ഉദയമാവുക! :: അൻവർ ഷാ ഉമയനല്ലൂർ

Views:

അൻവർ ഷാ ഉമയനല്ലൂർ 

അകമിഴികളില്‍നിന്നുമകലുന്ന, പകലുപോല്‍ 
ചിലനേരമൊരുനുളളു പൊന്‍വെളിച്ചം 
തിരുരക്തതിലകമായ്‌ തെളിയവേ തല്‍ക്ഷണം 
തിരികെവാങ്ങുന്നു, നീ മിഴികള്‍രണ്ടും. 

കരഗതമാക്കുവാനൊരുനേര്‍ത്ത മനസ്സുമായ്, 
 തമസ്സിൻറെ മടകള്‍ പൊളിക്കെ വീണ്ടും 
വഴിയാകെയിന്നും മറന്നുപോയ്, തരികയെന്‍ 
തിരിതെളിച്ചെഴുതുവാന്‍ പുലരിവേഗം. 

കനലുകള്‍പോലിന്നു കവലകള്‍പ്പൊതുവെയെ- ന്നനുജര്‍തന്നുയിരുവേകിച്ചെടുക്കാന്‍ 
മഹിയിതിലുണരാത്ത മനസ്സുമായ്‌ നില്‍ക്കയാ- 
ലറിയാതെയുലയുന്നു വ്യഥിതചിത്തം. 

വിരല്‍മുറിഞ്ഞൊഴുകുന്ന നിണമല്ലിതെന്നുടെ- 
യുദയാര്‍ക്കഹൃദയകാവ്യത്തിന്‍ നിറം 
തെളിമയോടുയരാന്‍ ശ്രമിക്കെ, മമ സ്‌മരണയ്ക്കു- 
മമ്പേല്‍ക്കയാല്‍ തെറ്റിവീഴും സ്‌മിതം. 

കവിതപോലെഴുതട്ടെയിനിയുമീ,ധരണിപൊന്‍- 
പുലരിയാലൊരുപുതിയ സുദീനതീരം 
നിരകളില്‍നിന്നുമുയര്‍ന്ന വെണ്മുകിലുപോല്‍ 
പതിയെഞാന്‍ തുടരട്ടെ-യാത്മഗീതം. 

പതിവുപോലുയരുവാനാകാതെ പകുതിയെന്‍ 
മലരുകളതിരുകള്‍ക്കുളളില്‍ നില്‍പ്പൂ; 
നിനവുപോല്‍ സുഭഗഗീതങ്ങള്‍ നുകര്‍ന്നിടാ- 
തവനിതന്‍ ഹൃദയുവുമുഴറി നില്‍പ്പൂ. 

കസവുനൂല്‍പോലൊരു ശുഭകിരണമെന്നിതെ- 
ന്നനുചരര്‍ക്കായ് നല്‍കുമീ,ധരയില്‍? 
കരിമുകില്‍വര്‍ണ്ണമെന്‍ ചിരിയിലായെഴുതുവാ- നുഴറിയോനൊരുവേളയേകിയെങ്കില്‍!!



No comments: