പക്ഷിയുടെ കാഴ്ചകൾ :: സാജൻ ജ്യോതി

Views:
സാജൻ ജ്യോതി
1
ഒടിഞ്ഞു വീണ ശിഖരത്തിലിരുന്ന് പക്ഷി ചിലച്ചു
തെക്കു വശത്ത് ചായ്പിൽ പൂച്ച പ്രസവിച്ചു
അഞ്ച് കുട്ടികൾ
അമ്മ ഒന്നിനെ ചവച്ചു തിന്നുന്നത്
നിർവികാരതയോടെ
പക്ഷി നോക്കിയിരുന്നു.
അടുത്തത് അച്ഛന്റെ ഊഴം
ആൺകുഞ്ഞിനെ തിരഞ്ഞു പിടിച്ച് കടിച്ചു തിന്നു.

എന്തിങ്ങനെയെന്ന് പക്ഷി ചിന്തിച്ചു
പൂച്ചയുടെ നിഗൂഢമായ രതി
ഒടിഞ്ഞ ചില്ലയിലിരുന്ന്
പക്ഷി കണ്ടിരുന്നു.

ആൺപൂച്ച പെൺപൂച്ചയോടും
പെൺപൂച്ച ആൺപൂച്ചയോടും
കിന്നാരം പറഞ്ഞത് ഇതായിരിക്കുമോ !

അമ്മയെ വേൾക്കാൻ കാത്തു നിൽക്കുന്ന
ആൺപൂച്ചയെ കൊല്ലാനും
അച്ഛനെ കാമിക്കാനാഗ്രഹിക്കുന്ന
പെൺപൂച്ചയെ തിന്നാനുമായിരിക്കുമോ !

എങ്കിലീ മനുഷ്യൻ എന്തേയിതു കണ്ട് പഠിക്കാത്തത് ?
ഓ ! അവന് രതി നിഗൂഢമല്ലാതായിരിക്കുന്നു.

2
ഒടിഞ്ഞ ശിഖരത്തിലിരുന്ന പക്ഷി
പ്രഭാതത്തിന്റെ ഇളം തണുപ്പിൽ
ചിറകൊതുക്കി തെരുവിലേയ്ക്ക് നോക്കി

അൻപത്തിയഞ്ചുകാരി നടക്കാനിറങ്ങി
എതിരേ വന്ന പതിനഞ്ചുകാരന്
അവരുടെ മാറിടം കണ്ട് കൊതി തോന്നി
പക്ഷി കരഞ്ഞു

തേങ്ങൽ മാറ്റൊലി കൊണ്ടത്
അച്ഛന്റെ തലോടലേറ്റ്
വിതുമ്പിക്കരഞ്ഞ
പെൺകുട്ടിയുടെ കണ്ണീരിലായിരുന്നു

അന്തിമേഘങ്ങൾ കൂടണഞ്ഞപ്പോൾ
പക്ഷി ഉറങ്ങാൻ ശ്രമിച്ചു

കാഴ്ച അയലത്തേയ്ക്ക് നീണ്ടു
ഗർഭിണിയായ അയലത്തുകാരി
ജാരനെ കാത്തു നിൽക്കുന്നു

പക്ഷി ചിന്തിച്ചു എന്തേ ഇങ്ങനെ !
ഓ... പൂച്ചയ്ക്ക് മാർജാരനെന്നും പേരുണ്ടത്രെ

3
ഒടിഞ്ഞ ശിഖരത്തിലിരുന്ന പക്ഷി ഉറങ്ങി
പക്ഷിക്കു മീതെ
പൂച്ചയോ മനുഷ്യനോ ആരോ ചാടി
ചിന്നിയ തൂവലിനായി
പൂച്ചയും മനുഷ്യനും ഓടിയെത്തി

ആരായിരിക്കും അവകാശി ?
എയ്തു വീഴ്ത്തിയവനോ !

ഓ... ബുദ്ധനോടു ചോദിക്കാം.
ചോദിക്കാൻ പക്ഷിയില്ലല്ലോ ?




No comments: