ഒരുമ

Views:
malayalamasika.in/2013/11/2013.html

അവരവരുടെ മേന്മ അവരവര്‍ തന്നെ വിളിച്ചു പറയേണ്ടുന്ന അവസ്ഥ ഗതികേടാണ്‌. കരയുന്ന കുഞ്ഞിനെ പാല്‍ കിട്ടു എന്നത് സമകാലിക യാഥാര്‍ത്ഥ്യമാണെങ്കില്‍ സ്വയം പരസ്യപ്പെടുത്തല്‍ അനിവാര്യത തന്നെയാണ്‌. എന്നാല്‍ കലാസാഹിത്യ സാംസ്കാരിക മേഖലകളില്‍ ഈ പരസ്യപ്പെടുത്തല്‍ എത്രത്തോളം ആശാസ്യമാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

തിരുവനന്തപുരം കാട്ടായിക്കോണത്തിനടുത്ത്‌ ചന്തവിളയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഒരുമ മാസികയെക്കുറിച്ച്‌ മാസികയില്‍തന്നെ വന്ന പരസ്യമാണ്‌ ഈ വരികള്‍ കുറിക്കാനിടയാക്കിയത്‌; വര്‍ത്തമാന കാലത്തിന്റെ ഹൃദയചിത്രം, നിഷ്പക്ഷ സാഹിത്യത്തിന്റെ നേര്‍ചിത്രം, പുതുചിന്തയുടെ വാഗ്ദാനം, സ്വതന്ത്രചിന്തയുടെ 7 വര്‍ഷങ്ങള്‍ എന്നിങ്ങനെയുള്ള പരസ്യവാചകങ്ങളാണ്‌ 2013 നവംബര്‍ലക്കത്തില്‍ കണ്ടത്‌. പ്രചാരത്തില്‍ മുന്‍നിരയിലുള്ള മാസികകള്‍ പോലും സ്വയം പരസ്യപ്പെടുത്തല്‍ വിപണനതന്ത്രമായി അംഗീകരിച്ചിട്ടുണ്ട്‌. അങ്ങനെ ചിന്തിക്കുമ്പോള്‍ പ്രചാരം കുറവുള്ള ഒരു മാസികയെ കുറ്റപ്പെടുത്തേണ്ടതില്ല.

സാഹിത്യസാംസ്കാരിക മാസിക എന്ന വിശേഷണമാണ്‌ പ്രസാധകര്‍ കൊടുത്തിരിക്കുന്നത്‌. സാഹിത്യത്തെയും സംസ്കാരത്തെയും സ്പര്‍ശിക്കുന്ന ലേഖനം നവംബര്‍ ലക്കത്തിലുണ്ട്‌. കഥയ്ക്കും കവിതയ്ക്കും കൊടുക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യം ലേഖനത്തിനു കൊടുക്കാനുള്ള പ്രസാധകധീരതയെ അഭിനന്ദിക്കുന്നു. മിനികഥയ്ക്കും ലഘു കവിതയ്ക്കും സ്ഥലം കൊടുക്കുന്ന പൊതുസ്വഭാവത്തില്‍നിന്നും മാറി ഗൗരവമുള്ള (സമയമെടുത്തുള്ള) വായനയെ പ്രാത്സാഹിപ്പിക്കാനാവാം ഈ രീതി സ്വീകരിച്ചത്‌.

മാസികയെ അംഗീകരിക്കുമ്പോള്‍തന്നെ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. വിധവകളും ക്രിമിനല്‍വല്ക്കരണവും എന്ന പട്ടാഴി ശ്രീകുമാറിന്റെ ലേഖനം വിഷയ ഗൗരവത്താല്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നുണ്ട്‌. എന്നാല്‍ അവസാന ഖണ്ഡികയിലെ വാക്യം ലേഖനത്തിലെ ആശയത്തിനു വിരുദ്ധമാണോ എന്നു സംശയിക്കുന്നു
'ലൈംഗികവ്യാപാരമുള്‍പ്പെടെയുള്ള സാമൂഹികനന്മകളുടെ ആദിരൂപങ്ങള്‍ ഉരുവംകൊള്ളുന്നത്‌ ഒരു പുരുഷ ക്രിമിനല്‍ മനസ്സിലായിരിക്കുമെന്നും..........'   
ലൈംഗികപ്രചാരം സാമൂഹികനന്മയെന്നുതന്നെയാണോ ലേഖകന്‍ ഉദ്ദേശിച്ചത്‌.

ഇതേ ലക്കത്തില്‍ പ്രൂഫ്‌ റീഡിംഗ്‌ വഴിപാടായാല്‍ എന്നൊരു ലേഖനമുണ്ട്‌ പ്രൂഫ്‌ റീഡിംഗ്‌ എന്നെഴുതിയ തലക്കെട്ടില്‍ത്തന്നെ അക്ഷരത്തെറ്റ്‌ വന്നതോടെ ആ വിഷയത്തിന്റെ ഗൗരവം വായനക്കാര്‍ക്ക്‌ പെട്ടെന്ന്‌ ബോധ്യമാവും. മലയാളം മറക്കുന്ന മലയാളി എന്ന മുഖക്കുറിയും ചിന്തനീയമാണ്‌.
വായനക്കാരുടെ പ്രതികരണം, കാര്‍ട്ടൂണുകള്‍ തുടങ്ങിയ പംക്തികള്‍ കൂടി സ്ഥിരമായി ഉള്‍പ്പെടുത്തുന്നത്‌ മാസികയുടെ പാരായണ ക്ഷമത കൂട്ടും.
---000---