നോമ്പ് കോട്ടയാണ് :: ഷാമില ഷൂജ



ബിസ്മില്ലാഹി റഹുമാനിറഹീം

റംസാനിലെ നോമ്പിന് പല ബഹുമതികളുമുണ്ട്.
"നോമ്പ് മനുഷ്യന്റെ കോട്ടയാണ്, അതിനെ അവൻ കീറിക്കളയാതിരുന്നാൽ". (നബിവചനം)
മനുഷ്യൻ നോമ്പ് എന്ന കോട്ട കെട്ടി തന്റെ ശത്രുവായ ശൈത്താന്റെ ഉപദ്രവത്തിൽ നിന്നു രക്ഷ നേടുന്നു. അതായത് തിന്മയിൽ നിന്നു മോചനം നേടുന്നു. തെറ്റുകുറ്റങ്ങൾ മനുഷ്യസഹജമാണ് തെറ്റുകളെ സൃഷ്ടാവിന്റെ മുന്നിൽ തുറന്നു പറഞ്ഞ് പാപമോചനം നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ് റംസാനിലെ ഓരോ ദിനരാത്രങ്ങളും.
നോമ്പ് അദാബിൽ നിന്നും നരകത്തിൽ നിന്നുമുള്ള രക്ഷ കൂടിയാണ്. അന്നപാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് മാത്രം നോമ്പിന്റെ ഫലം സിദ്ധിക്കണമെന്നില്ല.
"നുണ പറയുന്നത് കൊണ്ടും പരദൂഷണം കൊണ്ടും നോമ്പ് മുറിഞ്ഞു പോകുന്നതാണ്." (നബി വചനം)
നോമ്പിന്റെ പ്രയോജനം കെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുക. വെറുതെ തർക്കങ്ങളിലേർപ്പെട്ടും അന്യന്റെ തെറ്റു കുറ്റങ്ങൾ കണ്ടെത്താൻ വ്യഗ്രത കാണിച്ചും നോമ്പിന്റെ നന്മയെ ആരും തന്നെ നഷ്ടപ്പെടുത്തരുതെന്നു വിനീതമായി അപേക്ഷിച്ചു കൊള്ളട്ടെ.
സ്വാർത്ഥത വെടിഞ്ഞു എല്ലാവർക്കും വേണ്ടി  ഐശ്വര്യത്തിനും ക്ഷേമത്തിനും ഇഹലോകവിജയത്തിനും പ്രപഞ്ചനാഥനോട്  പ്രാർത്ഥിക്കാനും ഐക്യവും അഖണ്ഡതയും നിലനിർത്താനും. ഈ റംസാനിൽ നമുക്ക് ഉണർന്നു പ്രവർത്തിക്കുവാൻ അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കും സിദ്ധിക്കുമാറാകട്ടെ.
നോമ്പ് എന്ന നന്മ കൊണ്ട് ഹൃദയങ്ങൾക്ക്‌ ചുറ്റും തിന്മ കടക്കാത്ത ശക്തമായ കോട്ട കെട്ടാൻ എല്ലാ വിശ്വാസികൾക്കും ഈ റംസാനിൽ അല്ലാഹുവിന്റെ അനുഗ്രഹവർഷം ലഭിക്കുമാറാകട്ടെ.
ആമീൻ..

വിശുദ്ധിയുടെ പനിനീർ ഇതളുകൾ :: ഷാമില ഷൂജ


ബിസ്മില്ലാഹി റഹുമാനി റഹീം ..
നന്മയുടെ സുഗന്ധം പരത്തി വീണ്ടുമൊരു റംസാൻ കൂടി സമാഗതമാവുകയാണ്. പ്രപഞ്ച നാഥനും സർവ്വലോക രക്ഷിതാവുമായ അള്ളാഹു അവന്റെ വിശ്വാസികൾക്ക് മേൽ അനുഗ്രഹവർഷം ചൊരിയുന്ന പുണ്യങ്ങളുടെ പൂക്കാലം.

ഇസ്ലാം മതവിശ്വാസമനുസരിച്ച് പന്ത്രണ്ടു മാസങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റംസാൻ. നമസ്ക്കാരം കഴിഞ്ഞാൽ മതം അനുശാസിക്കുന്ന ആരാധനാ കർമ്മമാണ്‌ റംസാനിലെ വ്രതാനുഷ്ടാനം. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണിത്. റംസാൻ പിറ ദൃശ്യമായാൽ വ്രതാനുഷ്ഠാനത്തിനു ആരംഭം കുറിക്കുകയായി.
"അധികരിച്ച സമ്പത്ത് കിട്ടുന്നതിനേക്കാൾ എത്രയോ മടങ്ങ്‌ ശ്രേഷ്ഠമാണ് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക" എന്ന് മുഹമ്മദുനബി (..) അരുളിച്ചെയ്തിരിക്കുന്നു
പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും ലൌകിക സുഖഭോഗങ്ങളും വെടിഞ്ഞു അചഞ്ചലമായ ഭക്തിയോടെ ഏകാഗ്രതയോടെ അല്ലാഹുവിൽ മനസ്സ് ലയിപ്പിച്ച് നോമ്പ് നോൽക്കണം. പശ്ചാത്താപത്തിന്റെയും പാപമോചനതിന്റെയും നാളുകളാണ് റംസാൻ. സൽക്കർമ്മങ്ങൾ ചെയ്യാനും ദുഷ്ക്കർമ്മങ്ങൾ വെടിയാനും റംസാൻ ആഹ്വാനം ചെയ്യുന്നു

"രമിദ" എന്ന അറബി വാക്കിൽ നിന്നാണ് റമ്ദാൻ എന്ന പദമുണ്ടായത്‌. വരണ്ടുണങ്ങിയ നിലം , തീക്ഷ്ണമായ ഊഷ്മാവ് എന്നർത്ഥം വരുന്നു. നൊമ്പുകാരന്റെ വയറിലെ കത്തിക്കാളലാകാമിത്. 'പാപങ്ങളെ നിലത്തിട്ടു കത്തിച്ചു കളയുന്ന മാസം' എന്നും വിവക്ഷയുണ്ട്.  

സമ്പൂർണ്ണ വേദഗ്രന്ഥമായ ഖുർആൻ. അവതരിച്ച മാസമെന്ന നിലയിൽ റംസാന്റെ പവിത്രത എണ്ണിത്തിട്ടപ്പെടുത്തുക സാദ്ധ്യമല്ല.  

നന്മയുടെയും അനുഗ്രഹത്തിന്റെയും പരിശുദ്ധിയുടെയും പ്രഭ ചൊരിയുന്ന റംസാനിൽ അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
ആമീൻ