കടച്ചോറു തിളച്ചു തൂവുന്നൊരു
     മണ്‍കലമാണെന്റെ ജന്മമമ്മേ''
                (ശാന്തി)
എന്ന് ഇനിയൊന്നും ബാക്കിവച്ചേക്കാനില്ലാത്ത സമ്പൂര്‍ണ്ണ സര്‍വ്വസ്വസമര്‍പ്പണമാണ് പൊങ്കാല.
    പൊങ്കാല നേദിക്കുന്നതിന് ക്ഷേത്രത്തില്‍ നിന്ന് ശാന്തിക്കാരെത്തി തീര്‍ത്ഥം തളിക്കണം. ഇവിടെ തീര്‍ത്ഥവുമായി മാരുതനുമെത്തുകയാണ്. തീര്‍ത്ഥമോ, അമ്മയുടെ - ദിവ്യമന്ത്രധ്വനികള്‍, മിഴികളിലെ സ്‌നേഹം വഴിയുന്ന തൂമന്ദഹാസം, പുഞ്ചിരിത്തേന്‍ നിലാത്തുള്ളികള്‍.
    ''എപ്പൊഴും നിന്മന്ദഹാസമുണ്ടെന്നുള്ളില്‍
     എന്നുമെനിക്കെന്റെ രക്ഷയായി''
                         (തീര്‍ത്ഥം)
    എന്ന് കരള്‍ക്കാമ്പിലൂറി നിറയുന്ന വിശ്വാസം, എങ്ങും സുഗന്ധമായ് പൂത്തുലയുമ്പോള്‍ സ്‌നേഹഗംഗ - അനുപമഭക്തി യുടെ അക്ഷരപ്പൊങ്കാലയായി സ്വീകരിക്കപ്പെടുന്നു.


http://www.malayalamasika.in/2014/11/blog-post_25.html