വെളിച്ചത്തിന്റെ വിസ്മയങ്ങളിലൂടെ സാമൂഹിക വിമര്‍ശനം

Views:

വെളിച്ചത്തിന്റെ വിസ്മയങ്ങളിലൂടെയാണ്‌ സത്യജിത്തിന്റെ കഥകള്‍ നീങ്ങുന്നത്‌. പ്രകാശത്തിന്റെ നാനാഭാവങ്ങള്‍ കഥയുടെ രൂപപുതുമയാണ്‌. നിഴലും വെളിച്ചവും മിന്നിമറയുന്ന പനിനീര്‍ ചെമ്പകവും വെടിയുണ്ടകളായി ചീറിപ്പാഞ്ഞ്‌ പൂത്തിരികളായി കൊഴിഞ്ഞു വീഴുന്ന അക്ഷരങ്ങളും കഥയെ നിറത്തിന്റെയും നിഴലിന്റെയും സമാന്വയമാക്കുന്നു
 
സുഖത്തിന്റെ ലഹരിയിലമര്‍ന്നാല്‍ പിന്നെ സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റുകളില്‍ നിന്ന്‌ ഓടിയകലാനാവും താല്പര്യം. സുഖിക്കുക, ജീവിതം സുരക്ഷിതമാക്കുക, സുഖിക്കാനുതകുന്ന വ്യവസ്ഥയ്ക്ക്‌ കോട്ടം തട്ടാതെ ശ്രദ്ധിക്കുക എന്നീ കാര്യങ്ങളാവും പിന്നെ ശരണത്രയം. ശാസ്ത്രത്തെ ജനകീയമാക്കുന്നതിലും നല്ലത്‌ ജീവിതം രാജകീയമാക്കുന്നതാണെന്ന്‌ തിരിച്ചറിയുന്നതോടെ ശാസ്ത്രവും സാഹിത്യവുമൊന്നും വേണ്ടാതാകും. ഈയൊരു സാമൂഹിക പരിസരത്തിലാണ്‌ ചാവക്കേഴികളുടെ തിരോധാനം പ്രസക്തമാകുന്നത്‌. എന്തിനും ഏതിനും ഉത്തരമുള്ള പരിഷത്ത്‌ ചേട്ടന്‍. ഒന്നും മറച്ചുവയ്‌ക്കാറില്ലാത്ത പരിഷത്ത്‌ ചേട്ടന്‍ ആ ചേട്ടനും മാറി. ‘ലോകം മാറുകയല്ലെ' എന്ന ഉത്തരമില്ലായ്മയുടെ ഉത്തരത്തിലേക്ക്‌ പരിഷത്ത്‌ ചേട്ടന്‍ എല്ലാം ഒളിക്കുകയാണെന്ന്‌ ചന്ദ്രിക. രാഷ്ട്രത്തിന്റെ ഗതിവിഗതികളെ സംബന്ധിച്ച ചില നിര്‍ണ്ണായക സംഗതികളിലൂടെ കഥ കടന്നു പോകുന്നു. ഗ്രാമങ്ങളാണ്‌ പരിഷത്ത്‌ പ്രവര്‍ത്തനത്തിന്റെ ഭൂമിക. കഥ നടക്കുന്നതും ഗ്രാമത്തിലാണ്‌. ഗ്രാമ്യഭാഷയും വ്യക്തിഭാഷയും ഇടകലരുന്ന വാമൊഴി വഴക്കത്തിന്റേതായ ആഖ്യാനമാണ്‌ കഥയുടെ തുടക്കത്തിലുള്ളത്‌. വിഷയത്തിന്‌ ഗൗരവമേറുന്തോറും ഭാഷയ്ക്കും കനമേറുന്നു.
നമ്മള്‍ നമ്മൂടേതെന്നു കരുതിയിരുന്ന നന്മനിറഞ്ഞ പലതും പലരുടേതുമാകുകയാണ്‌. കഥയില്‍ സൂം ചെയ്തു കാണിക്കുന്നത്‌ , കോഴിപ്പുവുകള്‍ സംസ്കരിച്ചയയ്ക്കുന്ന സ്ഥലത്തെയാണ്‌. വിദേശ ഫണ്ടുമായി ബന്ധപ്പെട്ട്‌ കേരളത്തിലുണ്ടായ ചില വിവാദങ്ങളെ ഇതോര്‍മ്മിപ്പിക്കുന്നുണ്ട്‌. പണ്ടത്തെപ്പോലെയല്ല, പരിഷത്ത്‌ ചേട്ടന്‍ വണ്ണം വച്ചിട്ടുണ്ട്‌, എന്നുള്ള സൂചനയും തുടര്‍ന്ന്‌ താടിരോമമില്ലാത്തത്‌ ചന്ദ്രികയെ വിഷമിപ്പിച്ചു എന്ന്‌ പറയുന്നതും പരിഷത്ത്‌ ചേട്ടന്റെ ലോകം’’ മാറുകയാണെന്ന്‌ വ്യക്തമാക്കുന്നു. കൊഴുത്ത സുമുഖനായ പരിഷത്ത് ചേട്ടന്‍ എന്നത്‌ വര്‍ത്തമാനയാഥാര്‍ത്ഥ്യം, മുണ്ടും ജുബ്ബേം സഞ്ചീം ചെറിയ താടി മീശയുമായി എന്തുകൊണ്ട്‌ ? എന്ന്‌ ചോദിച്ച്‌ ഉത്തരങ്ങളുടെ പ്രളയവുമായി സമൂഹമനസ്സില്‍ ഓടിക്കയറിയ പഴയ പരിഷത്ത്‌ ചേട്ടന്‍ കാലഹരണപ്പെട്ട്‌ ഓര്‍മ്മകളിലേയ്ക്ക്‌ മറഞ്ഞുവെന്നത്‌ കഥയിലെ യാഥാര്‍ത്ഥ്യം.

അധികാരം കിട്ടിയപ്പോള്‍ ആര്‍ക്കും ഗാന്ധിയെ വേണ്ട, ഇന്ത്യയെയും. പിന്നെയെനിക്കെന്തിനിന്ത്യ എന്ന്‌ ഒരിന്ത്യന്‍ പട്ടാളക്കാരന്‍ (വൈടുകെ) എന്ന സത്യന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്‌. ദേശഭക്തിയും സൗഹൃദവും നടിക്കപ്പെടലുക ള്‍ ആയി ആഘോഷിക്കപ്പെടുമ്പോള്‍ ഉള്ളില്‍ നനവുള്ള ഭാരതീയന്‍ ഇങ്ങനെ പിറുപിറുത്തേക്കാം. കഥയ്ക്കു വേണ്ട ഏകാഗ്രതയോ ഭാവമുറുക്കമൊ സത്യന്റെ ചിലകഥകളില്‍ കാണുന്നില്ല. എന്നാൽ, തീവ്രമായ വിഷയത്തെ ഭാവഗൗരവത്തോടെ സമീപ്പിക്കാനുള്ള ശ്രമം എല്ലാ കഥകളിലുമുണ്ട്‌. -ലോകത്തിന്റെ സാധ്യതകളില്‍ ഗാന്ധിജി പോലും അധിക്ഷേപവസ്തുവാകുമ്പോളുള്ള പ്രതികരണം കഥയുടെ ശില്പസാദ്ധ്യതകള്‍ക്കുമപ്പുറത്താണ്‌. ചില ചിതറിയ സംഭാഷണങ്ങൾ, ലഘുവിവരണങ്ങള്‍ ഒരു ഗദ്യ കവിത - കഥ തീരുന്നു. ഭാവരൂപപരമായ ചിട്ടപ്പെടുത്തലുകള്‍ക്കുപരിയായി ഉള്‍വലിഞ്ഞ്‌ ജീവിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരുടെയും മനസ്സാവിഷ്ക്കരിക്കുകയാണ്‌ കഥയിൽ. വിദേശികള്‍ ഇന്ത്യവിടുക എന്നാഹ്വാനം ചെയ്ത ഗാന്ധിയുടെ നാട്‌ ഗ്ലോബല്‍ ഇന്‍വെസ്റ്റേർസ്‌ മീറ്റുകള്‍ സംഘടിപ്പിക്കുന്നുവെന്ന വസ്തുത കഥയില്‍ വരുന്നത്‌ യാദൃച്ഛികമല്ല. ഇന്ത്യവിടേണ്ടത്‌ ഗാന്ധിയും അദ്ദേഹത്തിന്റെ ആദര്‍ശമായി മാറിയ ജീവിതവുമാണ്‌, അല്ലാതെ വിദേശികളല്ല എന്ന്‌ പരോക്ഷമായി വ്യവസായദാഹികള്‍ വ്യക്തമാക്കുകയാണൊ. ഗാന്ധി അനാവശ്യ വസ്തുവും ഗോഡ്സെ പ്രതിനിധാനം ചെയ്യുന്ന ഗാന്ധി വിരോധം അവശ്യ വസ്തുവും ആക്കാന്‍ വെബ്‌സൈറ്റുകള്‍പോലും ഉപയോഗിക്കപ്പെടുന്നു.

സത്യന്റെ മിക്ക കഥകളിലും പ്രസ്ഥാനം പാര്‍ശ്വവിഷയമാകുന്നുണ്ട്‌.. ഭാരതത്തിലെ സാമൂഹ്യരാഷ്ട്രീയ സംഭവങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുന്ന മനുഷ്യസ്നേഹിയെ കഥകളിലെല്ലാം കാണാം വെറുപ്പോടെ പൊതു സമൂഹം കാണുന്ന പലവസ്തുക്കളും വസ്തുതകളും സ്വഭാവികതയോടെ കഥയില്‍ കൊണ്ടുവരുന്ന പ്രവണത സത്യജിത്തിനുണ്ട്‌.. ചാണകനിറമുള്ള ആകാശമെന്ന വിശേഷണം ഒരുദാഹരണം. വൈടുകെ കഥാസമാഹാരത്തിലെ കാലം കച്ചറയായി എന്ന കഥയിലെ ഉപമകളും ഈ രചനാവിശേഷം കെുണ്ട്‌ ശ്രദ്ധേയമാണ്‌.
ഇരയാകുന്ന പെണ്ണിന്റെ ദൈന്യത്തിന്‌ ശിലായുഗമെന്നോ സൈബര്‍ യുഗമെന്നോ വ്യത്യാസമില്ല. സൈബര്‍യുഗത്തിന്റെ പദാവലിയും കമ്പ്യൂട്ടര്‍ സ്ക്രീനിലെ ദൃശ്യസമ്പന്നതയും ഇന്റര്‍നെറ്റിന്റെ അനന്തസാദ്ധ്യതയും ചൂഷണബിംബങ്ങളായി കഥയില്‍ നിറയുന്നു. ഭ്രാന്തുപിടിച്ച ഈ-ലോകവും ഒളി ഞ്ഞിരിക്കുന്ന ക്യാമറകളും പെണ്ണിന്റെ സ്വകാര്യതയെ ഇല്ലാതാക്കുകയാണ്‌. ഒന്നുകില്‍ ശരീരത്തെ ഉപഭോഗവസ്തുവെന്ന പൊതുസ്വത്തായി വിട്ടുകൊടുത്ത്‌ ദാരിദ്ര്യമറിയാതെ ജീവിക്കുക. അല്ലെങ്കില്‍ എന്തിനെയും ഭയപ്പെട്ട്‌ തന്നില്‍ത്തന്നെ ഒളിച്ചു ജീവിതം ജീവിതമല്ലാതാക്കുകയോ സ്വയം മരിക്കുകയോ ചെയ്യുക. ഇതിലൊരു മാര്‍ഗ്ഗം സ്വീകരിക്കുക എന്ന ദുഖാവസ്തയിലേക്ക്‌ പെണ്ണ്‌ ഒതുങ്ങേണ്ടിവരുന്നു. ചിലന്തിവലപോലെ ഇന്റര്‍നെറ്റും സാങ്കേതികസാദ്ധ്യതകളും വാഴ്ത്തപ്പെടുമ്പോള്‍ സൈബര്‍ വിധവകള്‍ പെരുകും. സ്ത്രീ എന്നത്‌ വെറുമൊരു ചരക്കായി, മാറുകയാണെന്നും പ്രതികരിക്കുന്നവരുടെ ജീവിതവും തുലയുകയാണെന്നും സൈബര്‍വിധവ സൂചിപ്പിക്കുന്നു.
വിധവ, വേശ്യ,കംഫര്‍ട്ട്‌ വുമണ്‍-സ്ത്രീയുടെ ദയനീയമായ ഇത്തരം അവസ്ഥകളോടുള്ള പ്രതികരണമായി ചില കഥകള്‍ മാറുന്നു. ഭരണകൂടവും കുടിലമായ അതിന്റെ ഇച്ഛയും രാഷ്ട്രത്തിലെ സ്ത്രീകളുടെ ജീവിതമാണ്‌ കേളീവിഷയമാക്കുന്നത്‌ . രാജ്യരക്ഷയുടെ മറവില്‍ അരുതായ്കകള്‍ നടക്കു ന്നുണ്ടെന്ന്‌ ബോധ്യപ്പെടുത്തുന്ന ഭരണകൂടവേശ്യ ചില വാസ്തവങ്ങള്‍ തുറന്നുകാട്ടുന്നു. ബജറ്റിലെ പ്രധാന പണംതീനിയായി പ്രതിരോധം മാറിയപ്പോള്‍ ആരും പ്രതിഷേധിച്ചില്ല. എങ്ങാനും രാജ്യദ്രാഹിയായി മുദ്രകുത്തുമൊ എന്നാണ്‌ ആശങ്ക. യുദ്ധോപകരണങ്ങള്‍ വാങ്ങല്‍, പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക്‌ പണം വേണ്ടേ എന്ന്‌ ചോദ്യങ്ങളുയരുന്നു. ദേശദ്രാഹത്തിന്റെ വാള്‍ത്തല മിനുക്കുന്നത്‌ കപട ദേശസ്നേഹികള്‍ തന്നെയാണ്‌. യഥാര്‍ത്ഥ ദേശസ്നേഹികള്‍ ആ വാളിനിരയാകുന്നു. അപകടകരമായ ഇത്തരം പ്രവണതകള്‍ സത്യജിത്തിന്റെ ഒരിന്ത്യന്‍ പട്ടാളക്കാരന്റെ കഥ, ജയ്‌പാല്‍ഗുരി എന്നീ മുന്‍കാല കഥകളിലും പരാമര്‍ശിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ദേശീയതയെ പഠനവിഷയമാക്കുന്ന ആ കഥകളുടെ തുടര്‍ച്ചയാണ്‌ ഭരണകൂടവേശ്യ യും.
നാവിന്‍തുമ്പിലെ തുപ്പല്‍കുമിളപോലെ നീതി പീഠം പൊട്ടി പോകുന്നതായ അനുഭവം വൈടുകെയില്‍ ഒരു കഥാപാത്രം പ്രകടിപ്പിക്കുന്നുണ്ട്‌. നീതി നിഷേധിക്കപ്പെടുന്നവരോടുള്ള ഇത്തരം സഹാനുഭൂതി സത്യന്റെ കഥകളില്‍ നിറയെയുണ്ട്‌. കംഫര്‍ട്ട് വുമണ്‍ സത്യജിത്തിന്റെ കഥകളുടെ പ്രകടനപത്രിക കൂടിയാണ്‌ . കാമത്തിന്റെ സുഖപ്രദമായ വിസര്‍ജ്ജനം നടക്കുന്ന കംഫര്‍ട്ട്‌ സ്റ്റേഷനുകളും അവിടെ അകപ്പെട്ടുപോകുന്ന നിസ്സഹായരായ സ്ത്രീകളും പരിഷ്കൃതസമൂഹത്തിന്റെ അപരിഷ്കൃതമുഖത്തിനുദാഹരണമാണ്‌.. ലൈംഗികഅടിമമുദ്രകുത്തപ്പെട്ട പട്ടാളക്കാരുടെ കൊടും ക്രൂരതകള്‍ക്കിരയായി ശരീരവും മനസ്സും മുറിപ്പെട്ടു ജീവിക്കുന്ന ചാരിത്ര്യവതികളുടെ മുറിവുകള്‍ വര്‍ത്തമാനകാലത്തിലും കരിഞ്ഞിട്ടില്ല. രോഗഗ്രസ്തമായ സമൂഹത്തിന്റെ ബിംബമായി കാലങ്ങളിലൂടെ ആ മുറിവുകളും രതിലഹരിയുടെ മൃഗീയമുഖവും വളരുകയാണ്‌. മനുഷ്യമനസ്സിന്റെ ബീഭത്സതയുടെയും എരിഞ്ഞടങ്ങിയ സ്ത്രീ ജന്മങ്ങള്‍ കണ്ടുമടുത്ത ദുസ്സ്വപ്നങ്ങളുടെയും സ്മാരകമായി കംഫര്‍ട്ട്‌ സ്റ്റേഷനുകള്‍ ഇന്നും നിലനില്‍ക്കുന്നു. അര്‍ത്ഥാവികാസത്തോടെ.
ബീജദാതാക്കളും വാടകഗര്‍ഭപാത്രവും വാര്‍ത്തയില്‍ നിന്ന്‌ കഥയിലേക്ക്‌ വരുന്നു. ദാമ്പത്യബന്ധത്തിലെ താപ്പിഴകളും കുടുംബം എന്ന സ്ഥാപനത്തിന്റെ വര്‍ത്തമാനമുഖവും പശ്ചാത്തലമാക്കിയെഴുതിയ കഥകളാണ്‌ ബീജബാങ്കും, വാടകഗര്‍ഭപാത്രവും.. ധുനികദാമ്പത്യത്തിലെ വിള്ളലുകളെ സമര്‍ത്ഥമായി പുറത്തിടുന്ന ഈ കഥകള്‍ ഒറ്റപ്പെടലിന്റെ അരക്ഷിതഭാവവും പേറുന്നു. ‘ആരാണച്ഛാ നമ്മുടെ അമ്മ',.....എന്ന്‌ വാടകഗര്‍ഭപാത്രത്തിലെ മക്കള്‍ ചോദിക്കുന്നുണ്ട്‌. ശാസ്ത്രത്തിന്റെ അത്ഭുതം ജീവിതത്തിന്റെ വിപത്തായി മാറുന്നതിലെ വൈരുദ്ധ്യം കുഞ്ഞുങ്ങളുടെ ഈ ചോദ്യത്തില്‍ കാണാം.
സായുധ വിപ്ലവത്തിനുള്ള ശ്രമം ചെറിയതോതില്‍ കേരളത്തില്‍ പല പ്രദേശങ്ങളിലും കണ്ടു വരുന്നു. ഇത്തരം സംഭവങ്ങള്‍ക്കുള്ള ആഗോളസ്വഭാവം ചെച്‌നിയുടെ പരിസരത്തില്‍ ചേര്‍ത്തു വയ്ക്കുകയാണ്‌ കഥാകൃത്ത്‌. പലദേശങ്ങളിലും പല സമയത്തായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പൊതുവായ ചല ഘടകങ്ങളുണ്ടാവാം. പരീക്ഷണ നാടകത്തിന്റെ രംഗഭൂമിയില്‍ വിധവകളുടെ പ്രതികരണത്തിലൂടെ കലയിലെ പൊട്ടിത്തെറിയായി മാറിയ കഥയാണ്‌ ഇരുപതു വിധവകള്‍. കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഉയര്‍ന്നുകേട്ട വിധവകളുടെ രോദനം ഗൗരവമേറിയ അന്താരാഷ്ട്രപ്രശ്നം കൂടിയാണെന്ന്‌ ഈ കഥ ഓര്‍മ്മിപ്പിക്കുന്നു. വിധവയെ കാണുന്ന കണ്ണുകളിലെ ഭാവമെന്തെന്ന്‌ നാടകപ്രേക്ഷകരിലൂടെ വ്യക്തമാകുന്നു. മിനിക്കഥയുടെ ഘടനയിലുള്ള ഈ ബോംബും നിനക്കുള്ളതാണ്‌ എന്ന കഥയും (കവിതയായും വായിക്കാം) ഇത്തരമൊരു വായനാനുഭവം നല്‍കുന്നു. യുദ്ധം ആരുടെ ആവശ്യം എന്ന ചോദ്യം കഥകളില്‍ സത്യജിത്‌ നിരന്തരമായി ചോദിക്കുന്നുണ്ട്‌.
വിവാദസംഭവങ്ങളെ അതേപടി കഥയിലേക്ക്‌ കടത്തിവിട്ട്‌ കഥയ്ക്ക്‌ പ്രചാരമേറ്റുന്ന സമ്പ്രദായം സമീപകാല മലയാള കഥാസാഹിത്യത്തിലുണ്ട്‌ . കുറ്റകൃത്യങ്ങളില്‍ കുറ്റകരമായ മനോഭാവത്തിനാണ്‌ പ്രസക്തി എന്ന സത്യന്റെ കഥയിലും ഈ സ്വഭാവം കാണാം. എന്നാല്‍, സത്യന്റെ കഥകളുടെ അന്തര്‍ധാരയായ നീതിയ്ക്കുവേണ്ടിയുള്ള പിടച്ചില്‍ ഈ കഥയില്‍ പ്രത്യക്ഷമായി അനുഭവപ്പെടുന്നത്‌ കഥയ്ക്ക്‌ വ്യത്യസ്തത നല്‍കുന്നു. ബൈബിള്‍ ഭാഷ, ആധുനിക ശാസ്ത്രക്രീയമുറി, സ്നേഹ വാത്സല്യങ്ങളുടെ വൈകാരികമുഖം എന്നീ പശ്ചാത്തലങ്ങളെ കഥയുടെ ക്യന്‍വാസില്‍ സമന്വയിക്കാനുള്ള ശ്രമമാണ്‌ മഞ്ഞുപോലൊരമ്മ യില്‍ കാണുന്നത്‌. ജനിഫറും വില്യംസും ജനിഫറിന്റെ മാനസികവ്യാപാരങ്ങളും സിനിമയുടെ ദൃശ്യസാദ്ധ്യതകളിലൂടെ കഥയില്‍ കടന്നുവരുന്നു. ശസ്ത്രക്രീയാമുറി അടുത്തുനിന്നു കണ്ട്‌ അതിന്റെ ശാസ്ത്രീയക്രമം മനസ്സിലാക്കിയതുപോലെയാണ്‌ ആ രംഗം ആവിഷ്ക്കരിച്ചിരിക്കുന്നത്‌. ഗതിവേഗമുള്ള കാഴ്ചകളിലൂടെ ശാസ്ത്രക്രീയാനുഭവം വായനക്കാരിലേക്ക്‌ പകരുന്നു. ഹൃദയത്തിന്റെ മതിലില്‍ ചോരനിറത്തോടെ പതിയ്ക്കുന്ന പ്രാര്‍ത്ഥനയ്ക്ക്‌ മാതൃവാത്സല്യമേറും. സങ്കല്പങ്ങളില്‍ ഒഴുകിനടക്കുന്നതിനനുയോജ്യമായ ഭാഷ കഥയ്ക്ക്‌ വായനാക്ഷമത കൂട്ടുന്നു.
ക്ഷേമരാഷ്ട്രത്തെക്കുറിച്ച്‌ കഥാകൃത്തിനു ചില ധാരണകളുണ്ട്‌. ഒരു നല്ലരാഷ്ട്രം എങ്ങനെ ആവരുതെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് മിക്ക കഥകളും. വൈടുകെയിലെ കാലം കച്ചറയായി എന്ന കഥയിലും പട്ടാളം കഥകളിലും തുടങ്ങിവച്ച ക്ഷേമരാഷ്ട്രസങ്കല്പത്തിന്റെ തുടര്‍ച്ചയായ പല ഘട്ടങ്ങളിലൂടെയും കടന്നുപോവുകയാണ്‌ ഈ സമാഹാരത്തിലെ കഥകള്‍. നീതിക്കു മനുഷ്യമുഖമുള്ള രാജ്യത്തെ മാത്രമെ കഥാകൃത്ത്‌ അംഗീകരിക്കുന്നുള്ളു. വിധവകളെ കാണുന്ന കണ്ണില്‍ സമസൃഷ്ടിസ്നേഹം വളരണമെന്ന ശാഠ്യം കഥകളിലുണ്ട്‌. തലക്കെട്ടുകളില്‍പ്പോലും വിധവകളാണ്‌ നിറയുന്നത്‌. ഇവരെ വിധവകളാക്കിയത്‌ യുദ്ധവും കലാപവും അക്രമവും മാത്രമല്ല സൈബര്‍ലോകവും കൂടിയാണ്‌. പെണ്‍കുട്ടികളെ സുഖശയനത്തിനുള്ള ഉപകരണങ്ങളാക്കുന്ന സാമൂഹ്യവീക്ഷണത്തിനെതിരെയു ം ശബ്ദിക്കാന്‍ കഥയെ മാധ്യമമാക്കുകയാണ്‌. ബ്ലോഗുകളും എസ്‌. എം. എസും വെബ്‌സൈറ്റുകളും ഉണര്‍ത്തിയ പുതിയ ആവേശം രാഷ്ട്രീയബോധത്തെയും നിയന്ത്രിക്കുന്നുണ്ട്‌. രാഷ്ട്രീയസംഘടനകള്‍ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ബോധത്തെയല്ല കഥാകൃത്ത്‌ കാംക്ഷിക്കുന്നത്‌. നീതിയും സദാചാരവും മൂല്യവും മുന്‍നിറുത്തി ജനതയുടെ ക്ഷേമം ലക്ഷ്യമിടുന്ന രാഷ്ട്രീയം എന്ന സങ്കല്പമാണ്‌ കഥകളിലുള്ളത്‌.
സാബ്രദായികമട്ടില്‍ നിന്ന്‌ വിഘടിച്ചു നിൽക്കുന്ന പ്രയോഗങ്ങള കഥയുടെ വായനാസാദ്ധ്യത കൂട്ടുന്നു. ഉപമകള്‍ ധാരാളമായി പ്രവഹിക്കുമ്പോഴും പരമ്പരാഗതരീതി ബോധപൂര്‍വ്വം വെടിയുന്നു

വെള്ളഗോളം പോലെ തിരമാലകള്‍,
പായ്മരമൊടിഞ്ഞ യാത്രക്കാരനെപ്പോലെ (വാടകഗര്‍ഭപാത്രം)

കൂവാനായുന്ന കോഴിയുടെ ആകൃതിയുള്ള ഇരുമ്പുവേലി,

ജ്വാലയണയാത്ത നാളം പോലെ സമയം,

മലമടക്കിപ്പിടക്കുന്നവന്റെ അസ്വസ്ഥതയോടെ (ബീജബാങ്ക്‌)

കറുകപ്പുല്ലില്‍ കൈയോടിക്കുന്ന സുഖത്തോടെ അവള്‍ അയാളെ ഓര്‍ത്തു,

അവന്‍ കമ്പൈസ്‌ക്രീം പോലെ അലിഞ്ഞലിഞ്ഞു തീരുന്നു (ചാവക്കോഴികളുടെതിരോധനം)  
പാറയിടുക്കില്‍ കുടുങ്ങിയ കൊതുമ്പുവള്ളം തുഴക്കാരന്‍ പിന്നോട്ടെടുക്കുന്നതുപോലെ, മരച്ചീനിത്തണ്ടിന്റെ നിറമുള്ള കിടക്കവിരിയിലേക്ക്‌ വെള്ളിയാഴ്ചക്കുരുന്നുപോലെ പടര്‍ന്നു,
പേടകം പൊട്ടിത്തെറിച്ച ബഹിരാകാശസഞ്ചാരി യെ പ്പോലെ തെറിച്ചു വീണു(ഭരണകൂടവേശ്യ),  
കുന്നുകള്‍ക്കിടയിലെ പുകയിലച്ചെടിപോലെ രണ്ടാം ലോകമഹായുദ്ധം മുളച്ചുപൊന്തി, പുകത്തൂണുപോലെ ആടിയ അവരെ...(കംഫര്‍ട്ട്‌ വുമണ്‍)
തൈലം പോലെ കുഴഞ്ഞ മരണം,
വേഗമേറിയ യുഗത്തില്‍ ഒരു ചുരുക്കെഴുത്തുപോലെ അവള്‍ ഒറ്റപ്പെട്ടു (സൈബര്‍ വിധവ)
പ്രകാശം മുടിനാരുപോലെ പറന്നു പറന്നു വന്നു
ചാരുകസേരയില്‍ കിടന്ന ചെമന്ന പ്രകാശം പ്രാവിന്റെ ചിറകായി ചുവരില്‍ തൂങ്ങിക്കിടന്നു (ഇരുപതു വിധവകള്‍)
അഞ്ചാംക്ലാസ്സിലെ ഗണിതശാസ്ത്ര പുസ്തകം കണ്ടപോലെ അവള്‍ ചിരിച്ചു,
ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തില്‍ വികലമാക്കിയ ഗാന്ധിചിത്രം പോലെ മേഘങ്ങള്‍ ഉരുണ്ടുകൂടി (കുറ്റകൃത്യങ്ങളില്‍ കുറ്റകരമായ മനോഭാവത്തിനാണ്‌ പ്രസക്തി)
ഇങ്ങനെ നിരവധിപ്രയോഗങ്ങള്‍ കഥകളില്‍ സമൃദ്ധമായുണ്ട്‌.

പ്രതിരോധമേഖലയിലെ പാഴ്ചെലവ്‌, യുദ്ധം നല്‍കുന്നകെടുതികള്‍, കമ്പ്യട്ടര്‍ യുഗത്തിന്റെ ഹീനസംസ്കാരം, രാഷ്ട്രത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍, നീതിന്യായവ്യവസ്ഥ, ജനിതകസാ ങ്കേതികവിദ്യ, ആഗോളനിക്ഷേപസംഗമം (ജിം) എന്നിങ്ങനെ വൈവിധ്യമുള്ള വിഷയങ്ങളെ പഠിച്ചവതരിപ്പിക്കാനും വിശകലനം ചെയ്യാനും കഥയെ മാധ്യമമായി സത്യജിത്ത്‌ സ്വീകരിക്കുന്നു. കഥകളിലാകെ പരന്നു കിടക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക്‌ ഗവേഷണമാനവുമുണ്ട്‌ ആ പ്രശ്നങ്ങളെ വര്‍ത്തമാനസംഭവങ്ങളു മായി ചേര്‍ത്ത്‌ ആഖ്യാനം ചെയ്യുന്ന രീതിയാണ്‌ കഥകളിലുള്ളത്‌. ആദ്യ കഥാസമാഹാരമായ വൈ റ്റു കെ യില്‍ കണ്ട ആഖ്യാനസ്വഭാവത്തിന്റെ സ്വാഭാവികവളര്‍ച്ചകൂടിയാണിത്‌.
മുഖ്യധാരയില്‍ നിന്നകറ്റപ്പെടുന്നവരാണ്‌ സത്യന്‍ കഥകളില്‍ മുഖ്യ കഥാപാത്രങ്ങള്‍. പേരിനോ എണ്ണത്തിനോ പ്രസക്തിയില്ലാതെ വേശ്യയും കഥകളില്‍ പരന്നു കിടക്കുന്നുണ്ട്‌. അവരുടെ ശരീരത്തിന്റെ കയറ്റങ്ങളെയല്ല ജീവിതത്തിന്റെ കയറ്റിറക്കങ്ങളെയാണ്‌ കഥയില്‍ കേന്ദ്രീ കരിക്കുന്നത്‌. സിദ്ധാര്‍ത്ഥനും കപ്പിത്താനായ അച്ഛനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രതിനിധികള്‍ കൂടിയാണ്‌. ദളിത്‌ സാഹിത്യത്തിലെ പാര്‍ശ്വവല്‍ക്കരണമല്ല ഉദ്ദേശിക്കുന്നത്‌ . സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ചില സ്വഭാവങ്ങളോട്‌ പൊരുത്തപ്പെടാനാകാതെ ഒറ്റപ്പെട്ട്‌ ഒതുങ്ങി നില്ക്കേണ്ടി വരുന്നവരെയാണ്‌ ഇവിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നു വിവക്ഷിക്കുന്നത്‌. സാങ്കേതിക വിദ്യയുടെ യന്ത്രമുഖത്തോട്‌ പൊരുതിത്തോല്‍ക്കുന്ന ഇത്തരക്കാര്‍ കടുത്ത വിഷാദരോഗികളായി മാറാം. ആധുനികജീവിതരീതിയുടെ താളം തെറ്റലിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണിവര്‍.
വൈ റ്റു കെ യില്‍ നിന്ന്‌ ഈ പുസ്തകത്തിലെത്തിയപ്പോള്‍ ഭാഷയിലും ആഖ്യാനത്തിലും കഥാകൃത്ത്‌ ഏറെ മെച്ചപ്പെട്ടു. രംഗവേദിയിലെ പ്രകാശവിന്യാസത്തെ കഥാശരീരത്തിലേക്കു വിന്യസിപ്പിച്ച് പ്രകാശത്തിന്റെ രൂപഭാവഭേദങ്ങളിലൂടെ കഥ വളര്‍ത്തി ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും തീവ്ര സ്ഥായിയിലാണ്‌ ഇരുപതു വിധവകള്‍ അവസാനിപ്പിച്ചത്‌. നാടകത്തിലെ പൊട്ടിത്തെറി കഥയിലും കഥയിലെ പൊട്ടിത്തെറി വായനയിലും തുടര്‍ന്നും സ്ഫോടനപരമ്പര തീര്‍ക്കുന്നതുപോലുള്ള അനുഭവം സൃഷ്ടിക്കാന്‍ ആ കഥയ്ക്കു കഴിഞ്ഞു. പ്രകാശത്തിന്റെ വിഭിന്നഭാവങ്ങൾ കഥകളിലെല്ലാം കടന്നുവരുന്നു മുണ്ട്‌. ആനുകാലിക സംഭവങ്ങളെ കഥയാക്കുമ്പോളുണ്ടാകാവുന്ന ജഡാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ കഥയില്‍ കാണാം. തന്റെ ചിന്താപരിസരം വിചിത്രസുന്ദരമായ പ്രയോളങ്ങളുടെ ധാരാളിത്തം എന്നിവ കഥാപാത്രങ്ങളിലും കഥാഗതിയിലും സമര്‍ത്ഥമായി സംയോജിപ്പിച്ച്‌ സത്യജിത്‌ പുതുമയുള്ള ആഖ്യാനരീതി സൃഷ്ടിച്ചെടുത്തിട്ടുണ്ട്‌. മുന്‍കഥകളുടെ ഭാവരൂപശൈലിയുടെ വികസിതരൂപം തന്നെയാണിത്‌.
സര്‍വകലാശാലാ ഗവേഷണത്തിന്റെ പശ്ചാത്തലം പലകഥകളിലുമുണ്ട്‌. ഗവേഷകന്‍ കഥാകൃത്തായപ്പോളുണ്ടായ സ്വഭാവിക ചിത്രീകരണമെന്നു പറയാമെങ്കിലും ഗവേഷണത്തിന്റെ വിരസസ്വഭാവം കഥയിലെ ഗവേഷണ പശ്ചാത്തലഭാഗങ്ങള്‍ക്കുമുണ്ട്‌.
മൊബൈല്‍ ഫോണില്‍ ദേശീയഗാനത്തിന്റെ ട്യൂണ്‍ ഉയര്‍ന്നു കേട്ടു എന്ന്‌ ഒരു കഥയില്‍ പറയുന്നുണ്ട്‌. സംസ്കാരത്തിന്‌ സംഭവിക്കുന്ന ദോഷകരമായ മാറ്റത്തിന്റെ സൂചന ആ വാക്യത്തിലുണ്ട്‌. ആ വാക്യസൂചന നല്‍കുന്ന ആശയലോകത്തിന്റെ ധ്വനി തന്നെയാണ്‌ ഈ കഥകളുടെയെല്ലാം കാതല്‍.
ബിനു മാധവൻ